Monday 26 February 2018

നിഴലും പിന്നെ ഞാനും

ദൈവം പോയാലും എന്റെ നിഴൽ എന്നോടൊപ്പം ഉണ്ടാവുമെന്നാണ് ഞാൻ കരുതിയിരുന്നത്. സപ്താഹത്തിന് അനുഗ്രഹ പ്രഭാഷണം നടത്തിയ വിശ്വാനന്ദ സ്വാമിയാണ് ഈശ്വരനില്ലെങ്കിൽ നിഴലുപോലും ഉണ്ടാവില്ലെന്ന് പറഞ്ഞത്. ശരിയല്ലേ? ഈശ്വരനാകുന്ന പ്രകാശമില്ലെങ്കിൽ നിഴലെങ്ങിനെയുണ്ടാവും?
അസ്തമയ സൂര്യനു പറയാനുണ്ടായിരുന്നതും കേട്ട് ഞാനാ മണൽത്തീരത്തിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ എന്റെ നിഴൽ ആരോ വലിച്ചു നീട്ടിയതുപോലെ തോന്നി. 
ഞാനെന്റെ മുഴുവൻ ദു:ഖങ്ങളും നിഴലിനോടു പറഞ്ഞു; അതനങ്ങിയില്ല. വീണ്ടും പറഞ്ഞു; അപ്പോഴും അതൊന്നും മിണ്ടിയുമില്ല, ചലിച്ചുമില്ല.
അരിശം തോന്നിയപ്പോൾ ഞാനെണീറ്റു തലയിൽ കൈവെച്ചു കൊണ്ടു പറഞ്ഞു, ''ഒരുപകാരം പോലും ചെയ്യാൻ കെല്പില്ലാത്ത നിന്നെ എനിക്കിനി വേണ്ടാ.''
ഞാൻ നോക്കുമ്പോൾ നിഴലും തലയിൽ കൈ വെച്ചെന്തോ പറയുന്നു.
ഒരു സത്യം അന്നെനിക്കു മനസ്സിലായി.
'എന്തും തുടങ്ങേണ്ടത് എന്നിൽ നിന്നാണെന്ന്,' ഞാൻ ചലിച്ചാലെ നിഴലും ചലിക്കൂവെന്ന്, ഈ ദു:ഖങ്ങളിൽ നിന്നും കരകയറാൻ ആദ്യം ചലിക്കേണ്ടതു ഞാനാണെന്ന്.

കഴിഞ്ഞകാലത്തെ ഓരോ സംഭവങ്ങളും ഒന്നൊന്നായി വിശകലനം ചെയ്തു നോക്കിയപ്പോൾ ഇതു സത്യമാണെന്നെനിക്കു മനസ്സിലായി.
ഞാനുദ്ദേശിച്ചതു പോലെ ചെയ്യാൻ എനിക്കു മാത്രമേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ.

1 comment:

  1. ഏതാനും വരികളിൽ അഗാധദർശനത്തിന്റെ അകപ്പൊരുൾ...

    ReplyDelete