Monday 26 February 2018

നിഴലും പിന്നെ ഞാനും

ദൈവം പോയാലും എന്റെ നിഴൽ എന്നോടൊപ്പം ഉണ്ടാവുമെന്നാണ് ഞാൻ കരുതിയിരുന്നത്. സപ്താഹത്തിന് അനുഗ്രഹ പ്രഭാഷണം നടത്തിയ വിശ്വാനന്ദ സ്വാമിയാണ് ഈശ്വരനില്ലെങ്കിൽ നിഴലുപോലും ഉണ്ടാവില്ലെന്ന് പറഞ്ഞത്. ശരിയല്ലേ? ഈശ്വരനാകുന്ന പ്രകാശമില്ലെങ്കിൽ നിഴലെങ്ങിനെയുണ്ടാവും?
അസ്തമയ സൂര്യനു പറയാനുണ്ടായിരുന്നതും കേട്ട് ഞാനാ മണൽത്തീരത്തിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ എന്റെ നിഴൽ ആരോ വലിച്ചു നീട്ടിയതുപോലെ തോന്നി. 
ഞാനെന്റെ മുഴുവൻ ദു:ഖങ്ങളും നിഴലിനോടു പറഞ്ഞു; അതനങ്ങിയില്ല. വീണ്ടും പറഞ്ഞു; അപ്പോഴും അതൊന്നും മിണ്ടിയുമില്ല, ചലിച്ചുമില്ല.
അരിശം തോന്നിയപ്പോൾ ഞാനെണീറ്റു തലയിൽ കൈവെച്ചു കൊണ്ടു പറഞ്ഞു, ''ഒരുപകാരം പോലും ചെയ്യാൻ കെല്പില്ലാത്ത നിന്നെ എനിക്കിനി വേണ്ടാ.''
ഞാൻ നോക്കുമ്പോൾ നിഴലും തലയിൽ കൈ വെച്ചെന്തോ പറയുന്നു.
ഒരു സത്യം അന്നെനിക്കു മനസ്സിലായി.
'എന്തും തുടങ്ങേണ്ടത് എന്നിൽ നിന്നാണെന്ന്,' ഞാൻ ചലിച്ചാലെ നിഴലും ചലിക്കൂവെന്ന്, ഈ ദു:ഖങ്ങളിൽ നിന്നും കരകയറാൻ ആദ്യം ചലിക്കേണ്ടതു ഞാനാണെന്ന്.

കഴിഞ്ഞകാലത്തെ ഓരോ സംഭവങ്ങളും ഒന്നൊന്നായി വിശകലനം ചെയ്തു നോക്കിയപ്പോൾ ഇതു സത്യമാണെന്നെനിക്കു മനസ്സിലായി.
ഞാനുദ്ദേശിച്ചതു പോലെ ചെയ്യാൻ എനിക്കു മാത്രമേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ.

സൂപ്പർ മൂൺ

രണ്ടാം നിലയിലെ ടെറസ്സിൽ വരെ കേറാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായില്ലെന്നു പറയാനാവില്ല. വയസ്സ് 88 ആയെങ്കിലും പേരക്കുട്ടികൾ പറഞ്ഞതുപോലെ വിചിത്രമായ ഒരു ചന്ദ്രനെ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല.
ഒരു മണിക്കൂർ ആകാശത്തു പരതിയപ്പോഴാണ് ചന്ദ്രനെ കണ്ടത്. 
അതിന്റെ ഒരു ഭാഗം മുഴുവനായും ചുവന്നിരുന്നു. ഇമവെട്ടാതെ അതിനെത്തന്നെ നോക്കിയിരുന്നതു കൊണ്ടാവാം, ആ ഗോളത്തിന്റെ മുഖം എനിക്കു നന്നായി കാണാനായി.
കണ്ണകളും ചുണ്ടുകളും നെറ്റിയും...... എല്ലാം ഞാൻ കണ്ടു.
'ബ്ലൂ മൂൺ, റെഡ് മൂൺ, സൂപ്പർ മൂൺ!'
ഞാൻ പറഞ്ഞു.
'എടാ മണ്ടാ, ഇതു ഞാൻ തന്നെ... നിന്റെ പഴയ ചന്ദ്രൻ."
ഇതു ഞാൻ വ്യക്തമായി കേട്ടതാണ്.
'സത്യമാണല്ലോ. അതുണ്ടോ മാറുന്നു?'
ഞാൻ സ്വയം ചോദിച്ചു.
മാറുന്നതു മറ്റെല്ലാം!
"അപ്പോൾ ഞാനോ?"
എനിക്കു ചോദിക്കാതിരിക്കാനായില്ല.
ചന്ദ്രഗോളം അപ്പോഴേക്കും ആകെ കറുത്തിരുന്നു. എന്റെ ചോദ്യം അതിന് ഇഷ്ടപ്പെട്ടില്ലെന്നുറപ്പ്.
അതിന്റെ കാരണവും എനിക്കു മനസ്സിലായി.
ഞാനെന്നെ എത്ര തെറ്റായാണ് മനസ്സിലാക്കിയിരിക്കുന്നതെന്ന് ചിന്തിക്കാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല.
ഇത്രയും നാളുകളും, മാറിക്കൊണ്ടിരുന്നതു ഞാനല്ല എന്നോടൊപ്പമുള്ളവയായിരുന്നെന്നു മനസ്സിലാക്കാൻ എനിക്ക് ആ സൂപ്പർ മൂൺ വേണ്ടി വന്നു.
എവിടെയോ ഒരു ഭ്രമണപഥത്തിൽ ആയിരുന്നതു മാത്രമായിരുന്നു ഞാൻ ചെയ്ത ഏക കർമ്മം!
പതിയെ, ചന്ദ്രന്റെ മുഖം പ്രകാശമാനമാകുന്നതു കാണാതിരിക്കാനും എനിക്കായില്ല.

ആരാണ് ദൈവങ്ങൾ?

"പപ്പാക്കീ ഭൂമിയിൽ എന്തിനോടാ ഏറ്റവും ഇഷ്ടം?"
"ങാ... മയിലിനോട്!" 
"പക്ഷികൾ മാത്രമേയുള്ളോ ഭൂമിയിൽ? ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതെന്തിനോടാന്നു പറ."
"അതോ?.... അതു നമ്മുടെ ചിമ്മനോട്. അവനല്ലേ വീടു കാക്കുന്നത്."
"ശ്ശോ! അതല്ലെന്നേ... ഒത്തിരി ഉപകാരം ചെയ്യുന്ന ഒരു സാധനമുണ്ട്... അതാ ഞാൻ ചോദിച്ചത്."
"എന്താ? എനിക്കറിയില്ല."
"നമുക്കു വായു തരുന്നത്?"
"ഹോ! ഞാൻ മറന്നു; മരങ്ങളോടാ എനിക്കിഷ്ടം."
"അതെന്താണെന്നു പറ?"
"അതു നമുക്കു തണൽ തരുന്നു, കായ്കനികൾ തരുന്നു, ശുദ്ധവായു നിർമ്മിച്ചു തരുന്നു.... പക്ഷികൾക്കു വീടുണ്ടാക്കാൻ ചില്ലകൾ തരുന്നു, മൃഗങ്ങൾക്കു ചുറ്റിക്കറങ്ങാനും വിശ്രമിക്കാനും കാടുകൾ തരുന്നു, ആ കാടുകൾ ഉള്ളതുകൊണ്ട് നമുക്കു മഴ ലഭിക്കുന്നു...."
"മരങ്ങളില്ലായിരുന്നെങ്കിൽ ഭൂമി വരണ്ടുണങ്ങി മരുഭൂമിയാവുമായിരുന്നില്ലേ പാപ്പാ?"
പറഞ്ഞുകൊണ്ടിരുന്നപ്പോഴേക്കും വണ്ടി വന്നുകഴിഞ്ഞിരുന്നു.
ക്ളാസ്സില്ലാതിരുന്ന ഒരു ദിവസം വെയിറ്റിംഗ് ഷെഡ്‌ഡിൽ ബസ്സ്‌ കാത്തിരുന്നപ്പോൾ കേട്ട സംഭാഷണമാണിത് - എട്ടൊമ്പത് വയസ്സുള്ള ഒരു പയ്യനും അവന്റെ പാപ്പായും തമ്മിൽ നടന്നതായിരുന്നു ഈ സംവാദം. അവരെങ്ങോ യാത്രയിലാണ്.
ഈ കുട്ടിയെ ഈ സസ്യലോകം അമ്പരിപ്പിച്ചിരുന്നിരിക്കണം. എന്തായാലും അതു ചെയ്യുന്ന നിശ്ശബ്ദമായ സേവനത്തെപ്പറ്റി ഒരിക്കൽക്കൂടി ചിന്തിക്കാൻ എനിക്കാരവസരം ഈ കുട്ടി തന്നിരിക്കുന്നു. 
'മരമൊരു വരം' എന്നു പറയുന്നതിനേക്കാൾ 'മരം തരുന്ന വരമാണു മനുഷ്യജീവിതം' എന്നു പറയുന്നതല്ലേ ശരിയെന്നായിരുന്നു ആ യാത്രയിൽ മുഴുവൻ ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്. 
ധന്വന്തരഭഗവാനിൽ നിന്നു ശുശ്രുത മഹർഷി സസ്യങ്ങളുടെ വേദം പഠിച്ചു. മരങ്ങൾക്കു ജീവനുണ്ടെന്നും അവ ശ്വസിക്കുന്നുവെന്നും ചിന്തിക്കുന്നുവെന്നും അറിയുന്നുവെന്നും സഹമഹർഷിമാരും പഠിപ്പിച്ചു. ആചാര്യ ജഗദീഷ്ചന്ദ്രബോസെന്ന പ്രതിഭ ആ വസ്തുതകൾ ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു.
അന്നു മുഴുവൻ ഞാൻ അസ്വസ്ഥനായിരുന്നെന്നു പറയുന്നതാണ് ശരി. 
സന്ധ്യക്ക് പവി ഉമ്മറത്തു വിളക്കു വെയ്ക്കുമ്പോൾ ഞാൻ സ്വയം ചോദിച്ചു, ആരെയാണു നാം ഉപാസിക്കേണ്ടത്?  പൂക്കളുടെ ഭംഗിയും അതിന്റെ സുഗന്ധവും, മരങ്ങൾ തരുന്ന പഴങ്ങളുടെ രുചിയും, അവയുടെ അംശങ്ങളിൽ നിന്നുയരുന്ന ധൂമവും ആസ്വദിച്ച്, മരങ്ങളുടെ കാതലിൽനിന്നുയിരുമെടുത്ത് കാലയാപനം കഴിക്കുന്ന വിഗ്രഹങ്ങളെയോ, അതോ സുഖത്തിലും ദു:ഖത്തിലും നിശ്ശബ്ദമായി നമ്മെ അനുധാവനം ചെയ്യുന്ന സസ്യക്കൂട്ടായ്മയെയോ?
വേദനിച്ചാൽ കോപിക്കുന്ന ദൈവങ്ങളെയോ, എത്ര വേദനിപ്പിച്ചാലും മറുത്തൊരക്ഷരം ഉരുവിടാത്ത മരങ്ങളെയോ? 
മരങ്ങളായിരിക്കണം ദൈവങ്ങൾ, അല്ലെങ്കിൽ മരങ്ങളെപ്പോലെയായിരിക്കുന്നവർ!