Monday 20 November 2017

ഒരു വിനോദയാത്രയുടെ കഥ

ഇന്നു ഗോപാലകൃഷ്ണനെ എന്റെ കൈയ്യിൽ കിട്ടിയാൽ ഞാൻ രണ്ടെണ്ണം ഇട്ടു കൊടുക്കും, ചെവിടു നോക്കി. ബാക്കി കേസ് പിന്നെയല്ലേ? 
അമ്മിണിക്കുട്ടിയുടെയടുത്ത് ഇന്നേവരെ ചമ്മേണ്ടി വന്നിട്ടില്ല. 
കക്കാടമ്പൊയിലിനു റ്റൂർ പോകാൻ തയ്യാറെടുത്തിരിക്കുന്ന മോനുവിനോടും കെട്ടിയോളോടും എന്തായിനി പറയുക?
പറഞ്ഞിട്ടെന്തുകാര്യം? 
ഇന്നു വീട്ടിലോട്ട് എന്തു പറഞ്ഞോണ്ടാ ചെല്ലുകയെന്നാലോചിച്ചപ്പോൾ കണ്ണുകളിൽ ഇരുട്ടു കയറുന്നു. 
ഗോപാലകൃഷ്ണൻ മലബാറുകാരനാ - തിരുവാമ്പാടിക്കാരൻ. അഞ്ചു വർഷങ്ങളോളം അയാൾ തിരുവനന്തപുരത്തുണ്ടായിരുന്നു, എന്നോടൊപ്പം. ഞങ്ങൾ താമസിച്ചിരുന്നതും ഒപ്പമായിരുന്നു. എനിക്കു നാട്ടിലേക്ക് ട്രാൻസ്‌ഫർ കിട്ടിയപ്പോഴാണ് ആ കൂട്ടുകെട്ട് പിരിഞ്ഞത്. കഴിഞ്ഞ മാസം അയാൾ നാട്ടിൽ വന്നിരുന്നു. കോട്ടയത്തടുത്തുള്ള ഒരു ചിറ്റയുടെ വീട്ടിൽ കല്ല്യാണത്തിന്. അന്നയാളും ഭാര്യയും കുട്ടിയും എന്റെ വീട്ടിലാണ് കിടന്നത്.
ഒരു ദിവസം ഞങ്ങളെല്ലാവരും കൂടെ തിരുവമ്പാടിക്ക് വരാൻ അവർ ക്ഷണിച്ചു - ഞങ്ങളാക്ഷണം സ്വീകരിക്കുകയും ചെയ്തു. അതിനൊരു കാരണം കൂടിയുണ്ട്; അവിടടുത്ത് കക്കാടംപൊയിൽ  എന്നൊരു വിനോദ സഞ്ചാര കേന്ദ്രമുണ്ടെന്നും കാണാൻ നല്ല രസമാണെന്നും അയാൾ പറഞ്ഞിരുന്നു. എനിക്കു പ്രകൃതിദൃശ്യങ്ങളോടുള്ള ആഭിമുഖ്യം ഗോപാലകൃഷ്ണന് നന്നായറിയുകയും ചെയ്യുമായിരുന്നു. മഞ്ഞുമൂടിയ മലഞ്ചെരുവുകളും കോഴിപ്പാറ വെള്ളച്ചാട്ടവുമൊക്കെ, അവൻ വിവരിക്കുന്നത്‌ കേട്ടപ്പോൾ തന്നെ, ഇരുന്നുകണ്ട് ആസ്വദിക്കേണ്ടതാണെന്നു തോന്നി. ഏതായാലും വല്യതിരക്കുള്ള ഒരു ഗ്രാമമല്ല ഈ പശ്ചിമഘട്ട തീർത്ഥകേന്ദ്രമെന്ന് എനിക്കറിയാമായിരുന്നു. 
അവൻ പോയിക്കഴിഞ്ഞതിനു ശേഷം ഫെയിസ്ബുക്കിൽ മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ നിരവധി ഫോട്ടോകൾ അവൻ ഇടുകയും ചെയ്തു. 
ആദ്യമാദ്യം അമ്മിണിക്കുട്ടിക്ക് ഈ കോഴിക്കോട് യാത്ര അത്ര ഇഷ്ടമായിരുന്നില്ല. അവൾക്ക് കൂടംകുളത്തിനു പോകാനായിരുന്നു ആഗ്രഹം. അവിടെയാണെങ്കിൽ മോനുവിനു കണ്ട് പഠിക്കാൻ ഒത്തിരി കാര്യങ്ങളുണ്ടെന്നായിരുന്നു അമ്മിണിക്കുട്ടിയുടെ വാദം. 
ഗോപാലകൃഷ്ണൻ ഫെയിസ് ബുക്കിൽ പോസ്റ്റ് ചെയ്ത പ്രകൃതിദൃശ്യ ഫോട്ടോകൾ കണ്ടു കണ്ട് എന്നാപ്പിന്നെ അങ്ങിനെയാകട്ടെന്ന് അവളും മനസ്സ് വെച്ചു. 
കൊള്ളാവുന്നൊരു കൊച്ചു വെള്ളച്ചാട്ടവും, മലഞ്ചെരുവിലെ ഒരു കൈതച്ചക്കത്തോട്ടവും, കൈത്തോടുകളും, തഴച്ചു വളരുന്ന വാഴത്തോട്ടവും, നെൽപ്പാടവും, മഞ്ഞുമൂടിയ മലനിരകളുമെല്ലാം ചിത്രങ്ങളിലുണ്ടായിരുന്നു. 
കണ്ടുകഴിഞ്ഞപ്പോൾ കക്കാടംപൊയിൽ ഇതിനു മുമ്പേ കാണേണ്ടതായിരുന്നല്ലോയെന്നോർത്തു. എത്ര കണ്ടിട്ടും കൊതി തീരാത്ത ദൃശ്യങ്ങളായിരുന്നോരോ ഫ്രെയിമിലും. 
അവന്റെ കൂട്ടുകാരാരോവാണെന്നു തോന്നുന്നു, ഇതെവിടാണെന്നു മിനിയാന്നു കമന്റിൽ ചോദിച്ചിരുന്നു. 
ഇന്നിതാ ഓരോ ഫോട്ടോക്കും അടിക്കുറിപ്പായി അവനിട്ടിരിക്കുന്നു.
'ചിത്രം 1 - അരുവിക്കുഴി വെള്ളച്ചാട്ടം (പള്ളിക്കത്തോടിനു നാല് കി. മീ. പടിഞ്ഞാറ്), ചിത്രം 2 - കൈതച്ചക്കകൃഷി - ളാക്കാട്ടൂർ (കൂരോപ്പടയിൽ നിന്നും ആറു കി.മീ. വടക്ക്), ചിത്രം 3 - വാഴത്തോട്ടം (എന്റെ ചിറ്റയുടെ വക) ........'
എന്റെ മുഖത്തു നിന്ന് രക്തം പൊടിഞ്ഞു വന്നില്ലായെന്നെയുള്ളൂ.
എങ്ങിനെ ചമ്മാതിരിക്കും?
എന്റെ വീടിനടുത്തുള്ള സ്ഥലങ്ങളാണിതൊക്കെ - ചിറ്റയുടെ വീട്ടിൽ കല്യാണത്തിനു വന്നപ്പോൾ അവൻ പകർത്തിയ ചിത്രങ്ങളായിരുന്നവയെല്ലാം!

No comments:

Post a Comment