Monday, 17 July 2017

അതിതുതന്നെയോ?

ഭാരതീയ താത്ത്വിക-മൗലിക വേദഗ്രന്ഥങ്ങളിലെ മഹദ്‌വചനങ്ങളെല്ലാറ്റിലും വെച്ച് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മഹാവാക്യങ്ങൾ ഇവയാണ്: 1) പ്രജ്ഞാനം ബ്രഹ്മ: (ശുദ്ധ ബോധമാണ് ബ്രഹ്മം), 2) തത്ത്വമസി (അത് നീയാകുന്നു), 3) അയമാത്മാ ബ്രഹ്മ: (ഈ ആത്മാവ് ബ്രഹ്മം തന്നെ), 4) അഹം ബ്രഹ്മാസ്മി (ഞാൻ ബ്രഹ്മമാകുന്നു).
ജീവിതത്തിന്റെ സുന്ദരമായ ഇടനാഴികളിൽക്കൂടി സദാ ചലിച്ചുകൊണ്ടിരിക്കുന്ന നാം അന്വേഷിക്കുന്നതെന്തിനെയാണെങ്കിലും 'അതു നീ തന്നെ'യാണെന്നോ അതു നിന്നിൽത്തന്നെയുണ്ടെന്നോ ഉത്തരം കിട്ടുമെന്നാണ് ഭാരതീയ ഗുരുക്കന്മാർ ഈ മഹദ് വാക്യങ്ങളിലൂടെ അർത്ഥമാക്കുന്നത്. അതിന്റെ പൊരുളറിയാൻ ഞാൻ സൂചിപ്പിച്ച അടിസ്ഥാന പ്രമാണങ്ങൾ അറിഞ്ഞിരിക്കണം. ഏതു മതതത്ത്വങ്ങളുടെ പരിശ്ചേദമെടുത്തു സൂക്ഷ്മ പരിശോധന നടത്തിയാലും, മനസ്സിലാക്കണമെന്നു തീവ്രമായി ആഗ്രഹിക്കുന്നവനു ബോദ്ധ്യപ്പെടുന്ന സത്യങ്ങളാണിതൊക്കെ. 'പോ...നീ നിന്റെയുള്ളിലെ നിശ്ശബ്ദതയിലേക്കു പോ' എന്ന് മതാചാര്യന്മാർ പറഞ്ഞുതുടങ്ങിയാലത്തെ സ്ഥിതി നോക്കൂ - ആ മതത്തിൽ ഇപ്പറയുന്ന ആചാര്യന്മാർ മാത്രമല്ലെ കാണൂ? അതുകൊണ്ട്, ഒരു മതത്തിന്റെയും ഉള്ളിൽ നിന്നുകൊണ്ട് സത്യത്തെ മനസ്സിലാക്കാൻ സാധിക്കില്ല - ആരും അതിനനുവദിക്കില്ല, ആർക്കും അതിനു താൽപ്പര്യവുമില്ല.
എന്താണു സനാതന ധർമ്മം? ആത്മാന്വേഷണത്തില്‍ നിന്ന് കണ്ടെടുത്ത് ഋഷികള്‍ ഭാരതത്തിന് സമ്മാനിച്ച സന്ദേശമാണിത്. ഇതോരോ മനുഷ്യനും അനുഭവിച്ചറിയേണ്ട ഒരനുഭൂതിയാണ്. ഇതറിയാനാഗ്രഹിക്കുന്നവരാണെങ്കിൽ ഒരു ദീർഘയാത്ര തന്നെ പോകേണ്ടതുണ്ട് - എവിടെനിന്ന് വന്നോ അവിടേക്കൊരു മടക്കയാത്ര. എല്ലാ ചിന്തകളോടും ആകുലതകളോടും വിടപറഞ്ഞ് ശാന്തനായി നിശ്ശബ്ദതയിലേക്കുള്ള ഒരു പ്രയാണമാണിത്; അന്നമയത്തിൽ നിന്നും ആനന്ദമയത്തിലേക്കുള്ള യാത്രയെന്നും ഇതിനെപ്പറയാം. പരമാത്മാവിലേക്കുള്ള അവസാന പ്രയാണം പ്രാണന്റെ ഉറവിടമായ ഈ ആന്ദമയകോശത്തിൽ നിന്നാണ്. മനസ്സിനെ സൃഷ്ടിക്കുന്നതും സ്ഥലത്തെയും സമയത്തെയും പ്രാപ്യമാക്കുന്നതും ഇതിനൊന്നും വിധേയമല്ലാത്ത ഈ കോശം തന്നെ. സദാ ഉണർന്നിരിക്കുന്ന ഈ ശക്തിസ്രോതസ്സ് ശൂന്യതയുടെ ആഴത്തിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു.  
ഞാനിപ്പറഞ്ഞതിന്റെയൊക്കെ ആകെയർത്ഥം നാം നമ്മെപ്പറ്റി കരുതുന്നതുപോലെ ഒരു ചെറിയ സംവിധാനമല്ലായെന്ന് നാം മനസ്സിലാക്കണമെന്നാണ് - ബ്രഹ്മാണ്ഡത്തെ നിയന്ത്രിക്കുന്ന പരാശക്തിയുടെ ഉറവിടം തന്നെ നമ്മിൽത്തന്നെയാണെന്നറിയേണ്ടിയിരിക്കുന്നു. ഒരു കോശം പോലും നിസ്സാരക്കാരനല്ലത്രെ! സൗരയൂഥത്തിന്റെ ഒരു ലഘുരൂപമാണ് ആറ്റമുകൾ എന്നു പറയുന്നതുപോലെ ബ്രഹ്മത്തിന്റെ ഒരു കോശമാണ് ഓരോ മനുഷ്യനും. മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ കൃത്യമായ കണക്ക് ആരുടെ കൈയിലുമില്ല. ബഹുകോടികൾ എന്നേ പറയാനൊക്കൂ - എല്ലാം പരസ്പരം അറിഞ്ഞു പ്രവർത്തിക്കുന്നുവെന്നു ചിന്തിക്കാൻ പോലും നമുക്കാവില്ല. റ്റിഷ്യു-കൾച്ചറിൽ ഒരു മരത്തിന്റെ ഒരു സെല്ലെടുത്തു മീഡിയത്തിൽ പരിപോഷിപ്പിച്ചു വളർത്തിയാൽ ആ മരത്തിന്റെ എല്ലാ സവിശേഷതകളുമുള്ള വേറൊരു മരമാണുണ്ടാവുക. ഓരോ സെല്ലിലുമുള്ള ഡി.എൻ.എ.കളിൽ എന്തുമാത്രം അറിവുകളാണു ശേഖരിക്കപ്പെട്ടിരിക്കുന്നതെന്നും നമുക്കു ചിന്തിക്കാൻ കഴിയണമെന്നില്ല. പ്രപഞ്ചം ഒരോന്നിന്റെയും കോശങ്ങളിൽ സന്നിവേശിപ്പിച്ചിരിക്കുന്ന ഈ അറിവുകളാണ് പ്രധാനം. ആ അറിവുകൊണ്ടാണ് എട്ടുകാലി വലകെട്ടുന്നതും ബീവർ അണകെട്ടുന്നതും കുരുവി കൂടുണ്ടാക്കുന്നതുമെല്ലാം. പ്രാപഞ്ചിക അറിവുകളുടെ മഹാശേഖരവുമായി ഓരോ കോശവും സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നു മനസ്സിലാക്കേണ്ടി വന്നാലോ? അപ്പോൾ നാം ബോധമറ്റു നിലംപതിക്കാനാണു സാദ്ധ്യത. നാമെന്ന കുറെ കോശങ്ങളുടെ കൂട്ടായ്മയുടെ സ്ഥാനവും ചലനവും മാത്രമല്ല, അതിന്റെ ദൗത്യവും ഈ കോശങ്ങളുടെ ആകമാന പ്രജ്ഞാതലത്തിനറിയാം. ഈ സ്വാവബോധമാണ് ഈശ്വരൻ എന്നു നാമറിഞ്ഞാലേ ആ ശക്തി തരുന്ന സുരക്ഷിതത്വം നാമറിയുകയും ആസ്വദിക്കുകയും ചെയ്യുകയുള്ളൂ. ഉൾക്കണ്ണ് തുറന്നിരുന്നാൽ ഈ പ്രജ്ഞാതലം നമ്മോട് സംവദിക്കുന്നത് ഏതാണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ. 
ഓരോരുത്തരിലുമുള്ള ഈ അജ്ഞാതശക്തി, അവരവരുടെ ക്ഷേമം ലക്ഷ്യമാക്കി കരുതലോടെ കാവൽ നിൽക്കുന്നുവെന്ന ഒരു തോന്നൽ എനിക്കു നേരത്തെത്തന്നെയുണ്ട്. യാദൃശ്ചികതകൾ, ആകസ്മികതകൾ തുടങ്ങി വിശദീകരിക്കാൻ സാദ്ധ്യമല്ലാത്ത നിരവധി സന്ദർഭങ്ങളിലൂടെ നാം കടന്നുപോവാറുണ്ടല്ലോ. ഭാഗ്യമെന്നോ നിർഭാഗ്യമെന്നോ, ഈശ്വരാനുഗ്രഹമെന്നോ, കർമ്മദോഷമെന്നോ ഒക്കെ നാം വ്യാഖ്യാനിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്യുന്ന ഇത്തരം അനുഭവങ്ങൾ ഒരിക്കലെങ്കിലും നേരിട്ടിട്ടില്ലാത്ത ആരുണ്ടിവിടെ? ആ ശക്തിയുടെ കർമ്മമേഖല വളരെ വ്യാപകമാണെന്ന് എനിക്കു നേരത്തെതന്നെ അറിയാമായിരുന്നു. മനുഷ്യശരീരത്തിന്റെ നിയന്ത്രണം 90% ബോധമനസ്സിനല്ലെന്ന് ഞാൻ പഠിച്ചിട്ടുള്ള കാര്യം. നാം ഇശ്ചിക്കുന്നതിനനുസരിച്ചല്ല ദഹനം നടക്കുന്നത്, ഹൃദയം മിടിക്കുന്നത് - ഇതൊക്കെ ഏതാനും നിമിഷം നിർത്തിവെക്കാൻ നമുക്കു സാധിക്കുകയില്ല. ഉറക്കത്തിലാണെങ്കിൽ ബോധമനസ്സിന് ഒരു നിയന്ത്രണവുമില്ല - എന്തു സുഖം! എത്ര ഉന്മേഷവാന്മാരായാണു നാം ഉണരുന്നത്. ഈ ശക്തിയുടെ നിയന്ത്രണത്തിൽ പൂർണ്ണമായും ആയിരിക്കാൻ കഴിയുക, ഈ വിട്ടുകൊടുക്കൽ, അതത്ര എളുപ്പമല്ല. കാരണം, ബോധമനസ്സിന്റെ പൂർണ്ണമായ ഒരു കീഴടങ്ങൽ എന്നു പറഞ്ഞാൽ അഹത്തിന്റെ അവസാനമെന്നു തന്നെ വ്യാഖ്യാനിച്ചുകൂടെ? അതായത്, നാമെന്ന സങ്കൽപ്പം മാറി ബ്രഹ്മബോധം എന്ന കടലിൽ അലിഞ്ഞില്ലാതാവുകയല്ലേ അപ്പോൾ സംഭവിക്കുക? ചുരുക്കി പറഞ്ഞാൽ, സർവ്വസാത്വികരും, ഈ അവസ്ഥാന്തരത്തിനുവെണ്ടിയല്ലേ ജീവിതം മുഴുവൻ ചെലവഴിച്ചത്?
2017 ജൂലൈ മാസം ഞാനൊന്നു വീണു. വീടുമുറ്റത്തുനിന്ന കറിവേപ്പിന്റെ ഏറ്റവും മുകളിൽനിന്നു കുറേയേറെ തണ്ടുകൾ ഒടിക്കാനുള്ള ശ്രമത്തിൽ. വീണത് ഇരുപതടിയോളം ഉയരത്തിൽ നിന്ന്. കാര്യമായ പരിക്കൊന്നും പറ്റിയില്ലെന്നു പറയാം. ഒന്നു രണ്ടു മാസം വീട്ടു വിശ്രമംകൊണ്ടു തീരാവുന്ന ചെറിയൊരു പൊട്ടൽ ഒരു കശേരുവിനു സംഭവിച്ചതൊഴിച്ചാൽ വേറെ ഒരു കുഴപ്പവും സംഭവിച്ചില്ല. ഞാൻ കയറിനിന്ന ഗോവണി തെന്നി മാറിയതോർമ്മയുണ്ട്, നിലത്തു വീണു കിടക്കുന്നതും ഓർമ്മയുണ്ട്. ഇതിനിടയിലുള്ള രണ്ടോ മൂന്നോ നിമിഷങ്ങളിൽ എന്തു സംഭവിച്ചുവെന്നുള്ള അന്വേഷണമായിരുന്നു പിന്നിടങ്ങോട്ട്. അതിനെപ്പറ്റിയുള്ള സംവാദങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയങ്ങൾ പെറുക്കിക്കൂട്ടി വിശകലനം ചെയ്തപ്പോൾ ഒരു കാര്യം മനസ്സിലായി - ഇത്തരം ശൂന്യവേളകൾ പലരുടെയും ജീവിതത്തിൽ സംഭവിക്കുന്നു, അല്ലെങ്കിൽ ഇത്തരമൊരനുഭവം ഇല്ലാതിരിക്കുന്നവർ കാണില്ല. ഈ ശൂന്യതയുടെ (creative emptiness) ശേഷിയാണ് എന്നെ അതിശയിപ്പിച്ചത്. എന്നോളം വലിയൊരുഭാരം ഭൂമിയിൽ വീണാൽ എന്തൊക്കെ ഭൗതികനിയമങ്ങൾക്കാണോ അതു വിധേയമാകേണ്ടത് അതിലൊരു നിയമം പോലും മാറിയില്ല; പക്ഷേ, എനിക്കേറ്റവും സുരക്ഷ കിട്ടത്തക്ക രീതിയിൽ ഈ ശൂന്യത എന്നെ ഭൂമിയിൽ വീഴ്‌ത്തി. എന്റെ ഒരനുഭവം വെച്ചു മാത്രമല്ല ശൂന്യതയുടെ ഈ ഇടപെടലിനെ ഞാൻ വിലയിരുത്തുന്നത്. ഇങ്ങിനെയുള്ള അൽഭുതകരമായ രക്ഷപ്പെടലുകൾ സാക്ഷ്യപ്പെടുത്താൻ അനേകർ ഇവിടുണ്ട്. 
എന്റെ ചിന്തകൾ അവിടെനിന്നും പോയി. ഭാരതീയ ചിന്തകളിലെ കർമ്മപഥത്തിന്റെ രഹസ്യം എനിക്ക് വ്യക്തമായിരുന്നു. ഒരു കാരണമുണ്ടെങ്കിൽ ഫലവുമുണ്ട്; കാര്യകാരണശൃംഘലയിലെ ഒരു കണ്ണിയായാണ് പ്രപഞ്ചത്തിലെ ഏതൊന്നും ഇവിടെ ആയിരിക്കുന്നത്. അതായത് ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യജീവിക്കും ഒരു ജന്മ രഹസ്യമുണ്ട് - ഇവിടെ ആയിരിക്കുന്നതിന്റെ ലക്ഷ്യവും, ഇവിടെ കടന്നുപോകേണ്ട പരീക്ഷണങ്ങളുടെ അളവുമെല്ലാം അളന്നു കുറിക്കപ്പെട്ടിരിക്കുന്നുവെന്നത് അജ്ഞാതമായ ഒരു കാര്യമല്ല, ആത്മീയ യാത്രയിൽ മുഴുകിയിരിക്കുന്ന ഒരു സാത്വികനും. ഓരോരുത്തരിലും ഒളിഞ്ഞിരിക്കുന്ന ഈ ശൂന്യത ഓരോരുത്തരേയും ആ മാർഗ്ഗത്തിൽത്തന്നെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നു - അവിശ്വസനീയമായ യാദൃശ്ചികതകൾ ജീവിതത്തിൽ സംഭവിക്കുന്നതിന്റെ കാരണമിതാണ്. ആ സമ്മർദ്ദത്തേയും അതിജീവിച്ച് മറ്റുപലതുമായിത്തീരാനായി കർമ്മപഥം ബോധപൂർവ്വം സൃഷ്ടിക്കുന്നവൻ അക്ഷരാർത്ഥത്തിൽ ഒരു പരാജയമായിരിക്കും - അവൻ എന്തു ലക്ഷ്യത്തിനായാണോ ജന്മം സ്വീകരിച്ചത്, അതു മറക്കുകയും എന്തൊക്കെയോ പരിഹരിക്കാനായി അനേകം കാരണങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ളവർ പേരും പെരുമയും സമ്പത്തുമൊക്കെ ആർജ്ജിച്ചാലും പരാജയമായിട്ടായിരിക്കും കടന്നു പോവുക. 
എങ്ങിനെയാണൊരാൾക്ക് അയാളുടെ ദൗത്യം തിരിച്ചറിയാനാവുക? സാഹചര്യങ്ങളിലൂടെത്തന്നെ, ഒരു സംശയവും വേണ്ട. അതുകൊണ്ടാണ് നാം സമയം കൊണ്ടും സ്ഥലം കൊണ്ടും ഈ ബ്രഹ്മത്തിൽ കൃത്യമായ കേന്ദ്രത്തിൽത്തന്നെയാണെന്നു പറയപ്പെടുന്നത്. എല്ലാവരുടെയും ജീവിതാവസ്ഥകൾക്കു മുകളിലും കുറെയേറേ തട്ടുകളുണ്ട്. ഒരു ജീവിയേയും നിസ്സഹായാവസ്ഥയിലല്ല പ്രപഞ്ചം ഇവിടെ വിന്യസിപ്പിക്കുന്നത്. നിസ്സഹായരാണെന്നുള്ള ചിന്ത വെറും വ്യക്തിഗതം മാത്രം; അതാകട്ടെ താരതമ്യങ്ങളിൽ നിന്നും ഉയിരാർജ്ജിക്കുന്ന ചിന്തകളും. ഒരു കുഞ്ഞു ജനിക്കുന്നതിനെത്രയോ മുന്നെ, പ്രസവിക്കാൻ തയ്യാറെടുക്കുന്ന അമ്മയുടെ ശരീരം പ്രകൃതി അതിനനുസരിച്ചു പരുവപ്പെടുത്തുന്നു. ഏതു ദുസ്സഹ സാഹചര്യത്തിലാണൊരാൾ ആയിരിക്കുന്നതെങ്കിലും ആ സാഹചര്യത്തെ അതിജീവിക്കാനുള്ള കരുത്തും പ്രാപ്തിയും അവനിൽ പ്രപഞ്ചം സന്നിവേശിപ്പിച്ചിരിക്കുന്നു.  അവനതു പക്ഷേ, തിരിച്ചറിയുന്നില്ല. ഈ പ്രപഞ്ചത്തിൽത്തന്നെ മനുഷ്യശിശുവിനോളം ദുർബ്ബലനായി ജനിക്കുന്ന ജീവികൾ ഇല്ലായെന്നു തന്നെ പറയാം. സ്വന്തമായി ഇരതേടാനുള്ള വിവേചനാബുദ്ധിയും ശക്തിയും ഒരു മനുഷ്യശിശുവിനു കിട്ടണമെങ്കിൽ കുറഞ്ഞതു പത്തു വർഷങ്ങളെങ്കിലും വേണം. നിരവധി പ്രതിസന്ധികളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോയാൽ മാത്രമേ ഒരു ശിശു യൗവ്വനയുക്തനാകുന്നുള്ളൂ. ആ ഘട്ടങ്ങളിലെല്ലാം ഈ ശൂന്യതയുടെ അദൃശ്യകരങ്ങൾ  അവനെ/അവളെ സംരക്ഷിക്കുന്നു.
പിന്നോട്ടു നോക്കിയപ്പോൾ ഈ അദൃശ്യകരങ്ങൾ ഞാനൊരുപാടിടങ്ങളിൽ കാണുന്നു, വാഹനം ഓടിച്ചുകൊണ്ടിരുന്നപ്പോഴുണ്ടായ ചില സങ്കീർണ്ണഘട്ടങ്ങളിൽ തീരുമാനമെടുത്തത് ഈ ശൂന്യതയായിരുന്നില്ലേയെന്നു ഞാൻ സംശയിക്കുന്നു. എന്റെ ശരീരകോശങ്ങൾ അടുത്ത നിമിഷത്തേക്കുള്ള പ്ളോട്ട് തയ്യാറാക്കുമ്പോഴൊക്കെ ഈ ശൂന്യതയാണു മാർഗ്ഗനിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നതെന്നു ഞാൻ മനസ്സിലാക്കുന്നു. ആ ശൂന്യതയെന്താണു പറയുന്നതെന്നറിയാൻ പുറം കാതുകൾ അടയ്കുകയേ ചെയ്യേണ്ടതുള്ളൂവെന്ന് ഞാൻ മനസ്സിലാക്കുന്നു. യാതൊന്നും ആ ശൂന്യതയറിയാതെ എന്നിലോ എനിക്കു ചുറ്റുമോ സംഭവിക്കുന്നില്ലെന്നു ഞാൻ മനസ്സിലാക്കുന്നു. ആ ശൂന്യതയുമായി സൗഹൃദം സ്ഥാപിക്കാനാണ് മഹർഷിമാരും മുനിമാരും ജീവിതം ഉഴിഞ്ഞുവെച്ചതെന്നും ഞാനറിയുന്നു - ആ ശൂന്യതയിൽ യാതൊന്നും ഇല്ലെന്നും ഞാറിയുന്നു. ആ ശൂന്യതയെ ഞാൻ ഈശ്വരനെന്നു വിളിക്കുന്നു അതെനിക്കു വലിയ ഒരു തിരിച്ചറിവിലെത്തിയതിന്റെ അവർണനീയമായ സുഖം തരുന്നു!
ഇപ്പോൾ ഞാൻ വലിയ ധർമ്മസങ്കടത്തിലാണ്. എന്റെ ചിന്തകൾക്ക് പിന്നിലും വിചാരങ്ങൾക്കു പിന്നിലും മനോഭാവത്തിന് പിന്നിലും വാക്കുകൾക്കു പിന്നിലുമെല്ലാം ഞാനാരുടെയോ അദൃശ്യകരങ്ങൾ കാണുന്നു. എന്നിൽ വിരിയേണ്ടതായ വികാരങ്ങൾ ജനിപ്പിക്കുന്നതും എന്നെക്കൊണ്ട് കഥയും കവിതയുമൊക്കെ എഴുതിപ്പിക്കുന്നതും ഇതേ ഈശ്വരൻ. ഞാൻ കാണിച്ചിട്ടുള്ള സർവ്വ അതിക്രമങ്ങൾക്കും പിന്നിൽ എനിക്ക് ശക്തിയായി നിന്നതും ഇതേ ഈശ്വരൻ - കൊള്ളാം! 

Friday, 14 July 2017

ആഴത്തിൽ നിന്നുള്ള ചിന്തകൾ

ഞാൻ വീണു, ഇരുപതടി മുകളിൽ നിന്ന് - അറുപത്താറാം വയസ്സിൽ. കാര്യമായ പരിക്കോ ക്ഷതമോ ഇല്ലാതെ എണീറ്റു പോവുകയും ചെയ്തു. എവിടുന്നാ എങ്ങിനെയാ എന്നൊക്കെ ചോദിപ്പിക്കുന്നില്ല, ഒരു കറിവേപ്പിന്റെ മുകളിൽ നിന്നാ വീണത്. ഇത്തിരി ഏറെ ഇല എടുക്കണമായിരുന്നു - ആവശ്യക്കാരുണ്ടായിരുന്നു. 
അതല്ലിപ്പം എന്റെ പ്രശ്നം! ചാരി വെച്ചിരുന്ന ഇരുമ്പു ഗോവണി എന്നെ വിട്ടു പിന്നിലേക്കു മറിയുന്നതു ഞാനറിയുന്നുണ്ടായിരുന്നു. പിന്നെ ഞാനറിയുന്നത് അടുത്തിടെ ഒരു പതിനെട്ടുമാസത്തെങ്ങു നട്ടിരുന്നു കുഴിയുടെ അകത്തും പുറത്തുമായി ഞാൻ കിടക്കുന്നതാണ്. ആരെയും വിളിക്കുകയോ ബഹളം വെക്കുകയോ ഒന്നും ചെയ്തില്ല. ഏണിയുടെ ശബ്ദം കേട്ട് ഓടിവന്ന ഒരു സ്‌ത്രീയാണ് ആ കിടപ്പ് കണ്ടുപിടിച്ചത്. അവരോടിവന്നു വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, അൽപ്പ നേരം കൂടിക്കഴിഞ്ഞു ഞാൻ തനിയെ എണീറ്റു പൊക്കോളാമെന്ന്. ഈ ബഹളം നടക്കുന്നതിനിടയിൽ ഞാൻ സ്വയം മനസ്സിലാക്കി, 
'നടന്നത് വളരെ നിസ്സാരമായ ഒരു വീഴ്ചയല്ല, തൽക്കാലം എനിക്കു ബോധമുണ്ട്. ഇല്ലായിരുന്നെങ്കിലോ?'
എനിക്കുറപ്പായിരുന്നു, ആർക്കും ഒരു കടവും ഞാൻ ബാക്കി വെച്ചിട്ടില്ല, ഒരു ബന്ധവും ഞാൻ പുതുക്കാത്തതായുമില്ലായിരുന്നു. എല്ലാറ്റിലുമുപരി, ചെയ്തു തീർക്കാനായും യാതൊന്നും ബാക്കി വെച്ചിട്ടുമില്ലായിരുന്നു, നേടാനായി ഒരാഗ്രഹവും ബാക്കിയായുമില്ലായിരുന്നു. 
പെണ്ണുങ്ങൾ സമ്മതിക്കണ്ടെ, ആദ്യം വന്ന മൂന്നു മുതിർന്ന സ്ത്രീകൾ വയ്യെങ്കിലും എന്നെ പിടിച്ചെണീപ്പിച്ചു. എനിക്കു നടക്കാം കുഴപ്പമൊന്നുമില്ലെന്നു ഞാൻ പറഞ്ഞു, ഇന്നാലൊന്നു നടന്നു കാണിക്കാൻ അവരും പറഞ്ഞു. അവരിട്ടുതന്ന ഒരു കസേരയിലിരുന്നാണിതു ഞാൻ പറഞ്ഞത്.
ഞാനൊട്ടും മടിച്ചില്ല. എണീറ്റു വീട്ടിലേക്കു നടന്നു. ഇടുപ്പിനു നല്ല വേദനയുണ്ടായിരുന്നു, കഴുത്തിനും നല്ല വേദനയനുഭവപ്പെട്ടു. കുറേ നേരം ഞാനും എന്റെ റയ്കിയും കട്ടിലിൽ ഒരുമിച്ചായിരുന്നു. പിന്നെ ഏണീറ്റു ഭാര്യയുടെ സഹായത്താൽ ഒന്നു കുളിച്ചു, നന്നായൊന്നു വിശ്രമിച്ചു. ഇരിക്കാനും നടക്കാനുമൊന്നും വല്യ ബുദ്ധിമുട്ടു തോന്നിയില്ല - അൽപ്പസ്വൽപ്പം വേദനയല്ലാതെ. ഒരു എക്സ്റേ എടുക്കുന്നതിനേപ്പറ്റിയും ഞാൻ ചിന്തിച്ചില്ല. നാലു ദിവസം കഴിഞ്ഞുപോയി ഒന്നെടുത്തു. ഒരു നേരിയ പൊട്ടൽ ഒരിടത്തു കണ്ടു - രണ്ടു മാസം വിശ്രമിക്കാൻ ഉപദേശവും കിട്ടി. 
ഞാൻ പറയാൻ ഉദ്ദേശിച്ചത്, വിപ്ളവകാരികളും ദൈവത്തിന്റെ പ്രത്യേക പരിഗണനയിൽ പെടുന്നവരാണെന്നോ, കറിവേപ്പേൽ കയറുന്നവർ ശ്രദ്ധിക്കണമെന്നോ ഒന്നുമല്ല, പകരം എന്റെ ജീവിതത്തിൽ നിന്നു ഞാനറിയാതെ രണ്ടു നിമിഷങ്ങൾ കടന്നു പോയി. ആ സമയത്തെപ്പറ്റിയാണ്, ആ സമയം എനിക്കെന്താണു സംഭവിച്ചതെന്നതിനെപ്പറ്റിയാണ്. ഏണി തെന്നുമ്പോഴും എനിക്കു ബോധമുണ്ട്, നിലത്തു വീണൂ കഴിഞ്ഞപ്പോഴും എനിക്കു ബോധമുണ്ട്. ഇതിനിടയിൽ സംഭവിച്ചതെന്താണെന്ന് എനിക്കറിയില്ല. ആർക്കെങ്കിലും അറിയുമോയെന്നാണ് അറിയേണ്ടത്.
വളരെ നേരത്തെതന്നെ, ഒരുവന്റെ ജീവിതത്തിൽ, അവന്റെ ഉള്ളിലുള്ള ചൈതന്യത്തിന്റെ ഇടപെടലുകളെപ്പറ്റി എനിക്കു സംശയമുണ്ടായിട്ടുണ്ട്. പല സന്ദർഭങ്ങളിലും ഒരുവന്റെ നിയന്ത്രണത്തിലല്ലാതെയും ചിലതു സംഭവിക്കുന്നു - നമ്മെ അൽഭുതപ്പെടുത്തുന്ന ചില യാദൃശ്ചിതകൾ ജീവിതത്തിലേക്ക് ഇടിച്ചു കയറുന്നു.
എനിക്കിന്നുറപ്പാണ്, കാവൽ മാലാഖമാരെന്നു നാം വിളിക്കുന്നത് ഈ ഉൾക്കാമ്പിനെയല്ലേ? ആ ഉൾബോധമല്ലേ, ഏറ്റവും കുറഞ്ഞ ക്ഷതം വരത്തക്ക രീതിയിൽ കിളച്ചിട്ട ആ മൺകൂനയിലും കുഴിയിലുമായി എന്നെ കിടത്തിയത്? 
ഉവ്വ്, ആ ഉൾബോധവുമായി സമരസപ്പെടാൻ നമുക്കു കഴിഞ്ഞാൽ, അതുമായി കൂട്ടു കൂടി ജീവിക്കാൻ നമുക്കു കഴിഞ്ഞൽ, നമ്മെ തോപ്പിക്കാൻ ആർക്കാവും?

Thursday, 9 March 2017

എന്റെ വിധി

ഡോ. റൂപ്പര്‍ട്ട് ഷെല്‍ഡ്രേക്ക് എന്ന ഇംഗ്ലിഷുകാരൻ ഒരു വലിയ കണ്ടുപിടുത്തം നടത്തി. മോർഫിക് റെസൊണന്‍സ്' എന്ന അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തിലൂടെ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ഒരു ചെറിയ കണികയിലുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും പ്രപഞ്ചമാകെ തത്തുല്യമായ അനുരണനങ്ങള്‍ക്ക് വഴിവെയ്കും എന്നാണദ്ദേഹം സ്ഥാപിച്ചത്. രസതന്ത്രത്തിലെ ‘കാരണവും ഫലവും’ സൂഷ്മമേഖലയിലും അപവാദങ്ങള്‍ക്ക് വിധേയമല്ലായെന്നാണ് അദ്ദേഹം വാദിച്ചത്. ഭൂമിക്കു ചുറ്റും കറങ്ങുന്ന ചന്ദ്രന്‍ ഗ്രഹണസമയങ്ങളില്‍ വേലിയേറ്റത്തിനും വേലിയിറക്കത്തിനും കാരണമാകുന്നുണ്ടെന്ന് നമുക്കറിയാം. അപ്പോൾ, അതിലും ബഹുശതം വലിപ്പമുള്ള നക്ഷത്രങ്ങൾ ഭൂമിയെ എന്തുമാത്രം സ്വാധീനിക്കുന്നുണ്ടാവും? നവഗ്രഹങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുന്നുവെന്നതിന് ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്കും തര്‍ക്കമില്ല. ഒരു മെഴുകുതിരിയുടെ നുറുങ്ങുവെളിച്ചം പ്രപഞ്ചത്തിന്‍റെ അങ്ങേയഗ്രംവരെ എത്തുന്നുവെന്നും നാം കണ്ടെത്തിയില്ലേ?

ഒരിടത്തു നീലക്കുറിഞ്ഞി പൂത്താല്‍ മറ്റുള്ളിടത്തുള്ള നീലക്കുറിഞ്ഞികളും അതേ സമയം തന്നെ  പൂത്തിരിക്കും. ജിവജാലങ്ങള്‍  പരസ്പരം എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു കാണാന്‍  ലോറന്‍സ് ബ്ലെയര്‍, ലയാള്‍ വാട്ട്സൺ എന്നീ ജാപ്പനീസ് ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഗവേഷണങ്ങള്‍ പഠിച്ചാല്‍ മതി. ഒറ്റക്കോ കൂട്ടായോ ജീവജാലങ്ങളില്‍ സംഭവിക്കുന്ന വ്യതിയാനം അതേ ഗണത്തിലുള്ള എല്ലാ ജീവജാലങ്ങളിലും, അവ എവിടെയായിരുന്നാലും, ഒരേ സമയത്തു സംഭവിക്കുന്നുവെന്നാണ് അവര്‍ തെളിയിച്ചത് (100th Monkey Effect). ഈ സിദ്ധാന്തമനുസരിച്ച് ഒരു സിംഹം പച്ചക്കറി തിന്നുപഠിച്ചാല്‍ എല്ലാ സിംഹങ്ങളിലും പച്ചക്കറി തിന്നാനുള്ള ഒരു വാസന ഉണ്ടാകും (Total Consciousness). നിരവധി കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ ഈ ഐക്യം നാം കണ്ടിട്ടുള്ളതാണ്. മുന്‍തലമുറ കുട്ടികളുടെ മാനസ്സിക നിലവാരമല്ലല്ലോ പുതുതലമുറക്കുള്ളത് - അതൊരിടത്തു മാത്രമല്ലല്ലോ സംഭവിക്കുന്നതും. ഒരേ സിദ്ധാന്തം അല്ലെങ്കില്‍ ഒരേ ആവിഷ്കാരം പലയിടങ്ങളിലായി ഒരേ സമയത്തു നടന്നതിന് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് പറയാനുമുണ്ട്. മികച്ചയൊരുദാഹരണം, റേഡിയോയുടെ കണ്ടുപിടുത്തം തന്നെ.

ഒരാള്‍ നന്നായാല്‍ അതിന്‍റെ ഫലം എല്ലാവരിലും അനുഭവപ്പെടും എന്നു പറയുന്നതിന്റെ പൊരുളിതാണ്. അതായത്, മറ്റുള്ളവരെ നന്നാക്കാനല്ല നാം സ്വയം നന്നാവാനാണ് ശ്രമിക്കേണ്ടത്. ഏകാന്തതയിലിരുന്നു ധ്യാനിക്കുന്ന താപസ്സന്മാര്‍ എന്ത് സേവനമാണ് ഭൂമിക്കു നല്‍കുന്നതെന്ന ചോദ്യത്തിനും ഇതുത്തരം നല്‍കും. നിശ്ശബ്ദരായ  സാത്വികർ ചെയ്യുന്ന സ്വാധീനം ഒരു വലിയ ജനാവലിയെ എന്നും അഭിമുഖീകരിക്കുന്ന ഒരു പ്രഭാഷകന്റേതിനേക്കാൾ പല മടങ്ങു വലുതാവാം. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ എതിര്‍പ്പുകളെ നേരിട്ട് നവീകരണത്തിന് മുന്‍കൈ എടുക്കുന്നവരും നിരാശപ്പെടേണ്ടതില്ലായെന്നുതന്നെയാണ് ഞാനും പറയുന്നത്. സമയമാകുമ്പോള്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ അത്ഭുതാവഹമായിരിക്കും. യേശുവിന്‍റെ കാലത്ത്, ആരും സ്വപ്നം കണ്ട കാര്യമല്ലല്ലോ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഇന്നേവരെയുണ്ടായിട്ടുള്ള ഒരു വിപ്ലവവും ഒരു വ്യക്തിയുടെ മാത്രം ഇശ്ചയുടെ ഫലമായിരുന്നില്ലെന്നു കാണുക. എപ്പോഴും ശുഭാപ്തി വിശ്വാസി ആയിരിക്കുന്നതുകൊണ്ട് ആ വ്യക്തിക്ക് മാത്രമല്ല ഗുണം. ഏതു സാഹചര്യത്തിലും ചെയ്യേണ്ടത്  ചെയ്തുകൊണ്ടേയിരിക്കുക; അതാണ്‌ ഓരോ മനുഷ്യനും അനുവര്‍ത്തിക്കേണ്ട ജീവിതചര്യ.

ആകമാന ബോധതലത്തിന്‍റെ പ്രവര്‍ത്തന സവിശേഷതകളല്ല ഞാന്‍ പറഞ്ഞു വരുന്നത്, പകരം ഒരു കാരണം സൃഷ്ടിക്കപ്പെട്ടാല്‍, അതേതു സാഹചര്യത്തിലായാലും, അതിനൊരു ഫലവും കാണും എന്ന അനിഷേദ്ധ്യ സത്യമാണ്. ഈ കാരണ–ഫല ബന്ധം ഭൌതിക തലത്തില്‍ മാത്രമല്ലുള്ളത്. സൂഷ്മതലത്തിലും അതിസൂഷ്മതലത്തിലുമെല്ലാം ഈ നിയമമുണ്ട് - രൂപിയായാലും അരൂപിയായാലും അതു ബാധകവുമാണ്. ‘വിതക്കുന്നവന്‍ വിതച്ചത് കൊയ്യുമെന്നും’ ‘വാളെടുക്കുന്നവന്‍ വാളാലേ’യെന്നും യേശു പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത്, നാം സൃഷ്ടിച്ച കാരണങ്ങള്‍ക്ക് തത്തുല്യമായ ഫലവും ഉണ്ടാകുന്നുവെന്ന് തന്നെയാണ്. തിന്മ ചെയ്യുന്നവന് നരകമെന്നും നന്മ ചെയ്യുന്നവന് സ്വര്‍ഗ്ഗമെന്നും പറയുമ്പോള്‍ ഈ നിയമം തന്നെയാണു മതങ്ങളും ആവര്‍ത്തിക്കുന്നത്. പക്ഷേ, കാരണം സൃഷ്ടിക്കുന്നവന്‍ തന്നെ ഫലം അനുഭവിക്കണമെന്നില്ല; മറ്റൊരാള്‍ക്ക് അപരനനുഭവിക്കേണ്ടിയിരിക്കുന്ന ഫലം ഏറ്റെടുക്കാന്‍ കഴിയും. ഫലം കൈമാറല്‍ യേശുവിന്‍റെ ജീവിതത്തില്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്; നമ്മുടെ അനുദിന ജീവിതത്തില്‍ നിന്ന് തന്നെ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് പറയാനുണ്ടാവും. ദോഷഫലങ്ങള്‍ മാറ്റിയെടുക്കാനുള്ള കുറുക്കു വഴികളെന്ന വിഭാഗത്തിലാണ് മതങ്ങള്‍ ഇന്ന് പ്രചരിപ്പിക്കുന്ന പല അനുഷ്ഠാനങ്ങളും പെടുക. ഫലദോഷങ്ങള്‍ മാനുഷിക ശേഷികൊണ്ട് പരിഹരിക്കാവുന്നവയെന്നും, ദൈവികസഹായം കൂടി ആവശ്യമുള്ളതെന്നുമുള്ള രണ്ടു വിഭാഗങ്ങളായി വേര്‍തിരിക്കപ്പെട്ടിട്ടുണ്ടെന്നുള്ളതും ശ്രദ്ധിക്കേണ്ടതുണ്ട്.

ഈ തിരിച്ചറിവിന്‍റെ തലത്തില്‍നിന്നുകൊണ്ട് മാത്രമേ വിധിയെ നമുക്ക് നിർവ്വചിക്കാനാവൂ. എന്തു കാരണം കൊണ്ടാണ് ആദവും ഹവ്വയും ശിക്ഷിക്കപ്പെട്ടതെന്ന ചോദ്യം ഇവിടുണ്ടാവും. ആദം സൃഷ്ടിക്കപ്പെട്ടിട്ട് കേവലം ആറായിരം വര്‍ഷങ്ങളെ ആയിട്ടുള്ളൂവെന്ന പഴയനിയമ സാക്ഷ്യം ഇന്നാരും തന്നെ മുഖവിലക്കെടുക്കുന്നില്ല. ഒരു തലമുറക്ക് ഇരുപത്തഞ്ചു വർഷങ്ങൾ വെച്ചു കൂട്ടിയാൽ, ബൈബിളിലെ വംശാവലിപ്രകാരം നാലായിരം വർഷങ്ങൾ പോലും പഴക്കം കാണില്ല മനുഷ്യകുലത്തിന്. അവിടെ സൂചിപ്പിക്കുന്ന ഒരു ദിവസം (ബഹു കോടി കോടി കോടി വർഷങ്ങൾ ദൈർഘ്യമുള്ള) ഒരു ബ്രഹ്മദിവസത്തിന്റെ ഒരംശമായിരുന്നിരിക്കാമെന്നും ജീവന്‍റെ കണിക ഒരു മനുഷ്യനായി പരിണാമപ്പെടാന്‍ ഇത്രയും സമയം മതിയെന്നും, സത്യം പ്രതീകാത്മകമായി ജ്വലിപ്പിക്കുന്ന ഒരു മഹദ്ഗ്രന്ഥം മാത്രമാണ് പഴയനിയമപുസ്തകമെന്നും വിശ്വസിക്കാനാണ് എനിക്കിഷ്ടം; അല്ലാതെ, സൂര്യനുണ്ടാവുന്നതിനു മുമ്പും സൃഷ്ടാവ് ദിവസക്കണക്കു സൂക്ഷിച്ചെന്നു കരുതാനോ, ഏഴാം ദിവസം സൃഷ്ടാവ് മടുത്തു വിശ്രമിച്ചെന്നോ വിശ്വസിക്കാൻ എനിക്കു താൽപ്പര്യമില്ല. ഉൽപ്പത്തിയേയും യാദൃശ്ചികതകളെയും വിലയിരുത്തുന്നതില്‍ മതങ്ങളും ശാസ്ത്രങ്ങളും ഒരുപോലെ പരാജയപ്പെടുന്നുവെന്നും പറയാതെ വയ്യ. ഓരോ യാദൃശ്ചികതയുടെ അവസരങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തിലുള്ള ഈശ്വരന്‍റെ സവിശേഷ ഇടപെടല്‍ എന്ന് വ്യാഖ്യാനിക്കുകയാവും ഉചിതം. അമേരിക്കയിലെ ട്വിന്‍ ടവര്‍ ഇടിച്ചു തകര്‍ക്കപ്പെട്ടപ്പോള്‍ ട്രെയിന്‍ കിട്ടാതെ അവിടെ ചെന്നെത്താൻ കഴിയാഞ്ഞവരുണ്ട്, ഷൂസ് നന്നാക്കാന്‍ വേണ്ടി യാത്ര മാറ്റിവെച്ചവരുണ്ട്. എന്തുകൊണ്ട് ചിലര്‍ക്ക് അങ്ങനെ സംഭവിച്ചു, ചിലര്‍ക്കങ്ങനെ സംഭവിച്ചില്ലായെന്നത് വിശദീകരിക്കുക ദുഷ്കരം. എങ്കിലും കാരണ-ഫല ചങ്ങലയില്‍ ഇവയും ഉൾപ്പെടുന്നുവെന്നത് കാണാതിരിക്കാൻ വയ്യ.

പണ്ഡിതനായ വരരുചിയുടെ കഥ ഭാരതീയ ഇതിഹാസങ്ങളില്‍ പറയുന്നു. രാജാവിന്‍റെ ആസ്ഥാനജോതിഷനായിരുന്ന അദ്ദേഹം താന്‍ വിവാഹം കഴിക്കേണ്ടിവരുന്നത് ഒരു പറച്ചിപെണ്ണിനെയാണെന്നു മുന്നേ കണ്ട് ആ പെണ്‍കുട്ടിയെ വധിക്കാന്‍ പട്ടാളക്കാരെ അയച്ചു. പക്ഷേ, രാമായണത്തിലെ ഏറ്റവും അര്‍ത്ഥവത്തായ ശ്ലോകം ഏതെന്നന്വേഷിച്ചലഞ്ഞ വരരുചി അവസാനം ബ്രാഹ്മണയുവതിയെന്നു കരുതി വിവാഹം കഴിച്ചതോ, ഇതേ പെണ്ണിനെ തന്നെ. പട്ടാളക്കാർ കരുണ തോന്നി നദിയിലൊഴുക്കിയ ആ കുഞ്ഞിനെ മക്കളില്ലാതിരുന്ന ബ്രാഹ്മണ ദമ്പതികൾ എടുത്തു വളർത്തിയത് വരരുചി കണ്ടില്ല. ആ പറച്ചി പെറ്റ പന്ത്രണ്ടു പേരില്‍പെടും നാറാണത്തുഭ്രാന്തന്‍. വിധിയെ തടുക്കാനാവില്ലായെന്നു തന്നെയാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒരു ബലൂണിന്‍റെ ഒരു വശത്ത്‌ അമര്‍ത്തിയാല്‍ മറ്റൊരു വശം വികസിക്കുമെന്നതു പോലെയെയുള്ളൂ കുറുക്കു വിദ്യകള്‍കൊണ്ട് വിധിക്കു തടയിടുന്നത്.

ഒരിക്കലും അവസാനിക്കാത്ത കാരണ-ഫല ചങ്ങലയെപ്പറ്റി പ്രതിപാദിക്കുന്ന ഭാരതീയ കര്‍മ്മസിദ്ധാന്തം നാം അല്‍പ്പം മനസ്സിലാക്കുന്നത് നല്ലതാണ്. പുനര്‍ജന്മത്തെ അംഗീകരിക്കുന്ന മതങ്ങളും അല്ലാത്തവയും പക്ഷേ, കാര്യ-കാരണ നിയമത്തെ ബഹുമാനിക്കുന്നുണ്ട്. പുനര്‍ജന്മസിദ്ധാന്തം യേശുവിന്‍റെ കാലത്തും ഉണ്ടായിരുന്നു - സ്നാപക യോഹന്നാന്‍തന്നെ പുനര്‍ജന്മത്തിനുദാഹരണവുമാണ്. യേശു പുനര്‍ജന്മത്തെ എതിര്‍ത്തതായി പുതിയ നിയമം പറയുന്നില്ല; മാത്രമല്ല, ഇക്കാര്യത്തിൽ ഒരു അന്തിമയനുശാസനം യേശുവിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുമില്ല.  എന്തായിരുന്നാലും, ജന്മലക്ഷ്യത്തിലേക്ക് ഏതൊന്നിനെയും നയിക്കുന്ന രീതിയിലുള്ള ദൈവികമായ ഒരിടപെടല്‍ എല്ലാ ജീവജാലങ്ങളുടെയും കാര്യത്തില്‍ ഉണ്ടെന്നത് തര്‍ക്കമറ്റയൊരു സത്യമാണ്. 

ജന്മോദ്ദേശ്യം മനസ്സിലാക്കാന്‍ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന കഴിവുകളും ആയിരിക്കുന്ന സാഹചര്യങ്ങളും വിലയിരുത്തുന്നത് ഉപകാരപ്പെടും. ഓരോ മനുഷ്യനിലും അവനാവശ്യമുള്ളതെല്ലാം ജന്മനാതന്നെ നൽകപ്പെട്ടിരിക്കുന്നു. അത് മനസ്സിലാക്കാതെ, സമൂഹം പ്രതീക്ഷിക്കുന്ന ഫലം നല്‍കാനുള്ള നമ്മുടെ തത്രപ്പാടുകളിലാണ് ലക്‌ഷ്യം സാധിക്കാതെ നാം പരാജയപ്പെട്ടു മടങ്ങേണ്ടി വരുന്നത്. അതായത്, നാം ഓരോ നിമിഷവും എന്താണ് ചെയ്യേണ്ടതെന്നും എങ്ങിനെയാണ് ആയിരിക്കേണ്ടതെന്നും അറിഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാള്‍ വലിയ വളർച്ചയില്ല. ഇത് മനസ്സിലാക്കാന്‍, യേശുതന്നെ പഠിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥനയുടെ അവസാന വാചകം ശ്രദ്ധിച്ചാൽ മതി. അവിടുത്തെ ഇഷ്ടം സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലും സംഭവിക്കട്ടെ എന്നാണതു പറയുന്നത്. ഓരോന്ന് ചെയുമ്പോഴും, അനുനിമിഷം,  അവിടുത്തെ (ഈശ്വരന്റെ/സൃഷ്ടാവിന്റെ) ഇഷ്ടം എന്തെന്ന് മനസ്സിലാക്കി അതിവിടെ നടപ്പാകാനുള്ള ഒരു ഉപകരണമായി നാം മാറുക - അതേ നാം ചെയ്യേണ്ടതുള്ളൂ. ആ പ്രവർത്തനപഥത്തിൽ നാമായിരിക്കുംപോൾ, നാം അനുഭവിക്കേണ്ട ദോഷഫലങ്ങള്‍ നാമറിയാതെ ഒന്നൊന്നായി അലിഞ്ഞില്ലാതെയാവും - ഒരു സൂത്രപ്പണിയും ആവശ്യമില്ല.

ഒരു കുടുംബത്തിലും ഒരു മാതാപിതാക്കന്മാര്‍ക്കും ഒരേപോലെ രണ്ടു കുട്ടികള്‍ ജനിക്കാറില്ല; മാതാപിതാക്കന്മാര്‍ ഒരു ഫാക്ടറിപോലെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് കാണുക. ഓരോ ജന്മവും ഓരോ ആത്മാവിന്‍റെ ആവിഷ്കാരമാണെന്നുള്ള സത്യം, ടിബറ്റന്‍ ബുദ്ധിസ്റ്റ് ആചാര്യന്മാര്‍ അടിവരയിട്ടു പഠിപ്പിച്ചിരുന്നു. അതിന്‍റെ ചുവടു പിടിച്ചാല്‍, ഓരോ ആത്മാവും അതിനു വേണ്ട ശുദ്ധീകരണപ്രക്രിയയ്ക് അനുയോജ്യമായ ജന്മങ്ങള്‍ സ്വീകരിക്കുന്നുവെന്നുള്ള വാദഗതിയിലെ പൊരുളും മനസ്സിലാക്കാം. 

മനുഷ്യനു മാത്രമെ, ഞാൻ ചിന്തിക്കുകയാണെന്നു ചിന്തിക്കാൻ കഴിയൂ. പക്ഷെ, മനുഷ്യജന്മത്തില്‍ ലഭിക്കുന്നയീ ഇരട്ടബോധതലത്തില്‍  നാം ലക്‌ഷ്യം മറക്കുന്നു - അതാണിവിടെ സംഭവിക്കുന്നത്‌. അറിഞ്ഞുകൊണ്ട് പൂര്‍ണ്ണബോധത്തോടെ കര്‍മ്മഫലങ്ങളെ അനായാസം അവസ്ഥാന്തരം ചെയ്യാന്‍ മനുഷ്യജന്മത്തിനോളം പറ്റിയ വേറൊന്നില്ല - അതിൽതന്നെ പുരുഷ ജന്മം മികച്ചു നിൽക്കുന്നു. വന്നു ചേർന്നതും വരാനിരിക്കുന്നതുമായ ദൌര്‍ഭാഗ്യങ്ങൾ നോട്ടക്കുറവുകൊണ്ടാണ് സംഭവിക്കുന്നതെന്ന് കരുതാതെ,  അതുതന്നെയാണെനിക്ക് വേണ്ടിയിരുന്നതെന്നും ദൈവം കാരുണ്യപൂർവ്വം തനിക്കതു നല്‍കിയല്ലോയെന്നും ചിന്തിച്ച് അതിനെ അഭിമുഖീകരിക്കുവാന്‍ സഹജീവികളെ പ്രാപ്തരാക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ പ്രാർത്ഥനയെന്നു പറയുന്നതപ്പോൾ ഹൃദയത്തിൽ നിന്ന് നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന നന്ദിയുടേ ശീലുകൾ മാത്രമാവും.

നാം നിര്‍വ്വചിക്കുന്ന ദൌര്‍ഭാഗ്യങ്ങളും ഭാഗ്യങ്ങളുമെല്ലാം താരതമ്യാത്മകമാണെന്നും കാണേണ്ടതുണ്ട്. എനിക്ക് കാറില്ലായെന്നത് ദൌര്‍ഭാഗ്യമായി കരുതുന്നവരുണ്ടാവാം, സൈക്കിളെങ്കിലും സ്വന്തമായുള്ള അവസ്ഥ മഹാഭാഗ്യമായി കരുതുന്നവരുമുണ്ടാവാം. സ്വയം ആരുമായും താരതമ്യം ചെയ്യാതിരിക്കുമ്പോള്‍ ഇത്തരം നിര്‍വ്വചന ദോഷങ്ങളില്‍ നിന്നും നമുക്ക് മുക്തി കിട്ടും. അതേ സമയം, അനുനിമിഷം നമ്മുടെ പോരായ്മകള്‍ നോക്കി, നമ്മെ ശിക്ഷിക്കാന്‍ വടിയോങ്ങിയിരിക്കുന്ന ഒരു ദൈവം ‘അനന്തവും പരിമിതികളില്ലാത്തതുമായ സ്നേഹ’ത്തിന്‍റെ പരിധിയില്‍ വരുന്നില്ലായെന്നതും നാം കാണേണ്ടതുണ്ട്. ദൈവം യാതൊന്നും ചെയ്യുന്നില്ല, നമ്മുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്‌താല്‍ അത് നമുക്ക് തന്നിരിക്കുന്നുവെന്നു പറയുന്ന സ്വാതന്ത്ര്യത്തിലുള്ള ഇടപെടലായിരിക്കും.

സംഭവിക്കുന്നത് മുഴുവന്‍ ദൈവികമായ ഒരു പദ്ധതിയുടെ ഭാഗമാണെന്നു കണ്ട്  അതിനെ അഭിമുഖീകരിക്കാനാണ് മതങ്ങള്‍ മനുഷ്യരെ പഠിപ്പിക്കേണ്ടതെന്നാണ് എന്‍റെ പക്ഷം. ഒരു ദൈവിക പദ്ധതിയെന്ന് നിർവ്വചിച്ച് എല്ലാത്തിനെയും വേര്‍തിരിക്കുന്നതിലും നല്ലത് മാറ്റമില്ലാത്ത ദൈവിക നിയമം എന്നതിനെ വിളിക്കുന്നതാണ്. എഞ്ചിന്‍ നിലച്ചുപോയ പറന്നുകൊണ്ടിരുന്ന ഒരു വിമാനം, ഭൌതികനിയമങ്ങള്‍ മാറ്റിവെച്ചു ശാന്തമായി നിലത്തിറക്കാന്‍, ആ നിയമങ്ങള്‍ സ്ഥാപിച്ച ശക്തിതന്നെ എങ്ങനെ മുന്നോട്ടു വരും? ഈ പ്രാപഞ്ചിക ശരീരത്തില്‍ നമുക്ക് നമ്മുടെതായ ഒരു  പങ്കുണ്ട്. ജീവന്റെ തുടക്കത്തിൽ, ഒരു കോശം രോമവും മറ്റൊന്ന് കണ്ണും, വേറൊന്ന് എല്ലുമാകാന്‍ സ്വയം തീരുമാനിക്കുന്നതുപൊലെ നാമായിരിക്കുന്ന അവസ്ഥയില്‍ നമ്മുടെ ദൌത്യം ശരിയായി നിര്‍വ്വഹിക്കപ്പെടുമ്പോള്‍ നമ്മുടെ ജീവിതവും ലക്‌ഷ്യം കാണും. സൂര്യന്‍, അതിനു നല്ലതെന്നു തോന്നിയ രീതിയിലായിരുന്നു ചലിച്ചിരുന്നതെങ്കിലൊ, അതിന്‍റെ വിധിയെ മാറ്റാന്‍ അതെന്തെങ്കിലും ശ്രമം നടത്തിയിരുന്നെങ്കിലോ ഇതെഴുതാന്‍ ഞാനിവിടെ ഉണ്ടാവുമായിരുന്നില്ല. വിധി മാറ്റിമറിക്കാന്‍ പോന്നതെന്ന പ്രഖ്യാപനത്തോടെ ഇവിടെ വിറ്റഴിക്കപ്പെടുന്ന അനുഷ്ടാനഗുളികകള്‍ ആത്യന്തിക വിശുദ്ധീകരണത്തിലേക്ക് ആരെയെങ്കിലും കൊണ്ടുപോകുമെന്നും ഞാന്‍ കരുതുന്നില്ല.

സംഭവിക്കാനിരിക്കുന്ന ചില കാര്യങ്ങളെങ്കിലും ഉപായങ്ങള്‍ കൊണ്ട് വ്യത്യാസപ്പെടുത്താന്‍ തീര്‍ത്തും സാധിക്കില്ലായെന്നല്ല ഞാന്‍ പറഞ്ഞത്. ആ മാറ്റങ്ങളും പുതിയ കാരണങ്ങളെ സൃഷ്ടിക്കുമെന്നും ഒരു പക്ഷേ, ആദ്യത്തേതിലും വലുതായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാമെന്നുമാണ് ഞാന്‍ പറയുന്നത്. അതായത്, നമുക്ക് ലഭിച്ചതെന്തോ അതാണ്‌ നമ്മുടെ  വളര്‍ച്ചക്ക് ഏറ്റവും അനുയോജ്യമായതെന്ന് മനസ്സിലാക്കാതെ അതില്‍ നിന്ന് ഒളിച്ചോടാനോ, വഴുതി മാറാനോയുള്ള എല്ലാ ശ്രമങ്ങളും നഷ്ടത്തിലാവും അവസാനിക്കുക. മറ്റൊരു വാചകത്തിൽ പറഞ്ഞാൽ, ഒരു കാരണമായേക്കാവുന്ന യാതൊന്നും സൃഷ്ടിക്കാതെയിരുന്നാലെ, ഫലങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുന്നതിലും അർത്ഥമുള്ളൂ. അതു തിരിച്ചറിയാന്‍ ഒരു പക്ഷേ കാലചക്രം കുറേക്കൂടി കറങ്ങേണ്ടിവന്നേക്കാം എന്നേയുള്ളൂ. 

ജീവന്‍റെ ആദ്യ സ്പന്ദനം മുതൽ മുതല്‍ പ്രപഞ്ചത്തിന്റെ അന്ത്യശ്വാസം വരെയുള്ള സര്‍വ്വതും ഇവിടെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നു സദ്‌ഗുരുക്കന്മാര്‍ പറയുന്നുണ്ട്. പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടാത്തിടത്തോളം കാലം ഓരോ ആത്മാവും പൂർണ്ണതയിൽ നിന്നകലെയാണ്. പൂർണ്ണതയിലായിരിക്കുകയെന്നത് (സ്വർഗ്ഗപ്രാപ്തി) സുഖകരമായ ഒരവസ്ഥയെന്നാണ് നാം പഠിച്ചുവെച്ചിരിക്കുന്നത്. പക്ഷേ, ഒരു തീജ്വാല ഊതി കെടുത്തിയാലെന്നതുപോലെ സമയത്തിനും കാലത്തിനും സര്‍വ്വ അഹംഭാവങ്ങള്‍ക്കും അതീതമായ ശൂന്യതയിലേക്കുള്ള ഒരു മാറ്റമാണതെന്ന് എത്രപേര്‍ ചിന്തിക്കുന്നുണ്ട്? മനുഷ്യന്‍ കര്‍മ്മഫലത്തെ ഭയക്കുന്നു. ആ ഫലഭീതി മനുഷ്യനില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ മതങ്ങള്‍ ജനിക്കുമായിരുന്നില്ല - സത്യം വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം പലരും ആസ്വദിക്കുകയും ചെയ്യുമായിരുന്നു. 

ശൂന്യതയില്‍ നിന്നാരംഭിച്ചത് ശൂന്യതയില്‍ തന്നെ അവസാനിച്ചേ ഒക്കൂ. ഭാരതീയ സമയക്രമമനുസരിച്ച്‌ ഓരോ കല്പ്പത്തിനു ശേഷവും പ്രളയവും ബ്രഹ്മാവിന്‍റെ രാത്രിയും വരും. നേരം പുലര്‍ന്നാല്‍ വീണ്ടും പ്രപഞ്ചത്തിനുള്ളിലെ ജീവന്‍ വീണ്ടും മറ്റൊരു കല്‍പ്പചക്രത്തിലേക്ക് പ്രവേശിക്കും. അതായത് വീണ്ടും ഒരിക്കല്‍ ഞാന്‍ ഇതുപോലെ ഇവിടെ  ഇതേ വിഷയം ഇതേ ഭാഷയില്‍ എഴുതിയിരിക്കും. ഇവിടെ വിധിയെപ്പറ്റി ഞാന്‍ എഴുതിയത് അപ്പാടെ ശരിയെന്ന് വിധിയെഴുതുന്നവരെയല്ല ഞാന്‍ ബഹുമാനിക്കുന്നത്‌, പകരം ഇതിലും ശരിയുണ്ടായിരിക്കാം എന്ന് കരുതുന്നവരെയാണ്.

Tuesday, 10 January 2017

Omnipresence

The nature of the Universal Mind is Omniscience (all knowing), Omnipotence (all powerful), Omnificence (all creative) and Omnipresence (always present). Know that this too is your nature. You have access to all knowledge, known and unknown; you have access to an infinite power for which nothing is impossible; you have access to the limitless creativity of the One Creator. All these attributes are present within you at all times in their potential form.

Genesis 1:27 
So God created mankind in his own image, in the image of God he created them; male and female he created them.

Bijo Mathew
+91 94467 13346

Tuesday, 20 December 2016

എന്താണ് അറിയൽ - 20

വളർച്ചയുടെ പാതയിൽ, അറിവുകളുടെയും അനുഭവങ്ങളുടെയുമൊക്കെ മറവിൽ അനേകം നിബന്ധനകൾ (പ്രോഗ്രാമുകൾ) രോരുത്തരും ദിവസവും മനസ്സിൽ സ്വരൂപിക്കുന്നു - അറിഞ്ഞും അറിയാതെയും. അറിവായി നാം ശേഖരിച്ച്, എന്നന്നത്തേക്കുമായി മനസ്സിൽ സൂക്ഷിക്കുന്ന മിക്ക തുണ്ടുകളോടുമൊപ്പവും വൈറസ്സുകൾ പോലെ പ്രോഗ്രാമുകളും കാണും. തു സാഹചര്യത്തിലായിരുന്നാലും, നാം സ്ഥാപിച്ചിരിക്കുന്ന (Installed) ത്തരം പ്രോഗ്രാമുകളുടെ സ്വാധീനമനുസരിച്ചായിരിക്കും, ബുദ്ധിയിൽനിന്നപ്പപ്പോൾ ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി/പ്രതികരണങ്ങൾക്കായി നിർദ്ദേശങ്ങൾ അയക്കപ്പെടുക. പ്രോഗ്രാമുകൾ, അതെന്തായാലും (നല്ലതായാലും ചീത്തയായാലും) പ്രപഞ്ചത്തിന്റെ തനിമയിൽ നിന്ന് രോരുത്തരേയും അകറ്റുവാൻ മാത്രമേ പകരിക്കൂ. ധ്യാനം നല്ലതാണെന്ന വിശ്വാസവും ഒരു പ്രോഗ്രാം തന്നെയാണ്. അടിസ്ഥാന പ്രാപഞ്ചിക പ്രോഗ്രാമുകളല്ലാതെ എത്രമാത്രം പ്രോഗ്രാമുകൾ നാം സമാഹരിച്ചിട്ടുണ്ടോ അത്ര കുറവുമാത്രമേ പ്രപഞ്ചത്തെ നാം ശ്രയിക്കൂവെന്നുള്ളിടത്താണ് പ്രശ്നം. അതായത്, പ്രോഗ്രാമുകൾ മൂലസ്പന്ദനത്തിന്റെ ധാരയിൽ നിന്നും ആശ്രിതരെ അകറ്റുന്നു. മൂലസ്പന്ദനം പ്രപഞ്ചമാകെ നിറച്ചിരിക്കുന്ന സർവ്വസൗഖ്യദാന ശേഷിയുള്ള ർജ്ജം നമുക്കു ലഭ്യമാകാതെ പോവുകയാണ് പ്രോഗ്രാമുകൾ കൊണ്ടു സംഭവിക്കുക. പ്രോഗ്രാമുകൾ വളരെക്കുറച്ചു മാത്രമുള്ള കുട്ടികളിൽ എളുപ്പം രോഗസൗഖ്യം ലഭ്യമാകുന്നതിന്റെ ഒരു മുഖ്യകാരണം അതാണ്. ഒരു റേഡിയോ, ഒന്നിനുമേലൊന്നായി തുണിക്കഷണങ്ങൾ (ഓരോരോ പ്രോഗ്രാമുകൾ) കൊണ്ടു മൂടപ്പെട്ടുകൊണ്ടേയിരുന്നാൽ റേഡിയോയിൽ നിന്നുള്ള ശബ്ദം ആനുപാതികമായി നേർത്തു നേർത്തുവരുമെന്നതുപോലെ പ്രപഞ്ചത്തിൽ നിന്നകലുന്നവർ സുഖത്തിൽ നിന്നും അസുഖത്തിലേക്കു സാവധാനം നീങ്ങിക്കൊണ്ടിരിക്കും. വലിപ്പ-ഗുണവ്യത്യാസങ്ങൾ പരിഗണിക്കപ്പെടാതെ ഉള്ളിലുള്ള കൃത്രിമപ്രോഗ്രാമുകളെ മുഴുവൻ ഉന്മൂലനം ചെയ്യാൻ ശേഷിയുള്ള ഒരൊറ്റ മാർഗ്ഗമേയുള്ളൂ - ധ്യാനം. 
നമ്മുടെ ചിന്തകളും മനോഭാവവുമാണ് നമ്മുടെ ആത്യന്തികയാരോഗ്യത്തെ നിർണ്ണയിക്കുന്നത്. പൊതുവേ, ഭാവിയേപ്പ്പറ്റി വളരെയേറെ സ്വപ്നങ്ങൾ കാണുന്ന ചെറുപ്രായത്തിൽ കണ്ണട ഉപയോഗിക്കുന്നത് അടുത്തുള്ള കാര്യങ്ങൾ കാണാനാണെങ്കിൽ, സ്വപ്നങ്ങളുടെ അപ്രായോഗിത തൊട്ടറിഞ്ഞ വാർദ്ധക്യത്തിൽ, കണ്ണട വേണ്ടത് അകലെയുള്ള കാര്യങ്ങൾ കാണാനായിരിക്കുമെന്നു ശ്രദ്ധിക്കുക. മാനസികതലത്തിൽ മാത്രമല്ല ആത്മീയതലത്തിലും നമ്മിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ശാരീരിക സ്ഥിതിയെ സ്വാധീനിക്കും. വ്യക്തമായിപ്പറഞ്ഞാൽ, ആത്മാവിലോ, മനസ്സിലോ ശരീരത്തിലോ ഉണ്ടാകുന്ന ഒരു മാറ്റം മറ്റു രണ്ടുതലങ്ങളേയും ബാധിക്കും. ഇതു പരിഗണിച്ചുള്ള ചികിൽസാ സമ്പ്രദായങ്ങളേയാണ് സമ്പൂർണ്ണ (ഹോളിസ്റ്റിക്) ചികിൽസാ രീതികൾ എന്നു വിളിക്കുന്നത്. അസുഖമെന്നു പറഞ്ഞാൽ തന്നെ സൗഖ്യത്തിൽനിന്നുള്ള മാറ്റമാണ് - അതായത്, പരമസുഖമായ ശ്വരനിൽനിന്നുള്ള അകൽച്ച. അനാവശ്യമായ ഇത്തരം രോഗങ്ങളിൽ നിന്നു മോചനം നേടാനാദ്യം നാമുള്ളിൽ സ്ഥാപിച്ചിരിക്കുന്ന പ്രോഗ്രാമുകളെ ഒഴിവാക്കുകയാണു ചെയ്യേണ്ടത്. ഇതു പ്രാപ്യമാക്കാൻ അനേകം മാർഗ്ഗങ്ങളുണ്ടെങ്കിലും നാം തിരഞ്ഞെടുക്കേണ്ടത്, അവസാനം വരെയുപയോഗിക്കാൻ പറ്റുന്ന മാർഗ്ഗമായിരിക്കണം. ഇവിടെയാണു ധ്യാനത്തിന്റെ പ്രാധാന്യം.
ശരിയായ ധ്യാനത്തിന്റെ ('വതസ്യ നിശ്ചിന്തനം ധ്യാനം' - constant awareness of That) സുപ്രധാനമോ അവിഭാജ്യമോ ആയ കണ്ണിയായി എടുത്തുകാട്ടിയിരിക്കുന്നത് 'അതിനെ'(ബ്രഹ്മത്തെ) അറിഞ്ഞുകൊണ്ടേയിരിക്കലാണ് (awareness). അപ്പോൾ, ഈ അറിഞ്ഞുകൊണ്ടേയിരിക്കലെന്താണെന്നു ധ്യാനിക്കാൻ തയ്യാറെടുക്കുന്നവർ അറിഞ്ഞല്ലേ മതിയാവൂ? Awareness (അറിഞ്ഞുകൊണ്ടേയിരിക്കൽ) എന്ന ഇംഗ്ലിഷ് പദത്തിനു തത്തുല്യമായ അർത്ഥമുള്ള പദം മലയാളത്തിലില്ല. ആയിരിക്കുന്ന അവസ്ഥയിലുള്ളതെല്ലാം അറിഞ്ഞുകൊണ്ടേയിരിക്കലാണ് Awareness  എന്നു പറയാം. ഈ അറിഞ്ഞിരിക്കലിൽ, ഞാനെന്താണ്, ഞാനെന്തിനാണ്, എനിക്കു ചുറ്റുമുള്ളതൊക്കെ എന്തിനുള്ളതാണ്, ഇപ്പോളെന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത് ....., അങ്ങിനെ പ്രപഞ്ചത്തിലും അതിനപ്പുറവുമിപ്പുറവുമൊക്കെയുള്ള സകലതിന്റെയും അവസ്ഥകൾ ഈ അറിയലിലായിരിക്കുന്നവൻ അറിഞ്ഞുകൊണ്ടേയിരിക്കും. ഈ അറിയൽ ഭാവിയിലോ ഭൂതത്തിലോ ആയിരിക്കില്ല, പകരം ആയിരിക്കുന്ന വർത്തമാന കാലത്തുമാത്രമായിരിക്കുകയും ചെയ്യേണ്ടതുണ്ട്. മനസ്സെപ്പോഴും ഭൂതകാലത്തോ ഭാവികാലത്തോ ആയിരിക്കുമെന്നതുകൊണ്ടാണ് ഇക്കാര്യം പ്രത്യേകിച്ചു പറയേണ്ടി വരുന്നത്. ഭാവിയും ഭൂതവും യാഥാർത്ഥ്യമല്ലെന്നും ആയിരിക്കുന്ന ഈ നിമിഷം മാത്രമേ സത്യമായിട്ടുള്ളൂവെന്നും തിരിച്ചറിയുന്നവനാണല്ലൊ യഥാർത്ഥ അറിയലിലായിരിക്കുന്നവൻ. 
പ്രപഞ്ചമെന്നോ ദൈവമെന്നോ വിശേഷിപ്പിക്കപ്പെടുന്നതിൽ സർവ്വതും ഉൾപ്പെടുന്നു; എല്ലാം ബ്രഹ്മത്തിന്റെ ഭാഗം. യാതൊരറിവുകളും സിദ്ധികളും ബ്രഹ്മത്തിനജ്ഞാതമല്ല; ബ്രഹ്മത്തിലേക്കടുക്കുന്നവന്റെ മുന്നിൽ ഭാവി-ഭൂത-വർത്തമാന കാല സ്ഥിതിജ്ഞാനവും ബ്രഹ്മസിദ്ധികളും (സൃഷ്ടിശേഷിയും) അനാവരണം ചെയ്യപ്പെടുന്നു. അറിവുകൾ തരം തിരിക്കപ്പെട്ടിട്ടില്ലെങ്കിലും സിദ്ധികൾ 32 എന്ന് ഭാരതീയ ഇതിഹാസങ്ങളിൽ കാണുന്നു. സിദ്ധികളൊന്നൊന്നായി ലഭ്യമാവുമ്പോൾ അതു ലഭിച്ചുവെന്നറിയുന്നവൻ അതുകൊണ്ടു സ്വന്തം വ്യക്തിത്വം ജ്വലിപ്പിക്കാൻ വ്യഗ്രതപ്പെട്ടാൽ എന്താണു സംഭവിക്കുക? അവനിലെ അഹം (ഈഗോ) കൂടുതൽ ശക്തിപ്രാപിക്കുകയാവും ലമായി സംഭവിക്കുക. ഇന്നത്തെ അഭിനവ ഗുരുക്കന്മാരിൽ ബഹുഭൂരിപക്ഷവും ഈ കെണിയിൽ കിടന്നു പിടയുന്നവരാണ് - ഓഷോയുടെ അഭിപ്രായത്തിൽ 99.99 ശതമാനവും. സിദ്ധികളെ പ്രദർശിപ്പിച്ചു പണമാക്കി മാറ്റാൻ ഒരു സിദ്ധനും പിന്നിലല്ല. അവരുടെയും അവരോടൊപ്പമുള്ളവരുടേയും വളർച്ച അവിടെത്തീരുന്നുവെന്നു പറയുന്നതാണു ശരി. അബോധമനസ്സിന്റെ സൂഷ്മതലത്തിലുള്ള ഈ സിദ്ധിമേഖലവരെയെത്താൻ ധ്യാനത്തിന്റെ പരിശുദ്ധമായ മാർഗ്ഗങ്ങൾ അത്യാവശ്യമല്ല. കൃത്രിമമോ ശാസ്ത്രീയമോയായ ഏതെങ്കിലും മാർഗ്ഗത്തിലൂടെയും സിദ്ധിലോകം വരെയൊക്കെയെത്താം. പ്രഭാഷണങ്ങൾ മനസ്സിനെ യുക്തിസഹമായി ഉത്തേജിപ്പിക്കുന്നയൊരു കൃത്രിമ മാർഗ്ഗമാണ്. അനേക വർഷങ്ങൾ തപസ്സിലൂടെ നേടിയ ഭാരമില്ലായ്മ ശരീരത്തിനനുഭവേദ്യമാക്കാൻ ഒരു കഞ്ചാവുപുക അല്ലെങ്കിൽ ഒരിഞ്ചക്ഷൻ മതിയാവാം. ഉച്ചത്തിലുള്ള പാട്ടുകളും കണ്ണിനെ കുളിർപ്പിക്കുന്ന ദൃശ്യാവിഷ്കാരങ്ങളും, മനസ്സിനെ ചിന്തിപ്പിക്കുന്ന പ്രഭാഷണങ്ങളുമൊക്കെയുണ്ടെങ്കിലേ (Props and Koans) ധ്യാനിക്കാനാവൂയെന്നു ശഠിക്കുന്നവൻ ധ്യാനത്തിലൂടെ അധികം ദൂരം പോവില്ലെന്നുറപ്പ്. ഇടയ്കു വൈദ്യുതി നിലച്ചാൽപ്പോലും അവന്റെ യാത്ര താൽക്കാലികമായി അവസാനിക്കും. ആരു നിശ്ശബ്ദതയേ (ആന്തരികവും ബാഹ്യവുമായ) കൂട്ടുപിടിക്കുന്നുവോ അവനെ ആത്യന്തികമായ ജയ സാദ്ധ്യതയുള്ളൂ - അവനേ ആനന്ദമയകോശത്തെ പ്രാപിക്കുകയുമുള്ളൂ.
അറിഞ്ഞുകോണ്ടേയിരിക്കൽ (Awareness) പ്രകാരം ഏതൊരുവ്യക്തിക്കും ഈ പ്രപഞ്ചത്തിലുള്ള സ്ഥാനം ഒരു കാണി(സാക്ഷി)യുടേതു മാത്രമാണ്. ഇവിടെ നടക്കുന്നതെല്ലാം പ്രാപഞ്ചിക സ്റ്റേജിൽ നടക്കുന്ന ഒരു മഹാനാടകത്തിന്റെ ഭാഗമായിട്ടായിരിക്കണം അത്തരക്കാർ കാണേണ്ടത്. ഒരോരുത്തരുടേയും മുന്നിൽ നടക്കുന്ന പ്രാപഞ്ചിക നാടകത്തിൽ അനേകം അഭിനേതാക്കളുണ്ടാവാം, കഥക്കു വീര്യം പകരുന്ന അനേകം സംഭവങ്ങളുമുണ്ടാവാം. ഇതെല്ലാം കണ്ടറിഞ്ഞുകൊണ്ടിരിക്കുകയല്ലാതെ ആരും കഥയിൽ കയറിക്കരയുകയോ അരങ്ങിൽക്കയറി ചിരിക്കുകയോ ചെയ്യാൻ പാടില്ല. അങ്ങിനെ ചെയ്താൽ അവനും കഥയുടെ ഭാഗമായി മാറും - സാക്ഷിയുടെ ദൗത്യം അതല്ല. ഗൗതമബുദ്ധൻ ഒരുതരം മാനസിക സമതുലനാവസ്ഥയേപ്പറ്റിയാണു (Equanimity - സുഖത്തിലും ദുഖത്തിലുമെന്നല്ല ഒരു സാഹചര്യത്തിലും വൈകാരികമായി സജീവമാകാത്ത ഒരവസ്ഥ) പറയുന്നത്. ബുദ്ധിസ്റ്റ് ധ്യാനമാർഗ്ഗമായ വിപസ്സന (സ്വയം അറിയൽ) ധ്യാനത്തിന്റെ ആദ്യപാദത്തിൽ ശ്വാസത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കലാണു മുഖ്യമായുമുള്ളത്. ശരീരത്തിലൊരു ബലമനുഭവപ്പെട്ടാലും മനസ്സിലൊരു ബലമനുഭവപ്പെട്ടാലും ശ്വാസത്തിന്റെ ഗതിയിൽ വ്യത്യാസം വരും. മനസ്സിനും ശരീരത്തിനും ഇടക്കുള്ള ഒരു പാലമായ ശ്വാസത്തിന്റെ ഗതി നിരീക്ഷിക്കപ്പെടുന്നുവെങ്കിൽ ആ വ്യതിയാനം അവിടെ ഉണ്ടാവണമെന്നില്ല. ഞാൻ കോപിക്കുകയാണെന്നു നിരീക്ഷിക്കുന്നവനിൽ നിന്നും കോപം എളുപ്പത്തിൽ അപ്രത്യക്ഷമാകുന്നതുപോലെയാണിത്. ശ്വാസഗതി ഒരേപോലെ നിലനിർത്താൻ കഴിയുന്നുവെങ്കിൽ വ്യക്തി അറിയാതെ തന്നെ മനസ്സിലും ശരീരത്തിലും സൗഖ്യം സാദ്ധ്യമാണ് (അസുഖം എന്താണെന്നുപോലും ആരും അറിഞ്ഞിരിക്കേണ്ടതില്ലത്രെ). വേദന സഹനമല്ലെന്നും സഹനത്തിനു വേദനയുണ്ടാവണമെന്നില്ലെന്നും സദാ അറിഞ്ഞുകൊണ്ടിരിക്കുന്നവൻ മനസ്സിലാക്കിയിരിക്കും. 
സുഖവും ദുഖവും മാറി മാറി രംഗത്തെത്തിക്കൊണ്ടിരിക്കുന്ന ഈ ജീവിതവേദിയിൽ വികാരരഹിതരായി നിൽക്കാൻ കഴിയുംപോൾ മാത്രമേ നാം ആ മേഖലയിൽ അറിഞ്ഞുകൊണ്ടെയിരിക്കുന്നവനാവൂ. സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെയെല്ലാമുത്തരവാദിത്വം ഏറ്റു ക്ഷീണിക്കേണ്ടവരല്ല നാം - ട്രയിനിൽ യാത്ര ചെയ്യുമ്പോൾ ഭാരം തലയിൽത്തന്നെ സൂക്ഷിക്കുന്നവനേപ്പോലെയുമാകരുതാരും. പ്രശ്നം എത്ര സങ്കീർണ്ണമാണെങ്കിലും അതിനു തക്കതായ പരിഹാരം പ്രശ്നത്തിനുകാരണമായ പ്രപഞ്ചത്തിന്റെ കൈവശമുണ്ടെന്നും കാണണം, ആ പ്രശ്നം ആ അവസ്ഥയിൽ അവിടെയായിരിക്കേണ്ടത് തന്റെ വളർച്ചക്കത്യന്താപേക്ഷിതമാണെന്നും അവൻ കാണണം. പ്രപഞ്ചത്തിന്റെ ഒരവയവമായിനിന്നു പ്രശ്നം പരിഹരിക്കാൻ കാരണമാകുന്നുവെങ്കിൽ അതു വേറൊന്നാണ്. അവിടെ ഞാൻ വേദനയുമല്ല സഹനവുമല്ല പ്രശ്നവുമല്ല, പ്രശ്നപരിഹാരവുമല്ലെന്ന ചിന്തയാണു വേണ്ടത് - അപ്പോഴേ ഒഴുക്കു ശരിയാവൂ. എന്നിലെ സുതാര്യതയെ അല്ലെങ്കിൽ സൂര്യനെ മറയ്കുന്ന ചിന്തകൾക്കു പകരം ആയിരിക്കുന്ന നിമിഷത്തെ അതായിരിക്കുന്നതുപോലെ അറിയാനും അംഗീകരിക്കാനും സഹായിക്കുന്ന ചിന്തകളാണു വേണ്ടതെന്നിശ്ചിക്കാൻ നമുക്കു കഴിയണം. ഈ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു നിമിഷവും എന്റേതായി വരുന്നില്ലെന്നും കാണണം. ധ്യാനത്തിലൂടെ ശുദ്ധമായ അവബോധത്തിൽ എത്തിച്ചേരുമ്പോഴെ യാഥാർത്ഥ്യം നമ്മുടെ മുന്നിൽ മാറാല നീക്കി മുഖം കാണിക്കൂ. അപ്പോൾ, കാരണവും ഫലവുമെല്ലാം ഒന്നുതന്നെയാണെന്നു നമുക്കു കാണാനും കഴിയും. ഒന്നു സൂക്ഷിച്ചു നോക്കിയാൽ അപരനു വേണ്ടി ബലിയാകാൻ മടിയില്ലാത്ത ധ്യാനാവസ്ഥയിലായിരിക്കുന്ന ചരാചരങ്ങളാണു പ്രപഞ്ചം നിറയെ.
അറിയലിലായിരിക്കുന്നവന് അവന്റെ മേൽ സമ്പൂർണ്ണ നിയന്ത്രണമുണ്ടായിരിക്കുമെന്നുള്ളതും പറയാതെ വയ്യ. ഗൗതമബുദ്ധൻ അറിഞ്ഞുകോണ്ടേയിരിക്കൽ (Awareness) എങ്ങിനെയെന്നു ശിക്ഷ്യന്മാരെ കാണിക്കാൻ അദ്ദേഹത്തിന്റെ തോളിൽ വന്നിരുന്ന ഒരു കൊതുകിനെ തുരത്തിയ കഥ പ്രസിദ്ധം. സാധാരണ സംഭവിക്കുന്നതുപോലെ കൊതുകിന്റെ സ്പർശനം അനുഭവപ്പെട്ടിടത്തേക്ക് ബോധമനസ്സറിയാതെ അതിവേഗം കൈചലിക്കുകയല്ല സംഭവിച്ചത്. പകരം, ഓരോ ചെറിയ ചലനവും അദ്ദേഹത്തിന്റെ ബോധമനസ്സിന്റെ അറിഞ്ഞുള്ള പ്രവർത്തനമാക്കിയദ്ദേഹം മാറ്റി. അദ്ദേഹത്തിന്റെ കൈ തോളിൽ ചെന്നപ്പോഴേക്കും കൊതുകതിന്റെ കാര്യം സാധിച്ചിട്ടു സ്ഥലം കാലിയാക്കിയിരുന്നുവെന്നതു വേറൊരു കാര്യം. ഒരുവൻ അവന്റെ ജീവിതം നേടിയെന്നു പറയണമെങ്കിൽ അവൻ അവനെത്തന്നെ നേടിയിരിക്കണം. അവനെത്തന്നെ നേടുകയെന്നു പറഞ്ഞാൽ അവന്റെ മേൽ സമ്പൂർണ്ണ നിയന്ത്രണം അവനുണ്ടായിരിക്കണം. ഒരു ഡ്രൈവറും വാഹനവും തമ്മിലുള്ള ബന്ധത്തിനു സമമായിരിക്കും അറിയലിൽ ജീവിക്കുന്നവന്റെ ദേഹവും ദേഹിയും തമ്മിലുണ്ടായിരിക്കുക. ഇവിടെ, ദേഹിയറിയാതെ ഒരു സ്പന്ദനം പോലും ദേഹത്തു സംഭവിക്കുന്നില്ല. ശാരീരിക ചലനങ്ങൾ മാത്രമല്ല, മനസ്സിന്റെ വ്യാപാരങ്ങളും 'അറിഞ്ഞിരിക്കലിൽ' തികഞ്ഞ ബോധത്തോടെയായിരിക്കും സംഭവിക്കുക. അതായത്, ഒരു ചിന്തയും ഒരുവനറിയാതെ അകത്തേക്കും വരുന്നില്ല പുറത്തേക്കും പ്രസരിക്കുന്നില്ല. അവനിശ്ചിക്കാതെ വികാരങ്ങളും രൂപപ്പെടുന്നില്ല, ആഗ്രഹങ്ങളും പരിണാമപ്പെടുന്നില്ല. ഞാനതാണ്, ഇതാണ് എന്നൊക്കെയുള്ള വീക്ഷണങ്ങൾ മാറി ഞാനെല്ലാമാണ് ഞാനെല്ലാറ്റിലുമുണ്ട് എല്ലാമെന്നിലുമുണ്ടെന്നും, അറിയുകതന്നെയാണു മോക്ഷമെന്നും ഇവിടെ മനസ്സിലാകും. ഇതൊരുതരം മാനസാന്തരം തന്നെ. ധ്യാനത്തിൽ മുന്നേറുന്നവനേക്കാൾ സ്വതന്ത്രനായി വേറെയാരും ഉണ്ടാവണമെന്നില്ല. ഈ സ്വാതന്തൃം അനുഭവിക്കാൻ ധൈര്യം വേണം, അതില്ലാത്തവരാണ് മതങ്ങൾക്കു കീഴിൽ അടിമകളേപ്പ്പോലെ കിടന്നു കേഴുന്നത്. അറിവിലായിരിക്കുകയെന്നതു നിസ്സാരമായ കാര്യമല്ലെങ്കിൽ ധ്യാനവും ഉദ്ദേശിക്കുന്നതുപോലെ ലളിതമായ ഒരു ക്രിയയല്ലെന്നു മനസ്സിലാക്കിയേ തീരൂ.
ആരുടേയും ആയിരിക്കൽ ഈ നിമിഷം തുടങ്ങിയതല്ലായിരിക്കുന്നിടത്തോളം കാലം, മുന്നോട്ടുള്ള പോക്കിന് നാം മുന്നേ ആർജ്ജിച്ച മാലിന്യങ്ങൾ (കർമ്മദോഷങ്ങൾ /ബന്ധനങ്ങൾ) നിർമ്മാർജ്ജനം ചെയ്യപ്പെടേണ്ടതുണ്ട്. വാസ്തവത്തിൽ, നമ്മുടെ മാലിന്യങ്ങൾ എന്താണെന്നറിയാവുന്ന മരണമില്ലാത്ത ഉപബോധമനസ്സിന്റെ (ആത്മാവിന്റെ) ഇംഗിതമനുസ്സരിച്ച് ലക്ഷ്യപ്രാപ്തിക്കനുയോജ്യമായ ഒരു ജീവിത സാഹചര്യത്തിലേക്കാണു ശിശുവായി ഓരോരുത്തരും ജനിക്കുന്നത്. ജീവിതം കരുപ്പിടിപ്പിക്കുന്നതിന്റെ ബഹളത്തിൽ ഇവിടെ ആയിരിക്കുന്നതിന്റെ ലക്ഷ്യം മിക്കവരും മറക്കുന്നു. ഇതിനേയും അറിഞ്ഞുകൊണ്ടേയിരിക്കലിന്റെ പോരായ്മയായി കാണണം. ജിവിതം നാം ബോധപൂർവ്വം തിരഞ്ഞെടുത്തതല്ലായെന്നുള്ള ചിന്തയും നമുക്കു വേണ്ട; ആത്മീയതലത്തിലോ മാനസികതലത്തിലോ എന്തെല്ലാം നടന്നു അല്ലെങ്കിൽ നടന്നില്ലായെന്നു നമുക്കു പറയാനാവാത്തിടത്തോളം കാലം അങ്ങിനെയൊരു നിഗമനത്തിനു പ്രസക്തിയില്ല. ഓരോരുത്തരും ഇവിടെ ആയിരിക്കുന്നതിന് ഒരു പ്രത്യേക ലക്ഷ്യമുണ്ടെന്നു പറയാം. അതാകട്ടെ സ്പഷ്ടമായും ശരിയായ ദിശയിൽ പരിണാമപ്പെടുകയായിരിക്കുമെന്നതിനും സംശയമില്ല. ഈ ദൗത്യം തിരിച്ചറിയാൻ ആരുമൊന്നും ചെയ്യേണ്ടതില്ല, അവനവനു കിട്ടുന്ന സാഹചര്യങ്ങൾ മനോഹരമായി കൈകാര്യം ചെയ്യുക മാത്രം ചെയ്താൽ മതി. ഒരുവന്റെ ദൗത്യമാണ് അവന്റെ മുന്നിൽ സദാ പ്രത്യക്ഷപ്പെടുന്നത്. പ്രപഞ്ചത്തിന്റെ ഈ ദുരൂഹക്രമീകരണം മനസ്സിലാക്കാൻ മനുഷ്യബുദ്ധിക്കു സാധിക്കണമെന്നില്ല. പലപ്പോഴും നമ്മെ അൽഭുതപ്പെടുത്തുന്ന അവിചാരിത സംഭവികാസങ്ങൾ (Coincidences) ശാസ്ത്രത്തിനു തൃപ്തികരമായി വിശദീകരിക്കാൻ സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. കാൾ യുങ് എന്ന സൈക്കോഅനലിസ്റ്റ് ജീവിതത്തിൽ തെളിമ (luminoscity) അനുഭവപ്പെടുന്ന ചില മാർഗ്ഗങ്ങളേപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. അതും ദൗത്യത്തിലേക്കു ഒരുവനെ നയിക്കുന്നുവെന്നദ്ദേഹം സൂചിപ്പിക്കുന്നു. 

Friday, 16 December 2016

എന്താണു ധ്യാനം? - 19

ധ്യാനത്തെപ്പറ്റി എന്തെഴുതിയാലും, ശരിയായ ഒരു ധാരണ വായനക്കാരനു കൈമാറാൻ കഴിയുന്നില്ലെങ്കിൽ തൽസംബന്ധമായ ലേഖനങ്ങളും ഉപദേശങ്ങളുമൊക്കെ വളരെ ദോഷം വരുത്തിയേക്കാം. ഫലം വ്യക്തിഗതമായതുകൊണ്ട്, ധ്യാനത്തിന്റെ ഓരോ ഘട്ടത്തിലും പരിശീലകനുണ്ടാകുന്ന അനുഭവങ്ങളുടെ വെളിച്ചത്തിലും ധ്യാനത്തെ കൃത്യമായി നിർവചിക്കാനാവില്ല. എങ്കിലും, അക്ഷരാർഥത്തിൽ ധ്യാനമെന്നു പറഞ്ഞാൽ പ്രഭാഷണ പരമ്പരയുമല്ല എന്തെങ്കിലും ആസനാഭ്യാസവുമല്ല. ശരീരം, മനസ്സ്, ആത്മാവ് എന്നീ മൂന്നു തലങ്ങളുമായി ആയിരിക്കുന്ന മനുഷ്യർ, ആകമാന സൗഖ്യം പ്രാപ്യമാക്കാൻ ശരീരം, ശ്വാസം, മനസ്സ് എന്നീ മൂന്നു മാധ്യമങ്ങളെയാണ് ഉപയോഗിക്കുന്നത്. അത്തരം അഭ്യാസങ്ങളെയെല്ലാം ധ്യാനങ്ങൾ എന്നു വിളിക്കുന്നതാണ് ധ്യാനത്തെപ്പറ്റിയുള്ള മനസ്സിലാക്കലുകളിൽ അവ്യക്തത സൃഷ്ടിക്കുന്നതിനൊരുകാരണം. ധ്യാനത്തിന്റെ പരമോന്നത ലക്ഷ്യമാണത്തരം അഭ്യാസങ്ങൾക്കുമുള്ളതെന്നതുകൊണ്ട് അവയൊന്നും ധ്യാനമാകുന്നില്ല. ധ്യാനമെന്ന വാക്കിന് ഓരോ നിഘണ്ടുവും വ്യത്യസ്ഥ അർഥങ്ങളാണ് കൊടുത്തിരിക്കുന്നതെന്നും, ആകെ ലോകത്തുള്ള ജനസംഖ്യയേക്കാൾ കൂടുതൽ തരത്തിലുള്ള ധ്യാനങ്ങൾ പ്രചാരത്തിലുണ്ടെന്നും ശ്രദ്ധിക്കുക. ധ്യാനമെന്ന വാക്കിന്റെ ശുദ്ധ തർജമയല്ല, ഇംഗ്ലീഷിലെ മെഡിറ്റേഷൻ (meditation) എന്ന വാക്ക്. സംസ്കൃതത്തിലെ 'ധർമ്മ', 'സാധന', 'യോഗാ' പോലുള്ള പല പ്രധാന വാക്കുകൾക്കും തുല്യമായ വാക്കുകൾ ഒരു ഭാഷയിലും ഇല്ലെന്നു തന്നെ പറയാം. 

പതറാതെ എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണു ധ്യാനമെന്നു കരുതുന്നവരുണ്ട്; യാതൊരു ചിന്തകളുമില്ലാതെ കുറച്ചുനേരമിരിക്കാൻ കഴിഞ്ഞാൽ അതാണു ധ്യാനമെന്നു കരുതുന്നവരുമുണ്ട്. ആദ്യത്തെയവസ്ഥ സൃഷ്ടിക്കാൻ, എന്തിലാണോ കേന്ദ്രീകരിക്കാൻ ഉദ്ദേശിക്കുന്നത് അതിന്റെ ചിത്രം കണ്മുന്നിൽ വെച്ചാൽ മതിയാവും; രണ്ടാമത്തെ അവസ്ഥ പ്രാപ്യമാക്കാനാകട്ടെ നന്നായൊന്നുറങ്ങിയാലും മതിയാകും. ശ്രദ്ധ ചിതറിപ്പിക്കലായാലും, യാതൊന്നിലും ശ്രദ്ധയില്ലാതിരിക്കലായാലും ധ്യാനമാവുമെന്നു കരുതരുത്. രൂപവും ഗുണവുമൊന്നുമില്ലാത്ത ഈശ്വരനിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണു ശരിയായ ധ്യാനമെന്നു പറയാം. ഈശ്വരൻ ജ്ഞാനമായതുകൊണ്ടുതന്നെ ബ്രഹ്മജ്ഞാനത്തെപ്പറ്റി അറിയുന്നവനേ ആ രീതിയിൽ സത്യത്തെ ധ്യാനിക്കാനാവൂയെന്നു പറയുമ്പോൾ, പിന്നെങ്ങിനെയാണു ധ്യാനിക്കുകയെന്നുള്ള ചോദ്യത്തിനു ശക്തി കൂടും. ശുദ്ധധ്യാനത്തിൽ മാധ്യമങ്ങളില്ല; പക്ഷേ, മാധ്യമങ്ങളുടെയിടയിൽ ജീവിക്കുന്ന മനുഷ്യന് മാധ്യമമല്ലാത്ത അവസ്ഥയിലേക്കു പോകാൻ മാധ്യമം ആവശ്യമുണ്ടെന്നതു സത്യമാണു താനും. മറ്റൊന്നിന്റെ സഹായത്തോടെയുള്ള യാത്ര അല്‌പദൂരത്തേക്കെ പ്രയോജനപ്പെടൂവെന്നതുകൊണ്ട് ധ്യാനത്തിലൂടെയുള്ള മുന്നേറ്റത്തിൽ, ഇന്ദ്രിയങ്ങളെ പ്രചോദിപ്പിക്കുന്ന മാധ്യമങ്ങളെ ഒന്നൊന്നായി ഉപേക്ഷിക്കേണ്ടതുണ്ട്. പുറംകടലിൽ ഒറ്റയ്ക്ക് തുഴഞ്ഞുകൊണ്ടേയിരിക്കുന്ന വഞ്ചിക്കാരനെപ്പോലെയാണു ധ്യാനാഭ്യാസികൾ. എന്നും ഒരേ ചക്രവാളമായിരിക്കും അനേകനാളുകളവന്റെ മുന്നിൽ ഉണ്ടായേക്കാവുന്നത്. കര അവന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് പൊടുന്നനെയായിരിക്കും; അതുപോലെയാണൊരുവൻ ബ്രഹ്മജ്ഞാനിയാവുന്നതും, ശരിയായ ധ്യാനത്തിൽ എത്തിച്ചേരുന്നതും.

സത്യമെന്ന ജ്ഞാനത്തെ ആകമാനസർവത്തിൽ നിറയ്ക്കുകവഴി അഹം ബ്രഹ്മമായി മാറുകയാണ് ശരിയായ ധ്യാനത്തിലൂടെ സംഭവിക്കേണ്ടത്. അത്തരമൊരു സന്ദർഭത്തിൽ സ്ഥലകാലബ ന്ധനങ്ങളിൽ കുടുങ്ങിയിരിക്കുന്ന യാതൊന്നുമല്ല 'ഞാൻ' എന്നൊരു മനസ്സിലാക്കലുണ്ടാവും. അപ്പോൾ ഒന്നിനോടുമുള്ള ഒരു ബന്ധവും ആത്മാവെന്ന സത്യത്തിന് പ്രസക്തമല്ലാതാവും. അതായത്, പരമമായ സത്യത്തെ തിരിച്ചറിയുന്നവനെ ശരിയായ ധ്യാനത്തിലായിരിക്കാനും കഴിയൂവെന്നർത്ഥം. "വതസ്യ നിശ്ചിന്തനം ധ്യാനം (constant awareness of That)" എന്നാണ് ആത്മപൂജോപനിഷത്തിൽ ധ്യാനത്തെ നിർവ്വചിച്ചിരിക്കുന്നത്. പരമമായ സത്തയെയാണ് 'തത്' എന്നിവിടെ പറയുന്നത്. തസ്യയെന്നാൽ 'അതിന്റെ'യെന്നർഥം. തടസമില്ലാതെ നിരന്തരം 'അതി'നെ അറിഞ്ഞുകൊണ്ടിരിക്കൽ ധ്യാനമാകും. ഇതു സാധിക്കാൻ അഹംബോധത്തെ ബോധപൂർവ്വം മാറ്റിനിർത്തണം. ഇതിനാവശ്യമായ ഇരട്ട ബോധമുള്ള പ്രപഞ്ചത്തിലെ ഏക ജീവി മനുഷ്യൻ മാത്രമാണ്. അവനു മാത്രമേ ഞാൻ ചിന്തിക്കുകയാണെന്നു ചിന്തിക്കാനാവൂ. അഹത്തെയും അഹത്തിന്റെ ബന്ധനങ്ങളേയും പൂർണ്ണമായും ഒഴിവാക്കാൻ വേണ്ടിയുള്ള യാത്രയിൽ അവയേയും കൊണ്ടുപോകുന്നത് ശരിയാവില്ല - ഒപ്പം വേണ്ടത് തനി നിശ്ശബ്ദത തന്നെ.  ചുരുക്കത്തിൽ, അഹംബോധത്തിൽ നിന്നും പരമമായ സത്താബോധത്തിലേക്കുള്ള മാർഗമാണു ധ്യാനം, എന്നു പറഞ്ഞാൽ ഭാഗികമായി എനിക്കിഷ്ടപ്പെട്ട ഒരു നിർവചനമാവും. ഈ മാർഗത്തിൽ എന്തെല്ലാം തടസങ്ങളുണ്ടോ അതെല്ലാം മനസ്സെന്ന വലിയ മേഖലയിലാണ്; വേറൊരു വാചകത്തിൽ പറഞ്ഞാൽ, മനസ്സിനെ നിർവീര്യമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക ധ്യാനത്തിന്റെ ഒരവിഭാജ്യ ദൗത്യമാണ്. ആ അർഥത്തിൽ, 'ധീ' (ബുദ്ധി) യുടെ 'ന' (ഇല്ല) ഒഴിവാക്കലാണ് ധ്യാനം (ധീ + ന = ധ്യാന = ബുദ്ധിയില്ലാത്ത അല്ലെങ്കിൽ ബുദ്ധിപ്രവർത്തിപ്പിക്കാത്ത ഒരവസ്ഥ). 

വേദകാല കാഴ്ചപ്പാടനുസരിച്ച് ശരീരം പഞ്ചകോശങ്ങളാൽ (അന്ന - പ്രാണ -  മനോ - ജ്ഞാന - ആനന്ദ) നിർമ്മിതമാണ്. ആനന്ദത്തിലാണു ബ്രഹ്മമെന്നു ധ്യാനത്തിന്റെ മറുകരയെത്തിയവനേ മനസ്സിലാകൂ. ഹിന്ദു വിശ്വാസപ്രകാരം ആത്മാവിനെ (ബ്രഹ്മത്തെ) പൊതിഞ്ഞിരിക്കുന്ന അഞ്ചാവരണങ്ങളാണു പഞ്ചകോശങ്ങൾ. ഓരോ ആവരണത്തേയും കീഴടക്കി മാത്രമേ ബ്രഹ്മത്തെ പ്രാപിക്കാനാവുകയുള്ളൂവെന്നും ധ്യാനത്തിൽ ഈ ഉന്മൂലനപ്രക്രിയയാണു സംഭവിക്കേണ്ടതെന്നും വ്യംഗ്യം. ഈ ആവരണങ്ങളെല്ലാം ശരീരവും മനസ്സുമായിട്ടാണു ബന്ധപ്പെട്ടിരിക്കുന്നത്. എല്ലാത്തിനും നാമവും രൂപവും സ്വഭാവവും ഗുണവുമെല്ലാം ഉള്ളതുകൊണ്ട് എല്ലാത്തിനേയും അഹത്തിന്റെ ഭാഗമായി കരുതാതെ വയ്യ. മനസ്സിനെ ഇല്ലാതാക്കുകയെന്നു പറഞ്ഞാൽ ഒന്നുമല്ലാതായിത്തീരുകയെന്നർഥം. ഈ ഒന്നുമല്ലാതായിത്തീരൽ മനസ്സിലാക്കണമെങ്കിൽ കത്തിക്കൊണ്ടിരിക്കുന്ന ഒരു തിരിനാളത്തെ സങ്കൽപ്പിക്കുക. അതിനു പേരുണ്ട്, ഗുണമുണ്ട്, രൂപമുണ്ട്, സ്വഭാവമുണ്ട്, ആകൃതിയുമുണ്ട്. ഈ തിരിനാളം കാറ്റത്തു കെട്ടുപോയാൽ അതവിടെയുണ്ടായിരുന്നെന്നു തെളിയിക്കാൻ യാതൊന്നും അവശേഷിക്കുന്നില്ല. ഇത്തരമൊരു അവസ്ഥാമാറ്റമാണ് ഏതൊന്നും അഹത്തെ ഉപേക്ഷിച്ചു ബ്രഹ്മമായിത്തീരുമ്പോൾ ഉണ്ടാകുന്നത്. 

ബ്രഹ്മത്തിലായിരിക്കാൻ എന്തെങ്കിലും പ്രത്യേകിച്ചു ചെയ്യേണ്ടതുണ്ടോ? ചെയ്യാതിരിക്കുന്നവർക്കും ചെയ്യുന്നവർക്കും വ്യത്യസ്ഥ ന്യായങ്ങളുണ്ട് - രണ്ടിലും വേണ്ടത്ര യുക്തിയുമുണ്ട്. ശാസ്ത്രത്തിന്റെയും സൂക്ഷ്മബുദ്ധിയുടെ യും അന്വേഷണം ചെന്നെത്തിയത്, എല്ലാം തുടങ്ങിയത് ശൂന്യതയിൽ നിന്നാണെന്ന യാഥാർത്ഥ്യത്തിലാണ്. ശൂന്യതയിൽനിന്ന് ജീവനും പ്രപഞ്ചവും എങ്ങിനെ രൂപം കൊണ്ടുവെന്നതിനെപ്പറ്റിയുള്ള നിഗമനങ്ങളിൽ മതങ്ങളും, പ്രസ്ഥാനങ്ങളും, വ്യക്തികളുമെല്ലാം വ്യത്യസ്ഥരായിരിക്കുന്നു. പക്ഷേ, ശൂന്യതയിൽ നിന്നു വന്നത് ശൂന്യതയിൽത്തന്നെ അവസാനിക്കണമെന്ന ന്യായം ആർക്കും നിഷേധിക്കാനാവാത്തതാണ്. സർവതിലും ശൂന്യതയിലേക്കു മടങ്ങാനുള്ളയൊരു ത്വര അടങ്ങിയിരിക്കുന്നുവെന്നുള്ളത് വാസ്തവമാണ്. ഈ ത്വര നൽകുന്ന പ്രചോദനംകൊണ്ടാണ് പരിണാമം സംഭവിക്കുന്നത്. പരിണാമത്തിനു ബോധപൂർണ്ണമായി സത്തുക്കൾ വിധേയപ്പെടാൻ കാരണവും ഇതിനെപ്പറ്റിയുള്ള ജ്ഞാനം തന്നെ. പരിണാമത്തിൽ ബോധപൂർവ്വം പങ്കെടുക്കുന്നതു വഴി 'വിപ്ലവകരമായ' പരിണാമമാക്കി സ്വജീവിതത്തെ അവർ മാറ്റുന്നു. ചുരുക്കത്തിൽ, ധ്യാനിച്ചാലും ഇല്ലെങ്കിലും സർവതും ഒരുനാൾ ശൂന്യതയിൽ എത്തിയേ തീരൂ. ജീവിതം ഒരു നിശ്ചിതഫലത്തിനു വിധേയമായിരിക്കുമ്പോൾ എന്തിനു കർമ്മമെന്ന ചോദ്യമുണ്ടാവും. എന്താണു കർമ്മമെന്നും, എങ്ങിനെയാണതു നിർവഹിക്കേണ്ടതെന്നും തേരാളിയായി വന്ന ഭഗവാൻ കൃഷ്ണൻ യോദ്ധാവായ അർജ്ജുനനോടു വിശദീകരിക്കുന്നു, ഗീഥയിലൂടെ. 

മനുഷ്യന്റെ ആകെത്തുകയുടെ ഒരു മൂശയാണു മനസ്സെന്നു പറഞ്ഞാൽ പൂർണ്ണമായി ശരിയല്ലെങ്കിലും മനസ്സിനെ ആ രീതിയിൽ പരിചയപ്പെടുത്തിയാലെ ശരിയാവൂ. ഊർജത്തെ സ്ഥൂലമെന്നും സൂക്ഷ്മമെന്നും തരം തിരിച്ചാൽ സൂക്ഷ്മമായതിനെ പൊതുവിൽ മനസ്സെന്നു വിളിക്കാം; അതിസൂക്ഷ്മോർജത്തെയാണ് ഈശ്വരനെന്നു (Highest Consciousness) വിശേഷിപ്പിക്കുന്നതും. ഏതൊരു മനുഷ്യനും പരിചയമുള്ള ബുദ്ധി, ഓർമ്മ, വിവേചനശക്തി മുതലായ ഗുണങ്ങൾ ഈ മനസ്സിന്റെ പുറംതലത്തിൽ വരുന്നു. മനസ്സ് അതു ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തിയെ ആസ്പദമാക്കി ഓരോ പേരുകളിൽ (ഓർമ്മ, അറിവ്, വിവേകം, ബുദ്ധി, ചിന്ത ....) വിളിക്കപ്പെടുന്നുവെന്നു പറയുന്നതാണു ശരി. ഊർജപരമായി ചിന്തിച്ചാലും എതൊരു സൃഷ്ടിയുടേയും തുടക്കം ബ്രഹ്മത്തിൽ (ഈശ്വരനിൽ) നിന്നാണെന്നു മനസ്സിലാകും; അല്ലെങ്കിൽ, സൃഷ്ടിക്കപ്പെട്ട സർവതിനും ബ്രഹ്മത്തിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു സൂഷ്മോർജമേഖലയുണ്ടെന്ന്. തുടക്കത്തിലും ഒടുക്കത്തിലും (അതിസൂക്ഷ്മതയിലും അതിസ്ഥൂലതയിലും) ഈശ്വരൻ തന്നെയാണെന്നത് മനുഷ്യബുദ്ധിക്കഗ്രാഹ്യമായ (സൃഷ്ടിയുടെ ദുരൂഹത) കാര്യം. 

പരിണാമമെന്നു പറഞ്ഞാൽ മാറ്റമാണ്. യാതൊന്നിനും മാറ്റമില്ലാതെ ആയിരിക്കാനാവില്ല, ഒരു മാറ്റവും സ്ഥിരവുമല്ല. നമുക്കറിയാവുന്ന സർവതിനും തരംഗഭാവമുണ്ടല്ലോ! ശരീരത്തിലാണെങ്കിൽ ശ്വാസത്തിനും, നാഡീസ്പന്ദനത്തിനും രസവിന്യാസത്തിനും മാത്രമല്ല തരംഗഭാവം, 28 ദിവസങ്ങൾ നീളുന്ന ജൈവിക താളത്തിനും 35 ദിവസങ്ങൾ ദീർഘിക്കുന്ന ബൗദ്ധികതാളത്തിനുമെല്ലാം വിധേയമായിട്ടാണു ശരീരം പ്രവർത്തിക്കുന്നത്. സൗരയൂഥത്തിനുണ്ട് തരംഗ ഭാവം, രാത്രി മാറി പകൽ വരുന്നു, പകൽ മാറി രാത്രി വരുന്നു - ഇതാവർത്തിച്ചുകൊണ്ടേയിരിക്കുന്നു. വൈദ്യുതിക്കുണ്ട് തരംഗഭാവം, വയർലെസ്സ് സിഗ്നലുകൾക്കെല്ലാമുണ്ട് തരംഗഭാവം. പ്രകാശം സഞ്ചരിക്കുന്നത് തരംഗഭാവത്തിലാണ്, നക്ഷത്ര സമൂഹങ്ങളിൽനിന്നു ഭൂമിയിൽ എത്തിക്കൊണ്ടിരിക്കുന്ന ഊർജ്ജ രശ്മികളും തരംഗമായാണു സഞ്ചരിക്കുന്നത്. എന്തിനധികം, ആദിയിൽ ചലനമായാണ് പ്രപഞ്ചം അനുഭവപ്പെട്ടത്. ഈ ചലനങ്ങളെല്ലാം 'സ രി ഗ മ പ ദ നി സ' യെന്ന അഷ്ടസ്വരക്കൂട്ടിലെ സ്വരങ്ങൾ പോലെ  പരസ്പരം ബന്ധപ്പെട്ടവയായിരിക്കുമ്പോഴാണ് (In harmony) പ്രപഞ്ചം ഏറ്റവും സുന്ദരമായിരിക്കുന്നത്. ഏതൊന്നും, അതിന്റെ അടിസ്ഥാന തരംഗസവിശേഷതൾ മൂല തരംഗവുമായി പരമാവധി ഗുണിതബന്ധത്തിലായിരിക്കത്തക്ക രീതിയിലാണു സൃഷ്ടിക്കപ്പെടുക. വളർച്ചയുടെ കാലത്താണ് അപസ്വരങ്ങൾ പോലെ അപവിന്യാസങ്ങൾ ഉണ്ടാകുന്നത്. ശരീരത്തിലെ രസങ്ങളുടേയും, നാഡികളുടേയും, ശ്വാസോശ്ച്വാസത്തിന്റേയുമെല്ലാം ആയിരിക്കൽ മൂലസ്പന്ദനക്രമത്തോട് താദാത്മ്യപ്പെട്ടിരുന്നാൽ അതു മൂലസ്പന്ദനത്തിന്റെ ഭാഗം തന്നെയായിരിക്കും - കടൽ ജലത്തിലെ ഒരു തുള്ളി കടലിലായിരിക്കുമ്പോൾ കടലായിരിക്കുന്നതുപോലെ തന്നെ. കടലിൽനിന്നു കാലക്രമേണ അകന്നുകൊണ്ടിരിക്കുന്ന ഒരു തുള്ളി, കടലിലേക്കു മടങ്ങുന്നതുപോലെ ധ്യാനത്തിലൂടെ മനുഷ്യൻ ബ്രഹ്മത്തിലേക്കു മടങ്ങിയില്ലാതായി ശക്തിയാർജ്ജിക്കുന്നു. ആ മടക്കത്തിനൊരു മാർഗ്ഗമേയുള്ളൂ, അതിന്റെ പേരാണു ധ്യാനം!

Monday, 5 December 2016

അവസാനത്തെ ദിവസം

സ്റ്റേഷനു പുറത്തിറങ്ങി, പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള മൺപാതയിലൂടെ ജറി മുന്നോട്ടു നടന്നു. ദൂരെ, കുറച്ചു വീടുകളും കടകളുമെല്ലാമുള്ള ആ മുക്ക് ജറി കണ്ടു; അതു തന്നെ സ്ഥലം! അയാൾ കാണിച്ചുതന്ന സ്ഥലമിതു തന്നെ; ജറി മനസ്സിലുറപ്പിച്ചു.
ട്രയിനിന്റെ ജനാലയിലൂടെ കൈചൂണ്ടി, അവിടെയാണു തന്റെ വീടെന്നയാൾ കാണിച്ചു തന്നിരുന്നതു ജറി മറന്നിരുന്നില്ല. പക്ഷേ, അയാളുടെ പേരോ വിലാസമോ യാതൊന്നും ജറിക്കറിയാമായിരുന്നില്ല. ആകെയുള്ള ലക്ഷണങ്ങളൊക്കെ പറഞ്ഞയാളുടെ വീടു കണ്ടുപിടിക്കാമെന്ന് ജറി കരുതി.
'കണ്ടുപിടിക്കണം, കണ്ടുപിടിച്ചേ ഒക്കൂ; ആ കാലുകളിൽ വീണു നന്ദി പറഞ്ഞില്ലെങ്കിൽ മനുഷ്യനെന്നു വിളിക്കപ്പെടാനുള്ള അർഹത തനിക്കുണ്ടാവില്ല'. ഇങ്ങിനെ ഉരുവിട്ടുകൊണ്ടാണ്‌ ജറി മുന്നോട്ടു നടന്നത്. അത്രക്കു വലിയ ഉപകാരമായിരുന്നാ മനുഷ്യനന്നു തനിക്കു ചെയ്തതെന്ന് ജറിക്കറിയാമായിരുന്നു. ഒരപരിചിതനായ തന്നെ അന്നയാൾ യാതൊരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ സഹായിച്ചിരുന്നില്ലെങ്കിൽ, അമേരിക്ക സ്വപ്നം കാണാൻ പോലും തനിക്കാവില്ലായിരുന്നുവല്ലോയെന്നു ജറിയോർത്തു.
അമേരിക്കയിൽ നിന്നാദ്യയവധിക്കു വന്നതിന്റെ പിറ്റേന്നു തന്നെയിറങ്ങിയതാണു ജറി, ആ വലിയ മനുഷ്യനെ കാണാൻ. ട്രയിനിൽ വെച്ചു മറന്നുപോയ തന്റെ സർട്ടിഫിക്കറ്റുകളടങ്ങിയ ആ ബാഗ്, ആ മനുഷ്യൻ എത്തിച്ചു തന്നിരുന്നില്ലെങ്കിൽ? ഓർക്കാനേ വയ്യ! 
അക്കഥയോർത്താൽ ഇന്നും ദേഹമാകെ കുളിരുകോരും. ചെന്നൈയിൽ പോയി അമേരിക്കൻ കോൺസുലേറ്റിലെ ഇന്റർവ്യുവും കഴിഞ്ഞു ട്രയിനിൽ മടങ്ങുമ്പോഴാണ് ജറിയാ മനുഷ്യനെ പരിചയപ്പെട്ടത്. പരിചയപ്പെട്ടതെന്നു പറഞ്ഞാൽ, താൻ ചെന്നൈയിൽ സ്കൂളദ്ധ്യാപകനാണെന്നദ്ദേഹം  പറഞ്ഞു; തന്റെ വീടു കണ്ണൂരാണെന്നും, അമേരിക്കയിൽ ഉന്നതവിദ്യാസത്തിന് വിസാക്ക് അപേക്ഷിച്ചിരുന്നെന്നും അതിന്റെ ഇന്റർവ്യു പാസ്സായെന്നും ജറിയും പറഞ്ഞിരുന്നു. ന്യുയോർക്കിൽ ജറിക്കു സ്കോളർഷിപ്പനുവദിച്ച കോളേജിന്റെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ ജറി പെട്ടിക്കകത്തു നിന്നും തന്റെ പുലിത്തോൽ ചിത്രാങ്കിത ബാഗ് പുറത്തെടുത്ത് ആ കോളേജിന്റെ വിശദാംശങ്ങൾ അദ്ദേഹത്തെ കാണിച്ചു. അവിടെ എന്തൊക്കെ സ്കോളർഷിപ്പുകളാണു കിട്ടുന്നതെന്നറിയാൻ അദ്ദേഹം താല്പര്യം കാണിച്ചിരുന്നു. 
ആ കോളേജിന്റെയും ഏജൻസിയുടെയും വിലാസങ്ങൾ ഒരു കടലാസിൽ ജറി കുറിച്ചുകൊടുക്കുകയും ചെയ്തു. ആർക്കെങ്കിലും ആ വിവരം എന്തെങ്കിലും രീതിയിൽ പ്രയോജനപ്പെടുന്നുവെങ്കിൽ അങ്ങിനെയാട്ടെന്നു ചിന്തിച്ചതുകൊണ്ടാണ് ആ ബാഗയാൾ പുറത്തെടുത്തത്. ആ ബാഗിലായിരുന്നു അയാളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ മുഴുവൻ. കമ്പാർട്ടുമെന്റിൽ തിരക്കു കുറവായിരുന്നതുകൊണ്ട് ജറിയതു സീറ്റിൽ തന്നെ വെച്ചിട്ട് അദ്ദേഹത്തോട് ഒബാമയുടെ ഭരണത്തേപ്പറ്റി അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു. വാഷിങ്ടണേപ്പറ്റിയും വൈറ്റ് ഹൗസിനേപ്പറ്റിയും ന്യുയോർക്കിനേപ്പറ്റിയുമൊക്കെ അവർ സംസാരിച്ചു. താമസിയാതെ, അദ്ദേഹത്തിന്റെ സ്റ്റേഷനെത്തിയപ്പോൾ അദ്ദേഹം ഇറങ്ങുകയും ചെയ്തു. സ്റ്റേഷനിലിറങ്ങാൻ എണീറ്റപ്പോൾ പുറത്തേക്കു വിരൽ ചൂണ്ടി ഒരു കൊച്ചു ഗ്രാമം കാണിച്ചിട്ട് അവിടാണു വീടെന്നദ്ദേഹം പറഞ്ഞിരുന്നു. അവിടെനിന്നധികം ദൂരത്തായിരുന്നുമില്ല സ്റ്റേഷൻ.
ഒരു ട്രയിൻ യാത്രയിൽ കണ്ടുമുട്ടുന്നവരുമായി അതിൽക്കൂടുതൽ പരിചയപ്പെടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് അനുഭവങ്ങൾ അദ്ദേഹത്തെ പഠിപ്പിച്ചിരുന്നിരിക്കണം. വീട്ടിൽ ചെന്നാൽ ചെയ്യേണ്ട ഒരുക്കങ്ങളേപ്പറ്റി ചിന്തിച്ചുകൊണ്ട് ട്രയിനിൽ ജറിയിരുന്നു. വിസാ കിട്ടുമെന്നു ചെന്നൈയിൽനിന്നേ ജറി വീട്ടിലേക്കു വിളിച്ചു പറഞ്ഞിരുന്നു. ഒരൊറ്റ വർഷം മുഴുവൻ ഈ ഒരു ലക്ഷ്യത്തിനു വേണ്ടി നോയമ്പു നോറ്റ അമ്മയെ ഈ വാർത്ത വളരെ സന്തോഷിപ്പിച്ചിരിക്കുമെന്നു ജറിക്കറിയാമായിരുന്നു. അമ്മയുടെ ആണ്ടു മുഴുവൻ നീണ്ട നോയമ്പ്, ഇതിനാണെന്നു ചേച്ചി രഹസ്യമായി പറഞ്ഞ് ജറിറിഞ്ഞിരുന്നു. അമ്മയേയും പപ്പായേയും അമേരിക്കക്കു കൊണ്ടുപോകണമെന്നു ജെറി മനസ്സിലുറച്ചു. 
പത്തു ദിവസങ്ങൾക്കുള്ളിൽ ന്യുയോർക്കിലെ കോളേജിൽ റിപ്പോർട്ട് ചെയ്യണം. അതിനിടയിൽ നൂറ്റിപ്പത്തു കാര്യങ്ങൾ വേറേയും ചെയ്യാനുണ്ട്. ഫ്ലൈറ്റ്ടിക്കറ്റ് കൺഫേമാക്കണം, സ്റ്റേഷനറി വാങ്ങണം, ജൗളിത്തരങ്ങൾ വാങ്ങണം, അത്യാവശ്യം സ്നേഹിതരോടും ബന്ധുക്കളോടും യാത്രപറയണം, ക്ലബ്ബിലെ സെക്രട്ടറിസ്ഥാനമൊഴിയണം, കണക്കുകളും ഫയലുകളുമെല്ലാം ഏൽപ്പിക്കണം, അമേരിക്കയിലുള്ള ഏലിക്കുട്ടിയാന്റിയുടെ വീട്ടിൽ ചെല്ലുമ്പോൾ കൊടുക്കാൻ പലഹാരങ്ങൾ അമ്മയുണ്ടാക്കുന്നു. ഒരു പെട്ടിയിൽ 23 കിലോയെ ആകാവൂയെന്നാന്റി പറഞ്ഞിട്ടുള്ള കാര്യം ഓർത്തു....... 
യാത്രാസുഹൃത്ത് ഇറങ്ങിയതിനു ശേഷം ഒന്നോ രണ്ടോ സ്റ്റേഷനുകൾക്കൂടി ട്രയിൻ പിന്നിട്ടു കാണണം. ട്രയിനിന്റെ കടകടാശബ്ദം ജറി കേൾക്കുന്നുമുണ്ടായിരുന്നില്ല, ട്രയിനിനേക്കാൾ വേഗത്തിൽ പിന്നോട്ടോടിക്കൊണ്ടിരുന്ന പ്രകൃതിയെ ജറി കാണുന്നുമുണ്ടായിരുന്നില്ല. ചിന്തിക്കാൻ ഒരുപാടു കാര്യങ്ങളുണ്ടായിരുന്നു ജെറിക്ക്.
വീണ്ടും ട്രയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ജെറിയുടെ കംമ്പാർട്ട്മെന്റിനെ ലക്ഷ്യമാക്കി ഓടിക്കിതച്ചു വരുന്ന ആ സുഹൃത്തിനെ ജെറി കണ്ടു - ഏതാനും സ്റ്റേഷനുകൾക്കു മുന്നിൽ ഇറങ്ങിപ്പോയ ആ സ്നേഹിതൻ തന്നെ! 
അയാളുടെ കൈയ്യിൽ തന്റെ സർട്ടിഫിക്കറ്റ് ബാഗ്! അദ്ദേഹമതു ജനാലയിലൂടേ കുത്തിത്തിരുകി അകത്തേക്കിട്ടു. എല്ലാം പെട്ടെന്നു കഴിഞ്ഞു.
"എന്റെ സ്റ്റേഷനിലിറങ്ങിയ പിച്ചക്കാരിയെടുത്തതാ....... ടാക്സിക്കു പോന്നു......" ട്രയിനിനോടൊപ്പം ഓടിക്കൊണ്ടദ്ദേഹം ട്രയിനിനേക്കാൾ കൂടുതലണച്ചുകൊണ്ടുച്ചത്തിൽ പറഞ്ഞതിൽ അത്രയും കേൾക്കാനെ ജറിക്കു കഴിഞ്ഞുള്ളൂ. അപ്പോഴേക്കും ട്രയിൻ വേഗതയാർജ്ജിച്ചിരുന്നു; ജനാലയിലൂടെ ജറിക്കു കഴുത്തു പുറത്തേക്കു നീട്ടാൻ കഴിഞ്ഞില്ല; ഒന്നും മിണ്ടാനും കഴിഞ്ഞില്ല. 
അന്നാ മനുഷ്യൻ അങ്ങിനെ ചെയ്തിരുന്നില്ലായെങ്കിൽ! 
ആ ബാഗ് മോഷണം പോയകാര്യം അദ്ദേഹം പറഞ്ഞപ്പോഴാണ് ജറിയറിഞ്ഞതുതന്നെ. ജറിക്കതൊന്നും ഓർക്കാനേ വയ്യായിരുന്നു. ആ ബാഗപ്പോൾ പുറത്തെടുക്കേണ്ടത്ര കാര്യം ഉണ്ടായിരുന്നോയെന്നു ജറി സ്വയം ചോദിച്ചു നോക്കി.
വിസായടിച്ച പാസ്പോർട്ട് കിട്ടാനും അമേരിക്കക്കു പറക്കാനുമെല്ലാം കൂടിയവശേഷിച്ചിരിക്കുന്ന എട്ടുദിവസങ്ങൾക്കുള്ളിൽ തിരിച്ചുപോയി ആ മനുഷ്യനെ കണ്ടുപിടിച്ചു നന്ദിപറയാനുള്ള സമയം തനിക്കില്ലല്ലോയെന്നു ജറിയോർത്തു. എട്ടാം ദിവസം പറന്നാലേ, പത്താം ദിവസം കോളേജിൽ റിപ്പോർട്ട് ചെയ്യാനാവൂ.
'എല്ലാ കടവും തീർക്കണം, അന്നദ്ദേഹം ടാക്സിക്കു കൊടുത്തതിന്റെ പത്തിരട്ടി തിരിച്ചു കൊടുക്കണം. ആ കാലിൽ വീണു നന്ദിപറയണം.' ജറി മനസ്സിൽ പറഞ്ഞു. ഓരോന്നോർത്തും പറഞ്ഞും ജറി ആ കൊച്ചുഗ്രാമപ്പട്ടണത്തിലെത്തി. ആദ്യം കണ്ടത് ചായപ്പീടിക.
മുഷിഞ്ഞ ബഞ്ചുകളും ഡസ്കുകളും, അര നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുള്ള ചായത്തട്ട്, അത്രയും തന്നെ പഴക്കം തോന്നിക്കുന്ന പുകനിറം ചാലിച്ചു നിറം കൊടുത്ത തടിപ്പീടികയും. ഇവിടെ ചോദിച്ചു കളയാം. റജി അതിന്റെ ഉടമയെന്നു തോന്നിച്ച, ഡസ്കുകൾ തുടച്ചുകൊണ്ടിരുന്ന ഒരു മദ്ധ്യവസ്കനോടു ചോദിച്ചു, 
"ചെന്നൈയിൽ പഠിപ്പിക്കുന്ന ഒരു മാഷുണ്ടല്ലോ, ഇവിടടുത്തു താമസിക്കുന്നെ, അദ്ദേഹത്തിന്റെ വീടേതാ? കാണാൻ വന്നതാ."  
"മാഷടെ പേരെന്താ?" അയാൾ ചോദിച്ചു.
അതു ജറിക്കറിയില്ലായിരുന്നു; വീട്ടുപേരു ചോദിച്ചു, അതും ജറിക്കറിയില്ലായിരുന്നു. 
"ഒരമ്പതുവയസ്സുവരും, നല്ല പൊക്കമുണ്ട്, കഷണ്ടിയുമുണ്ടാ സാറിന്" 
"അങ്ങിനെയൊരാൾ ഈ പട്ടണത്തിലില്ല." ചായപ്പീടികക്കാരൻ പറഞ്ഞു.
അയാൾ അടുത്ത പലചരക്കു പീടികയിലെ വിൽപ്പനക്കാരനോട് ഇങ്ങിനെയൊരാളെപ്പറ്റി ചോദിച്ചു; അയാൾക്കും അങ്ങിനെയൊരാളെ പിടികിട്ടിയില്ല. 
"മൂന്നുകൊല്ലം മുമ്പ് ആ സാർ ഇവിടെയായിരുന്നു താമസിച്ചിരുന്നത്." ജറി തറപ്പിച്ചു പറഞ്ഞു. 
"ഓ! വിജയൻ നായർ സാറായിരിക്കും! ശരിയാ, അദ്ദേഹം മരിച്ചിട്ടു മൂന്നു വർഷങ്ങളായിക്കാണും!" വിൽപ്പനക്കാരൻ പറഞ്ഞു.
"അദ്ദേഹമില്ലേ?" ജറി ചോദിച്ചു; പിന്നെ, സപ്തനാഡികളും തളർന്നുപോയതുപോലെ അവിടെ നിന്നു പോയി കുറച്ചു നേരം.
"നേരെ മുമ്പിൽ കാണുന്ന കോവിലിന്റെയവിടെനിന്ന് ഇടത്തോട്ടുള്ള കോൺക്രീറ്റ് വഴിയെ അൽപ്പം നടന്നാൽ മുറ്റത്തു കുറെ എരുമകളെ കെട്ടിയിരിക്കുന്ന വീടു കാണാം അതാ." അൽപ്പമകലേക്ക് കൈ ചൂണ്ടിക്കാണിച്ചിട്ടു വിൽപ്പനക്കാരൻ പറഞ്ഞു. 
ഒരടിപോലും നടക്കാൻ ജറിക്കു മനസ്സു തോന്നിയില്ല. ആകെ ഒരു മരവിപ്പുപോലെ തോന്നിയപ്പോൾ ജറിയാ ചായപ്പീടികയിൽ കയറിയിരുന്നു. താൻ കാണാൻ വന്ന മനുഷ്യൻ വിടവാങ്ങിയിട്ട് നാളൊത്തിരിയായത്രെ! വിശ്വസിക്കാൻ ജറിക്കു മനസ്സു വന്നില്ല. വല്ലാത്തയൊരു കുറ്റബോധം ജറിയുടേ മനസ്സിനെ പിടിച്ചുലച്ചു.
"മാഷെ അറിയുമായിരുന്നോ?" ചായക്കടക്കാരൻ ചോദിച്ചു.
"ഉവ്വ്" ജറി പറഞ്ഞു. ആരും അൽപ്പനേരമൊന്നും മിണ്ടിയില്ല. ജറി ചായക്കടയിലെ ഡസ്കിൽ ഏറെനേരം തലകുമ്പിട്ടവിടെത്തന്നെയിരുന്നു. ചായക്കടയിലാരും അവശേഷിക്കുന്നില്ലെന്നു ബോദ്ധ്യമായപ്പോൾ കടക്കാരൻ ചോദിച്ചു,
"വല്ലോം കിട്ടാനുണ്ടാരുന്നോ?" 
"ഇല്ല! ഒത്തിരി കൊടുക്കാനുണ്ടായിരുന്നു." ജറി പറഞ്ഞു. ഈ 'ഒത്തിരി'യെന്നു പറഞ്ഞാൽ എന്തുമാത്രം വരുമെന്നുള്ളതിനു വല്ല സൂചനയും കിട്ടുമോന്നറിയാൻ ചായക്കടക്കാരൻ ജറിയുടെ മുഖത്തേക്കുനോക്കി അൽപ്പനേരംകൂടി നിശ്ചലനായി അവിടെത്തന്നെനിന്നു. 
ഞെട്ടലിൽ നിന്നു മുക്തിയായെന്നു തോന്നിയപ്പോൾ ജറി പുറത്തിറങ്ങി വിൽപ്പനക്കാരൻ കാണിച്ചു തന്ന വഴിയെ നടന്നു; ആ നല്ല മനുഷ്യന്റെ വീടു തേടി.
താനുദ്ദേശിക്കുന്നയാളിന്റെ വീടുതന്നെയാണോയിതെന്നു സംശയിച്ചാണ് ജറി മുറ്റത്തേക്കു കാലെടുത്തു വെച്ചത്. മൂന്നു മെഴുത്തയെരുമകൾ ആ മുറ്റത്തിന്റെ തന്നെ ഒരു വശത്തുള്ള തൊഴുത്തിൽ നിന്നു പുല്ലു തിന്നുന്നുണ്ടായിരുന്നു. വീടിന്റെ മണമായിരുന്നില്ല, എരുമചപാപ്രയുടെ മണമായിരുന്നന്തരീക്ഷം മുഴുവൻ. വീടിന്റെ മുമ്പിലത്തെ ഭിത്തിയിൽ താൻ തേടിവന്നയാളിന്റെ ചിത്രം കണ്ടപ്പോൾ ജറിക്കാശ്വസമായി; അതാമനുഷ്യന്റെ തന്നെ ചിത്രമായിരുന്നു. ഫ്രെയിം ചെയ്ത ആ ചിത്രത്തിലേക്കു കണ്ണും നട്ട് എല്ലാം മറന്നു ജറി നിൽക്കുമ്പോൾ വീടിന്റെ മറുവശത്തുനിന്നൊരു ശബ്ദം കേട്ടു,
"ആരാ?" ജറി തിരിഞ്ഞു നോക്കിയപ്പോൾ ഒരു മെല്ലിച്ച ശരീരമുള്ള മദ്ധ്യവസ്കയായ ഒരു സ്ത്രീ. ആ മുഖത്തേക്കു തറപ്പിച്ചു നോക്കിക്കൊണ്ടു ജറി പറഞ്ഞു, 
"വിജയൻ സാറിന്റെ ഒരു സ്നേഹിതനാ. കണ്ണൂരുനിന്ന്." ആ സ്ത്രീ വീടിനു പിന്നിലൂടെ വന്നു മുൻകതകു തുറന്നു, അകത്തു കയറിയിരിക്കാൻ മുഖം കൊണ്ട് ആംഗ്യം കാണിച്ചു. വീടിന്റെ ഉൾവശം വൃത്തിയുള്ളതും അടുക്കും ചിട്ടയുമുള്ളതുമായിരുന്നു. വിജയൻ സാർ നിർത്തിയിടത്തുനിന്നു തന്നെ തുടരാൻ വെമ്പുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണു മനസ്സിലേക്കു വന്നത്. വിജയൻ സാറിന്റെ മരണശേഷം അവർക്കവശേഷിക്കുന്ന വരുമാനം ഈ എരുമകൾ നൽകുന്ന അമൃതായിരിക്കണമെന്നു ജറി​യൂഹിച്ചു. 
"ആരാ?" ആ സ്ത്രീയുടെ മുഖത്തേക്കു നോക്കി ജറി ചോദിച്ചു.
"ഭാര്യയാ!" അവർ പറഞ്ഞു. അങ്ങിനെ പറഞ്ഞില്ലായിരുന്നെങ്കിൽ ജറിയവരെ അങ്ങിനെ കാണുമായിരുന്നില്ല. ജറി പരിചയപ്പെട്ട സുന്ദരനും അഭ്യസ്ഥവിദ്യനുമായ ആ സഹയാത്രികന്, ഒരിക്കലും ഇണങ്ങുന്ന ഒരു രൂപമായിരുന്നില്ല ജറിയുടെ മുമ്പിലുണ്ടായിരുന്ന പ്രായേണ മെല്ലിച്ചതെന്നു പറയാവുന്ന ആ സ്ത്രീ രൂപം.
"എന്തു പറ്റിയതാ? ആരോഗ്യപ്രശ്നങ്ങൾ വല്ലതുമുണ്ടായിരുന്നോ?"
"ഒരു ദിവസം, ചെന്നൈയിൽ നിന്നു വന്ന വഴി ഒരു തളർച്ചപോലെ തോന്നുന്നുവെന്നു പറഞ്ഞു; വന്നപാടെ കയറിക്കിടന്നു. ആസ്പത്രിയിൽ പോണോന്നു ചോദിച്ചപ്പോൾ വേണ്ടാന്നാ പറഞ്ഞത്....... പിന്നെ എണീറ്റില്ല." ശബ്ദം ഇടറിയപ്പോൾ അവർ നിർത്തി. എങ്കിലും, നീണ്ട നിശ്ശബ്ദതയെ വീണ്ടും ഭേദിച്ചതവർ തന്നെയായിരുന്നു.
"സ്കൂളീന്ന് വന്നവരാ പറഞ്ഞത്, ഹാർട്ടിനു ബ്ലോക്കുണ്ടായിരുന്നെന്നും ഉടനെന്തെങ്കിലും ചെയ്യണമെന്നു ഡോക്ടർ ആറു മാസങ്ങൾക്കു മുമ്പു പറഞ്ഞിരുന്നതാണെന്നും, ഒന്നും വകവെക്കാതെ കഴിയുകയായിരുന്നെന്നും. ........ സാറിനറിയാമായിരുന്നെല്ലാം." അൽപ്പനേരത്തെ നിശ്ശബ്ദതക്കു ശേഷം അവർ വീണ്ടും തുടർന്നു, 
"മൂന്നു പെൺകുട്ടികളെ പഠിപ്പിച്ചു വലുതാക്കി വളർത്തേണ്ടി വരുന്നതിനിടക്ക് ഒരോപ്പറേഷനുള്ള ശേഷി ഏട്ടൻ കണ്ടില്ല."
ഒന്നു നിർത്തിയതിനുശേഷം പറഞ്ഞുതീരാനുള്ളതുമുഴുവൻ ഒരുമിച്ചു വാരിവിതറുന്ന ആവേശത്തോടെയവർ തുടർന്നു.
"അവസാനത്തെ ദിവസത്തെ യാത്രയിലെന്നപോലെയായിരുന്നു വിജയേട്ടന്റെ അവസാനമാസങ്ങളിലെ എല്ലാ ദിനചര്യകളും. ഒരുപാടുപേർക്കദ്ദേഹം കൈയ്യയച്ചു സഹായം ചെയ്തിട്ടുണ്ടെന്നറിഞ്ഞു, പിന്നീട്." അങ്ങിനെ വിലപ്പെട്ടയെന്തെങ്കിലും സഹായം കിട്ടിയയാളാണോ ഈ വന്നിരിക്കുന്നതെന്നു സംശയിക്കുന്നതു പോലെ അവർ ജറിയുടെ മുഖത്തേക്കു നോക്കി അകത്തേക്കുള്ള വാതിൽപ്പടിയിൽത്തന്നെ പാതി മറഞ്ഞു നിന്നു. 
ജറി വീണ്ടും ആ ചിത്രത്തിലേക്കു നോക്കി, ഇപ്പോൾ ചിത്രത്തിനടിയിൽ രേഖപ്പെടുത്തിയിരുന്ന തിയതികൾ നന്നായി കാണാമായിരുന്നു. 
'മരണം - 12 ഓഗസ്റ്റ് 2011'. 
മിന്നൽ പിണർപോലെ ആ തിയതി ജറിയുടെ മനസ്സിൽകിടന്നൊന്നു പുളഞ്ഞു; അതു താൻ ചെന്നൈ കോൺസലേറ്റിൽ ഇന്റർവ്യുവിനു പോയി മടങ്ങിയ വെള്ളിയാഴ്ചയായിരുന്നല്ലോയെന്നു ജറി പെട്ടെന്നോർമ്മിച്ചുഇരുന്നിടത്തു നിന്ന് ചാടിയെണീൽക്കാതിരിക്കാൻ ജറിക്കു കഴിഞ്ഞില്ല. അന്നു തന്റെ സർട്ടിഫിക്കറ്റ് ബാഗ് തിരിച്ചേൽപ്പിച്ചിട്ടു വീട്ടിൽ വന്നപ്പോഴായിരിക്കണമല്ലോ അദ്ദേഹത്തിനു പെട്ടെന്നാഘാതമുണ്ടായതെന്നു ചിന്തിക്കാതിരിക്കാനും ജറിക്കു കഴിഞ്ഞില്ല. 
ഒരൊറ്റ നിമിഷം കൊണ്ട് വിയർത്തു കുളിച്ചു കഴിഞ്ഞിരുന്നു ജറി. 
അതിശീഘ്രം കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ ഇതളുകൾക്കു നൽകാവുന്നതിലും കൂടുതൽ കുളിർമ്മ ജറിക്കപ്പോൾ ആവശ്യമായിരുന്നു. ജറി വല്ലാതെ വിയർക്കുന്നതു കണ്ടായിരിക്കണം, ആ സ്ത്രീ ഒരു സ്റ്റീൽ ഗ്ലാസ്സിൽ നിറയെ വെള്ളവുമായിയെത്തിയത്. ആ വെള്ളം മുഴുവൻ ഒറ്റവലിക്കയാൾ കുടിച്ചു തീർത്തു.
തന്റെ ബാഗു തരാൻ സ്വന്തം ജീവൻ പണയം വെച്ചായിരിക്കണമല്ലോ അദ്ദേഹം ഓടിയതെന്നോർത്തപ്പോൾ ബോധം മറയുന്നതുപോലെ ജറിക്കു തോന്നി. ആ മുറിയിലെ സോഫായിലും താടിക്കു കൈകൊടുത്ത് തലകുമ്പിട്ടു ജറിയിരുന്നേറെനേരം. സ്ഥലകാലബോധം കിട്ടിയെന്നുറപ്പായപ്പോൾ ജറി വാതിൽക്കലേക്കു നോക്കി - ആ സ്ത്രീയപ്പോഴും അവിടെനിന്നും പോയിട്ടുണ്ടായിരുന്നില്ല.
"ഞാനവധിക്കു വന്നപ്പോഴാ അറിഞ്ഞത്; അമേരിക്കയിലായിരുന്നു." ജറി ആ സ്ത്രീയുടെ മുഖത്തേക്കു നോക്കിപ്പറഞ്ഞു.
"കോർണൽ യൂണിവാഴ്സിറ്റി?" അവർ ചോദിച്ചു. ജറിയുത്തരമൊന്നും പറഞ്ഞില്ല, വാപൊളിച്ചിരുന്നു പോയി. ഈ സ്ത്രീക്കെന്താ ദർശനവരം വല്ലതുമുണ്ടൊന്നാണു ജെറി പെട്ടെന്നു ചിന്തിച്ചത്. ജറിയുടെ ചോദ്യഭാവത്തിലുള്ള മുഖം കണ്ടിട്ടാവണം ആ സ്ത്രീ പറഞ്ഞു.
"വിജയേട്ടന്റെ പോക്കറ്റിൽ ആ കോളേജിന്റെ വിലാസമുണ്ടായിരുന്നു - ഒരു തുണ്ടിൽ."
ട്രയിനിൽ വെച്ചൊരു സ്ലിപ്പിൽ ആ യൂണിവാഴ്സിറ്റിയുടെ വിലാസം സാറിനു കുറിച്ചുകൊടുത്തിരുന്നത് ജറിക്കോർമ്മ വന്നു.
"അതെ." ജറി പറഞ്ഞു; ജറി തുടർന്നു ചോദിച്ചു, 
"കുട്ടികളെന്തെടുക്കുന്നു?"
"വരാറായി; മൂത്തവൾ മല്ലിക പത്തിൽ, ജമന്തിക എട്ടിലും, ഇളയവൾ അല്ലി അഞ്ചിലും."  ആ സ്ത്രീ മറുപടി പറഞ്ഞു.
"അടുത്തു സ്കൂളുണ്ടോ?" ജറി ചോദിച്ചു.
"ഇല്ല; പട്ടണത്തിൽ പോണം, സ്കൂൾ വാൻ വരും." അവരപ്പോൾ ഇംഗ്ലീഷ് മീഡിയത്തിലായിരിക്കണമെന്നു ജറി അനുമാനിച്ചു. ആ സ്ത്രീയുടെ മുഖത്തേക്കു നോക്കിയാൽ തന്നെയറിയാമായിരുന്നു, അവരനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട്. ജറി പതിയെ എണീറ്റ് ആ സ്ത്രീയുടെ മുഖത്തേക്കു തന്നെ നോക്കിക്കൊണ്ടു പറഞ്ഞു,
"എനിക്കു വിജയൻ സാറിനോടൊരു വലിയ കടമുണ്ട്; അതു തീർക്കാനാ ഞാൻ വന്നത്. മൂവരുടെയും പഠനത്തിനുള്ള മുഴുവൻ ചിലവുകളും ഇനി ഞാൻ തരും. ഓരോ മാസവും നിങ്ങളുടെ അക്കൗണ്ടിൽ പണം എത്താനുള്ള ക്രമീകരണം ഞാൻ ചെയ്യും."
"അയ്യോ! അതൊന്നും വേണ്ടാ." ആ സ്ത്രീ പറഞ്ഞു. ഇപ്പറഞ്ഞതിന്റയത്രയാർക്കെങ്കിലും കൊടുക്കാൻ വിജയേട്ടന്റെ കൈയ്യിൽ ഉണ്ടായിരുന്നതായി ആ സ്ത്രീക്കറിയില്ലായിരുന്നു. 
"വിജയേട്ടനെപ്പോലെ അവസാനത്തെ യാത്രക്കുള്ള പുറപ്പാടാണോ?" അവർ തുടർന്നു ചോദിച്ചു. 
അവസാനത്തെ യാത്രയെന്നു ബോദ്ധ്യമാകുമ്പോഴാണല്ലോ ആരും സ്വയം മനസ്സിലാക്കുകയെന്ന സത്യമാണല്ലോ ഇവർ പറയുന്നതെന്നു ജറി ചിന്തിച്ചു. 
"അല്ല," ജറി പറഞ്ഞു. പിന്നെ അവരുടെ അക്കൗണ്ട് വിശദാംശങ്ങളും ശേഖരിച്ചു ജറി യാത്രപറഞ്ഞു തിരിഞ്ഞു നടന്നു. പടിയിറങ്ങുമ്പോൾ തിരിഞ്ഞു നോക്കാതെ ജറി പറഞ്ഞു,
"ഇനിയും വരാം."
മടങ്ങുന്ന വഴി കോവിലിനു മുന്നിലെത്തിയപ്പോൾ കോവിലിലേക്കു തിരിഞ്ഞുനിന്നു തൊഴുതുകൊണ്ട് ജറി സ്വയം മന്ത്രിച്ചു,
'അവസാനത്തെ ദിവസത്തിലെന്നപോലെ എല്ലാ ദിവസങ്ങളും ആയിരിക്കാൻ എനിക്കെന്നും കഴിയണമേ ഭഗവാനേ!'

Saturday, 26 November 2016

സഭാജയിലുകൾ

ശ്രീബുദ്ധന്റെ ചിന്താപദ്ധതി മനുഷ്യന് സ്വാതന്ത്യത്തിന്റെ വഴി തെളിച്ചപ്പോൾ മറ്റൊരു ബുദ്ധനായിരുന്ന (ബോധോദയം സംഭവിച്ചവൻ) യേശുവിന്റെ "അനുയായികൾ" ലോകത്തിനു വച്ചുനീട്ടുന്നത് വിശ്വാസത്തിന്റെ അടിമത്തമാണ്. സ്വാതന്ത്ര്യത്തിന്റെ നിരാസമാണ് അടിമത്തം. ഇന്ന് മതത്തിന്റെ പേരിൽ വളർന്നുപടരുന്നതൊക്കെ ഭയപ്പാടും ആർത്തിയും രൂപം കൊടുക്കുന്ന പൊള്ളയായ ദൈവസങ്കല്പങ്ങൾ മാത്രമാണ്. അവയിൽ യേശുവിന് യാതൊരു പങ്കുമില്ല.

അത്യാർത്തിയാണ് വിശ്വാസികളെ പള്ളികളിലേക്കും തീർത്ഥകേന്ദ്രങ്ങളിലേക്കും പേരെടുക്കാനാഗ്രഹിക്കുന്ന ധ്യാനഗുരുക്കളുടെ പക്കലേയ്ക്കും നയിക്കുന്നത്. ദൈവം എല്ലാവർക്കും കൊടുക്കുന്നതൊന്നും പോരാത്ത ഇത്തരക്കാരാണ് നല്ല വിശ്വാസികൾ എന്നാണ് വൈദികരും പഠിപ്പിക്കുന്നത്. പൂഞ്ഞാറിനു കിഴക്കുള്ള അടിവാരം പോലൊരു കുഗ്രാമത്തിൽ നിന്നുപോലും ആഴ്ചതോറും വേളാങ്കണ്ണിക്കും മലയാറ്റൂറിനുമൊക്കെ ബസ്സുകൾ നിറച്ച് യാത്രയാകുന്നത് തങ്ങൾക്ക് അദ്ഭുതങ്ങൾ തന്നെ വേണം എന്ന ആർത്തിയുള്ളവരാണ്. അതു പ്രോത്സാഹിപ്പിക്കാൻ പുരോഹിതരും!

അസ്തിത്വം മുഴുവൻ ദൈവികത്വം നിറഞ്ഞു നില്ക്കുമ്പോഴും ഇവർക്ക് തികയുന്നില്ല. അവർ വ്യക്തിപരവും സവിശേഷവുമായ അനുഗ്രഹങ്ങൾക്കായി യാചിച്ചു കൊണ്ടേയിരിക്കുന്നു. മദ്ധ്യസ്ഥരെ മാറി മാറി തേടിയലയുന്നു. വീര്യം കുറഞ്ഞുപോയ യുദായെ വിട്ടിട്ടു് പുതുതായി കളത്തിലിറക്കിയ എവുപ്രാസിയെ പിടിക്കുന്നു.

എന്നാൽ ബുദ്ധന് പ്രാർത്ഥന അസാധ്യമാണ്. കാരണം, ഉള്ളിൽ ദൈവംതന്നെ നിറഞ്ഞിരിക്കുന്നവൻ എന്തിനായിട്ടാണ് പ്രാർത്ഥിക്കുക? ദൈവത്തെ അറിഞ്ഞവർ മൗനികളായിത്തീരുകയാണ് ചെയ്യുന്നത്. ആരോടും ഒന്നും പറയേണ്ടയാവശ്യം അവർക്കുണ്ടാകുന്നില്ല. ഏറ്റവും നല്ല പ്രാർത്ഥന ശുദ്ധമായ മൗനമാണ്. മുഴുവൻ അസ്തിത്വത്തെയും മുന്നിൽ കണ്ടുകൊണ്ടുള്ള പ്രണാമമാണത്. എല്ലാം നന്ദിയോടെ കാണുകയും സ്വീകരിക്കുകയും ചെയ്യുന്ന ഹർഷോന്മാദമാണത്. പ്രാർത്ഥിക്കുകയല്ല, മറിച്ച് പ്രാർത്ഥനയിൽ ആയിരിക്കുക എന്നതുതന്നെയാണ് ധ്യാനം. അവിടെ സ്വത്വം അപ്രത്യക്ഷമാകുന്നു. അഹംബോധമില്ലാതാകുന്നു. അതുകൊണ്ടു് വ്യക്തിപരമായതെല്ലാം മായുന്നു. സുന്ദരമായ അസ്തിത്വത്തിന്റെ മഹാഭൂമികയായിത്തീരുക എന്നതാണ് ധ്യാനത്തിൽ സംഭവിക്കുന്നത്. അഹത്തിന്റെയഭാവം സൃഷ്ടിക്കുന്ന സംശുദ്ധ ശൂന്യത! പ്രാർത്ഥനയിൽ സ്വാർത്ഥകേന്ദ്രമായ "ഞാൻ" നിറഞ്ഞു നില്ക്കുമ്പോൾ ധ്യാനത്തിൽ "ഞാൻ" അപ്രത്യക്ഷനാകുന്നു. "ഒരു ചെടി പുഷ്പിക്കുന്നത് അതിന്റെ ധ്യാനമാണെന്ന് ഓഷോ പറയുന്നു.

ഒരു യാഥാസ്ഥിതിക ക്രിസ്ത്യാനിക്കും ഇത് മനസ്സിലാവില്ല. കാരണം, 'ഞാൻ' നിറഞ്ഞു തുളുമ്പുന്ന യാചനകളുടെ ആവർത്തനമാണ് വിശ്വാസസാക്ഷ്യം എന്നാണവർ ധരിച്ചിരിക്കുന്നത്. അതിനുദാഹരണമാണ് എണ്ണിയാലൊടുങ്ങാത്ത നൊവേനകളും കൊന്ത നമസ്ക്കാരങ്ങളുടെ ചങ്ങലകളും.
മറിച്ചൊന്ന് പറഞ്ഞുകൊടുക്കാനുളള വിവരം ഒരു പരോഹിതനും ഒട്ടില്ല താനും. നമ്മൾ അയ്യോപാവം പറയുമ്പോൾ പ്രസാദിക്കുകയും അല്ലാത്തപ്പോൾ കണ്ടില്ലെന്നു വയ്ക്കുകയും ചെയ്യുന്ന പിതാവായ ദൈവത്തെയാണ് നമ്മുടെ പുരോഹിതർക്കും അവരുടെ സ്പെഷൽ പതിപ്പ് ക്രിസ്തുമതത്തിനുമറിയാവുന്നത്. അപരിമേയവും അനന്തവുമായ ഉണ്മയെപ്പറ്റിയും അതിന്റെ വർത്തമാനാനുഭവമായ സ്വന്തം അല്പാസ്തിത്വത്തെപ്പറ്റിയും ലഭ്യമായ അവബോധത്തിൽ ഈശ്വരാനുഭവത്തിലും മാറ്റം വരാം എന്നു വകവയ്ക്കാനുള്ള ധൈര്യം ക്രിസ്തുമതത്തിന് ഒരിക്കലും കൈവരില്ല. കാരണം, അതത്ര യാഥാസ്ഥിതികമാണ്. വാതസവത്തിൽ, പിതാവായ ദൈവമെന്ന സങ്കല്പം തന്നെ ബാലിശമാണ്, പ്രാകൃതമാണ്. ആൺകോയ്മയുടെയും പിതൃസ്വരൂപത്തിന്റെയും അധിനിവേശത്തിൽ നിന്നുരുവായതാണ് ആ സങ്കല്പം. യേശുവും അതിനു വഴിപ്പെട്ടെങ്കിൽ അത് സ്വാഭാവികം മാത്രം. സുവിശേഷത്തെ ആധാരമാക്കി ആ ആശയത്തിൽ പിടിമുറുക്കുന്നതിൽ അർത്ഥമില്ല. കൂടുതൽ ആഴമായവയിലേക്ക് പോകാനാകാത്തവർക്ക് ഇത്തരം അത്താണികൾ ആവശ്യമായി വരും. അതനുവദിക്കുക. വ്യാജമായ രോഗങ്ങൾക്ക് വ്യാജമായ മരുന്നുകൾ ഫലപ്രദമാകാൻ പ്രകൃതി പലപ്പോഴും അനുവദിക്കാറുണ്ടല്ലോ.

എന്നാൽ ഇത്തരം ശരാശരി അർത്ഥവ്യതിയാനങ്ങൾ മാത്രമാണോ ക്രിസ്ത്യാനിറ്റിയും അതിന്റെ പൗരോഹിത്യവും സൃഷ്ടിക്കുന്നത്? അല്ലല്ലോ. തങ്ങളുടെ മതമാണ് ഏറ്റവും ശരിയെന്ന നിർലജ്ജമായ മാനസ്സിക തടവറയെയും അവർ കെട്ടിയുണ്ടാക്കി വിശ്വാസികളെ അതിനുള്ളിൽ ബന്ധിക്കുന്നു. വേലികളില്ലാത്ത മനസ്സിൻറെ വിശാലതയാണ് സ്വാതന്ത്ര്യം. ക.സഭയിൽ, എന്ന് എവിടെ തിരിഞ്ഞാലും, വേലികളുടെ സമൃദ്ധിയാണ് കാണാൻ കഴിഞ്ഞിരുന്നത്. ഇന്നാകട്ടെ, കരുണയുടെ വർഷം കടന്നുപോയിട്ടും, അവ ഒന്നിനൊന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. മതത്തിലായാലും അതിനു വെളിയിലായാലും ഏതെങ്കിലും പ്രത്യേകതകൾ അവകാശപ്പെടുന്ന ഓരോ ഗ്രൂപ്പും മനുഷ്യനെ സംബന്ധിച്ച് ഒരു തടവറയാണ്. അവ മനുഷ്യരെ വെട്ടിമുറിക്കുകയും വേർതിരിക്കുകയും മാത്രമാണ് ചെയ്യുന്നത്. എൻറെ മതം, അതിൻറെ വിശ്വാസങ്ങൾ, എൻറെ രൂപത, എൻറെ ഇടവക, എൻറെ റീത്ത് എന്നതെല്ലാം ഓരോരോ ജയിലുകളാണ്. ആ ജയിലുകളിലുള്ളവർ തങ്ങളുടെ ജയിലാണ് മെച്ചമെന്ന് അത്തരം മറ്റു ജയിലുകളിൽ കഴിയുന്ന മരമണ്ടന്മാരോടു് കയർക്കുന്നു. അന്യനാടുകളിൽ ചെന്നുപോലും ഈ ജയിലുകളുടെ ശാഖകൾ പടുത്തുയർത്തുന്നു, സീറോ മലബാർ സഭ. ഇത്തരം സഭാജയിലുകൾ USAയിൽ, ആസ്ത്രേലിയയിൽ, ഇംഗ്ലണ്ടിൽ ഒക്കെ സ്ഥാപിതമായിക്കഴിഞ്ഞു. ഫരിദാബാദിലും കൽക്കട്ടയിലും ചെന്നൈയിലും അവരത് പണ്ടേ ചെയ്തുവച്ചു.

മാനസിക തടവറ-നിർമ്മിതിയുടെ ഈ സംസ്കാര ശോഷണത്തെ പ്രോത്സാഹിപ്പിക്കുന്ന തൊഴിലാണ് നമ്മുടെ മെത്രാന്മാരും പുരോഹിതരും, അടുത്ത കാലത്ത് പ്രത്യേകിച്ചും, ഏറ്റെടുത്തിരിക്കുന്നത്. അതുവഴി അവർ അന്യരെ വഞ്ചിക്കുകയാണെന്ന് അവരിൽ മിക്കവർക്കും അറിയാം. അത് ഏറെ നാൾ തുടരുമ്പോൾ, സ്വയം വഞ്ചിക്കുകയാണെന്ന കാര്യംപോലും അവർ മറക്കുന്നു. അജ്ഞതയുടെയും കാപട്യത്തിന്റെയും കൂമ്പാരങ്ങളാണ് ഇത്തരം മേലാളന്മാർ. മനുഷ്യരെ ശുദ്ധീകരിക്കുകയോ ഉദ്ധരിക്കുകയോ ചെയ്യാൻ പര്യാപ്തരല്ലാത്ത അവർ സ്വന്തം മതത്തെയും സമൂഹത്തെയും ജീർണിപ്പിച്ചുകൊണ്ടിരിക്കുന്നു.

സഹസ്രാബദങ്ങളുടെ ചരിത്രം ഈ വസ്തുതയെ സ്ഥിരീകരിക്കുന്നു. അണലി സന്തതികളെന്നും വെള്ളയടിച്ച കുഴിമാടങ്ങളെന്നും യേശു വളിച്ചത് മനുഷ്യ സമൂഹത്തിൻറെ ഇത്തരം അപനിർമാണങ്ങളിൽ വ്യാപൃതരായ പുരോഹിതരെയാണ്.