Monday 15 September 2014

ഒരു കല്ലേറുദൂരം!

ഒരിക്കൽ ഒരു ചെറുപ്പക്കാരൻ ക്രിസ്തുവിനോട് ചോദിച്ചു; "വഴിയും സത്യവും ജീവനും ഞാനാകുന്നു" എന്ന് നിങ്ങൾ പറഞ്ഞത് ശരിയാണോ?
ക്രിസ്തു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു: "Young man, close your eyes and say it to yourself", 'ഞാൻ' തന്നെയാണ് വഴി, 'ഞാൻ' തന്നെയാണ് സത്യം, 'ഞാൻ' തന്നെയാണ് ജീവൻ!
മഹത്വത്തിന്റെ ആദികാരണം നിന്റെ ഉള്ളിൽ തന്നെയുണ്ട്‌. 


3 comments:

  1. ബോബിയച്ചന്റെ ഈ സംഭാഷണത്തിൽ എന്നെ സ്പർശിച്ചത് ഈ സത്യമാണ്: വേറൊരാളുടെ വിളക്കിന്റെ വെളിച്ചംകൊണ്ട് ആർക്കും ശരിയായ വഴി കണ്ടുപിടിക്കാനാവില്ല. അല്ലെങ്കിൽ ഈ ലോകം എന്നേ നന്മ കൊണ്ട് നിറയുമായിരുന്നു. വെളിച്ചത്തിലേയ്ക്കു നയിക്കാൻ കെല്പുള്ളവർ വളരെപ്പേർ നമുക്ക് മുമ്പ് ജീവിചിരുന്നിട്ടുണ്ട്. അവർ നല്ല കാര്യങ്ങൾ പറഞ്ഞും എഴുതിയും വച്ചിട്ടുണ്ട്. എന്നിട്ടും അതൊക്കെ വായിചിട്ടുള്ളവരും ശ്രവിചിട്ടുള്ളവരും അതുകൊണ്ട് മാത്രം മെച്ചപ്പെട്ടവരായി തീര്ന്നിട്ടില്ല. എന്തെന്നാൽ അതൊക്കെ അന്യർ കണ്ടെത്തിയ സത്യങ്ങളായി നിലകൊണ്ടു. അതുകൊണ്ടാണ് എത്ര നല്ല മതത്തിൽ ജനിച്ചാലും എത്ര നല്ല മാതാപിതാക്കളുണ്ടായാലും എത്ര നല്ല ഗുരുക്കന്മാർ പഠിപ്പിച്ചാലും അതുകൊണ്ടൊന്നും ആരും നല്ലവരായി തീരാത്തത്. എത്ര നല്ല കാര്യങ്ങൾ അല്മായശബ്ദത്തിൽ പലരായി എഴുതുന്നു. എത്ര വിരളമായി ആർക്കെങ്കിലും അതുപകാരപ്പെടുന്നു? പ്രണവം എത്രയോ പേർ വായിക്കുന്നുണ്ടാവും. എന്ത് ഫലം? ധ്യാനിക്കാൻ സ്വയം തീരുമാനിക്കാത്തവർക്ക് ഒന്നും വെളിച്ചമായി തീരുകയില്ല. കാരണം, വെളിച്ചം ഉള്ളിലാണ്.

    ഞാനാണ് വഴി, ഞാനാണ് സത്യം, ഞാനാണ് ജീവൻ എന്നത് യേശു തന്നെപ്പറ്റി പറഞ്ഞതാണെന്നാണ് ചെറുപ്പത്തിൽ ഞാൻ വ്യാഖ്യാനിച്ചു കേട്ടിട്ടുള്ളത്. സ്വയം ചിന്തിക്കാറായപ്പോൾ ഞാൻ ഉറച്ചു വിശ്വസിച്ചു, ഒരു മനുഷ്യനും, ഒരവതാരത്തിനും അങ്ങനെ പറയാൻ കഴിയില്ല, അതിലൊരു സത്യവുമില്ല എന്ന്. എനിക്കു തോന്നുന്നത്, ബോബിയച്ചനാണ് ആ വാക്യത്തിന്റെ ശരിക്കുള്ള അർഥം എനിക്ക് മനസ്സിലാക്കിത്തന്നത് എന്നാണ്.

    അത് തിരിച്ചറിഞ്ഞുകഴിയുമ്പോൾ, നമുക്ക് മിക്കവാറും വെളിയിലുല്ലതൊക്കെ വേണ്ടെന്നാവും - അന്യരുടെ മാതൃക, അന്യരുടെ ഉപദേശം, പള്ളിയിലെ പ്രസംഗം, ആരാധനാനുഷ്ഠാനങ്ങൾ, മിക്കവാറും എല്ലാ പുസ്തകങ്ങളും, സമ്പാദിക്കേണ്ടവയും കരുതിവയ്ക്കേണ്ടവയും. കാരണം, നമുക്കുള്ളിൽതന്നെ എല്ലാമുണ്ട് എന്ന തിരിച്ചറിവ് ഈ ലോകത്തിലെ എല്ലാ വസ്തുവകകളെക്കാളും വിലയേറിയതാണ് എന്ന അറിവ് നമ്മെ സ്വതന്ത്രരാക്കുന്നു. അതുവരെയായാൽ നമുക്ക് അന്യരോട് കരുണയാണ് ഉണ്ടാവുക. കാരണം, അന്വേഷണങ്ങളുടെ ബഹളങ്ങളിൽ തപ്പിത്തടയുന്ന അവർ ഒരിക്കലും അവർ അന്വേഷിക്കുന്നവയെ പുറത്തൊരിടത്തും കണ്ടെത്തുകയില്ലല്ലോ എന്ന വിചാരം നമ്മെ അലട്ടുന്നു. അവർതന്നെയാണ് വഴിയും അവർ തന്നെയാണ് അവർ കണ്ടെത്തേണ്ട സത്യവും അവർ തന്നെയാണ് അവരുടെ ജീവന്റെ ഉറവിടവും എന്ന് അവർ തിരിച്ചരിയാൻ വൈകുന്നുവെന്നതിൽ നമ്മൾ ആകുലരാകുന്നു.

    ഇന്നത്തെ വിശ്വാസികൾ യേശുവിനെ ആരാധിക്കാനും, മറിയത്തെ പുകഴ്ത്താനും, വിശുദ്ധരോട് പ്രാർഥിക്കാനുമായി എന്തുമാത്രം സമയമാണ് വ്യയംചെയ്യുന്നത്. അങ്ങനെ ചെയ്യുന്നതിന് മനുഷ്യരെ പ്രേരിപ്പിക്കാൻ വൈദികരെല്ലാം വചനശുശ്രൂഷകളും പ്രഭാഷണങ്ങളും കൂദാശകളും നടത്തി പരക്കം പായുന്നു. ബൈബിൾ കണ്‍ വെൻഷൻ കേരളത്തിൽ എല്ലാ മുക്കിലും ആർത്തിരമ്പുന്നു. പക്ഷേ, ഇതെല്ലാമായിട്ടും മനുഷ്യർ പഴയതുപോലെ വ്യാകുലരും അതൃപ്തരും ദിനംപ്രിഅതി കൂടുതൽ അത്യാഗ്രഹികളുമായി ജീവിതയുദ്ധം നടത്തുന്നു. ധാരാളം പേര് മുറിവേല്ക്കുന്നു, ധാരാളം മരിച്ചു വീഴുന്നു, അന്ധകാരം സർവവ്യാപിയാകുന്നു. മെത്രാന്മാർ രൂപതകളുടെ എണ്ണം കൂട്ടുന്നു. വിദേശപ്പണത്തിനായി പിരിവുകാരും ജോലിക്കാരും നെട്ടോട്ടമോടുന്നു. അവരെല്ലാം ബോബിയച്ചന്റെ ഈ ഒരു പ്രഭാഷണം ഒന്ന് കേട്ടിരുന്നെങ്കിൽ!

    Tel. 9961544169 / 04822271922

    ReplyDelete
  2. മനോഹരമായ ആശയങ്ങള്‍ മഹേശ്വര്‍ ഇവിടെ നിരത്തുന്നു. അനേകര്‍ക്ക്‌ അത് പ്രയോജനവും ചെയ്യുന്നുണ്ട്. ബൈബിള്‍ നമ്മുടെ കൈയ്യിലുള്ളത് ഒട്ടേറെ തെറ്റുകള്‍ ഉള്ളതാണെന്ന് എല്ലാവര്ക്കു അറിയാം. എങ്കിലും തെറ്റ് തിരുത്താന്‍ ആരും തയ്യാറാവുന്നില്ല. അതാണ്‌ വിചിത്രം. ആരാണ് നീ എന്നാരോട് ചോദിച്ചാലും ആര്‍ക്കും പറയാവുന്ന ഒരു മറുപടിയേ യേശുവും പറഞ്ഞുള്ളൂ.
    ഉള്ളില്‍ വെളിവ് വീണ അല്ലെങ്കില്‍ ഉണര്‍വ്വ് പ്രാപിച്ച ഒരാള്‍ക്കേ ഇങ്ങിനെ പറയാനും ചിന്തിക്കാനും ആവൂ. ബോബ്ബി അച്ചന്‍ പ്രസംഗിക്കുകയല്ല പതിഞ്ഞ സ്വരത്തില്‍ പലതും പങ്കു വെയ്ക്കുകയാണെന്ന് ശ്രദ്ധിക്കുക. ഉച്ചത്തില്‍ സംസാരിക്കുന്നത് കേള്‍വിക്കാരെ ഒരു മുഴം ദൂരെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്. ബോബ്ബി അച്ചന്‍ ഒരു സ്നേഹിതനെപ്പോലെ സംസാരിക്കുന്നു. യേശുവിന്‍റെ മലയിലെ പ്രസംഗം വായിക്കുക, അതും വളരെ അടുത്ത കുറേപ്പേരെ ചുറ്റും ഇരുത്തി മൃദു സ്വരത്തില്‍ പറഞ്ഞതായി നമുക്ക് തോന്നുന്നില്ലേ? അതാണ്‌ ശരി. യേശുവിനെ ദൈവത്തോളം അകറ്റിയത് നാം തന്നെയാണ്. ബോബ്ബി അച്ചന്‍ പറഞ്ഞ ആശയങ്ങള്‍ നമ്മുടെ പിതാക്കന്മാര്‍ കേട്ടിട്ടേയില്ലായെന്നു ഞാന്‍ കരുതുന്നില്ല. അവരുടെ മനസ്സുകള്‍ ചുട്ടുപൊള്ളുന്ന പാറകള്‍ ആയിപ്പോയതാണ് പ്രശ്നം. യേശുവിന്‍റെ വചനങ്ങള്‍ ഗീത പോലെ തന്നെ ആര്‍ക്കും വായിക്കാവുന്നതും ആരെയും ചിതിപ്പിക്കുന്നതുമാണ്. ക്രിസ്ത്യാനി എന്നാ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് അത് വായിച്ചാല്‍ അതൊരു ക്ലാസ്സിക് കൃതിയെന്നതിലപ്പുറത്തെക്കു പോവില്ല. അതാണ്‌ ഇന്നിന്റെ പ്രശ്നം. ബോബ്ബി അച്ചന്‍ ദൈവത്തിന്‍റെ ശബ്ദമാണ്, അതുകൊണ്ട് തന്നെ അത് ശ്രവിക്കുന്നവരും ഗ്രഹിക്കുന്നവരും ചുരുങ്ങും.

    ReplyDelete
  3. "ധ്യാനത്തിന്റെ പൂവാണ് സ്നേഹം", എത്ര മനോഹരമായ നിർവചനമാണത്! ഒരു പൊതുകേന്ദ്രത്തിലേക്കുള്ള വ്യക്തിയുടെ ആകർഷണത്തിന്റെ പേരാണ് ജ്ഞാനം. ക്രിസ്ത്വാവബോധം പ്രകൃതിയുടെ കാതലാണെന്നും യേശു എന്ന വ്യക്തിമനുഷ്യൻ എന്തായിരുന്നോ അത് തന്റെയും സാദ്ധ്യതയാണെന്നും അറിഞ്ഞു തുടങ്ങുമ്പോൾ ഒരാൾ സ്വന്തം ജ്ഞാനവെളിച്ചത്തിൽ നടന്നു തുടങ്ങുകയായി.

    ആത്മാന്വേഷണത്തിന് സംഘടിതഭാവം ഉണ്ടാവുക എന്നത് അതിൽ തന്നെ തെറ്റാണ്. കാരണം, ആത്മാവുള്ളത് സമൂഹത്തിനല്ല മനുഷ്യവ്യക്തിക്കാണ്. കൂട്ടത്തിൽ നിന്ന് ഒരു കല്ലേറ് ദൂരം മാറി നിൽക്കാതെ ഒരുവനിലും ആന്തരികമായി ഒന്നും സംഭവിക്കുന്നില്ല.

    ReplyDelete