Monday 26 February 2018

ആരാണ് ദൈവങ്ങൾ?

"പപ്പാക്കീ ഭൂമിയിൽ എന്തിനോടാ ഏറ്റവും ഇഷ്ടം?"
"ങാ... മയിലിനോട്!" 
"പക്ഷികൾ മാത്രമേയുള്ളോ ഭൂമിയിൽ? ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതെന്തിനോടാന്നു പറ."
"അതോ?.... അതു നമ്മുടെ ചിമ്മനോട്. അവനല്ലേ വീടു കാക്കുന്നത്."
"ശ്ശോ! അതല്ലെന്നേ... ഒത്തിരി ഉപകാരം ചെയ്യുന്ന ഒരു സാധനമുണ്ട്... അതാ ഞാൻ ചോദിച്ചത്."
"എന്താ? എനിക്കറിയില്ല."
"നമുക്കു വായു തരുന്നത്?"
"ഹോ! ഞാൻ മറന്നു; മരങ്ങളോടാ എനിക്കിഷ്ടം."
"അതെന്താണെന്നു പറ?"
"അതു നമുക്കു തണൽ തരുന്നു, കായ്കനികൾ തരുന്നു, ശുദ്ധവായു നിർമ്മിച്ചു തരുന്നു.... പക്ഷികൾക്കു വീടുണ്ടാക്കാൻ ചില്ലകൾ തരുന്നു, മൃഗങ്ങൾക്കു ചുറ്റിക്കറങ്ങാനും വിശ്രമിക്കാനും കാടുകൾ തരുന്നു, ആ കാടുകൾ ഉള്ളതുകൊണ്ട് നമുക്കു മഴ ലഭിക്കുന്നു...."
"മരങ്ങളില്ലായിരുന്നെങ്കിൽ ഭൂമി വരണ്ടുണങ്ങി മരുഭൂമിയാവുമായിരുന്നില്ലേ പാപ്പാ?"
പറഞ്ഞുകൊണ്ടിരുന്നപ്പോഴേക്കും വണ്ടി വന്നുകഴിഞ്ഞിരുന്നു.
ക്ളാസ്സില്ലാതിരുന്ന ഒരു ദിവസം വെയിറ്റിംഗ് ഷെഡ്‌ഡിൽ ബസ്സ്‌ കാത്തിരുന്നപ്പോൾ കേട്ട സംഭാഷണമാണിത് - എട്ടൊമ്പത് വയസ്സുള്ള ഒരു പയ്യനും അവന്റെ പാപ്പായും തമ്മിൽ നടന്നതായിരുന്നു ഈ സംവാദം. അവരെങ്ങോ യാത്രയിലാണ്.
ഈ കുട്ടിയെ ഈ സസ്യലോകം അമ്പരിപ്പിച്ചിരുന്നിരിക്കണം. എന്തായാലും അതു ചെയ്യുന്ന നിശ്ശബ്ദമായ സേവനത്തെപ്പറ്റി ഒരിക്കൽക്കൂടി ചിന്തിക്കാൻ എനിക്കാരവസരം ഈ കുട്ടി തന്നിരിക്കുന്നു. 
'മരമൊരു വരം' എന്നു പറയുന്നതിനേക്കാൾ 'മരം തരുന്ന വരമാണു മനുഷ്യജീവിതം' എന്നു പറയുന്നതല്ലേ ശരിയെന്നായിരുന്നു ആ യാത്രയിൽ മുഴുവൻ ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്. 
ധന്വന്തരഭഗവാനിൽ നിന്നു ശുശ്രുത മഹർഷി സസ്യങ്ങളുടെ വേദം പഠിച്ചു. മരങ്ങൾക്കു ജീവനുണ്ടെന്നും അവ ശ്വസിക്കുന്നുവെന്നും ചിന്തിക്കുന്നുവെന്നും അറിയുന്നുവെന്നും സഹമഹർഷിമാരും പഠിപ്പിച്ചു. ആചാര്യ ജഗദീഷ്ചന്ദ്രബോസെന്ന പ്രതിഭ ആ വസ്തുതകൾ ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു.
അന്നു മുഴുവൻ ഞാൻ അസ്വസ്ഥനായിരുന്നെന്നു പറയുന്നതാണ് ശരി. 
സന്ധ്യക്ക് പവി ഉമ്മറത്തു വിളക്കു വെയ്ക്കുമ്പോൾ ഞാൻ സ്വയം ചോദിച്ചു, ആരെയാണു നാം ഉപാസിക്കേണ്ടത്?  പൂക്കളുടെ ഭംഗിയും അതിന്റെ സുഗന്ധവും, മരങ്ങൾ തരുന്ന പഴങ്ങളുടെ രുചിയും, അവയുടെ അംശങ്ങളിൽ നിന്നുയരുന്ന ധൂമവും ആസ്വദിച്ച്, മരങ്ങളുടെ കാതലിൽനിന്നുയിരുമെടുത്ത് കാലയാപനം കഴിക്കുന്ന വിഗ്രഹങ്ങളെയോ, അതോ സുഖത്തിലും ദു:ഖത്തിലും നിശ്ശബ്ദമായി നമ്മെ അനുധാവനം ചെയ്യുന്ന സസ്യക്കൂട്ടായ്മയെയോ?
വേദനിച്ചാൽ കോപിക്കുന്ന ദൈവങ്ങളെയോ, എത്ര വേദനിപ്പിച്ചാലും മറുത്തൊരക്ഷരം ഉരുവിടാത്ത മരങ്ങളെയോ? 
മരങ്ങളായിരിക്കണം ദൈവങ്ങൾ, അല്ലെങ്കിൽ മരങ്ങളെപ്പോലെയായിരിക്കുന്നവർ! 
 

No comments:

Post a Comment