Monday 26 February 2018

സൂപ്പർ മൂൺ

രണ്ടാം നിലയിലെ ടെറസ്സിൽ വരെ കേറാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായില്ലെന്നു പറയാനാവില്ല. വയസ്സ് 88 ആയെങ്കിലും പേരക്കുട്ടികൾ പറഞ്ഞതുപോലെ വിചിത്രമായ ഒരു ചന്ദ്രനെ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല.
ഒരു മണിക്കൂർ ആകാശത്തു പരതിയപ്പോഴാണ് ചന്ദ്രനെ കണ്ടത്. 
അതിന്റെ ഒരു ഭാഗം മുഴുവനായും ചുവന്നിരുന്നു. ഇമവെട്ടാതെ അതിനെത്തന്നെ നോക്കിയിരുന്നതു കൊണ്ടാവാം, ആ ഗോളത്തിന്റെ മുഖം എനിക്കു നന്നായി കാണാനായി.
കണ്ണകളും ചുണ്ടുകളും നെറ്റിയും...... എല്ലാം ഞാൻ കണ്ടു.
'ബ്ലൂ മൂൺ, റെഡ് മൂൺ, സൂപ്പർ മൂൺ!'
ഞാൻ പറഞ്ഞു.
'എടാ മണ്ടാ, ഇതു ഞാൻ തന്നെ... നിന്റെ പഴയ ചന്ദ്രൻ."
ഇതു ഞാൻ വ്യക്തമായി കേട്ടതാണ്.
'സത്യമാണല്ലോ. അതുണ്ടോ മാറുന്നു?'
ഞാൻ സ്വയം ചോദിച്ചു.
മാറുന്നതു മറ്റെല്ലാം!
"അപ്പോൾ ഞാനോ?"
എനിക്കു ചോദിക്കാതിരിക്കാനായില്ല.
ചന്ദ്രഗോളം അപ്പോഴേക്കും ആകെ കറുത്തിരുന്നു. എന്റെ ചോദ്യം അതിന് ഇഷ്ടപ്പെട്ടില്ലെന്നുറപ്പ്.
അതിന്റെ കാരണവും എനിക്കു മനസ്സിലായി.
ഞാനെന്നെ എത്ര തെറ്റായാണ് മനസ്സിലാക്കിയിരിക്കുന്നതെന്ന് ചിന്തിക്കാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല.
ഇത്രയും നാളുകളും, മാറിക്കൊണ്ടിരുന്നതു ഞാനല്ല എന്നോടൊപ്പമുള്ളവയായിരുന്നെന്നു മനസ്സിലാക്കാൻ എനിക്ക് ആ സൂപ്പർ മൂൺ വേണ്ടി വന്നു.
എവിടെയോ ഒരു ഭ്രമണപഥത്തിൽ ആയിരുന്നതു മാത്രമായിരുന്നു ഞാൻ ചെയ്ത ഏക കർമ്മം!
പതിയെ, ചന്ദ്രന്റെ മുഖം പ്രകാശമാനമാകുന്നതു കാണാതിരിക്കാനും എനിക്കായില്ല.

No comments:

Post a Comment