Tuesday 15 March 2016

ഞാനൊന്നു ചോദിക്കട്ടെ !

കുർബ്ബാന കൈക്കൊള്ളപ്പാടിനു പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയോട് നമസ്കാരം നന്നായി പഠിക്കാൻ അമ്മ ആവശ്യപ്പെട്ടു കൊണ്ടിരുന്നപ്പോഴാണ് ഞാനാ വീട്ടിലേക്കു കാലെടുത്തു വെച്ചത്. എന്റെ ഒരാത്മ സുഹൃത്തിന്റെ വീടായിരുന്നത്.
ഞാൻ ഉള്ളിലേക്കു കാലെടുത്തു വെച്ചതേ, പത്തു വയസ്സുള്ള ആ ആൺകുട്ടി എന്നോടു ചോദിച്ചു, 
"അങ്കിളേ, ആദം പാപം ചെയ്തില്ലായിരുന്നെങ്കിൽ ഇവിടെ ഡാഡിയുടെ പാപ്പായും ആ പപ്പായുടെ അപ്പനും അപ്പൂപ്പനും പിന്നെ അവരുടെ അപ്പാപ്പനും ഇവിടെ കാണൂമായിരുന്നില്ലേ?" 
അമ്മ അവനോടു പഠിക്കാൻ പറയുന്നത് ഞാൻ  കേട്ടുവെന്നവനു നിശ്ചയമുണ്ടായിരുന്നു. 
ആ കുട്ടി ഇതു ചോദിച്ചത് എന്നോടാണ്; ഞാനാ വീട്ടിലെ ഒരു സ്ഥിരം സന്ദർശകനും, ആ കുട്ടിക്കൊരു കളിക്കൂട്ടുകാരനെപ്പോലെയുമായിരുന്നു. എന്താണു പറയേണ്ടതെന്നു ഞാനൊരു നിമിഷം ആലോചിച്ചു. വീണ്ടും അവൻ പറഞ്ഞു,
"മനുഷ്യനുണ്ടായതു ഗറില്ലായിൽ നിന്നാണെന്നു ക്ലാസ്സിൽ പഠിക്കുന്നു, കർത്താവു നേരിട്ടു സൃഷ്ടിച്ചതാണെന്ന് അച്ചനും പറയുന്നു."
ഞാൻ രണ്ടാമത്തെ ചോദ്യത്തിനുത്തരം പറഞ്ഞു: 24 മണിക്കൂറിന്റെ ഒരു ദിവസം ഭൂമിയിൽ മാത്രമേയുള്ളെന്നും, കോടി കോടി കണക്കിനു നക്ഷത്രങ്ങളുള്ള പ്രപഞ്ചം ഭരിക്കുന്ന ദൈവത്തിന്റെ ഒരു ദിവസം എന്നു പറഞ്ഞാൽ അതു തന്നെ കോടിക്കണക്കിനു വർഷങ്ങൾ വരുമെന്നും കുരങ്ങിൽ നിന്ന് മനുഷ്യനു പരിണാമപ്പെടാൻ ആ സമയം മതിയെന്നും. ഞാൻ പറഞ്ഞതവനു മനസ്സിലായോ എന്നെനിക്കു സംശയം. 
ഞാൻ  പോസിറ്റീവായി പ്രതികരിക്കുന്നുവെന്നും അവന്റെ ചോദ്യങ്ങളെ ഗൌരവമായി എടുക്കുന്നുവെന്നും കണ്ടപ്പോൾ അടുത്ത ചോദ്യം വന്നു. 
"ദൈവം സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചുവെന്നു ബൈബിൾ പറയുന്നു. അതു മൂന്നാം ദിവസമാണ്. സൂര്യനും ചന്ദ്രനുമില്ലാതെ ദിവസം മൂന്നായെന്നു ദൈവം എങ്ങിനെ കണ്ടു?"
ഞാനവന്റെ അമ്മയുടെ മുഖത്തേക്കു നോക്കി; അവർക്കവിഹിതമായി ഞാൻ എന്തെങ്കിലും പറയുന്നതായി അവർ കരുതുന്നുണ്ടോയെന്നായിരുന്നു എനിക്കറിയേണ്ടത്. ഞാനെന്താണ് മറുപടി പറയുന്നതെന്ന ആകാംക്ഷയായിരുന്നു ആ സ്ത്രീയുടെ മുഖത്ത്. മികച്ച വിദ്യാഭ്യാസം നേടിയിട്ടുള്ള ആ സ്ത്രീയും ഈ ചോദ്യങ്ങൾക്കുത്തരം തേടുകയായിരുന്നൊയെന്നു ഞാൻ സംശയിച്ചു.
ഈ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമായിരുന്നില്ല മറിച്ച് പഠനങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലുമുള്ള വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുകയായിരുന്നവന്റെ ലക്‌ഷ്യമെന്നെനിക്കു മനസ്സിലായി. 
പഠനത്തിൽ അവനത്ര താൽപ്പര്യമുണ്ടായിരുന്നില്ല. കൂടുതൽ സമയവും കളികൾക്ക് ചിലവഴിക്കുന്നയവനു ബാക്കി സൂര്യന്മാരെ ആരു സ്രുഷ്ടിച്ചതാണെങ്കിലും അവനു പ്രശ്നവുമല്ലായിരുന്നു.
ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കുകയാണ് വളരാൻ ആഗ്രഹിക്കുന്നവർ അവശ്യം ചെയ്യേണ്ടതെന്ന് ഞാനവനോട് പറഞ്ഞു.
മുട്ടുന്നവന്റെ മുമ്പിലെ വാതിൽ തുറക്കപ്പെടൂവെന്നവനോടു ഞാൻ പറഞ്ഞത് അവനിഷ്ടപ്പെട്ടു. ചോദ്യങ്ങൾ ചോദിക്കാൻ എന്നെ എന്റെ അപ്പൻ പ്രേരിപ്പിച്ചതു കൊണ്ടാണ്, ഞാൻ  ഞാനായതെന്നു പറഞ്ഞ ഗ്രീക്ക് ചിന്തകന്റെ കഥ ഞാൻ പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കുന്നവർക്കേ പുതിയതു കണ്ടുപിടിക്കാനാവൂയെന്നു പറഞ്ഞതും അവനിഷ്ടപ്പെട്ടു. എങ്ങിനെ ചക്രം മനുഷ്യൻ കണ്ടുപിടിച്ചുവെന്നും, അതു വാഹനങ്ങളുണ്ടാകാൻ എങ്ങിനെ സഹായിച്ചുവെന്നും ഞാൻ പറഞ്ഞുകൊടുത്തു. എന്തുകൊണ്ട് ചോദ്യം ചോദിക്കുന്നതു വളർച്ചക്ക് കാരണമാകുമെന്ന് ജീവിതത്തിൽ ആദ്യമായി അവനു മനസ്സിലായി. അന്നേവരെ ചോദ്യം ചെയ്യാതെ എല്ലാം അനുസരിക്കാനേ ആരും അവനോടു പറഞ്ഞിട്ടുണ്ടായിരുന്നുള്ളൂ.
നിശ്ശബ്ദമായി എന്നെ കേട്ടിരുന്ന അവനോടു ഞാൻ പറഞ്ഞു, ബുദ്ധിരാക്ഷസനായിരുന്ന ഐൻസ്റെയിൻ സ്വന്തം തലച്ചോറിന്റെ 18% ശതമാനമേ ഉപയോഗിച്ചിട്ടുള്ളൂവെന്നും, മിടുക്കരായ കുട്ടികൾ പന്ത്രണ്ട് ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കാറില്ലെന്നും ഞാനവനോടു പറഞ്ഞു.
അവന്റെ തലക്കിട്ടൊരു കൊട്ടു കൊട്ടിയിട്ട് ഞാൻ വീണ്ടും പറഞ്ഞു, ഒരു മാമലിന് 200 ക്യുബിക് സെന്റീ മീറ്റർ ബ്രെയിൻ ഉള്ളപ്പോൾ ശരാശരി മനുഷ്യന് 600 ക്യുബിക് സെന്റിമീറ്റർ ബ്രെയിൻ ഉണ്ടെന്ന്. 
അവന്റെ തല ചൂണ്ടിക്കാട്ടിയിട്ട്, അതൽപ്പം വലുപ്പം കൂടിയതാണെന്നും ഞാൻ പറഞ്ഞു. 
വേണ്ടത്ര പഠിക്കാനുള്ള സ്ഥലം അവന്റെ തലക്കുള്ളിൽ ഉണ്ടെന്നുള്ള ചിന്ത ഞാനിട്ടു കൊടുത്തപ്പോൾ അവൻ ചിരിക്കുന്നതു ഞാൻ കണ്ടു. ഇത്രയുമായപ്പോഴേക്കും സുഹൃത്തിറങ്ങി വന്നു. ആ സംഭാഷണം അവിടെ മുറിയുകയും ചെയ്തു.
വീണ്ടും ഞാനൊരാഴ്ച്ച കഴിഞ്ഞാണ് ആ കുട്ടിയെ കണ്ടത്. ഒന്നും ഞാൻ മറന്നിട്ടുണ്ടായിരുന്നില്ല.
എന്നെ കണ്ടതേ അവനവന്റെ മുറ്റത്തിരുന്ന സൈക്കിളെന്നെ കാണിച്ചു; അതിന്റെ പിന്നിലത്തെ മഡ്ഗാർഡിന്റെ സ്ക്രൂ ഉറപ്പിക്കാൻ അവൻ പ്ലാസ്റിക് വെട്ടി ഒരു വാഷർ ഉണ്ടാക്കിയതും അവനെന്നെ കാണിച്ചു. ഞാനവനെ അഭിനന്ദിച്ചു!
ചോദ്യങ്ങൾ ചോദിക്കാൻ അവൻ പഠിച്ചിരിക്കുന്നുവെന്ന്  എനിക്ക് മനസ്സിലായി. അന്നു ഞാനവനോടൊപ്പം അൽപ്പസമയം ചിലവഴിച്ചു. അന്നവനെന്നോടൊരു രഹസ്യം പറഞ്ഞു. ഞാൻ ചോദ്യങ്ങൾ ചോദിക്കാറുണ്ടെന്നും റ്റീച്ചർമാർ അരിശപ്പെടുകയാണു സാധാരണ ചെയ്യുന്നതെന്നും അവനെന്നോടു പറഞ്ഞു. ഞനവനോടും ഒരു രഹസ്യം പറഞ്ഞു; എല്ലാം അറിയാവുന്നവർ ഭൂമിയിലാരുമില്ലെന്നും റ്റീച്ചർമാർ അതിനപവാദമല്ലെന്നും പറഞ്ഞത് മറുചോദ്യമില്ലാതെ അവൻ കേട്ടിരുന്നു. 
പണ്ടത്തെ അവന്റെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ഞാൻ തുനിഞ്ഞില്ല. ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കണമെന്നും, ചില സംശയങ്ങൾക്കുള്ള മറുപടി കുറേക്കൂടി വളർന്നാലെ നമുക്ക്  മനസ്സിലാവൂയെന്നും അതു വരെ കാത്തിരിക്കണമെന്നും പറഞ്ഞത് അവനിഷ്ടപ്പെട്ടുവെന്ന് അവന്റെ മുഖഭാവത്തിൽ നിന്നും എനിക്കു മനസ്സിലായി. 
കഠിനാധ്വാനം ഒന്നിനും പരിഹാരമല്ലെന്നും ബുദ്ധി പൂർവ്വമുള്ള മികച്ച സമീപനമാണെവിടെയും വേണ്ടതെന്നും ഞാൻ പറഞ്ഞു കൊടുത്തു. ഇടക്കിടെ മഴുവിനു മൂർച്ച കൂട്ടിക്കൊണ്ടിരിക്കുന്ന മരം വെട്ടുകാരനും, രാവിലെ മുതൽ മഴു മൂർച്ച കൂട്ടാതെ മരം മുറിക്കാൻ ശ്രമിക്കുന്ന മരം വെട്ടുകാരനും തമ്മിലുള്ള വ്യത്യാസം അവനു മനസ്സിലായി. ഒരു കാര്യം പഠിക്കുമ്പോൾ അതിനൊടു സാമ്യമുള്ളതോ വിപരീതമായതോ അതു കാരണമാകുന്നതോ ആയ മറ്റൊരു കാര്യത്തോടും കൂടി  കൂട്ടിയിണക്കി ഓർമ്മയുടെ അറകളിൽ അറിവ് അടുക്കി വെയ്കുന്ന സൂത്രം ഞാനവനോടു പറഞ്ഞു കൊടുത്തു. 
ഒരു മാസം കഴിഞ്ഞു കാണണം ആ കുട്ടിയുടെ അമ്മ എന്നെ കണ്ടപ്പോൾ പറഞ്ഞു, അവന്റെ യൂണിറ്റ് ടെസ്റ്റ്‌ റിസൽട്ട് ഭയങ്കരമായി ഇമ്പ്രൂവ് ചെയ്തെന്ന്.
ഞാനൊന്നു ചിരിച്ചതേയുള്ളൂ. 
സൂത്രവിദ്യകളുപയോഗിച്ച് എത്ര ഫാസ്റ്റായി പഠിക്കാമെന്നു പരീക്ഷണമായിരുന്നാ മാസം മുഴുവനവൻ. 
ആ അമ്മയുടെ മനസ്സിൽ പഠിച്ചു പഠിച്ചു ഡോക്ടറോ എഞ്ചിനീയറോ ആകുന്ന മകന്റെ ചിത്രമായിരുന്നിരിക്കാം. 
ചോദ്യങ്ങൾ ചോദിക്കുകയും അതിനെല്ലാം ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന ഒരു മഹാ പ്രതിഭയേയായിരുന്നു ഞാൻ കണ്ടുകൊണ്ടിരുന്നത്‌. 
വീണ്ടുമൊരിക്കൽ ഞാനാ വീട്ടിൽ ചെന്നപ്പോൾ താലന്തുകളും മനോഭാവവും തമ്മിലുള്ള വ്യത്യാസം ഞാൻ പറഞ്ഞു കൊടുത്തു. ഓരോരുത്തർക്കും മതിയായ താലന്തുകൾ ഉണ്ടെന്നും നല്ല മനോഭാവം അവിടെ പ്രകടിപ്പിച്ചാലെ ആ താലന്തുകളെ പ്രയോജനപ്രദമാക്കാൻ നമുക്കു കഴിയൂവെന്നും ഞാൻ പറഞ്ഞു. 
ഞാനുദാഹരണമായി പറഞ്ഞത് എം എഫ് ഹൂസ്സൈയിൻ എന്ന ചിത്രകാരന്റെ കഥയായിരുന്നു. ഒരു ജോലി ചെയ്യാമായിരുന്നിട്ടും സ്വതസിദ്ധമായ കഴിവു പ്രകടിപ്പിക്കാൻ വേണ്ടി മുംബെയിലെ തെരുവു റോഡുകളിൽ ചിത്രം വരച്ചുകൊണ്ടിരുന്ന ഹൂസ്സയിൻ അന്ന് സമ്പാദിച്ചതു ചിലപ്പോൾ ദിവസം അമ്പതു പൈസാ ആയിരുന്നിരിക്കാമെന്നു ഞാനവനോടു പറഞ്ഞു. എം എഫ് ഹുസ്സൈൻ ഇന്ത്യാ കണ്ട ഏറ്റവും വലിയ ചിത്രകാരന്മാരിൽ ഒരാളായിരുന്നെന്നും ഞാൻ പറഞ്ഞു കൊടുത്തു.
പിന്നിടെന്നെ കണ്ടപ്പോൾ അവന്റെ അമ്മ എന്നോടു പറഞ്ഞത് ഉരുളക്കുപ്പേരിപോലെ അവൻ പറയുന്ന മറുപടികളേപ്പറ്റിയായിരുന്നു. 
ക്ലാസ്സിൽ മികച്ചതാവാനുള്ള ശ്രമം അവനുപേക്ഷിച്ചിരുന്നു. 
ഒരൊറ്റ സങ്കടമേ എനിക്കുണ്ടായിരുന്നുള്ളൂ, ആ തരി  വളർന്നു വലുതായി ഒരു നക്ഷത്രചോദ്യമാകുന്നിടത്തോളം ജീവിക്കാനുള്ള വലുപ്പം എന്റെ ആയുസ്സിനുണ്ടാവുമോയെന്നെനിക്കു നിശ്ചയമില്ലായിരുന്നു. 
ചോദ്യങ്ങൾ ചോദിച്ചു കോണ്ടേയിരിക്കുന്നവരില്ലെങ്കിൽ ലോകം എന്നേ നിശ്ചലമാകുമായിരുന്നെന്നു ഞാനിപ്പോഴും ഓർക്കുന്നു.

Saturday 5 March 2016

പിറവിയെന്ന വിസ്മയം

"Enjoy being yourself in your beloved surroundings!" A good friend wished me in a mail. What esle do I do?

രണ്ടായിരത്തി പതിനൊന്നിലെ ജൂണ്‍മാസാരംഭം. ഒളിച്ചും മടിച്ചും വീഴുന്ന മണ്‍സൂണ്‍. ഏതാണ്ട് ഇരുപതു മാസം മുമ്പ് ഞാന്‍ മുറ്റത്ത് കുഴിച്ചുവച്ച പത്തു തെങ്ങിന്‍തൈകളില്‍ ഒന്നിന് കടിഞ്ഞൂല്‍ പ്രസവം. പൊടുന്നനെയാണ് നിശയുടെ തിരശീലക്കു പിന്നില്‍, തഴച്ച ധന്യതയുടെ നാഭിയില്‍ നിന്ന്, ഒരു തൊട്ടില്‍ പോലെ പുറംതള്ളിവരുന്ന ചൊട്ട കണ്ണില്‍പ്പെട്ടത്. നാലഞ്ചുദിനങ്ങള്‍ കഴിഞ്ഞതേ, ജീവദാഹത്തോടെ അതില്‍നിന്ന് എത്തിനോക്കുന്നു, പ്രകാശത്തിന്റെ നൂറുനൂറു കുഞ്ഞുങ്ങള്‍!



ദിവസത്തില്‍ പലതവണ ഞാനവളുടെയടുത്തു ചെല്ലും. ആ നവപുഷ്പിണിയില്‍ ജീവന്റെയും സ്നേഹത്തിന്റെയും നിറവ്കണ്ട് മനംകുളിര്‍ക്കും. വരുംവാരങ്ങളില്‍ പാലും തേനും നിറഞ്ഞ്‌ ഉരുണ്ടുകൊഴുക്കേണ്ട ആ പവിഴമുത്തുകള്‍ക്ക് ആര്‍ക്കുമേ ചെന്നുമ്മവച്ചീടുവാന്‍ തോന്നിക്കുന്ന ശൈശവകോമളത്തം. അവയുടെ വെണ്മയില്‍ ചുറ്റുപാടെല്ലാം പ്രകാശചിത്തമായതുപോലെ. എന്റെ വീടും ഈ പിറവിയുടെ അദ്ഭുതത്തില്‍ കുളിച്ചുനില്‍ക്കുന്നു. ഉറവയില്‍ നിന്ന് നീരൊഴുക്ക് പോലെ, ആദിമവും അരൂപവുമായ ആനന്ദത്തിന്റെ ധാരാളിത്തം ആ കതിര്‍ക്കുലയിലൂടെ എന്നിലേയ്ക്ക് വര്ഷിക്കപ്പെടുന്നു. ഭൌമമായ സൌന്ദര്യത്തിന്റെ വശ്യതയില്‍ സന്തോഷിക്കേണ്ടതെങ്ങനെയെന്നു ഞാന്‍ പഠിക്കുന്നു.

ഇനിയങ്ങോട്ടും, നിശാകാലനിലാവും പുലര്‍കാലകിരണങ്ങളും സാന്ധ്യവര്‍ഷപാതവും ചേര്‍ന്ന് ഈ കതിരുകളില്‍ നന്മയുടെ നിറകുടങ്ങളെ പരുവപ്പെടുത്തട്ടെ; ജീവനുവേണ്ടി ജീവനുരുവാക്കുന്ന പ്രകൃതിയുടെ സാഫല്യങ്ങളെ ഊട്ടിവളര്‍ത്തട്ടെ. മലയാളികള്‍ക്ക് പാലിന്റെയും തേനിന്റെയും അമൃതകുംഭം പേറുന്ന ഈ കല്പദാരുവിനെ, ഈ ജൈവതേജസിനെ, നമ്രശിരസ്സനായി നമിക്കുന്നേന്‍!

- See more at: http://znperingulam.blogspot.in/2011/06/blog-post.html#sthash.BQJZ3bYx.dpuf

സമയമെത്ര ബലഹീനം!

"ഒരു ജന്മം മുഴുവൻ ശ്രമിച്ചാലും തിരിച്ചുനല്കാനാവാത്തത്ര പ്രേമവാത്സല്യത്തോടെ 
എന്റെയുച്ചിയിലവൾ ഉമ്മവച്ചു"
എന്നയോർമ്മയുടെ മധുരിമയി  ഉറക്കത്തിൽ നിന്നുണര്ന്ന ഞാന്‍ സമയം നോക്കി. 
ആറരയാകാന്‍ പോകുന്നേയുള്ളൂപെട്ടെന്നൊരു  ചായയുണ്ടാക്കി പതുക്കെപ്പതുക്കെ 
രുചിച്ചിറക്കി.
'ജലസ്രോതസിലെ ആത്മഹര്ഷങ്ങള്‍' എന്ന് ശീര്ഷകം കൊടുത്ത് പത്ത്പന്ത്രണ്ട് വര്ഷം 
മുമ്പ് ഞാനുണ്ടാക്കിയ കൊച്ചു കൈയെഴുത്തു പുസ്തകത്തിലെ വാക്യമായിരുന്നു ഓര്മ്മയില്‍ പൊന്തിവന്നത് കൃതിയെടുത്തു മറിച്ചു
നോക്കിപാലസ്തീന്‍ പെണ്കിടാങ്ങള്‍ സ്തനങ്ങള്ക്കിടയില്‍ സൂക്ഷിക്കുന്ന മീറപ്പൊതിപോലെ 
അവളെന്നെ താലോലിച്ചു എന്ന വരികള്‍ എന്റെയാത്മാവിനെ വീണ്ടും മത്തുപിടിപ്പിച്ചു
അപ്പോളതാചിത്രഭംഗി തുന്നിപ്പിടിപ്പിച്ച വെളുത്ത വിശറികള്‍ പോലുള്ള ചിറകുകളടിച്ചു
കൊണ്ട് ഒരു നിശാശലഭം മേശപ്പുറത്തു കിടന്ന ഒരു പഴയ സ്വാച്ചില്‍* വന്നിരുന്നു
അറിയാതെ ഞാനതിലേയ്ക്ക് നോക്കിയപ്പോള്‍ സൂചികള്‍ പന്ത്രണ്ടിനോടും രണ്ടിനോടും 
തൊട്ടിരിക്കുന്നുപാതിരാത്രി കഴിഞ്ഞിട്ടേയുള്ളൂനേരേ തിരിച്ചുപിടിച്ചായിരുന്നു 
നേരത്തേ നോക്കിയത്ഒരിളിഭ്യതയും തോന്നിയില്ല.
"സമയം ബലഹീനവും യുക്തിഹീനവുമാണെന്ന്‌ ഞാനെന്നേ  അറിഞ്ഞിട്ടുണ്ട്,  ഓരോ 
തവണയും സ്ത്രീയവളുടെ സ്നേഹസാന്നിദ്ധ്യം പ്രകടിതമാക്കുമ്പോള്‍" എന്ന് അതില്‍ 
കുറിച്ചിരുന്നത്‌ വീണ്ടും ആവര്ത്തിക്കപ്പെടുന്നുഅത്ര തന്നെ.
ഉറങ്ങാനല്ലതുടര്ന്ന് വായിക്കാനാണെനിക്ക്‌ താല്പര്യം തോന്നിയത്.
"ഒരുദ്യാനധാരജീവജലമുള്ള കിണര്‍, മലയിടുക്കുകളിലൂടെയൊഴുകുന്നയരുവി"- 
ഇവയുടെ ഹൃദയഹാരിത ഒരിക്കല്കൂടി എന്റെയനുഭവമായിഞാന്‍ തുടര്ന്ന് വായിച്ചു:
 "അവളുടെ കവിള്ത്തടങ്ങള്‍ സ്വര്ണപ്രഭയേറ്റപോലെ അവളുടെ മിഴികള്
അരിപ്രാവുകളെപ്പോലെ നിഷ്ക്കളങ്കമായി   സ്പുരിച്ചിരുന്നു. തന്റെ തൂമന്ദഹാസത്താല് 
എന്റെ സര്വമാനങ്ങളെയും വലയംചെയ്ത്,   നിറഞ്ഞുതുളുമ്പി,
 പ്രകാശപൂരിതയായി അവള്‍ അടുത്തുനിന്നു."   അനുഭൂതികളിലേയ്ക്ക് ഞാന്‍ ഒരു 
നിമിഷം തിരിച്ചുപോയി.

ഒരു മൂങ്ങാ പലവട്ടം മൂളിഇണയെ വിളിക്കുകയാവാംആരുടെയോ വളര്ത്തുനായ 
എന്തോ ഗൌരവമായത് വിളിച്ചറിയിക്കുന്നുണ്ടായിരുന്നുഒരു ഗൌളി നാല് തവണ തന്റെ 
കുഞ്ഞുങ്ങളുടെ പേരുവിളിച്ചുഅടുത്ത വരിയില്‍ എന്റെ കണ്ണുകള്‍ തടഞ്ഞു. - "സമുദ്രങ്ങളുടെ ആഴങ്ങളെ വെല്ലുന്നു വിഹായസിന്റേത്.
അതിനെയും  ചെറുതാക്കുന്നു  മനുഷ്യഹൃദയങ്ങളുടെ പാരസ്പര്യം." - സമയം ബലഹീനമാണെന്ന്‌ എന്റെയുള്ളില്‍ വീണ്ടും മന്ത്രണമുണ്ടായി
ഞാനൊന്നുകൂടി ഉറങ്ങാന്‍ കിടന്നു.

മടക്കിവച്ച കൊച്ചു പുസ്തകത്തിന്റെ താളുകള്‍ അര്ദ്ധബോധത്തില്‍ വീണ്ടും മറിഞ്ഞു
കൊണ്ടിരുന്നുആരോ അതില്നിന്നു വായിക്കുന്നതുപോലെ എനിക്ക് തോന്നി."
പൂവിതളുകള്‍ പോലെ മൃദുലമായ അവളുടെ കവിളില്‍ എന്റെ കരതലം സ്പര്ശിച്ചതേ
ജലപ്പരപ്പില്‍ വീണ കടലാസ് കുതിര്ന്നലിഞ്ഞു താഴുന്ന ശാന്തതയോടെഎന്റെ 
തോളിലേയ്ക്കമര്ന്നുഅവളുടെ ശിരസ്സ്‌. 'മരണത്തിനു മുമ്പുള്ള ഒരു വെപ്രാളംഅത് 
മാത്രമല്ലേ  ജീവിതം?'
അനവധി ദൈന്യവിനാഴികകളെ അര്ത്ഥശൂന്യമാക്കിയതെല്ലാം മറന്ന് 
ചോദ്യത്തിലേയ്ക്കവള്‍ മയങ്ങിപ്പോയി."
ഉറങ്ങൂകുട്ടീനീ ഉണരുമ്പോള്‍, തീര്ച്ചയായുംഉദയസൂര്യനും നിന്റെയീ ഞാനും 
ഇവിടെത്തന്നെയുണ്ടാവുംനിന്നെക്കാത്ത്!

* Swatch - a cheap sort of Swiss wrist-watch
- See more at: http://znperingulam.blogspot.in/2010/08/blog-post_9586.html#sthash.8UZ46pHh.ftno57Nj.dpuf-- 

Tuesday 1 March 2016

ചാക്കോ സാറിന്റെ മതം

ചാക്കോ സാർ മരിച്ചുവെന്നു പറഞ്ഞു വീട്ടിൽ നിന്നു ഭാര്യയുടെ ഫോൺ വന്നു. ഞാനപ്പോൾ ഫിസിക്സ്‌ ഡിപ്പാർട്ട്മെന്റിന്റെ സ്റ്റാഫ് റൂമിലിരുന്ന് ഇന്റെർണൽ ടെസ്റ്റിന്റെ പേപ്പർ നോക്കുകയായിരുന്നു. എന്തെങ്കിലും അത്യാവശ്യമില്ലെങ്കിൽ ക്ലാസ്സ് ടൈമിൽ അവൾ വിളിക്കില്ലെന്നെനിക്കറിയാമായിരുന്നു. 
ഇന്നെനിക്ക്‌ കോളേജിലെ ഡിപ്പാർട്ട്മെന്റ് ഹെഡ്ഡാകാൻ കഴിഞ്ഞുവെങ്കിൽ അതിനൊരു കാരണം ചാക്കോസാറാണല്ലോയെന്നോർക്കാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. എന്റെ ഓർമ്മകൾ ഒരുപാടു വർഷങ്ങൾക്കു പിന്നിലേക്ക്‌ പോയി - ചാക്കോ സാർ എനിക്ക് റ്റ്യൂഷനെടൂത്തുകൊണ്ടിരുന്ന കാലത്തേക്ക്. 
സാറും ഞാനും ഒരേ ബസ്സിലാണ് അന്ന് കോളെജിലേക്ക് പൊയ്കൊണ്ടിരുന്നത്. 
സാറു നന്നായി വായിക്കും. ഒരു നിമിഷം വീണു കിട്ടിയാൽ എന്തെങ്കിലും വായിക്കാൻ വേണ്ടിയേ അദ്ദേഹമതു ചിലവിടുമായിരുന്നുള്ളൂ.
ബസ്സു വരുന്നതിനു പതിനഞ്ചു മിനിറ്റ് മുമ്പേ ചാക്കോ സാർ ജംക്ഷനിലെത്തും. തൊട്ടടുത്തുള്ള വായനശാലയിൽ കയറി എല്ലാ പേപ്പറുകളുടേയും തന്നെ തലക്കെട്ടുകൾ ഒന്നോടിച്ചു നോക്കി, ഏതെങ്കിലും വാർത്തയെപ്പറ്റി വ്യത്യസ്ഥമായ ഒരു കമന്റും പാസ്സാക്കിയിട്ടേ അദ്ദേഹം പോകുമായിരുന്നുള്ളൂ. 
എനിക്കു തോന്നുന്നത് ഐസക് ന്യൂട്ടണേക്കാൾ സൂഷ്മമായിട്ടായിരിക്കാം ചാക്കോ സാർ ഓരോ കാര്യങ്ങളും നിരീക്ഷിച്ചിരുന്നതെന്നാണ്.
റ്റ്യുഷന്റെ ഇടക്കും രസകരമായ കമന്റുകളുണ്ടാവും.
സംഭവിക്കുന്നതെല്ലാം കാര്യകാരണ ശൃംഘലയിലെ ഓരോ കണ്ണികളാണെന്നും, പ്രപഞ്ചത്തിലെ ഓരോ തന്മാത്രകൾക്കും മനുഷ്യനെക്കാൾ ബുദ്ധിയും വിവേകവുമുണ്ടെന്നുമുള്ള അഭിപ്രായക്കാരനായിരുന്നദ്ദേഹം. നീലക്കുറിഞ്ഞികളെല്ലാം ഒരേ ദിവസം പൂക്കുന്നത് ബുദ്ധിയില്ലാഞ്ഞിട്ടാണോയെന്നദ്ദേഹം ചോദിക്കുമായിരുന്നു. അദ്ദേഹം പറയുമ്പോഴായിരിക്കും, മുട്ടയിൽ നിന്ന് വിരിയുമ്പോഴേ കൊക്കുകൾ വിടർത്തി, അമ്മപ്പക്ഷിയുടെ വരവിനു കാതോർത്ത് നില്കുന്ന ചെറു പക്ഷികളുടെ കാര്യം ഓർമ്മ വരുന്നത്, അല്ലെങ്കിൽ അതുല്യ ചാരുതയോടെ വല നെയ്യുന്ന ചിലന്തിയുടെ കാര്യം ഓർമ്മ വരുന്നത്.
'എന്തിനാ പൂക്കൾക്കിത്ര വാസന?'  അദ്ദേഹം ചോദിക്കും. അദ്ദേഹം തന്നെ മറുപടിയും പറയും.
'മറ്റു പ്രാണികളെ ആകർഷിച്ച് സ്വന്തം വംശത്തിന്റെ നിലനിൽപ്പ് പരാഗണത്തിലൂടെ ഉറപ്പാക്കുക മാത്രമല്ല ലക്ഷ്യം! സുഗന്ധം പരത്തുന്ന പൂക്കളുള്ള എല്ലാ ചെടികളും കായ്കളിലൂടെയല്ല വംശം നിലനിർത്തുന്നത്; അവയുടെ സ്വഭാവം അതിനു സുഗന്ധം നൽകുന്നുവെന്നു പറയാം. നല്ലതു മാത്രം ചിന്തിക്കുകയും, ചെയ്യുകയും ചെയ്‌താൽ നമുക്കുമുണ്ടാവാമൊരു സുഗന്ധം'.
ചാക്കോസാറിന് മാത്രമായി ഒരു തിയറിയുണ്ട് - ട്രൈ ബാലൻസ് തിയറി. ഇതിൻ പ്രകാരം പ്രാപഞ്ചികവും, ഭൗതികവും മാനസികവുമായി മൂന്നു തരം സന്തുലിതാവസ്ഥകളുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇവിടെയുള്ള സർവ്വതും, സചേതനവും അചേതനവുമായിട്ടൂള്ളവയെല്ലാം, ഈ സന്തുലീകരണത്തിൽ വരുന്നവയുമായിരുന്നു.
ഇതെനിക്കും ഇഷ്ടപ്പെട്ട ഒന്നായിരുന്നു. ഇവിടെ ഒരഗ്നിപർവ്വതം പൊട്ടിയാൽ അതിനനുസരിച്ചു പ്രപഞ്ചത്തിലുണ്ടാകുന്ന അനുരണനങ്ങൾ ഭൂമിയുടെ പഴയ താളം വീണ്ടെടുക്കുവാൻ പര്യാപ്തമായതാണെന്നു പറയുന്നത് 100%വും സത്യമാണെന്ന് എനിക്കും അറിയാമായിരുന്നു. 
പകൽ അന്തരീക്ഷത്തിലുണ്ടാകുന്ന മാലിന്യങ്ങൾ നീക്കാൻ രാത്രിയിൽ എന്തെല്ലാം മാറ്റങ്ങളാണു സംഭവിക്കുന്നത്!
ഭൗതികമായ എല്ലാ കാര്യങ്ങളിലും ഈ സന്തുലിതാവസ്ഥ ഉണ്ടാകുമെന്നതിനുദാഹരണമായി മൂന്നാറിലെ വരയാടുകളുടെ കഥയും സാർ പറയുമായിരുന്നു. അതിന്റെ അംഗസംഖ്യ ക്രമാതീതമായി വർദ്ധിക്കുമ്പോൾ അവിടുത്തെ ചെന്നായ്ക്കളൂടെ എണ്ണവും വർദ്ധിക്കുമെന്ന വസ്തുത സത്യമായിരുന്നു. മനുഷ്യശരീരത്തിലെ പാരാസിമ്പതെറ്റിക് സിസ്റ്റം തന്നെ ഈ ബാലൻസിംഗിനു വേണ്ടിയുള്ളതല്ലേയെന്നദ്ദേഹം ചോദിക്കുമായിരുന്നു.

കാട്ടു തീ ഉണ്ടാകുന്നതും പരിണാമത്തിന്റെ ഭാഗമാണെന്ന അഭിപ്രായക്കാരനായിരുന്നു ചാക്കോ സാർ. 
അന്യ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വിഷമുള്ള ഭക്ഷ്യ വസ്തുക്കൾ കഴിക്കുന്നത്‌ കൊണ്ട് മലയാളിയുടെ ജീവിതദൈർഘ്യം കുറഞ്ഞിട്ടില്ലെന്നദ്ദേഹം പറയുമായിരുന്നു. മനുഷ്യനിൽ പ്രതിരോധ ശക്തിയും ആവശ്യത്തിനനുസരിച്ചു വർദ്ധിക്കുന്നു. ചെടികളിൽ നാം അടിക്കുന്ന വിഷത്തിന്റെ വീര്യം കൂട്ടിക്കൊണ്ടിരിക്കുന്നത്, ക്രമാനുസൃതമായി പ്രാണികളിലും പ്രതിരോധശക്തി വർദ്ധിക്കുന്നത് കൊണ്ടാണല്ലോയെന്ന് അദ്ദേഹം പറയുമായിരുന്നു. 
അത്ഭുതത്തോടേയെ ഇതൊക്കെ എനിക്ക് കേട്ടിരിക്കാൻ കഴിയുമായിരുന്നുള്ളൂ. ആശുപത്രികളില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഇന്നത്തേതിലും സുരക്ഷിതമായ പ്രസവങ്ങൾ നടന്നിരുന്നുവെന്നും അദ്ദേഹം പറയുമായിരുന്നതും സത്യമായിരിക്കാനിടയുണ്ടെന്നു തന്നെയാണ്‌ ഞാൻ ചിന്തിച്ചത്. 
ഞാനും ചിന്തിക്കുമായിരുന്നു വൈദ്യശാസ്ത്രരംഗത്തെ തലതിരിഞ്ഞ കണ്ടുപിടുത്തങ്ങളേപ്പറ്റി. തലയും ഉടലും മാറിവെക്കുന്നുണ്ടെങ്കിലും അവയൊന്നും ഒരാളുടെ ആയുസ്സറ്റു പോകുന്നതു തടയാൻ പര്യാപ്തമല്ലല്ലോയെന്നു ഞാനോർത്തുപോയിട്ടുണ്ട്.
ക്യാൻസർ കണ്ടു പിടിക്കുന്നു, ചികിത്സ തുടങ്ങുന്നു, കുറേ മുന്നോട്ടു പോകുമ്പോൾ രോഗം നിയന്ത്രണാതീതമാകുന്നു, ആളു മരിക്കുന്നു. ഇതാണോ വൻ കണ്ടുപിടുത്തമെന്ന് സാറ് ചോദിക്കുമ്പോൾ മറുപടി പറയാൻ എനിക്കൊന്നുമുണ്ടായിരുന്നില്ല.
അദ്ദേഹം പറയുന്നതു ശരിയെങ്കിൽ ഒന്നോ രണ്ടോ ശതമാനം മാത്രമുള്ള വിജയസാദ്ധ്യതയിൽ ആശ്രയിപ്പിച്ചു മനുഷ്യനെ കൊള്ളയടിക്കുന്ന തന്ത്രങ്ങളാണ് വൈദ്യശാസ്ത്ര ലോകത്തെ കണ്ടു പിടുത്തങ്ങൾ!
മാനസിക സന്തുലിതാവസ്ഥയുടെ കാര്യം അദ്ദേഹം പറയുന്നത് കേൾക്കാൻ അതിലും രസമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് ജീവിതത്തിന്റെ ലക്ഷ്യം സംതൃപ്തി. കോടികൾ അമ്മാനമാടുന്ന ധനവാനു സ്വന്തം ജെറ്റു വിമാനത്തിലിരിക്കുമ്പോൾ കിട്ടുന്നതിനേക്കാൾ സംതൃപ്തി, സ്വന്തം കുടിലിന്റെ ചാർത്തിൽ കെട്ടിത്തൂക്കിയ ആട്ടുകട്ടിലിൽ ചാക്ക് വിരിച്ചു കിടന്നുറങ്ങുന്ന ദരിദ്രനുണ്ടാകാമെന്നു പറയുന്നത് നിഷേധിക്കണമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല.
എല്ലാം നല്ലതിനെന്ന് ചിന്തിക്കാനും അതുപോലെ ചിരിച്ചും ഉല്ലസിച്ചും ജീവിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു.
അദ്ദേഹം നിര്യാതനായിരിക്കുന്നു! 
കുറഞ്ഞത് 90-92 വർഷങ്ങളെങ്കിലും അദ്ദേഹം ജീവിച്ചിരുന്നിരിക്കണമെന്നു ഞാനോർത്തു; അദ്ദേഹത്തെപ്പറ്റി ഓർക്കുമ്പോഴെല്ലാം ആ ചിരിക്കുന്ന മുഖമായിരുന്നു ആദ്യം തെളിഞ്ഞു വരുന്നത്. 
ആ പ്രസന്നമായ മുഖം എന്റെ ചിന്താഗതികളെ തകിടം മറിക്കാൻ പര്യാപ്തമായിരുന്നു. കിട്ടുന്നതു കൊണ്ടു ജീവിക്കാൻ എന്നെ പഠിപ്പിച്ചതദ്ദേഹമായിരുന്നു. 
ഒന്നിന്റെയും പിറകെ ഓടാതെ, ഒന്നും സൃഷ്ടിക്കാൻ മിനക്കെടാതെ, പ്രപഞ്ചം സ്രുഷ്ടിച്ചതുമായി സമരസപ്പെടാൻ എനിക്കു കഴിയുന്നത്‌ ആ വൃദ്ധന്റെ കഴിവായിരുന്നല്ലോയെന്നു ഞാനോർത്തു. 
അദ്ദേഹത്തിന്റെ ദൈവം പ്രപഞ്ചമായിരുന്നു. അദ്ദേഹത്തിന്റെ മതത്തിൽ മനുഷ്യരും ജന്തുക്കളും വസ്തുക്കളും എല്ലാമുണ്ടായിരുന്നു. 
സ്റ്റാഫ് റൂമിന്റെ ജനാലയിലൂടെ കടന്നു വന്ന കാറ്റു ഞാൻ തിരിച്ചറിഞ്ഞത്, എന്നെയപ്പോൾ നന്നായി വിയർക്കുന്നുണ്ടായിരുന്നതു കൊണ്ടാണ്. 
പിന്നാലെ മഴത്തുള്ളികൾ ആകാശത്തുനിന്നു വീഴുന്ന ശബ്ദം ഞാൻ കേട്ടു. പ്രപഞ്ചം വിതുംപിയെങ്കിൽ അതിലൊരു പ്രത്യേകതയും ഞാൻ കണ്ടില്ല. 
അത്രമേൽ ദൃഢമായിരുന്നു അദ്ദേഹവും പ്രപഞ്ചവും തമ്മിലുള്ള ബന്ധം! 
എന്റെ കണ്ണുകളും സജലങ്ങളായപ്പോൾ ഞാനോർത്തു - ഞാനും ആ മതക്കാരനായിരിക്കുന്നല്ലോയെന്ന്.