Monday 26 September 2016

സ്വർഗ്ഗത്തിലേക്കുള്ള വഴി

പതിവുപോലെ സമയത്തുതന്നെ പോയിവരണമെന്ന തീരുമാനത്തോടെയാണ് ജോയൻ ഇപ്രാവശ്യവും പാലായിലെത്തിയത്. രണ്ടുദിവസം ജോയന്റെ കട അടഞ്ഞുകിടക്കും. എല്ലാ വർഷവും മെയ് ആറാം തിയതി എല്ലാവരും കൂടി നാട്ടിൽ വരും - എല്ലാവരുമെന്നു പറഞ്ഞാൽ, ജോയനും ജോയന്റെ അമ്മയും, ജോയന്റെ ഭാര്യയും പിന്നെ ജോയന്റെ രണ്ടു മക്കളും. അന്നു സെൽനായുടെ വീട്ടിൽ കിടക്കും. സെൽനാ ജോയന്റെ മൂത്തപെങ്ങളാണ്, പാലായിലാണു കെട്ടിച്ചിരിക്കുന്നത്. ജോയനു സഹോദരനും സഹോദരിയുമായി ആകെയുള്ളതു ഈയൊരു പെങ്ങൾ മാത്രം.
എഴാം തിയതിയാണ് അപ്പന്റെ ആണ്ട്. അന്നു രാവിലെ സെൽനായേയും അവരുടെ കുടുംബക്കാരെയും കൂട്ടി രണ്ടു കാറുകളിലായി പതിനെട്ടു കി. മീ അകലെയുള്ള പഴയ ഇടവകപ്പള്ളിയിൽ പോയി നേരത്തെ പറഞ്ഞു വെച്ചിരിക്കുന്ന കുർബ്ബാന കാണും; പിന്നെ സിമിത്തേരിയിൽ അപ്പന്റെ കല്ലറക്കൽ ഒപ്പീസും കഴിഞ്ഞ്, ഉച്ചക്കു ശുഭാലയത്തിൽ ചെന്ന് അവിടുത്തെ അന്തേവാസികളായ വൃദ്ധന്മാരോടൊപ്പം ഊണ് - ഉച്ചകഴിഞ്ഞു മടങ്ങും. അന്നു ശുഭാലയത്തിലെ മുഴുവൻ അന്തേവാസികൾക്കും പുതുവസ്ത്രങ്ങളും, നല്ലൊരു സദ്യയും തോട്ടുപറമ്പിൽക്കാരുടെ വക  - അതാണു പതിവ്.

തിരുവമ്പാടിയിൽ നിന്നു പുറപ്പെട്ടാൽ പിന്നെ കുറഞ്ഞതു നാലു ദിവസമെങ്കിലും കഴിഞ്ഞാലെ സാധാരണ പോലെ അമ്മ സംസാരിക്കൂവെന്ന് ജോയനറിയാം. അപ്പനെ ഓർക്കേണ്ടിവന്നാൽ എന്നും അതുതന്നെയാണ് മേരിയമ്മയുടെ സ്ഥിതി. ഓർമ്മ തുടങ്ങിയാൽ ഓർമ്മകളിൽ തന്നെ. അത്രമേൽ വിഷമമുണ്ട് മേരിയമ്മക്ക്. അമ്മയുടെ നിശ്ശബ്ദതകാരണം ജോയന് ഡ്രൈവിങിൽതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കാൻ കഴിയുമായിരുന്നില്ല; വണ്ടിചാടുന്ന കുഴികളുടെയെണ്ണം ആ യാത്രയിൽ കൂടിയിരിക്കുമായിരുന്നു.
സംഭവിക്കേണ്ടതു സംഭവിച്ചുവെന്നല്ലാതെ എന്തു പറയാൻ? അപ്പൻ മരിക്കുമ്പോൾ സെൽനായുടെ വിവാഹം കഴിഞ്ഞിട്ടു നാലു വർഷങ്ങളേ ആയിരുന്നുള്ളൂ. ജോയൻ ഡിഗ്രിക്കു പഠിക്കുകയായിരുന്നപ്പോൾ. സെൽനായുടെ വിൽസണപ്പോൾ രണ്ടുവയസ്സു കാണുമായിരുന്നിരിക്കണം. അപ്പന്റെ മരണശേഷം കുറേനാൾ അമ്മ മിണ്ടിയിട്ടേയില്ലെന്നു പറയാം - ആരോടും. ആ നാട്ടിൽ ആരുടേയും മുഖത്തു നോക്കാൻ അമ്മക്കു കഴിയില്ലെന്ന് മനസ്സിലായപ്പോൾ, എല്ലാം വിറ്റ് ഒരുപാടു ബന്ധുക്കളേയുമുപേക്ഷിച്ച് മലബാറിനു പോന്നു. അതിനു ശേഷമാണ് അമ്മ സാധാരണ പോലെയായതെന്നു ജോയനറിയാം. 
നല്ല അന്തസ്സായി അപ്പൻ കുടുംബം നോക്കിയിരുന്നു. രാവിലെ റബ്ബർക്കടയിൽപ്പോയാൽ സാധാരണ ദിവസങ്ങളിൽ വൈകിയേ വീട്ടിൽ വരുമായിരുന്നുള്ളൂവെങ്കിലും ആരുടേയും ഒരു കാര്യത്തിനും അപ്പൻ മുടക്കം വരുത്തിയിട്ടില്ല. ആ അപ്പൻ, സ്വന്തം പറമ്പിലെ കിണറ്റിൽ കാലുതെറ്റി  വീണു - അപ്പോഴേ മരിച്ചു. അമ്മ മേരിയമ്മയുടെ വല്യവായിലേയുള്ള അലർച്ച കേട്ടോടിയെത്തിയ നാട്ടുകാരപ്പനെ പുറത്തെടുത്തെങ്കിലും, അപ്പൻ മരിച്ചിരുന്നു. നാലുമുറിയിലെ പശുക്കച്ചവടക്കാരൻ വക്കച്ചന്റെയരുകിലുള്ളയാ കിണറ്റിലാണ് അപ്പൻ വീണത്. അതിൽ വെള്ളമുണ്ടായിരുന്നെങ്കിൽ, ഒരു പക്ഷേ അപ്പൻ രക്ഷപ്പെട്ടേനെ!
പള്ളിയിൽ അപ്പനുവേണ്ടിയുള്ള കുർബ്ബാന കാണാൻ ആരോടും പറയുമായിരുന്നില്ലെങ്കിലും പഴയ അയൽവാസിയായിരുന്ന വക്കച്ചൻ അന്നു പള്ളിയിൽ കാണുമായിരുന്നു. വക്കച്ചൻ, എന്നും കുർബ്ബാനകാണാൻ വന്നു തുടങ്ങിയെന്നേ ജോയനും മനസ്സിലാക്കിയിരുന്നുള്ളൂതാനും. സെമിത്തേരിയിലെ ഒപ്പീസിനും വക്കച്ചൻ കാണുമായിരുന്നു. ആ പ്രാവശ്യം ശുഭാലയത്തിലെ ഊണും കഴിഞ്ഞിറങ്ങിയപ്പോൾ മേരിയമ്മ ജോയന്റെ നേരെ തിരിഞ്ഞു പറഞ്ഞു.
"എനിക്കൊരിടത്തുകൂടി പോകാനുണ്ട്." 
"എങ്ങോട്ടാ?" ജോയൻ ചോദിച്ചു.
"നാലുമുറിയിലെ വക്കച്ചന്റെ വീടുവരെ." മേരിയമ്മ പറഞ്ഞു.
"പൊക്കളയാം. അമ്മ കേറ്; അവിടെചെന്നിട്ടു നമ്മുടെ പഴയ പറമ്പും കിണറുമൊന്നും കാണണമെന്നു പറയരുത്." ജോയൻ പറഞ്ഞു.
ജോയന്റെ കാർ നാലുമുറിയിലെ വക്കച്ചന്റെ വീട്ടിലേക്കു പോകുന്ന നടപ്പുവഴിയുടെ അരികിൽ ജോയൻ നിർത്തി. മേരിയമ്മയെ ജോയൻ കൈപിടിച്ചു കുത്തുകല്ലു കയറ്റി. പള്ളകയറിമൂടിയ ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോൾ ജോയൻ പഴയവീട്ടിലേക്കു നോക്കി. ആ പറമ്പും വീടുമൊക്കെ അതുപോലെ കിടക്കുന്നു. മെയിൻ റോഡുമുതലുള്ള സ്ഥലം മുഴുവൻ തോട്ടുപറമ്പിൽക്കാരുടേതായിരുന്നു - കുറച്ചുള്ളിലോട്ടു വന്നാൽ വക്കച്ചന്റെ സ്ഥലവും വീടും. വക്കച്ചനു പക്ഷേ, വിട്ടിലേക്കു വണ്ടികയറുന്ന വഴിയില്ല. വക്കച്ചൻ പലപ്രാവശ്യം വഴിക്കുള്ള സ്ഥലം അപ്പനോടു ചോദിച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞു ജോയൻ കേട്ടിട്ടുണ്ട്.
മേരിയമ്മയും ജോയനും ഭാര്യയും കുട്ടികളും വക്കച്ചന്റെ വീട്ടുമുറ്റത്തേക്കു കാലെടുത്തുവച്ചതേ വക്കച്ചൻ ഓടിവന്നെല്ലാവരേയും സ്വീകരിച്ചിരുത്തി. ആ കൊച്ചു വീട്ടിൽ എല്ലാവർക്കുമിരിക്കാനുള്ള കസേരകൾ ഉണ്ടായിരുന്നില്ല. പശുക്കളെ വളർത്തിയും അവയെ മറിച്ചും തിരിച്ചും വിറ്റുകിട്ടുന്നതുമൊക്കെയായിരുന്നു വക്കച്ചന്റെ വരുമാനം. 
വക്കച്ചൻ മേരിയമ്മയുടെ മുഖത്തേക്കു തന്നെ നോക്കി തൂണും ചാരി നിന്നു. ആ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു. 
"മേരിയമ്മയൊന്നും ഓർക്കരുത്." വക്കച്ചൻ പറഞ്ഞു. അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നതു ജോയൻ കണ്ടു. അതയാൾ അറിയുന്നില്ലായെന്നു തോന്നി, വക്കച്ചന്റെ നിൽപ്പു കണ്ടപ്പോൾ. 
മേരിയമ്മ വാനിറ്റിബാഗ് തുറന്ന് ഒരു കടലാസുകെട്ടെടുത്തു. അതു വക്കച്ചന്റെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു. 
"റോഡു മുതൽ ഇവിടം വരെ പന്ത്രണ്ടടി വീതിയിൽ വഴിക്കുള്ള സ്ഥലം.... ഇതാ തീറാധാരം!"
വക്കച്ചൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല. ഒന്നും മിണ്ടാതെ നിർവ്വികാരനായി അവിടെ നിന്നതേയുള്ളൂ. മേരിയമ്മയും കൂടുതലൊന്നും പറഞ്ഞില്ല. അകത്തുനിന്നും വക്കച്ചന്റെ ഭാര്യ എത്തിയപ്പോഴേക്കും മേരിയമ്മ മുറ്റത്തിറങ്ങിയിരുന്നു. അവരുടെ മുഖത്തേക്കു നോക്കി മേരിയമ്മ പറഞ്ഞു.
"സാരമില്ല; എല്ലാം ദൈവം പൊറുത്തുകഴിഞ്ഞു. ഇനിയും വരാം." ഇനിയും വരാമെന്നാണു മേരിയമ്മ പറഞ്ഞതെങ്കിലും ജോയൻ കേട്ടത്, ഇനിയൊരിക്കലും ഞാനീ വഴി വരില്ലെന്നാണ് മേരിയമ്മ പറഞ്ഞതെന്നാണ്. വഴിയിലേക്കു മടങ്ങുമ്പോഴും മേരിയമ്മ അവരുടെ പഴയ പറമ്പിലെക്കു നോക്കിയതേയില്ല. 
എല്ലാവരും വണ്ടിയിൽ കയറിയിരുന്നപ്പ്പോൾ മേരിയമ്മ പറഞ്ഞു.
"വിട്ടോ, സന്ധ്യയാകുമ്പോഴേക്കും തൃശ്ശൂരെത്തണം." 
എത്തണം, എങ്കിലേ വെളുക്കുന്നതിനു മുമ്പ് തിരുവമ്പാടിയിൽ ചെല്ലൂ. മടങ്ങുന്ന വഴി, മേരിയമ്മ കുട്ടികളുമായി ചിരിച്ചു കളിച്ചുകൊണ്ടിരുന്നു. അതസാധാരണമായിരുന്നു - ജോയനും ഭാര്യക്കും. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ജോയൻ ചോദിച്ചു. 
"വക്കച്ചനു വഴിക്കു സ്ഥലംകൊടുത്ത കാര്യം അമ്മ പറഞ്ഞിട്ടില്ലല്ലോ."
"അതപ്പൻ നേരത്തെ പറഞ്ഞേൽപ്പിച്ചിരുന്നു. അതിന്റെ ബാക്കിയേ നമ്മൾ വിറ്റിട്ടുള്ളൂ. അയാളുടെ മുഖത്തേക്കു നോക്കാൻ എനിക്കു കഴിയുമായിരുന്നില്ല." മേരിയമ്മ പറഞ്ഞു. 
"അതെന്താ അങ്ങിനെ?" ജോയൻ ചോദിച്ചു. അൽപ്പനേരത്തെ നിശ്ശബ്ദതക്കു ശേഷം, മേരിയമ്മ പറഞ്ഞു. 
"ഇനിയാക്കഥ ആരോടും പറയാതിരുന്നിട്ടും കാര്യമില്ല; ഞാനിനിയൊരിക്കലും പാലായ്കില്ല. നമ്മുടെയപ്പനു സ്വർഗ്ഗത്തിലേക്കുള്ള വഴിയുടെ ആധാരമാണ് ഞാൻ വക്കച്ചനു കൊടുത്തത്."
വീണ്ടും നിശ്ശബ്ദത. 
"വക്കച്ചന്റെയപ്പനും മരിച്ചു പോയല്ലോ!" മേരിയമ്മ പറഞ്ഞു.
"ഉവ്വ്, അറ്റാക്കു വന്ന്..!" ജോയൻ പറഞ്ഞു.
"വക്കച്ചന്റെയപ്പനെ വീട്ടുമുറ്റത്തുവരെ വണ്ടി വരുത്തി ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിഞ്ഞിരുന്നെങ്കിൽ അപ്പൻ രക്ഷപ്പെട്ടേനെയെന്നു വക്കച്ചൻ പറഞ്ഞുവെന്ന് നമ്മുടെയപ്പൻ കേട്ടു. വക്കച്ചന്റെ വീട്ടിൽ ചെന്നു വഴിവെട്ടിക്കോളാൻ പറയാനപ്പൻ പോയതാ......" മേരിയമ്മ നിർത്തി. പിന്നെ മുഖം സാരിത്തലപ്പിൽ അമർത്തി മേരിയമ്മ വിതുമ്പിക്കൊണ്ടേയിരുന്നു. ഒട്ടൊന്നു ശാന്തമായപ്പോൾ മേരിയമ്മ തുടർന്നു. 
"അവിടെ അതിരുങ്കൽ വെച്ചവർ തർക്കമുണ്ടായി; വക്കച്ചൻ അപ്പനെ കിണറ്റിൽ തള്ളിയിട്ടതാ...!"
"ശ്യ്യൂ!" കാറിന്റെ ടയറുകൾ റ്റാർറോഡിൽ ശക്തിയായി ഉരഞ്ഞതിന്റെ ശബ്ദം ഏറെ ദൂരെയുള്ളവരും കേട്ടു കാണണം. വണ്ടിയൊരു കുലുക്കത്തോടെ അവിടെ നിന്നു. ജോയൻ പിന്നോട്ടു തിരിഞ്ഞു മേരിയമ്മയുടെ കണ്ണുകളിലേക്കു നോക്കി. 
"അമ്മയെന്താ പറഞ്ഞെ?" ജോയൻ ചോദിച്ചു.
അവന്റെ കണ്ണുകളിലേക്കു നോക്കാനുള്ള ശേഷി മേരിയമ്മയുടെ കണ്ണുകൾക്കില്ലായിരുന്നു. ആരും ഒന്നും മിണ്ടിയില്ല, കുറേനേരം. പുറത്തേക്കു തന്നെ നോക്കിക്കൊണ്ട് മേരിയമ്മ പറഞ്ഞു,
"നമുക്കല്ലേ തെറ്റിയത്? നാം കാരണമല്ലേ വക്കച്ചന്റെയപ്പൻ മരിച്ചത്?"
ജോയൻ കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ടാറിട്ട വഴിയിലേക്കു നോക്കി ഡ്രൈവിങ് സീറ്റിൽ തന്നെ എന്തോ ചിന്തിച്ചിരുന്നു. ജോയന്റെ മുമ്പിൽ ഇരുവശവും പുഷ്പാലംകൃതമായ, ചുവന്ന പരവതാനി വിരിച്ച രാജവീഥിയായിരുന്നു കാണാനുണ്ടായിരുന്നത്.

Wednesday 14 September 2016

തുകൽ വ്യാപാരി പറഞ്ഞ കഥ

"അന്നത്തെ കാലം വെച്ചു നോക്കിയാൽ ഗലീലിയാ കടലിന്റെ എക്കൽ മണവും ശ്വസിച്ച്, ആരെങ്കിലും കൊടുക്കുന്ന എന്തെങ്കിലുമൊക്കെ വാങ്ങിക്കഴിച്ച് ജീവിക്കുന്ന ദരിദ്രരും യേശുഗുരുവിന്റെ കാലത്ത് ഉണ്ടായിരുന്നുവെന്നുതന്നെ വേണം കരുതാൻ. മാത്രമല്ല, സമൂഹം ഭ്രഷ്ട് കൽപ്പിച്ച കുഷ്ടരോഗികൾ ഒളിച്ചു കഴിയുന്ന തുരുത്തും ഈ കടൽക്കരയിലായിരുന്നല്ലോ. അതുപോലൊരു ഭാഗത്ത് യേശുഗുരു വളരെ ദിവസങ്ങൾ കഴിച്ചു കൂട്ടിയിരിക്കണം. മുക്കുവന്മാർ അങ്ങോട്ടു ചെന്നപ്പോഴായിരിക്കണം യേശുഗുരു ദൈവരാജ്യത്തിന്റെ സൂചനകൾ നൽകിയത്." മാലിയാൻ പറഞ്ഞു നിർത്തി. 
"യേശുഗുരു ഒരു തന്റേടിയായിരുന്നുവെന്നു സ്പഷ്ടം; അല്ലെങ്കിൽ മരണശിക്ഷക്കു വിധിക്കപ്പെടുമെന്നറിഞ്ഞിട്ടും ഒരു കൂസലുമില്ലാതെയല്ലെ കച്ചേരിയിൽ നിന്നത്?" സുബ്രോസ്കർ പറഞ്ഞു. 
"അക്കഥയൊക്കെ കേട്ടതുപോലെ വിശ്വസിച്ചാൽ എല്ലാം ഒത്തു വരില്ല." മാലിയാൻ പറഞ്ഞു. 
മാലിയാനും സുബ്രോസ്കറും തമ്മിലുള്ള തർക്കം കേൾക്കാൻ കുറച്ചു ദിവസങ്ങളായി ഷാലെറ്റുമുണ്ടായിരുന്നു. മൂന്നു പേരും നഗരത്തിലെ തുകൽശാലയിലെ പണിക്കാർ. ഷാലറ്റ് ഏതാനും ദിവസങ്ങളേയായിരുന്നുള്ളൂ പണിക്കു ചേർന്നിട്ട്. അടുത്തടുത്ത തെരുവുകളിലായിരുന്നതുകൊണ്ട്, പണിസമയം കഴിഞ്ഞാൽ എന്നും ഒരുമിച്ചായിരുന്നിവർ മടങ്ങിയിരുന്നത്. 
ഷാലെറ്റ് ചർച്ചകളിൽ പങ്കെടുക്കുമായിരുന്നില്ല. എങ്കിലും എല്ലാം നിശ്ശബ്ദമായി, പക്ഷെ കൗതുകത്തോടെ, അയാൾ കേൾക്കുമായിരുന്നു. 
ഏതാനും ആഴ്ചകൾക്കൊണ്ട് വുഡ്ഷാർക് നഗരത്തിലെ പള്ളിയിൽ വരുന്ന എല്ലാ വിശ്വാസികളേയുംകാൾ, യേശുഗുരുവിനേപ്പറ്റി ഷാലറ്റ് പഠിച്ചു കഴിഞ്ഞിരുന്നു.
എത്ര അഗാധമായ അറിവായിരിക്കണം വുഡ്ഷാർക് പള്ളിയിലെ മോൺസിഞ്ഞോറച്ചനുള്ളതെന്നതിനേപ്പറ്റി ഷാലറ്റ് ചിന്തിച്ചു. 
ഒരാഴ്ച്ച മുഴുവൻ തുകൽ മിനുസപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴെല്ലാം ഷാലറ്റ് ഇതിനേപ്പറ്റി മാത്രമാണു ചിന്തിച്ചത്. 
ഒരു ദിവസം അവരുടെ ചർച്ച യേശുഗുരുവിന്റെ കുരിശാരോഹണത്തേപ്പറ്റിയായിരുന്നു. മാലിയാനും സുബ്രോസ്കറും ഒരു കാര്യത്തിൽ യോജിച്ചു - വലത്തുവശത്തെ കുരിശിൽക്കിടന്ന കള്ളൻ പശ്ചാത്താപത്തിന്റെ അങ്ങേയറ്റത്തുള്ള ആനന്ദലഹരിയിലായിരുന്നിരിക്കണം. അല്ലായിരുന്നെങ്കിൽ അനുഭവിച്ചുകൊണ്ടിരുന്ന വേദനയേപ്പറ്റി ഒരു സൂചനയെങ്കിലും അവന്റെ വാക്കുകളിൽ ഉണ്ടാകുമായിരുന്നല്ലോയെന്നിരുവരും പറഞ്ഞു. യേശുഗുരു അയാളുടെ പതിഞ്ഞ സ്വരത്തിലുള്ള പ്രസ്താവനകേട്ടു തിരിഞ്ഞു നോക്കിയപ്പോൾ പാൽ പോലെ നിർമ്മലനായ ഒരു വ്യക്തിയേയായിരിക്കണം കണ്ടതെന്നും അവർ പരസ്പരം പറഞ്ഞു. 
അന്നു രാത്രിയാണ് തനിക്കും ഒരു ക്രിസ്ത്യാനിയാകണമെന്നും ഇവർ കേൾക്കുന്നതുപോലെ ഞായറാഴ്ച്ചകളിൽ മോൺസിഞ്ഞോറുടെ പ്രസംഗം കേൾക്കണമെന്നും ഷാലറ്റ് ഉറപ്പിച്ചത്. സുബ്രോസ്കറുടെയും മാലിയാന്റെയും ആരെയും ആകർഷിക്കുന്ന വിനയവും ആരോടും കാണിക്കുന്ന സ്നേഹവുമെല്ലാം ഷാലെറ്റിനെ വല്ലാതെ ആകർഷിച്ചിരുന്നു. ഒരു കള്ളനെ തന്റെ സാന്നിദ്ധ്യം കൊണ്ട് ആനന്ദലഹരിയിലാക്കാൻ കഴിയുന്ന ഒരു ഗുരുവിനെ പിന്തുടരുക അഭികാമ്യമായി ഷാലറ്റിനു തോന്നി. 
യേശുഗുരുവിന്റെ മലയിലെ പ്രസംഗത്തെപ്പറ്റിയുള്ള അവരുടെ ചർച്ചകൾ ഷാലറ്റ് വെറുതേ കേൾക്കുകയായിരുന്നില്ല. അതു നേരിട്ടു കേട്ട ശിക്ഷ്യന്മാരേപ്പോലെ ഷാലറ്റും മലഞ്ചെരുവിലെ ആ തണലിൽ ഇരിക്കുകയായിരുന്നു. 
ക്രിസ്ത്യാനിയാകുന്ന കാര്യം ഷാലറ്റ് സ്നേഹിതരോടു പറഞ്ഞില്ല. 
ഷാലറ്റ് ആ ഞായറാഴ്ച്ച അത്യാവശ്യം ധാന്യം അരച്ചു മാവാക്കി ഭാര്യയെ ഏൽപ്പിച്ചിട്ട് നേരെ മോൺസിഞ്ഞോറുടെ പക്കലേക്കു ചെന്നു. 
ക്രിസ്ത്യാനിയാകാൻ മാമ്മോദീസായിൽ മുങ്ങണമെന്ന് ഷാലറ്റ് കേട്ടിട്ടുണ്ടായിരുന്നു. മാമ്മോദീസായിൽ മുക്കാൻ മോൺസിഞ്ഞോർക്കറിയാമെന്നും ഷാലറ്റ് മനസ്സിലാക്കിയിരുന്നു. മോൺസിഞ്ഞോർ ഷാലറ്റിനെ അടി മുതൽ മുടി വരെ കണ്ണുകൾക്കൊണ്ടുഴിഞ്ഞു. കാളയെ പൂജിക്കുന്ന ഗോത്രത്തിൽ നിന്നു ക്രിസ്ത്യാനിയാകാൻ ഒരാൾ വരികയെന്നതു അദ്ദേഹത്തിനു വിശ്വസിക്കാൻ സാധിക്കുന്ന കാര്യമായിരുന്നില്ല. 
"യേശുവിനേപ്പറ്റി ആരാണു നിന്നോടു പറഞ്ഞത്? നിനക്കെന്താ മലയിലെ പാറക്ഷേത്രത്തിൽ പോകണമെന്നു തോന്നുന്നില്ലേ? അവിടെ ബലികൊടുക്കാൻ നിനക്ക് വേണ്ടത്ര ആടുകൾ ഇല്ലെന്നുണ്ടോ?" മോൻസിഞ്ഞോർ ചോദിച്ചു.
"ഇല്ല. ഒന്നുമില്ലാത്തവനായി ജീവിക്കാനും അതാണു സന്തോഷമെന്നും അവരുടേതാണു സ്വർഗ്ഗമെന്നും യേശുഗുരു പറയുന്നുണ്ടല്ലോ. അതാ."
"ഓഹോ...നീ ബൈബിൾ വായിച്ചിട്ടുണ്ടല്ലേ? ആരാണ് നിനക്ക് ബൈബിൾ തന്നത്?" മോൺസിഞ്ഞോർ ചോദിച്ചു. 
"മാലിയാനും സുബ്രോസ്കറും എന്നും തുകൽശാലയിൽ നിന്നും മടങ്ങുമ്പോൾ ബൈബിൾ പറയുന്നതു ഞാൻ കേൾക്കും." 
ഷാലറ്റ് പറഞ്ഞു. 
"മാലിയാനും സുബ്രോസ്കറും?" അതാരാണേന്നോർമ്മിക്കാൻ ശ്രമിക്കുന്നതുപോലെ മോൺസിഞ്ഞോർ ഏറേ നേരെ തിരുനെറ്റിയും ചൊറിഞ്ഞു മുകളിലേക്കു നോക്കി നിന്നു. പിന്നെ വീണ്ടും ഷാലറ്റിനെ ചോദ്യഭാവത്തിൽ നോക്കി. കാര്യം മനസ്സിലായതു പോലെ ഷാലറ്റ് പറഞ്ഞു. 
"നെഹിമിന്യാന്റെ വല്യമുന്തിരിത്തോട്ടത്തിന്റെ തൊട്ടപ്പുറത്തുള്ള വയലിനരുകിൽ താമസിക്കുന്ന മരപ്പണിക്കാരന്റെ മകനാ സുബ്രോസ്കർ."
"അയാൾ ഈ പള്ളിയിൽ വരാറില്ലല്ലോ! വിളവെടുപ്പിന് ഇവിടേക്ക് ഒരളവും വീതം തന്നിട്ടുള്ളതായി എനിക്കറിവുമില്ല. ഞാനാ ഗ്രാമത്തിൽ ഒരിക്കലൊരു വിരുന്നിനു പോയിട്ടുണ്ട്. പക്ഷേ, സുബ്രോസ്കറെന്നൊരു ക്രിസ്ത്യാനിയേപ്പറ്റി കേട്ടിട്ടേയില്ല." മോൺസിഞ്ഞോർ പറഞ്ഞു.
ഷാലറ്റിന് ആകപ്പാടേ വല്ലാണ്ടായി. 'പിന്നെവിടുന്നാണിവർ യേശുഗുരുവിനെപ്പറ്റി കേൾക്കാറുള്ളത്?' ഷാലറ്റ് സ്വയം ചോദിച്ചു. 
"ഞാൻ പിന്നെ വരാം."  മോൺസിഞ്ഞോറിനോട് യാത്ര പറഞ്ഞിട്ട് ഷാലറ്റിറങ്ങി.
അവരുടെ മടക്കയാത്രയിലെ ചർച്ചയും തർക്കവും അടുത്താഴ്ച്ചയും തുടർന്നു, ഷാലറ്റ് അതു കേട്ടുകൊണ്ടുമിരുന്നു. പക്ഷെ, പള്ളിയിൽ പോയി മോൺസിഞ്ഞോറെ കണ്ട കാര്യം മിണ്ടിയതേയില്ല. ശനിയാഴ്ച്ച വൈകിട്ടു മടങ്ങുന്ന വഴി ഷാലറ്റ് ഇരുവരോടുമായി ഒരു ചോദ്യം ചോദിച്ചു,
"നിങ്ങൾ ക്രിസ്ത്യാനികളാണോ?" ചോദ്യം കേട്ട് അമ്പരപ്പോടെ ഇരുവരും ഷാലറ്റിന്റെ മുഖത്തേക്കു നോക്കി. ഷാലറ്റ് ചോദ്യം ഒന്നുകൂടി ആവർത്തിച്ചു.
"നിങ്ങൾ മാമ്മോദീസായിൽ മുങ്ങിയിട്ടുണ്ടോ?" അതിനും ഇരുവരും ഒന്നും പറഞ്ഞില്ല. ഷാലറ്റ് എന്തുദ്ദേശിച്ചാണ് ഇങ്ങിനെ ചോദിക്കുന്നതെന്നതിനെപ്പറ്റിയായിരുന്നു ഇരുവരും അപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നത്.
"നിങ്ങൾ യേശുഗുരു പറഞ്ഞതിന്റെയൊക്കെ അർത്ഥം തർക്കിക്കാറുണ്ടല്ലോ. ആരാണ് നിങ്ങൾക്കിതൊക്കെ പറഞ്ഞു തരുന്നത്?"
"ഓ! അതാണോ കാര്യം?" മാലിയാൻ ചോദിച്ചു. അതേയെന്നയർത്ഥത്തിൽ ഷാലറ്റ് അയാളുടേ മുഖത്തേക്കു നോക്കി. മാലിയാൻ സുബ്രോസ്കറെ നോക്കി. സുബ്രോസ്കർ ഷാലറ്റിനോടു മാത്രമെന്നപോലെ പതിയെ പറഞ്ഞു. 
"ഒരിക്കൽ തുകലുമായി ചന്തയിൽ പോയി മടങ്ങുമ്പോൾ സാല്മാക്കിൽ നിന്നൊരു വ്യാപാരിയുമൊപ്പമുണ്ടായിരുന്നു, ഏതാണ്ട് ഒരു പകൽ മുഴുവൻ. അയാളൊരു ക്രിസ്ത്യാനിയായിരുന്നു. അയാളാണ് യേശുഗുരു എന്തൊക്കെ പറഞ്ഞിരുന്നെന്നും, യേശുഗുരുവിന്റെ കഥയിൽ എന്തൊക്കെയുണ്ടെന്നും പറഞ്ഞത്. യേശുഗുരു പറഞ്ഞ ഉപദേശങ്ങളുടെ അർത്ഥം മുഴുവൻ അയാൾ പറഞ്ഞില്ല, അപ്പോഴേക്കും അയാളുടെ വഴി തിരിയാൻ സമയമായിരുന്നു. അതിന്റെയൊക്കെയർത്ഥമെന്തായിരിക്കും എന്നതിനേപ്പറ്റി ഞങ്ങളെപ്പോഴും ചിന്തിക്കും - ഉറങ്ങുമ്പോഴും ഉണരുമ്പോഴും പണിയുമ്പോഴുമെല്ലാം ഞങ്ങളതിനേപ്പറ്റി ചിന്തിക്കും. അക്കാര്യമാണ് മടങ്ങുന്ന വഴി ഞങ്ങൾ പങ്കു വെയ്കുന്നത്."
അൽപ്പനേരം ആരും ഒന്നും മിണ്ടിയില്ല. നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് ഷാലറ്റ് ചോദിച്ചു,
"നിങ്ങൾക്കു മാമ്മോദീസായിലെന്നെ ഒന്നു മുക്കാമോ? എനിക്കും ക്രിസ്ത്യാനിയാകാനാ."
മാലിയാനും സുബ്രോസ്കറും കണ്ണിൽ കണ്ണിൽ നോക്കി. സുബ്രോസ്കർ തുടർന്നു. 
"സാല്മാക്കിലെ വ്യാപാരി പറഞ്ഞതിൻ പ്രകാരം ഞങ്ങൾ ആരെയും കബളിപ്പിക്കാതെ സന്തോഷത്തോടെ ജീവിക്കുന്നു. യേശുവിന്റെ ഉപദേശങ്ങൾ ഞങ്ങളെ മാറ്റിയെന്നു തന്നെ പറയാം. മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കാനെ ഞങ്ങൾക്കിപ്പോൾ കഴിയുന്നില്ല. മാമ്മോദീസാ, അതെന്താണെന്നു ഞങ്ങൾക്കറിഞ്ഞുകൂടാ സഹോദരാ. ആ വ്യാപാരി വേറൊന്നും പറഞ്ഞിരുന്നില്ല."

Saturday 3 September 2016

ഒറ്റവാതിൽ വീട്!

കുറച്ചു നാളായി റിട്ട. പ്രൊഫ. കൃഷ്ണൻനായർ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നു മകൾ ഡോ. ചിപ്പി മനസ്സിലാക്കിയത്, അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തെ അറിയാവുന്ന ചിലർ പറഞ്ഞതിൽനിന്നായിരുന്നു. പകൽ മുഴുവൻ സർക്കാർ ആസ്പത്രിയുമായി കഴിഞ്ഞുകൂടുമായിരുന്നതു കൊണ്ട് അഛന്റെ പുഞ്ചിരിക്കു പിന്നിലെ ആഴങ്ങളും അതിലെ ഗൂഢാർത്തങ്ങളും ചിപ്പിക്കു ശ്രദ്ധിക്കാൻ കഴിയുമായിരുന്നില്ല. തിന്നാനും കുടിക്കാനും ഉടുക്കാനും സഹായിക്കാനുമാരെങ്കിലുമായാൽ എല്ലാമായല്ലോയെന്നായിരുന്നല്ലൊ താനോർത്തിരുന്നതെന്നും ചിപ്പിയോർത്തു. ഒപ്പം ശുശ്രൂഷക്കു നിന്ന മെയിൽ നഴ്സും അച്ഛനൊരു വിഷമം കാണിച്ചതായി സൂചിപ്പിച്ചിരുന്നില്ല.

പ്രൊഫ. കൃഷ്ണൻനായരെപ്പോലെ  എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കാൻ കഴിയുന്നവർ വളരെ അപൂർവ്വമായിരുന്നു - അദ്ദേഹത്തെ എല്ലാവർക്കും ഇഷ്ടവുമായിരുന്നു. കോളേജിലായിരുന്നപ്പോൾ അദ്ദേഹത്തോടു സ്വകാര്യദു:ഖങ്ങൾ പങ്കുവെക്കാതിരുന്നിട്ടുള്ള സഹപ്രവർത്തകർ കുറവ്. എല്ലാത്തിനും അദ്ദേഹത്തിനൊരു പരിഹാരമുണ്ടായിരുന്നു - ഒരു കൊച്ചു ചിരി, ഒപ്പം ഏതാനും സാന്ത്വനവാക്കുകളും. അതിലദ്ദേഹത്തിന്റെ പരിഹാര നിർദ്ദേശങ്ങളുമുണ്ടാവുമായിരുന്നു. അതെല്ലാവരും കേൾക്കുന്നുണ്ടായിരുന്നുവെന്നും വേണം കരുതാൻ. അല്ലായിരുന്നെങ്കിൽ അദ്ദേഹത്തിൻറെയടുത്തു വരുന്നവർ, അദ്ദേഹത്തോടിത്ര നന്ദിയോടും അനിതരസാധാരണമായ ബഹുമാനത്തോടും പെരുമാറുമായിരുമായിരുന്നില്ലല്ലൊ. റിട്ടയർ ചെയ്ത് ഇരുപത്തഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിനു സന്ദർശകരുണ്ടായിരുന്നുവെന്നതും കൂട്ടിവായിക്കണം. നാലഞ്ചു വർഷങ്ങൾ മുമ്പു വരെ സ്വന്തം ആ പഴയ അംബാസ്സഡർ കാറുമുരുട്ടി അദ്ദേഹവും സുഹൃത്തുക്കളുടെ വീടുകളിൽ പോകുമായിരുന്നു. ആ കാർ ഇപ്പോഴും പോർച്ചിൽ തന്നെ കിടക്കുന്നു.

അദ്ദേഹത്തിന്റെ രണ്ടാണ്മക്കളിൽ  ഒരാൾ അമേരിക്കയിലും മറ്റേയാൾ ഓസ്ട്രേലിയായിലുമായിരുന്നു. നാട്ടിൽ ജോലി ചെയ്യുന്ന മകൾ ഡോക്ടർ ചിപ്പിയും, അവളുടെ ഭർത്താവും രണ്ടു മക്കളുമായിരുന്നു കൃഷ്ണൻനായർ സാറിന്റെ കൂടെ തറവാട്ടിൽ. ആൺമക്കൾ രണ്ടു പേരും മാറി മാറി വിളിച്ചിട്ടും നാടു വിടാൻ കൂട്ടാക്കാതിരുന്ന സാറാണ് പെട്ടെന്ന് ഓസ്ട്രേലിയാക്കു പോയത്. അൽപ്പം കൊളസ്ട്രോളും, അൽപ്പം പ്രഷറുമല്ലാതെ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നതായി ചിപ്പിക്കും അറിയില്ലായിരുന്നു - അതും വീണു കിടപ്പിലായതിനുശേഷം മാത്രം കണ്ടുതുടങ്ങിയത്. അതു മെല്ലെ കൂടിക്കൊണ്ടിരുന്നല്ലോയെന്നു ചിപ്പിയോർത്തു. എല്ലാം ഒരു നിയോഗം പോലെയായിരുന്നെന്നു പറയാതെ വയ്യ. വീഴേണ്ടിയിട്ടു വീണതുമല്ല, കാലൊടിയേണ്ടിയിട്ട് ഒടിഞ്ഞതുമല്ല. നടക്കാറായതേ അദ്ദേഹം രാജ്യം വിട്ടു. ആസ്ട്രേലിയായിൽ ചെന്നു രണ്ടാഴ്ച്ച തികയും മുമ്പ് അദ്ദേഹത്തിന്റെ ഹൃദയവും നിലച്ചു - ഒരു ദിവസം, അദ്ദേഹം ഉറക്കമുണർന്നില്ല!

അദ്ദേഹത്തിന്റെ സ്വകാര്യ സൂക്ഷിപ്പുകൾ തരം തിരിക്കുന്നതിനിടയിലാണ് കുറെ കുറിപ്പുകളും കത്തുകളുമൊക്കെ  ചിപ്പിയുടെ ശ്രദ്ധയിൽപ്പെട്ടത്. കിഡ്നി മാറ്റിവെയ്കാൻ, പഠനത്തിന്, വസ്ത്രം വാങ്ങാൻ, വീട് വെക്കാൻ ...... എന്നു വേണ്ട നാനാവിധ ചിലവുകൾക്കായി അനേകം ലക്ഷങ്ങൾ അദ്ദേഹം ചിലവിട്ടതിന്റെ കണക്കുകൾ കൃത്യമായി അദ്ദേഹം സൂക്ഷിച്ചിരുന്നു. ഗുണഭോക്താക്കളുടെ നന്ദിക്കുറിപ്പുകളായിരുന്നു ഒപ്പമുണ്ടായിരുന്ന കത്തുകൾ. പലരും വീട്ടിൽ  വന്നു പോകുന്നുവെന്നറിയാമായിരുന്നതല്ലാതെ കൂടുതലൊന്നും ചിപ്പിയറിഞ്ഞിരുന്നില്ല.

ബാങ്ക് പാസ്സ്ബുക്ക് ചിപ്പിയെടുത്തു മറിച്ചു നോക്കി. പത്തുലക്ഷം രൂപാ ഇനിയും ബാലൻസുണ്ടായിരുന്നതിൽ. അദ്ദേഹം കിടപ്പിലായതിനുശേഷം ഒരു പൈസാ പോലും അതിൽ നിന്നാരും പിൻവലിച്ചിട്ടില്ലെന്നതു ചിപ്പി ശ്രദ്ധിച്ചു. കഴിഞ്ഞയൊരു വർഷത്തെ കണക്കുകളിലും സംഭാവനകളൊന്നും കണ്ടില്ല. അദ്ദേഹം കിടപ്പിലായതിനു ശേഷം ബന്ധുക്കളല്ലാത്ത സന്ദർശകരെ താൻ വിലക്കിയിരുന്നല്ലോയെന്നു ചിപ്പിയോർത്തു.

താൻ ഒരിക്കലും കാണാതിരുന്ന അഛന്റെ മുഖം ചിപ്പി മനസ്സിൽ ഏറേനേരം കണ്ടുകൊണ്ടിരുന്നു. മക്കളോരാടും അദ്ദേഹമെന്തെങ്കിലും ബാക്കിവെക്കുന്നുവെന്ന് പറഞ്ഞിട്ടില്ല. ഒരു കുറിപ്പുപോലും അവർക്കാർക്കും എഴുതിയിട്ടുമില്ല. വീതം വെച്ചു കൊടൂത്ത ഫലഭൂയിഷ്ടമായ മണ്ണ് ഒരു തൂമ്പാ പോലും കാണാതെ വർഷങ്ങളായി സർപ്പക്കാവുപോലെ കിടക്കുന്നു. മക്കളെല്ലാവരും ഓരോ വഴിക്കു തിരിഞ്ഞപ്പോൾ അൽപ്പകാലം കൃഷ്ണൻനായർ സാർ കൃഷി നടത്തിയിരുന്നു. ആർക്കുമതിൽ താൽപ്പര്യമില്ലെന്നറിഞ്ഞപ്പോളാണു നിർത്തിയതെന്നു പറയാം. 

ചിപ്പിക്കൊരു കാര്യം മനസ്സിലായി, ആരെയും സ്നേഹിക്കാനോ ആർക്കും ഉപകാരം ചെയ്യാനോ കഴിയാത്ത ഒരു കാലഘട്ടം അദ്ദേഹത്തിനസഹ്യമായിരുന്നു. സഹായിക്കുന്ന മക്കളെയായിരുന്നില്ല, സഹായം സ്വീകരിക്കുന്ന മക്കളെയായിരുന്നദ്ദേഹത്തിനാവശ്യം. അദ്ദേഹത്തിൻറെ ഹൃദയത്തിന് ഒരു വാതിലേ  ഉണ്ടായിരുന്നുള്ളൂ!