Monday 26 February 2018

നിഴലും പിന്നെ ഞാനും

ദൈവം പോയാലും എന്റെ നിഴൽ എന്നോടൊപ്പം ഉണ്ടാവുമെന്നാണ് ഞാൻ കരുതിയിരുന്നത്. സപ്താഹത്തിന് അനുഗ്രഹ പ്രഭാഷണം നടത്തിയ വിശ്വാനന്ദ സ്വാമിയാണ് ഈശ്വരനില്ലെങ്കിൽ നിഴലുപോലും ഉണ്ടാവില്ലെന്ന് പറഞ്ഞത്. ശരിയല്ലേ? ഈശ്വരനാകുന്ന പ്രകാശമില്ലെങ്കിൽ നിഴലെങ്ങിനെയുണ്ടാവും?
അസ്തമയ സൂര്യനു പറയാനുണ്ടായിരുന്നതും കേട്ട് ഞാനാ മണൽത്തീരത്തിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ എന്റെ നിഴൽ ആരോ വലിച്ചു നീട്ടിയതുപോലെ തോന്നി. 
ഞാനെന്റെ മുഴുവൻ ദു:ഖങ്ങളും നിഴലിനോടു പറഞ്ഞു; അതനങ്ങിയില്ല. വീണ്ടും പറഞ്ഞു; അപ്പോഴും അതൊന്നും മിണ്ടിയുമില്ല, ചലിച്ചുമില്ല.
അരിശം തോന്നിയപ്പോൾ ഞാനെണീറ്റു തലയിൽ കൈവെച്ചു കൊണ്ടു പറഞ്ഞു, ''ഒരുപകാരം പോലും ചെയ്യാൻ കെല്പില്ലാത്ത നിന്നെ എനിക്കിനി വേണ്ടാ.''
ഞാൻ നോക്കുമ്പോൾ നിഴലും തലയിൽ കൈ വെച്ചെന്തോ പറയുന്നു.
ഒരു സത്യം അന്നെനിക്കു മനസ്സിലായി.
'എന്തും തുടങ്ങേണ്ടത് എന്നിൽ നിന്നാണെന്ന്,' ഞാൻ ചലിച്ചാലെ നിഴലും ചലിക്കൂവെന്ന്, ഈ ദു:ഖങ്ങളിൽ നിന്നും കരകയറാൻ ആദ്യം ചലിക്കേണ്ടതു ഞാനാണെന്ന്.

കഴിഞ്ഞകാലത്തെ ഓരോ സംഭവങ്ങളും ഒന്നൊന്നായി വിശകലനം ചെയ്തു നോക്കിയപ്പോൾ ഇതു സത്യമാണെന്നെനിക്കു മനസ്സിലായി.
ഞാനുദ്ദേശിച്ചതു പോലെ ചെയ്യാൻ എനിക്കു മാത്രമേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ.

സൂപ്പർ മൂൺ

രണ്ടാം നിലയിലെ ടെറസ്സിൽ വരെ കേറാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായില്ലെന്നു പറയാനാവില്ല. വയസ്സ് 88 ആയെങ്കിലും പേരക്കുട്ടികൾ പറഞ്ഞതുപോലെ വിചിത്രമായ ഒരു ചന്ദ്രനെ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല.
ഒരു മണിക്കൂർ ആകാശത്തു പരതിയപ്പോഴാണ് ചന്ദ്രനെ കണ്ടത്. 
അതിന്റെ ഒരു ഭാഗം മുഴുവനായും ചുവന്നിരുന്നു. ഇമവെട്ടാതെ അതിനെത്തന്നെ നോക്കിയിരുന്നതു കൊണ്ടാവാം, ആ ഗോളത്തിന്റെ മുഖം എനിക്കു നന്നായി കാണാനായി.
കണ്ണകളും ചുണ്ടുകളും നെറ്റിയും...... എല്ലാം ഞാൻ കണ്ടു.
'ബ്ലൂ മൂൺ, റെഡ് മൂൺ, സൂപ്പർ മൂൺ!'
ഞാൻ പറഞ്ഞു.
'എടാ മണ്ടാ, ഇതു ഞാൻ തന്നെ... നിന്റെ പഴയ ചന്ദ്രൻ."
ഇതു ഞാൻ വ്യക്തമായി കേട്ടതാണ്.
'സത്യമാണല്ലോ. അതുണ്ടോ മാറുന്നു?'
ഞാൻ സ്വയം ചോദിച്ചു.
മാറുന്നതു മറ്റെല്ലാം!
"അപ്പോൾ ഞാനോ?"
എനിക്കു ചോദിക്കാതിരിക്കാനായില്ല.
ചന്ദ്രഗോളം അപ്പോഴേക്കും ആകെ കറുത്തിരുന്നു. എന്റെ ചോദ്യം അതിന് ഇഷ്ടപ്പെട്ടില്ലെന്നുറപ്പ്.
അതിന്റെ കാരണവും എനിക്കു മനസ്സിലായി.
ഞാനെന്നെ എത്ര തെറ്റായാണ് മനസ്സിലാക്കിയിരിക്കുന്നതെന്ന് ചിന്തിക്കാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല.
ഇത്രയും നാളുകളും, മാറിക്കൊണ്ടിരുന്നതു ഞാനല്ല എന്നോടൊപ്പമുള്ളവയായിരുന്നെന്നു മനസ്സിലാക്കാൻ എനിക്ക് ആ സൂപ്പർ മൂൺ വേണ്ടി വന്നു.
എവിടെയോ ഒരു ഭ്രമണപഥത്തിൽ ആയിരുന്നതു മാത്രമായിരുന്നു ഞാൻ ചെയ്ത ഏക കർമ്മം!
പതിയെ, ചന്ദ്രന്റെ മുഖം പ്രകാശമാനമാകുന്നതു കാണാതിരിക്കാനും എനിക്കായില്ല.

ആരാണ് ദൈവങ്ങൾ?

"പപ്പാക്കീ ഭൂമിയിൽ എന്തിനോടാ ഏറ്റവും ഇഷ്ടം?"
"ങാ... മയിലിനോട്!" 
"പക്ഷികൾ മാത്രമേയുള്ളോ ഭൂമിയിൽ? ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതെന്തിനോടാന്നു പറ."
"അതോ?.... അതു നമ്മുടെ ചിമ്മനോട്. അവനല്ലേ വീടു കാക്കുന്നത്."
"ശ്ശോ! അതല്ലെന്നേ... ഒത്തിരി ഉപകാരം ചെയ്യുന്ന ഒരു സാധനമുണ്ട്... അതാ ഞാൻ ചോദിച്ചത്."
"എന്താ? എനിക്കറിയില്ല."
"നമുക്കു വായു തരുന്നത്?"
"ഹോ! ഞാൻ മറന്നു; മരങ്ങളോടാ എനിക്കിഷ്ടം."
"അതെന്താണെന്നു പറ?"
"അതു നമുക്കു തണൽ തരുന്നു, കായ്കനികൾ തരുന്നു, ശുദ്ധവായു നിർമ്മിച്ചു തരുന്നു.... പക്ഷികൾക്കു വീടുണ്ടാക്കാൻ ചില്ലകൾ തരുന്നു, മൃഗങ്ങൾക്കു ചുറ്റിക്കറങ്ങാനും വിശ്രമിക്കാനും കാടുകൾ തരുന്നു, ആ കാടുകൾ ഉള്ളതുകൊണ്ട് നമുക്കു മഴ ലഭിക്കുന്നു...."
"മരങ്ങളില്ലായിരുന്നെങ്കിൽ ഭൂമി വരണ്ടുണങ്ങി മരുഭൂമിയാവുമായിരുന്നില്ലേ പാപ്പാ?"
പറഞ്ഞുകൊണ്ടിരുന്നപ്പോഴേക്കും വണ്ടി വന്നുകഴിഞ്ഞിരുന്നു.
ക്ളാസ്സില്ലാതിരുന്ന ഒരു ദിവസം വെയിറ്റിംഗ് ഷെഡ്‌ഡിൽ ബസ്സ്‌ കാത്തിരുന്നപ്പോൾ കേട്ട സംഭാഷണമാണിത് - എട്ടൊമ്പത് വയസ്സുള്ള ഒരു പയ്യനും അവന്റെ പാപ്പായും തമ്മിൽ നടന്നതായിരുന്നു ഈ സംവാദം. അവരെങ്ങോ യാത്രയിലാണ്.
ഈ കുട്ടിയെ ഈ സസ്യലോകം അമ്പരിപ്പിച്ചിരുന്നിരിക്കണം. എന്തായാലും അതു ചെയ്യുന്ന നിശ്ശബ്ദമായ സേവനത്തെപ്പറ്റി ഒരിക്കൽക്കൂടി ചിന്തിക്കാൻ എനിക്കാരവസരം ഈ കുട്ടി തന്നിരിക്കുന്നു. 
'മരമൊരു വരം' എന്നു പറയുന്നതിനേക്കാൾ 'മരം തരുന്ന വരമാണു മനുഷ്യജീവിതം' എന്നു പറയുന്നതല്ലേ ശരിയെന്നായിരുന്നു ആ യാത്രയിൽ മുഴുവൻ ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്. 
ധന്വന്തരഭഗവാനിൽ നിന്നു ശുശ്രുത മഹർഷി സസ്യങ്ങളുടെ വേദം പഠിച്ചു. മരങ്ങൾക്കു ജീവനുണ്ടെന്നും അവ ശ്വസിക്കുന്നുവെന്നും ചിന്തിക്കുന്നുവെന്നും അറിയുന്നുവെന്നും സഹമഹർഷിമാരും പഠിപ്പിച്ചു. ആചാര്യ ജഗദീഷ്ചന്ദ്രബോസെന്ന പ്രതിഭ ആ വസ്തുതകൾ ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു.
അന്നു മുഴുവൻ ഞാൻ അസ്വസ്ഥനായിരുന്നെന്നു പറയുന്നതാണ് ശരി. 
സന്ധ്യക്ക് പവി ഉമ്മറത്തു വിളക്കു വെയ്ക്കുമ്പോൾ ഞാൻ സ്വയം ചോദിച്ചു, ആരെയാണു നാം ഉപാസിക്കേണ്ടത്?  പൂക്കളുടെ ഭംഗിയും അതിന്റെ സുഗന്ധവും, മരങ്ങൾ തരുന്ന പഴങ്ങളുടെ രുചിയും, അവയുടെ അംശങ്ങളിൽ നിന്നുയരുന്ന ധൂമവും ആസ്വദിച്ച്, മരങ്ങളുടെ കാതലിൽനിന്നുയിരുമെടുത്ത് കാലയാപനം കഴിക്കുന്ന വിഗ്രഹങ്ങളെയോ, അതോ സുഖത്തിലും ദു:ഖത്തിലും നിശ്ശബ്ദമായി നമ്മെ അനുധാവനം ചെയ്യുന്ന സസ്യക്കൂട്ടായ്മയെയോ?
വേദനിച്ചാൽ കോപിക്കുന്ന ദൈവങ്ങളെയോ, എത്ര വേദനിപ്പിച്ചാലും മറുത്തൊരക്ഷരം ഉരുവിടാത്ത മരങ്ങളെയോ? 
മരങ്ങളായിരിക്കണം ദൈവങ്ങൾ, അല്ലെങ്കിൽ മരങ്ങളെപ്പോലെയായിരിക്കുന്നവർ! 
 

Wednesday 10 January 2018

അക്ഷരഭൂതത്തിന്റെ കഥ



"ഇത് ഡാഡിയാ വിളിക്കുന്നത്; അതേ, കിഴക്കേത്തുറയിലെ തറവാടു പൊളിക്കുന്നതൊന്നു മാറ്റി വെക്കണം. ഞാൻ ബുധനാഴ്ച വൈകിട്ടെത്തും, എനിക്കതിന്റെ കുറെ ചിത്രങ്ങളെടുക്കണം. അതു കഴിഞ്ഞു മതി." 
റോയി മറുപടിയൊന്നും പറഞ്ഞില്ല.
ഡാഡിയെന്നും അങ്ങിനെത്തന്നെയായിരുന്നുവല്ലോയെന്ന് ഓർക്കാതിരിക്കാൻ റോയിക്ക് കഴിഞ്ഞില്ല. ചിലപ്പോളൊരു കാര്യമില്ലാത്ത നൊസ്റ്റാൾജിയാ, അല്ലെങ്കിൽ ചിലതിനോടുള്ള അസാധാരണമായ ഒരറ്റാച്ച്മെന്റ്, എത്ര പ്രാവശ്യം ഇതൊക്കെ റോയി ശ്രദ്ധിച്ചിരിക്കുന്നു - എങ്കിലും എപ്പോഴും അതുണ്ടായിരിക്കുമെന്നും റോയിക്ക് പറയാനാവുമായിരുന്നില്ല. ഡാഡിയെടുക്കുന്ന തീരുമാനങ്ങളുടെ ഗതി പോലും ആർക്കും പ്രവചിക്കാനായിട്ടില്ലല്ലോയെന്ന് റോയി ഓർത്തു. ആരു പറഞ്ഞാലും കേൾക്കുന്ന സ്വഭാവമായിരുന്നില്ല ഡാഡിയുടേത്. കേന്ദ ആഭ്യന്തരവകുപ്പിൽ ഉത്തരവാദിത്വമുള്ള ജോലി ചെയ്യുന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥനു ചേർന്നതുമായിരുന്നില്ലല്ലോ ചഞ്ചലിപ്പ്.
ഒറ്റവാക്കിൽ പറഞ്ഞാൽ, ഒരു അൺപ്രഡിക്റ്റബിൾ പേസ്‌സണാലിറ്റി!
ചിതലിനു തീറ്റയാകാതെ വെറുതെ കിടക്കുന്ന പഴയ തറവാട്ടു കെട്ടിടം മൊത്തമായി കൊടുക്കുന്നതിനെപ്പറ്റി ആലോചിച്ചിരിക്കുമ്പോഴാണ് വെസ്റ്റ് ഫോർട്ട് ഹോട്ടലുകാർ വന്നത്. അവരുടെ പുതിയ റിസോർട്ട് വളപ്പിൽ പുനരാവിഷ്കരിക്കാൻ പറ്റിയ ഒരു പഴയ തടിക്കെട്ടിടമായിരുന്നത്.
ചോദിച്ച വിലതന്നവർ കച്ചവടവും ചെയ്തു.
നാളെ പൊളിക്കാൻ വരുമെന്നു ഡാഡിയോടു വാട്സാപ്പിൽ മെസ്സേജിട്ടിരുന്നു. എന്താണെങ്കിലും, ഡാഡി വരണ്ടാന്ന് പറയാൻ റോയിക്കു കഴിയുമായിരുന്നില്ല.
പറഞ്ഞ സമയത്തുതന്നെ ഡാഡി വന്നു - പതിവു പോലെ അവധിക്കു വെച്ചില്ല. മമ്മിയെ കൊണ്ടുവരാഞ്ഞതെന്താണെന്നു ചോദിച്ചപ്പോൾ നാളെകഴിഞ്ഞു മടങ്ങേണ്ടതുണ്ടെന്നു പറഞ്ഞു.
പിറ്റേന്നു രാവിലെ ക്യാമറായുമായി ഡാഡി പഴയവീട്ടിലേക്കു പോകുന്നതു കണ്ടു, ഡാഡി പിറന്നു വളർന്നു വലുതായ ആ പഴയ വീട്ടിലേക്ക്.
അന്നു വൈകിട്ട് ഡിന്നറിനെല്ലാവരും ഒത്തു കൂടിയപ്പോൾ ഡാഡി ഒരു പഴയ പുകപിടിച്ച ചിരട്ടകുടുക്ക കൊണ്ടുവന്ന് ഡൈനിങ് ടേബിളിന്റെ മദ്ധ്യത്തിൽ വെച്ചു. എല്ലാവരും പരസ്പരം നോക്കിക്കൊണ്ടിരുന്നു, ആരും ഒന്നും ചോദിച്ചില്ല.
"ചിന്തുവിനു പറയാമോ ഇതിലെന്താണെന്ന്?" ഡാഡി ചോദിച്ചു.
"വല്യഡാഡി തന്നെ പറ." അവൾ ഒഴിഞ്ഞു മാറി.
എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കിയിട്ട് ഡാഡി പറഞ്ഞു.
"ഒരു ഭൂതം! ഞാൻ ചോദിച്ചതെല്ലാം അവൻ തന്നു. ഞാനിന്നവനെ തുറന്നു വിടുകയാണ്."
അപ്പോഴും ആരും ഒന്നും മിണ്ടിയില്ല, പക്ഷേ, ഭാര്യ സെല്ലിയുടെ മുഖം പോലും ആകാംഷകൊണ്ട് ചുളുങ്ങുന്നത് റോയി കണ്ടു. ഡാഡി ഭൂതത്തിന്റെ കഥ പറഞ്ഞു തുടങ്ങി.
"എന്റെ കൂടെ എൽ പി യിൽ പഠിച്ചിരുന്ന ഒരു സോമനുണ്ടായിരുന്നു, അവനാണ് ഭൂതത്തിനെ പിടിക്കാൻ എന്നെ പഠിപ്പിച്ചത്. അവനന്ന് ക്ലാസ്സിലെ മിടുക്കന്മാരിലൊരുവനും ഞാനന്ന് ക്ലാസ്സിലെ അറിയപ്പെടുന്ന മണ്ടനുമായിരുന്നു. പൂവൻകുന്നേൽ സാറിന്റെ അടി മേടിക്കാതിരിക്കാൻ മാർക്ക് വാങ്ങുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ താനും. ഒരു ദിവസം ഡ്രില്ലിന്റെ പീരിയഡിൽ ഒറ്റക്കാലേച്ചാട്ടവും കഴിഞ്ഞു പള്ളിക്കിണറ്റിന്നു വെള്ളം കോരിക്കുടിക്കാൻ പോയ വഴിക്കു ഞാനവനോടു ചോദിച്ചു, മാർക്കു കിട്ടാൻ എന്താ പണിയെന്ന്. അന്നു പള്ളിക്കൂടം വിട്ടപ്പോൾ എന്നെ മാറ്റി നിർത്തി ഭൂതത്തെ പിടിക്കാനുള്ള മാർഗ്ഗം അവൻ പറഞ്ഞു തന്നു."
ഡാഡി കഥയൊന്നു നിർത്തി, എല്ലാവരുടെയും മുഖത്തേക്കൊന്നു നോക്കിയിട്ട് കഥ തുടർന്നു.
"എന്റെ തിരുനെറ്റിയിൽ ഒരു പാടു കണ്ടോ? നഖം കൊണ്ട് നൂറ്റൊന്നു പ്രാവശ്യം വരച്ചു കൊണ്ട് അക്ഷരഭൂതത്തെ വിളിക്കണം. നെറ്റിയിൽ നൂറ്റൊന്നിന്റെ പാടുകാണുന്നവരെല്ലാം ഭൂതത്തെ വിളിച്ചവരാണ്. നൂറ്റൊന്നാമത്തെ വര വരക്കുന്ന സമയം ഒരു തുളയുള്ള ഒരു കാലണയിട്ടിരിക്കുന്ന ഒരു കുടുക്ക കൈയ്യിലെടുത്ത് ഭൂതമെ, ഇതെത്രയുണ്ടെന്ന് എണ്ണിപ്പറയാമോയെന്നു ചോദിക്കണം. ഭൂതം കുടുക്കയിൽ കയറിക്കഴിഞ്ഞെന്നു തോന്നിയാൽ കുടുക്കയടക്കണം. പിന്നെ ഭൂതത്തോട് എത്ര മാർക്കു വേണമെന്നു പറഞ്ഞാലും കൃത്യം അതു കിട്ടിയിരിക്കും. പറയുന്നതു പോലെ ചെയ്താലല്ലേ ഭൂതത്തിനു രക്ഷപ്പെടാൻ പറ്റൂ.
സോമൻ പറഞ്ഞതൊന്നും ഞാൻ വിശ്വസിച്ചില്ല. പക്ഷേ, ഞാൻ നോക്കിയപ്പോൾ ഹെഡ്മാസ്റ്ററുടെ നെറ്റിയിൽ ഇതുപോലൊരു പാടു കണ്ടു; കണക്കു പഠിപ്പിക്കുന്ന ഷീല റ്റിച്ചറുടെ നെറ്റിയിലും ആ പാടു കണ്ടു. അങ്ങിനെയാണ് സോമൻ പറഞ്ഞതു സത്യമാണെന്നെനിക്കു ബോദ്ധ്യപ്പെട്ടത്.
ഞാനും നൂറ്റൊന്നു വരച്ചു, ഭൂതത്തെ എണ്ണാൻ വിളിച്ചുവരുത്തി കുടുക്കയിലാക്കി. ആ ക്രിസ്മസ്സ് പരീക്ഷക്കു ഞാൻ എല്ലാ വിഷയത്തിനും ജയിച്ചു. അവസാനവർഷ പരീക്ഷക്ക് എനിക്കു ഭയങ്കര മാർക്കായിരുന്നു. സോമൻ പറഞ്ഞതു പോലെ ഓരോ വർഷവും ഞാനോരൊ തുളയുള്ള കാലണ കുടുക്കയിൽ ഇട്ടുകൊണ്ടിരുന്നു. കാലണ കിട്ടാതായപ്പോൾ ഒരണയിടുമായിരുന്നു; പിന്നെ പത്തു പൈസായായി, നാലണയായി, അരരൂപായായി, ഒരു രൂപായായി.
ഐ എ എസ് പാസ്സാകുന്നിടം വരെ ഞാനതിൽ പൈസാ ഇടുമായിരുന്നു - എല്ലാവർഷവും. ഈ കുടുക്ക, പുരയുടെ തട്ടിൻപുറത്ത് ആരും കാണാത്ത ഒരു മൂലയിൽ ഒളിച്ചു വെച്ചിരിക്കുകയായിരുന്നു ഞാനിന്നേവരെ. ഇന്നു ഞാനാ ഭൂതത്തെ തുറന്നു വിടാൻ പോകുന്നു."
പറഞ്ഞു നിർത്തിയിട്ട് ഡാഡി എല്ലാവരുടെയും മുഖത്തേക്കു നോക്കി.
"ഇതിനകത്തു ശരിക്കും ഭൂതമുണ്ടോ വല്യഡാഡീ?" ചിന്തു ചോദിച്ചു. അവൾക്കാകാംക്ഷ അടക്കാൻ കഴിയുന്നതിലും മുകളിലായിരുന്നു.
ഡാഡി കുടുക്ക കൈയ്യിലെടുത്തു. ആദ്യം അതു മൂടിക്കെട്ടിയിരുന്ന കട്ടിക്കടലാസ് മെല്ലെ മാറ്റി, തുടർന്നു കുടുക്ക ശക്തമായി കുലുക്കി. നാണയങ്ങളുടെ മണിശബ്ദം എല്ലാവരും കേട്ടു.
ഡാഡി കുടുക്കയിലേക്കു മുഖം തിരിച്ചു കണ്ണുകളടച്ചു; പതിയെ പറഞ്ഞു,
"ആത്മവിശ്വാസം, ഇറങ്ങി വരൂ!"