Wednesday 29 November 2017

മാനുകളുടെ ഉപ്പാ!

ആരിഫും ഞാനും തമ്മിലുള്ള ബന്ധം പറഞ്ഞാൽ അത്രക്കൊന്നുമില്ല; എന്റെ വീടിന്റെ അടുത്തായിരുന്നവന്റെയും വീട് - കഷ്ടിച്ചൊരു ഫർലോംഗ് അകലം കാണും. 
സ്‌കൂളിൽ പഠിച്ചോണ്ടിരുന്ന കാലത്ത് വീട്ടിലെന്നും പാൽ കൊണ്ടുവരുന്നത് ആരിഫായിരുന്നു; അങ്ങിനെയാണവനുമായി കൂടുതൽ അടുപ്പം. അവൻ മാറിയപ്പോൾ അവന്റനുജനായി പാൽക്കാരൻ.
ഞാൻ പഠിച്ചത് 'സ്കൈ ഹൈ' ലും, അവൻ നാട്ടിലെ തന്നെ സെ. ജോസഫ്സിലുമായിരുന്നു. ഇന്നെനിക്കു തോന്നുന്നു അവനെയെന്നും കണികാണാൻ കഴിഞ്ഞതായിരുന്നിരിക്കാം എന്റെ ഉയർച്ചയുടെ കാരണമെന്ന്. 
അവന്റെ ഉപ്പാ വണ്ടിയിൽ നിന്ന് വീണു നടുവിനു പരിക്കുപറ്റി, കിടന്ന കിടപ്പിലായി. ഉമ്മാ പലഹാരം ഉണ്ടാക്കി വിറ്റു കിട്ടുന്ന കാശും പശുവിനെ കറന്നു കിട്ടുന്നതുമായിരുന്നു തുടർന്നവരുടെ വരുമാനം. 
ഒരിക്കൽ ഞാനാ വീട്ടിൽപോയിട്ടുണ്ട്, പാലിന്റെ കാശു കൊടുക്കാൻ. ആരീഫും ഞാനും അന്നു പ്ളസ് റ്റു വിനു പഠിക്കുകയായിരുന്നു. അന്നാണ്, അവനു താഴെ ഒരനുജനെ കൂടാതെ മൂന്നു പെൺകുട്ടികളും കൂടിയുണ്ടെന്നു ഞാനറിഞ്ഞത്. 
ഞാനാ വീട്ടിലേക്കു കയറുമ്പോൾ, ഉപ്പാ കിടന്നുകൊണ്ട് പറഞ്ഞു കൊടുക്കുന്നത് ശ്രദ്ധാപൂർവ്വം പഠിക്കുകയായിരുന്നൊരുവൾ. അവന്റെ ഉപ്പായുടെ ഒരു വശം മുഴുവൻ പുസ്തകങ്ങളായിരുന്നു - നിരവധി ഗൈഡുകൾ! 
ഒരു കുടുംബത്തിന്റെ വളരാനുള്ള ഇഛയുടെ ആഴം എനിക്കന്നാണു മനസ്സിലായത്. 
എങ്ങിനെയെങ്കിലും സ്റ്റാറ്റസിനനുസരിച്ച് വെറുതെ ഒരെഞ്ചിനീയറിങ് പാസ്സാകണമെന്ന ചിന്തയിൽ നിന്നും മാറി ജീവിതം വെട്ടിപ്പിടിക്കണമെന്ന് എനിക്കു തോന്നിയത് അതിനു ശേഷമാണ്.
ഒരു സംഭവവും എന്നെ സ്വാധീനിച്ചുവെന്നു പറയാൻ എനിക്കിഷ്ടമില്ലായിരുന്നു. അതുകൊണ്ടിതും ഞാനാരോടും പറഞ്ഞില്ല.
എനിക്ക് ഐ ഐ റ്റി ക്ക് അഡ്മിഷൻ കിട്ടിയതിൽ പിന്നെ നാട്ടിൽ വളരെ കുറച്ചെ നിന്നിട്ടുള്ളൂ. 
പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ്‌ ഞാനിപ്പോൾ ആരിഫിനെ കാണുന്നത്.
പട്ടണത്തിലെ മാളിൽ കോസ്മെറ്റിക്സിന്റെ കൊറിഡോറിൽ മോൾക്ക് നെയിൽ പോളീഷ് തിരയുന്നതിനിടയിലാണ് വണ്ടിയും തള്ളി ആരിഫ് വരുന്നതു ഞാൻ കണ്ടത്. അവനെ കണ്ടപ്പോഴെ എനിക്കു മനസ്സിലായി; ഞാൻ ചാടി വിളിച്ചു,
"ആരിഫ്!" അവൻ തിരിഞ്ഞു നിന്നെങ്കിലും ഒന്നും മിണ്ടിയില്ല. എങ്ങിനെ പ്രതികരിക്കണമെന്നറിയാതെ പകച്ചു നിന്നുപോയവൻ, അൽപ്പനേരം. 
"ഹള്ളാ! ഇതാര്, ഇവിടെന്താ?" അവൻ ചോദിച്ചു. 
"ഞാനിവിടെ കെ. ബി. എസ് എഞ്ചിനീയറിംഗ് കോളേജിലാ പഠിപ്പിക്കുന്നത്." ഞാൻ പറഞ്ഞു.
ആരിഫിനോടെന്താ എങ്ങിനെയാ ചോദിക്കേണ്ടതെന്നെനിക്കൊരെത്തും പിടിയും കിട്ടിയില്ല. ഇന്നവൻ വളരെ നല്ല അവസ്ഥയിലാണെന്ന് മനസ്സിലാക്കാൻ അവന്റെ വേഷം മാത്രം കണ്ടാൽ മതിയായിരുന്നു. 
"നീയിപ്പോ?" ഞാൻ ചോദിച്ചു. 
"ഞാനിപ്പോൾ എസ്. വി എക്സ്പോർട്ട്സിൽ ചീഫ് എക്സിക്യുട്ടിവാ." അവൻ പറഞ്ഞു. അവിടെ ആ പോസ്റ്റിൽ എത്തണമെങ്കിൽ ചെറിയ പഠനമൊന്നും പോരായെന്നെനിക്കറിയാമായിരുന്നു. 
ഞാൻ ചോദിക്കാൻ ഉദ്ദേശിച്ചതെന്താണെന്നത് മുന്നേ അറിഞ്ഞതു പോലെ അവൻ പറഞ്ഞു.
"ഞാൻ സി. എസ് എടുത്താരുന്നു." ആരിഫ് പറഞ്ഞു. 
"എല്ലാ പേപ്പറുകളും കിട്ടിയോ?" ഞാൻ ചോദിച്ചു. കൂട്ടുകാരിൽ പലരും സി.എസ് നും സി. എ ക്കും പോയിട്ട് സ്വില്ലിട്ട കാര്യമാണെനിക്കോർമ്മ വന്നത്. അതു കൊണ്ടാണങ്ങിനെ ചോദിച്ചത്. എല്ലാ പേപ്പറുകളും ഫസ്റ് അറ്റംപ്റ്റിൽ കിട്ടാത്ത ഒരുവന് എസ്. വി യിൽ ജോലി തരപ്പെടുകയില്ലെന്നും എനിക്കറിയാമായിരുന്നു. 
പിന്നെ, ചെറിയൊരു നിശ്ശബ്ദതയായിരുന്നു. ആ നിശ്ശബ്ദത ഭേദിച്ചതും ആരിഫായിരുന്നു. 
"മാൻ ഓടുന്നത് ജീവനു വേണ്ടിയും, സിംഹം ഓടുന്നത് ആഹാരത്തിനു വേണ്ടിയുമല്ലേ?" അവൻ ചോദിച്ചു. എനിക്കതിനുത്തരം പറയാനേ കഴിഞ്ഞില്ല. എങ്കിലും എനിക്കറിയാമായിരുന്നു, ഒരുമിച്ചോടിയാൽ ജയിക്കുന്നത് മാനായിരിക്കുമെന്ന്. അൽപ്പനേരം ഒന്നും മിണ്ടാനെനിക്കു കഴിഞ്ഞില്ല. 
എന്റെ ചിന്തകൾ മുഴുവൻ മാനുകളെ സൃഷ്ടിക്കുന്ന ഉപ്പാമാരെപ്പറ്റിയായിരുന്നു.

No comments:

Post a Comment