Wednesday 29 November 2017

മാനുകളുടെ ഉപ്പാ!

ആരിഫും ഞാനും തമ്മിലുള്ള ബന്ധം പറഞ്ഞാൽ അത്രക്കൊന്നുമില്ല; എന്റെ വീടിന്റെ അടുത്തായിരുന്നവന്റെയും വീട് - കഷ്ടിച്ചൊരു ഫർലോംഗ് അകലം കാണും. 
സ്‌കൂളിൽ പഠിച്ചോണ്ടിരുന്ന കാലത്ത് വീട്ടിലെന്നും പാൽ കൊണ്ടുവരുന്നത് ആരിഫായിരുന്നു; അങ്ങിനെയാണവനുമായി കൂടുതൽ അടുപ്പം. അവൻ മാറിയപ്പോൾ അവന്റനുജനായി പാൽക്കാരൻ.
ഞാൻ പഠിച്ചത് 'സ്കൈ ഹൈ' ലും, അവൻ നാട്ടിലെ തന്നെ സെ. ജോസഫ്സിലുമായിരുന്നു. ഇന്നെനിക്കു തോന്നുന്നു അവനെയെന്നും കണികാണാൻ കഴിഞ്ഞതായിരുന്നിരിക്കാം എന്റെ ഉയർച്ചയുടെ കാരണമെന്ന്. 
അവന്റെ ഉപ്പാ വണ്ടിയിൽ നിന്ന് വീണു നടുവിനു പരിക്കുപറ്റി, കിടന്ന കിടപ്പിലായി. ഉമ്മാ പലഹാരം ഉണ്ടാക്കി വിറ്റു കിട്ടുന്ന കാശും പശുവിനെ കറന്നു കിട്ടുന്നതുമായിരുന്നു തുടർന്നവരുടെ വരുമാനം. 
ഒരിക്കൽ ഞാനാ വീട്ടിൽപോയിട്ടുണ്ട്, പാലിന്റെ കാശു കൊടുക്കാൻ. ആരീഫും ഞാനും അന്നു പ്ളസ് റ്റു വിനു പഠിക്കുകയായിരുന്നു. അന്നാണ്, അവനു താഴെ ഒരനുജനെ കൂടാതെ മൂന്നു പെൺകുട്ടികളും കൂടിയുണ്ടെന്നു ഞാനറിഞ്ഞത്. 
ഞാനാ വീട്ടിലേക്കു കയറുമ്പോൾ, ഉപ്പാ കിടന്നുകൊണ്ട് പറഞ്ഞു കൊടുക്കുന്നത് ശ്രദ്ധാപൂർവ്വം പഠിക്കുകയായിരുന്നൊരുവൾ. അവന്റെ ഉപ്പായുടെ ഒരു വശം മുഴുവൻ പുസ്തകങ്ങളായിരുന്നു - നിരവധി ഗൈഡുകൾ! 
ഒരു കുടുംബത്തിന്റെ വളരാനുള്ള ഇഛയുടെ ആഴം എനിക്കന്നാണു മനസ്സിലായത്. 
എങ്ങിനെയെങ്കിലും സ്റ്റാറ്റസിനനുസരിച്ച് വെറുതെ ഒരെഞ്ചിനീയറിങ് പാസ്സാകണമെന്ന ചിന്തയിൽ നിന്നും മാറി ജീവിതം വെട്ടിപ്പിടിക്കണമെന്ന് എനിക്കു തോന്നിയത് അതിനു ശേഷമാണ്.
ഒരു സംഭവവും എന്നെ സ്വാധീനിച്ചുവെന്നു പറയാൻ എനിക്കിഷ്ടമില്ലായിരുന്നു. അതുകൊണ്ടിതും ഞാനാരോടും പറഞ്ഞില്ല.
എനിക്ക് ഐ ഐ റ്റി ക്ക് അഡ്മിഷൻ കിട്ടിയതിൽ പിന്നെ നാട്ടിൽ വളരെ കുറച്ചെ നിന്നിട്ടുള്ളൂ. 
പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ്‌ ഞാനിപ്പോൾ ആരിഫിനെ കാണുന്നത്.
പട്ടണത്തിലെ മാളിൽ കോസ്മെറ്റിക്സിന്റെ കൊറിഡോറിൽ മോൾക്ക് നെയിൽ പോളീഷ് തിരയുന്നതിനിടയിലാണ് വണ്ടിയും തള്ളി ആരിഫ് വരുന്നതു ഞാൻ കണ്ടത്. അവനെ കണ്ടപ്പോഴെ എനിക്കു മനസ്സിലായി; ഞാൻ ചാടി വിളിച്ചു,
"ആരിഫ്!" അവൻ തിരിഞ്ഞു നിന്നെങ്കിലും ഒന്നും മിണ്ടിയില്ല. എങ്ങിനെ പ്രതികരിക്കണമെന്നറിയാതെ പകച്ചു നിന്നുപോയവൻ, അൽപ്പനേരം. 
"ഹള്ളാ! ഇതാര്, ഇവിടെന്താ?" അവൻ ചോദിച്ചു. 
"ഞാനിവിടെ കെ. ബി. എസ് എഞ്ചിനീയറിംഗ് കോളേജിലാ പഠിപ്പിക്കുന്നത്." ഞാൻ പറഞ്ഞു.
ആരിഫിനോടെന്താ എങ്ങിനെയാ ചോദിക്കേണ്ടതെന്നെനിക്കൊരെത്തും പിടിയും കിട്ടിയില്ല. ഇന്നവൻ വളരെ നല്ല അവസ്ഥയിലാണെന്ന് മനസ്സിലാക്കാൻ അവന്റെ വേഷം മാത്രം കണ്ടാൽ മതിയായിരുന്നു. 
"നീയിപ്പോ?" ഞാൻ ചോദിച്ചു. 
"ഞാനിപ്പോൾ എസ്. വി എക്സ്പോർട്ട്സിൽ ചീഫ് എക്സിക്യുട്ടിവാ." അവൻ പറഞ്ഞു. അവിടെ ആ പോസ്റ്റിൽ എത്തണമെങ്കിൽ ചെറിയ പഠനമൊന്നും പോരായെന്നെനിക്കറിയാമായിരുന്നു. 
ഞാൻ ചോദിക്കാൻ ഉദ്ദേശിച്ചതെന്താണെന്നത് മുന്നേ അറിഞ്ഞതു പോലെ അവൻ പറഞ്ഞു.
"ഞാൻ സി. എസ് എടുത്താരുന്നു." ആരിഫ് പറഞ്ഞു. 
"എല്ലാ പേപ്പറുകളും കിട്ടിയോ?" ഞാൻ ചോദിച്ചു. കൂട്ടുകാരിൽ പലരും സി.എസ് നും സി. എ ക്കും പോയിട്ട് സ്വില്ലിട്ട കാര്യമാണെനിക്കോർമ്മ വന്നത്. അതു കൊണ്ടാണങ്ങിനെ ചോദിച്ചത്. എല്ലാ പേപ്പറുകളും ഫസ്റ് അറ്റംപ്റ്റിൽ കിട്ടാത്ത ഒരുവന് എസ്. വി യിൽ ജോലി തരപ്പെടുകയില്ലെന്നും എനിക്കറിയാമായിരുന്നു. 
പിന്നെ, ചെറിയൊരു നിശ്ശബ്ദതയായിരുന്നു. ആ നിശ്ശബ്ദത ഭേദിച്ചതും ആരിഫായിരുന്നു. 
"മാൻ ഓടുന്നത് ജീവനു വേണ്ടിയും, സിംഹം ഓടുന്നത് ആഹാരത്തിനു വേണ്ടിയുമല്ലേ?" അവൻ ചോദിച്ചു. എനിക്കതിനുത്തരം പറയാനേ കഴിഞ്ഞില്ല. എങ്കിലും എനിക്കറിയാമായിരുന്നു, ഒരുമിച്ചോടിയാൽ ജയിക്കുന്നത് മാനായിരിക്കുമെന്ന്. അൽപ്പനേരം ഒന്നും മിണ്ടാനെനിക്കു കഴിഞ്ഞില്ല. 
എന്റെ ചിന്തകൾ മുഴുവൻ മാനുകളെ സൃഷ്ടിക്കുന്ന ഉപ്പാമാരെപ്പറ്റിയായിരുന്നു.

Monday 20 November 2017

ഒരു വിനോദയാത്രയുടെ കഥ

ഇന്നു ഗോപാലകൃഷ്ണനെ എന്റെ കൈയ്യിൽ കിട്ടിയാൽ ഞാൻ രണ്ടെണ്ണം ഇട്ടു കൊടുക്കും, ചെവിടു നോക്കി. ബാക്കി കേസ് പിന്നെയല്ലേ? 
അമ്മിണിക്കുട്ടിയുടെയടുത്ത് ഇന്നേവരെ ചമ്മേണ്ടി വന്നിട്ടില്ല. 
കക്കാടമ്പൊയിലിനു റ്റൂർ പോകാൻ തയ്യാറെടുത്തിരിക്കുന്ന മോനുവിനോടും കെട്ടിയോളോടും എന്തായിനി പറയുക?
പറഞ്ഞിട്ടെന്തുകാര്യം? 
ഇന്നു വീട്ടിലോട്ട് എന്തു പറഞ്ഞോണ്ടാ ചെല്ലുകയെന്നാലോചിച്ചപ്പോൾ കണ്ണുകളിൽ ഇരുട്ടു കയറുന്നു. 
ഗോപാലകൃഷ്ണൻ മലബാറുകാരനാ - തിരുവാമ്പാടിക്കാരൻ. അഞ്ചു വർഷങ്ങളോളം അയാൾ തിരുവനന്തപുരത്തുണ്ടായിരുന്നു, എന്നോടൊപ്പം. ഞങ്ങൾ താമസിച്ചിരുന്നതും ഒപ്പമായിരുന്നു. എനിക്കു നാട്ടിലേക്ക് ട്രാൻസ്‌ഫർ കിട്ടിയപ്പോഴാണ് ആ കൂട്ടുകെട്ട് പിരിഞ്ഞത്. കഴിഞ്ഞ മാസം അയാൾ നാട്ടിൽ വന്നിരുന്നു. കോട്ടയത്തടുത്തുള്ള ഒരു ചിറ്റയുടെ വീട്ടിൽ കല്ല്യാണത്തിന്. അന്നയാളും ഭാര്യയും കുട്ടിയും എന്റെ വീട്ടിലാണ് കിടന്നത്.
ഒരു ദിവസം ഞങ്ങളെല്ലാവരും കൂടെ തിരുവമ്പാടിക്ക് വരാൻ അവർ ക്ഷണിച്ചു - ഞങ്ങളാക്ഷണം സ്വീകരിക്കുകയും ചെയ്തു. അതിനൊരു കാരണം കൂടിയുണ്ട്; അവിടടുത്ത് കക്കാടംപൊയിൽ  എന്നൊരു വിനോദ സഞ്ചാര കേന്ദ്രമുണ്ടെന്നും കാണാൻ നല്ല രസമാണെന്നും അയാൾ പറഞ്ഞിരുന്നു. എനിക്കു പ്രകൃതിദൃശ്യങ്ങളോടുള്ള ആഭിമുഖ്യം ഗോപാലകൃഷ്ണന് നന്നായറിയുകയും ചെയ്യുമായിരുന്നു. മഞ്ഞുമൂടിയ മലഞ്ചെരുവുകളും കോഴിപ്പാറ വെള്ളച്ചാട്ടവുമൊക്കെ, അവൻ വിവരിക്കുന്നത്‌ കേട്ടപ്പോൾ തന്നെ, ഇരുന്നുകണ്ട് ആസ്വദിക്കേണ്ടതാണെന്നു തോന്നി. ഏതായാലും വല്യതിരക്കുള്ള ഒരു ഗ്രാമമല്ല ഈ പശ്ചിമഘട്ട തീർത്ഥകേന്ദ്രമെന്ന് എനിക്കറിയാമായിരുന്നു. 
അവൻ പോയിക്കഴിഞ്ഞതിനു ശേഷം ഫെയിസ്ബുക്കിൽ മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ നിരവധി ഫോട്ടോകൾ അവൻ ഇടുകയും ചെയ്തു. 
ആദ്യമാദ്യം അമ്മിണിക്കുട്ടിക്ക് ഈ കോഴിക്കോട് യാത്ര അത്ര ഇഷ്ടമായിരുന്നില്ല. അവൾക്ക് കൂടംകുളത്തിനു പോകാനായിരുന്നു ആഗ്രഹം. അവിടെയാണെങ്കിൽ മോനുവിനു കണ്ട് പഠിക്കാൻ ഒത്തിരി കാര്യങ്ങളുണ്ടെന്നായിരുന്നു അമ്മിണിക്കുട്ടിയുടെ വാദം. 
ഗോപാലകൃഷ്ണൻ ഫെയിസ് ബുക്കിൽ പോസ്റ്റ് ചെയ്ത പ്രകൃതിദൃശ്യ ഫോട്ടോകൾ കണ്ടു കണ്ട് എന്നാപ്പിന്നെ അങ്ങിനെയാകട്ടെന്ന് അവളും മനസ്സ് വെച്ചു. 
കൊള്ളാവുന്നൊരു കൊച്ചു വെള്ളച്ചാട്ടവും, മലഞ്ചെരുവിലെ ഒരു കൈതച്ചക്കത്തോട്ടവും, കൈത്തോടുകളും, തഴച്ചു വളരുന്ന വാഴത്തോട്ടവും, നെൽപ്പാടവും, മഞ്ഞുമൂടിയ മലനിരകളുമെല്ലാം ചിത്രങ്ങളിലുണ്ടായിരുന്നു. 
കണ്ടുകഴിഞ്ഞപ്പോൾ കക്കാടംപൊയിൽ ഇതിനു മുമ്പേ കാണേണ്ടതായിരുന്നല്ലോയെന്നോർത്തു. എത്ര കണ്ടിട്ടും കൊതി തീരാത്ത ദൃശ്യങ്ങളായിരുന്നോരോ ഫ്രെയിമിലും. 
അവന്റെ കൂട്ടുകാരാരോവാണെന്നു തോന്നുന്നു, ഇതെവിടാണെന്നു മിനിയാന്നു കമന്റിൽ ചോദിച്ചിരുന്നു. 
ഇന്നിതാ ഓരോ ഫോട്ടോക്കും അടിക്കുറിപ്പായി അവനിട്ടിരിക്കുന്നു.
'ചിത്രം 1 - അരുവിക്കുഴി വെള്ളച്ചാട്ടം (പള്ളിക്കത്തോടിനു നാല് കി. മീ. പടിഞ്ഞാറ്), ചിത്രം 2 - കൈതച്ചക്കകൃഷി - ളാക്കാട്ടൂർ (കൂരോപ്പടയിൽ നിന്നും ആറു കി.മീ. വടക്ക്), ചിത്രം 3 - വാഴത്തോട്ടം (എന്റെ ചിറ്റയുടെ വക) ........'
എന്റെ മുഖത്തു നിന്ന് രക്തം പൊടിഞ്ഞു വന്നില്ലായെന്നെയുള്ളൂ.
എങ്ങിനെ ചമ്മാതിരിക്കും?
എന്റെ വീടിനടുത്തുള്ള സ്ഥലങ്ങളാണിതൊക്കെ - ചിറ്റയുടെ വീട്ടിൽ കല്യാണത്തിനു വന്നപ്പോൾ അവൻ പകർത്തിയ ചിത്രങ്ങളായിരുന്നവയെല്ലാം!

ധിഷണാവ്യാപനം - ഒന്നാം ഭാഗം

(ആത്മത്വത്തിന്റെ പൊരുൾ തേടി)


ലിയ ബൗദ്ധിക-താർക്കിക വ്യായാമങ്ങൾ പരിചിതമല്ലാത്ത ഒരു ശരാശരി യുക്തിവാദി, തന്റെ നിഷേധം തുടങ്ങുന്നത്, സെമിറ്റിക് ദൈവസങ്കല്പങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഏകാധിപത്യത്തെയും അസഹിഷ്ണുതയെയും ചോദ്യംചെയ്തുകൊണ്ടായിരിക്കണം. 'തങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ജനമാണ് ' എന്ന വർഗ്ഗീയത, പൗരാണിക സെമിറ്റിക് ദൈവശാസ്ത്രങ്ങളുടെ സഹജമായ അന്തർധാരയാണ്. അങ്ങനെ, മറുവശത്ത് 'വിജാതീയരെ' സൃഷ്ടിക്കുന്ന ഈ മതബോധമാണ്, എല്ലാ അധിനിവേശങ്ങളുടെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും തായ്‌വേര് എന്ന ചരിത്രസത്യം, സാമാന്യബോധവും മാനവികതയുമുൾക്കൊണ്ട ഏതൊരു മനുഷ്യനെയും ഒരു നിഷേധിയാക്കും. സെമിറ്റിക് മതവിശ്വാസപ്രകാരം, തങ്ങൾ അവതരിപ്പിക്കുന്ന ദൈവശാസ്ത്ര സിദ്ധാന്തങ്ങൾക്കപ്പുറം, ആദ്ധ്യാത്മികതക്ക് മറ്റൊരുള്ളടക്കമില്ലെന്നും, അങ്ങനെയുള്ളവയൊക്കെയും തെറ്റായപഠനങ്ങളോ അന്ധവിശ്വാസങ്ങളോ ആണെന്നുമുള്ള ശാഠ്യങ്ങൾ, അക്ഷരാർത്ഥത്തിൽ, യൂറോപ്പിന്റെ ഇരുണ്ട കാലഘട്ടങ്ങളെ ഓർമിപ്പിക്കുന്നതും, സ്വതന്ത്രചിന്തയെ മുളയിലേ നിരോധിക്കുന്നതുമാണ്. മനുഷ്യനെന്നാൽ, മനനമുള്ളവൻ എന്നർത്ഥം. മനനത്തെ അഥവാ ചിന്തയെ നൈസർഗ്ഗികമായി ഒഴുകാൻ അനുവദിക്കാത്തപക്ഷം, അതിന്റെ സ്വാഭാവിക പരിണതിയെന്നോണം നിഷേധം സമാരംഭിക്കും. ചിന്തയുടെ വ്യാപനത്തിലെ പ്രാഥമിക ഘട്ടമെന്നതിനാൽ, അനിവാര്യവുമാണത്. എന്നാൽ, നിഷേധം അതിൽത്തന്നെ ഒരു പ്രമാണമാവുമ്പോൾ അത്, അർത്ഥമില്ലായ്മയുടെ സ്വാതന്ത്ര്യത്തെ പ്രഘോഷിക്കുന്ന മറ്റൊരു മതമായി പരിണമിക്കുന്ന ദുരന്തമാണ് നാമിന്നു കാണുന്നത്. ബുദ്ധിയുള്ള മനുഷ്യൻ, യുദ്ധത്തിനായി കോപ്പുകൂട്ടുന്നുവെന്നതാണ് പരിതാപകരവും അതിലുപരി അത്യന്തം ഭയാനകവുമായ ദൃഷ്ടാന്തം. അതായത്, വിശ്വാസം ഉള്ളവനും ഇല്ലാത്തവനും ഫലത്തിൽ സമാനമായി പരിതോവസ്ഥകളോട് പ്രതികരിക്കുന്നു; മതം ആർത്തിയുടെ ഈറ്റില്ലവും, മതനിഷേധം അർത്ഥമില്ലായ്മയുടെ വിളംബരങ്ങളുമാകുന്ന കെട്ടുകാഴ്ചയാണ് മുഖ്യധാരാ സമൂഹത്തിന്റെ പരിശ്ചേദം! വിശ്വമാനവികതയുടെ ഹൃദയത്തിലേറ്റിരിക്കുന്ന ഏറ്റവും വലിയ മുറിവാണിത്.

മതപരമായ ചപലതകൾക്കും സൃഷ്ടിവാദത്തിനും ഒരു ബദലെന്ന രീതിയിൽ, നിരീശ്വരയുക്തിവാദം (Atheism) മുന്നോട്ടുവെക്കുന്ന പരിണാമസിദ്ധാന്തവും അതിജീവനശാസ്ത്രവും (Survival of the fittest) തികച്ചും യാന്ത്രികമാണ്. കൂടാതെ, ബോധത്തെയും, പരിണാമപരമായി ജീവിവർഗ്ഗങ്ങളിൽ ആവിർഭവിച്ചിട്ടുള്ള, നിഷ്കാമകർമ്മമുൾപ്പെടെ വിവിധങ്ങളായ മൂല്യങ്ങളെയും കുറിച്ച് സമഗ്രമായതൊന്നും അവതരിപ്പിക്കാൻ അതിനു കഴിയുന്നുമില്ല. അങ്ങനെ നോക്കുമ്പോൾ, മെറ്റീരിയലിസത്തിൽ കാലുറപ്പിച്ചു നിൽക്കുന്ന മുഖ്യധാരാ ശാസ്ത്രസമീപനത്തിന്, നിരീശ്വരയുക്തിവാദം കൽപ്പിച്ചുകൊടുത്തിരിക്കുന്ന അപ്രമാദിത്വം (Infallibility) ഒരു മിഥ്യാബോധം മാത്രമാണെന്നും കാണാം. ധിഷണാവ്യാപനത്തിന്റെ ഒന്നാംഭാഗം എന്ന നിലയ്ക്ക്, പരിണാമം അന്ധവും യാദൃശ്ചികവുമായ (Blind Coincidence) ഒരു പ്രക്രിയയാണെന്നുള്ള മെറ്റീരിയലിസ്റ്റ് പ്രപഞ്ചവീക്ഷണത്തെ (Paradigm) താർക്കികമായി (Rhetorical) പ്രതിരോധിക്കാൻ ശ്രമിക്കുകയാണിവിടെ. താഴെപ്പറയുന്നവ, ന്യായമോ (Logic), ഒരുപക്ഷേ ന്യായവൈകല്യങ്ങളോ (Logical Fallacies) ആയി ഏതൊരാൾക്കും കണക്കിലെടുക്കാവുന്നതാണ്. വ്യക്തിയുടെ മാനസിക ഘടനയും, വസ്തുനിഷ്ഠമായ കാര്യഗ്രഹണശേഷിയും, മതപരമോ പ്രത്യയശാസ്ത്രപരമോ ആയ മുൻവിധികളും, വ്യക്തിയുടെതന്നെ കേവലവും സ്വതന്ത്രവുമായ ഇഷ്ടാനിഷ്ടങ്ങളും, ഈ വാദങ്ങളെ ഏതുവിധം നിർദ്ധാരണം ചെയ്യണമെന്ന് നിഷ്കർഷിക്കുന്ന സ്വയംപ്രേരകത്വങ്ങളാണ്.     

പരിണാമം 'അന്ധ'മായൊരു പ്രക്രിയയാണെന്ന് മെറ്റീരിയലിസം വിശ്വസിക്കുന്നു, അല്ലെങ്കിൽ അനുമാനിക്കുന്നു. അങ്ങനെയെങ്കിൽ ഏറ്റവും പ്രഥമമായ ചോദ്യമിതാണ്: "അന്ധവിശ്വാസങ്ങളോട് എന്തിനിത്ര കടുത്ത നിലപാട് ഉണ്ടാവണം; അതായത്, അന്ധമായി പരിണമിച്ചത് അന്ധവിശ്വാസങ്ങളിൽ അഭിരമിക്കുന്നതിൽ എന്താണ് തെറ്റ്? പക്ഷേ, അവയോട് സന്ധിയില്ലാസമരം പ്രഖ്യാപിക്കുന്നതുവഴി, മറ്റൊന്ന് സാധ്യമാണെന്നുള്ള യുക്തി, എന്തിലേക്കുള്ള സൂചനയാണ് തരുന്നത്? താത്ത്വികമായി, 'ഉള്ളായ്മയാണ്' അതിന്റെതന്നെ അഭാവത്തെക്കുറിച്ചുള്ള സങ്കല്പം ഉണ്ടാക്കുന്നത്. അതിനുവേണ്ടി, ഇങ്ങനെയൊരു പ്രസ്താവന സങ്കൽപ്പിക്കുക: "എന്റെ ബുദ്ധി അന്ധമാണെന്ന് എന്റെ ബുദ്ധി പറയുന്നു". ഇവിടെ, "​If ​a proposition implies its own negation​,​ it is false" എന്ന സാർവത്രികമായ തത്ത്വപ്രകാരം, മേല്പറഞ്ഞത് ഒരു പൂർവാപരഃ വൈരുധ്യമാണെന്ന് (Empirical Fallacy) കാണാം. അതായത്, പരാമൃഷ്ട പ്രസ്താവന തെറ്റാണെങ്കിൽ, എന്റെ ബുദ്ധി 'അന്ധമല്ല' എന്നുസാരം. യുക്തിവാദത്തെ സംബന്ധിച്ച്, പരിണാമം അന്ധമാണെങ്കിലും, അന്ധമായി പരിണമിച്ച യുക്തിബോധത്തിന്റെ അനുമാനശക്തിയെ​,​ അന്ധമായിത്തന്നെ വിശ്വസിച്ചാശ്രയിക്കേണ്ടിവരുന്ന വളരെ വിചിത്രമായൊരു സാഹചര്യമാണ് ഇവിടെ നിലവിൽ വരുന്നത്. അതായത്, പരിണാമത്തിനും, പരിണമിച്ചുണ്ടായവയ്ക്കും അതിൽത്തന്നെ ലക്ഷ്യങ്ങളൊന്നുമില്ലെങ്കിൽ, അതേ പരിണാമത്തിന്റെ ഉൽപ്പന്നമെന്ന് കരുതപ്പെടുന്ന നമ്മുടെ യുക്തിബോധം ലക്ഷ്യപൂർണ്ണമായിരിക്കരുത്; അതിന്റെ അനുമാനം വിശ്വാസയോഗ്യവുമായിരിക്കരുത്. ഒരു നാസ്തികനെ സംബന്ധിച്ചിടത്തോളം, ചിന്തയിൽ യുക്തിപരവും, തന്റെ നിഷേധത്തിന്റെ ഉപാധി എന്നതലത്തിൽ പ്രവർത്തന വൈരുധ്യവുമാണിത്. നിർഭാഗ്യവശാൽ ഈ വൈരുധ്യം അയാളുടെ ചിന്താപരിധിയിൽ കടന്നുവരുന്നതേയില്ല​. ആയതിനാൽ, യുക്തിബോധത്തിന്റെ അനുമാനശക്തി വിശ്വാസയോഗ്യമാണെന്ന നാസ്തികന്റെ നിലപാടും, പരിണാമം അന്ധമാണെന്ന അയാളുടെ പ്രപഞ്ചവീക്ഷണവും, മേൽപ്പറഞ്ഞ പ്രസ്താവനപോലെ, പൂർവാപരഃ വൈരുധ്യങ്ങളാണെന്ന് കാണാവുന്നതാണ്.    

'കാരണ'ത്തിന്റെ (Cause) നിലനിൽപ്പ് സ്വതന്ത്രമാണ് എന്ന മുൻവിധി, 'നമ്മുടെ അനുമാനങ്ങൾ ശരിയാണ്' എന്നതിന്റെ അടിസ്ഥാനമായി വർത്തിക്കുന്നു. കാരണ - കാര്യബന്ധിതമായാണ് 'ചിന്ത'യെന്ന യുക്തിബോധത്തിന്റെ ഉപാധി സത്യമന്വേഷിക്കുന്നത്. ചിന്ത വ്യാപരിക്കുന്നതും, അനുമാനങ്ങളിൽ എത്തിച്ചേരുന്നതും, കാരണ - കാര്യബന്ധത്തെ (The Principle of Causation) പ്രമാണമായി എടുത്തുകൊണ്ടാണ്. പ്രമാണമെന്നാൽ തെളിവ് ആവശ്യമില്ലാത്തതെന്തോ, അത്. അതായത്,  'ഒന്ന് + ഒന്ന് = രണ്ട്' (1+1 = 2) എന്ന ഗണിതക്രിയ ശരിയാണ് എന്ന് നമ്മൾ അനുമാനിക്കുന്നത്, 'ഒന്ന്' എന്ന സംഖ്യയുടെ നിലനിൽപ്പ്  സ്വതന്ത്രമാണെന്നതിനാലും, രണ്ടൊന്നുകൾ കൂട്ടിയാൽ രണ്ടാണ് എന്ന ഗണിതശാസ്ത്രപരമായ മുൻവിധിയാലുമാണ് (എന്തുകൊണ്ട് 'ഇമ്മിണി വലിയ ഒന്ന്' അല്ല എന്നത് ചിന്തനീയമാണ്). ഇവിടെ, സംഖ്യകളും അവയുടെ ക്രിയയും പ്രമാണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്, 'ഒന്ന്' കാരണവും 'രണ്ട്' കാര്യവുമായാണ്. അടിസ്ഥാന സംഖ്യകളുടെ സ്വതന്ത്രമായ നിലനിൽപ്പിനും, അവ തമ്മിലുള്ള ഗണിതക്രിയകളുടെ എപ്പിസ്‌റ്റമോളജിക്കും (Epistemology) തെളിവ് ആവശ്യമില്ല, കാരണം, മേൽസൂചിപ്പിച്ച പ്രകാരം അത്, ഗണിതശാസ്ത്രപരമായ മുൻവിധികളാണ് അല്ലെങ്കിൽ പ്രമാണങ്ങളാണ്. അപ്പോൾ, യുക്തിയും ബോധവും പരിണമിച്ചത്, അന്ധമായും യാദൃശ്ചികവുമായാണെന്നും അതിന് അതിൽത്തന്നെ ലക്ഷ്യബോധമില്ലെന്നും 'യുക്തിപരമായി' സ്ഥാപിക്കാൻ​,​ മേൽപ്പറഞ്ഞ അതേ ​കാരണ​ - കാര്യ​​യുക്തിയെത്തന്നെ ഗത്യന്തരമില്ലാതെ ആശ്രയിക്കേണ്ടിവരുന്നു. കാരണത്തിന് സത്താപരമായി സ്വതന്ത്രമായൊരു നിലനിൽപ്പുണ്ടെന്ന് (Ontological Existence) അവകാശപ്പെടുകയും, അതിലൂടെ സിദ്ധിച്ച കാര്യത്തിന്റെ (Effect) ലക്ഷ്യപൂർണ്ണമായ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുകയുമാണിവിടെ. സർവത്തിനും കാരണഭൂതമായൊരു പ്രപഞ്ചശക്തിയില്ല എന്നനുമാനിക്കുന്നവർ, അതില്ല എന്നു 'വീണ്ടും' പറയേണ്ടി വരുന്ന സാഹചര്യമാണ് മറ്റൊരു വൈരുദ്ധ്യം. ശൂന്യമായതിൽ ചിന്ത വ്യാപാരിക്കുകയില്ല എന്ന് അനുഭവത്താൽ സ്ഥിരീകരിക്കാനാവില്ല. ആയതിനാൽ, 'ഇല്ലാത്ത ഒന്നിനെ' നിഷേധിക്കാനാവില്ലെന്ന അതീവ ദുർഘടമായൊരു താത്ത്വികക്കടമ്പ, ഒരു നാസ്തികന് കുറുകെക്കടന്നേ മതിയാകൂ. ചുരുക്കത്തിൽ നാസ്തികയുക്തിവാദം, അടിസ്ഥാനപരമായി പൂർവാപരഃ വൈരുധ്യങ്ങൾ നിറഞ്ഞുനിൽക്കുന്നതും, താത്ത്വികമായി സ്വതന്ത്രമായൊരു നിലനില്പില്ലാത്തതുമായ ധൈഷണിക വ്യായാമവും, അതിനാൽത്തന്നെ ഇന്റലെക്ച്വൽ പാത്തോളജിയുമാണ് (Intellectual Pathology). 

പരിണാമം യാദൃശ്ചികവും അന്ധവുമായ പ്രക്രിയയാണെന്ന് വാദിക്കുന്നവർ, ബോധപൂർവം തമസ്കരിക്കുന്ന ഒരു പരമപ്രധാന വസ്തുതയുണ്ട്, ‘ഉപയോഗക്ഷമതയിലേക്കാണ് വസ്തു പരിണമിക്കുന്നത്’ എന്നതാണത്. ഉപയോഗക്ഷമമല്ലാത്തതൊന്നും പരിണമിച്ചിട്ടില്ല​ എന്നു പൂർണ്ണമായും അവകാശപ്പെടാനാവില്ലെങ്കിലും അത്, 'ഉപയോഗക്ഷമത' എന്ന സംഭാവ്യത അപരിമേയമായി നിലനിൽക്കുന്നതുകൊണ്ടാവണമല്ലോ? അൽപ്പംകൂടി വ്യക്തമാക്കിയാൽ, 'സുഖം' എന്ന താല്പര്യമാണ് പരിണാമത്തിന്റെ (വളർച്ചയുടെ) ചലനാത്മക സിദ്ധാന്തം. മൂർത്തമായ വസ്തുവിന്റെ ‘സുഖതാല്പര്യം’ എന്ന സഞ്ചാലകത്വത്തെ (Super Conductance) മുൻനിറുത്തി, പരിണാമം ആവിഷ്കാരോന്മുഖമാകുന്നത് അമൂർത്തവും സർവാധാരവും സച്ചിദാനവുമായ ആദിപ്രജ്ഞയിലേക്കുതന്നെയാണ്. ചുരുക്കത്തിൽ, പരിണാമത്തിന്റെ ലക്‌ഷ്യം, ബോധോർജ്ജം അതിന്റെതന്നെ അനന്തമായ സാധ്യതകളിലേക്കും മഹത്തായ സ്വാതന്ത്ര്യത്തിലേക്കും, വസ്തുവിലൂടെ ‘സ്വയം’ സജ്ജമാവുക എന്ന ആവിഷ്കാരവിനോദമാണ്. ​അങ്ങനെ നോക്കുമ്പോൾ, ഉപയോഗക്ഷമതയെ (Utility) മാറ്റിനിർത്തികൊണ്ട് പരിണാമത്തെ കുറിച്ച് ചിന്തിക്കാനാവില്ല എന്നതാണ് യുക്തിയുക്തത​. എന്നാൽ, യാദൃശ്ചികമായി ആവിർഭവിച്ചതാണ് ഈ 'ഉപയോഗക്ഷമത' എന്ന് പറയുമ്പോൾ ഉണ്ടാവുന്ന മറ്റൊരു സാങ്കേതിക പ്രശ്നമിതാണ്:  'യാദൃശ്ചികത' എന്ന വാക്കിന്റെ അർത്ഥം പോലും, മറ്റൊരിക്കൽക്കൂടി സംഭവിക്കാൻ സാധ്യതയില്ലാത്തതെന്നോ, സ്ഥിരമായൊരു നിയമം ബാധകമല്ലാത്തതെന്നോ ആണ്. അങ്ങനെയെങ്കിൽ​,​ 'പ്രതിഭാസങ്ങളും' യാദൃശ്ചികതയുടെ ഉത്പന്നം തന്നെയാവാതെ വഴിയില്ല. അപ്പോൾ, സ്വാഭാവികമായി ഉണ്ടാകാവുന്ന ഒരു ചോദ്യമിതാണ്: "കേവലം യാദൃശ്ചികതയുടെ ഉത്പന്നമായ പ്രതിഭാസങ്ങൾ, എങ്ങനെയാണ് സ്ഥിരാങ്കങ്ങളാൽ ക്രമീകരിക്കപ്പെട്ട് നിലനിൽക്കുന്നത്"? സ്ഥിരതയില്ലാത്ത ചിലത്​,​ സ്ഥിരതയുള്ള മറ്റൊന്നിനു രൂപംകൊടുക്കുന്നു എന്നു പറയുന്നത്, യുക്തിഭദ്രമാണോ? ശാസ്ത്രീയമായ സത്യാന്വേഷണത്തിന്റെ രീതി, പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്ന സ്ഥിരതയുള്ള നിയമങ്ങൾ കണ്ടെത്തുക എന്നുള്ളത് മാത്രമായതുകൊണ്ട്, അതൊരിക്കലും ഒന്നിന്റെയും നിരാസമാകുന്നില്ല; അതിന് കഴിയുകയുമില്ല. പ്രകൃതിയുടെ നിർദ്ധാരണതത്ത്വം (The law of Natural Sellection) ആവിഷ്കൃതമായതും, എണ്ണമറ്റ ജീവജാലങ്ങളുടെ വിവിധ പ്രയാണഘട്ടങ്ങളിലൂടെ, പ്രപഞ്ചത്തിനും സ്വയമേവയും പ്രതിഫലിക്കാൻ കർമശേഷിയുള്ള മനുഷ്യന്റെ ആത്മതലത്തിന് ഹേതുവായതും, ‘ആകസ്മികതകളുടെ രംഗവേദി’ എന്ന് ശാസ്ത്രബോധം ഗ്രഹിച്ചിരിക്കുന്ന ക്രിയാമണ്ഡലത്തിൽ, ലക്ഷ്യപൂർണ്ണമായി പ്രവർത്തിക്കുന്ന ഒരു പ്രയോജകശക്തിയാലാണെന്ന് (Causal Power) തിരിച്ചറിയാൻ നാസ്തികതയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരുപക്ഷെ, പരിണാമം അന്ധമാണെന്ന് കരുതണമെന്നുണ്ടെങ്കിൽ, അതിനൊരു പ്രേരണയാവുന്നത്, നാസ്തികതയുടെ അതിൽത്തന്നെയുള്ള ഈ ഉണർവില്ലായ്മയാണെന്ന് പറയേണ്ടിവരും. പ്രപഞ്ചത്തിന് അതീവസൂക്ഷ്മമായ സ്വയംസംഘടനമുണ്ട് എന്നതിനുള്ള ഏറ്റവും വലിയ തെളിവ്,​ ​ജൈവികമായതൊക്കെ, അതിന്റെ സുസ്ഥിതിയിൽ​ നിലനിൽക്കാൻ സഹായിക്കത്തക്കവണ്ണം ആവിർഭവിച്ച മൂല്യാത്മകപ്രതിഭാസങ്ങളുടെ (ഉദാ: മാതൃസ്നേഹം) തുടർച്ചയേക്കാളുപരി, തന്റെ കർമ്മമേഖലയും അതിന്റെ സ്വഭാവവും തിരഞ്ഞെടുക്കാൻമാത്രം സർവസ്വതന്ത്രമായി, മനുഷ്യചേതനയിൽ പ്രകടമാകുന്ന സ്വതന്ത്രേച്ഛയും പ്രജ്ഞയുമാണ്. 'ബയോസെൻട്രിസം' പോലുള്ള ദർശനങ്ങളിലേക്ക് ചില ഭൗതികശാസ്ത്രജ്ഞരെ എത്തിച്ച ഒരു വീക്ഷണമാണിത്. 

നിരീശ്വരയുക്തിവാദത്തിന്റെ അപ്പസ്തോലനായി ലോകമെമ്പാടും അറിയപ്പെടുന്ന ബയോളജിസ്റ്റ് ആണ് ഡോ.റിച്ചാർഡ് ഡോക്കിൻസ്. അദ്ദേഹത്തിന്റെ ധൈഷണികജീവിതത്തെ ഏറെ കുഴപ്പിച്ചുകൊണ്ടിരിക്കുന്ന മൂന്നു പ്രധാന കാര്യങ്ങൾ ഇവയാണ്:

1. ആറ്റത്തിന്റെ ചലന സ്വഭാവത്തിലെ അസ്ഥിരത
2. പ്രപഞ്ചത്തിന്റെ സ്വയം സംഘാടനം
3. മനുഷ്യബോധം (Human Consciousness)

ഇവമൂന്നും ആധുനിക ശാസ്ത്രലോകത്തിന് ഇന്നും ഒരെത്തുംപിടിയുമില്ലാത്ത കാര്യങ്ങളാണ്.  കൃത്യമായ ഊർജ്ജപഥങ്ങളിൽ ന്യൂക്ലിയസ്സിനെ ഭ്രമണം ചെയ്യുന്ന ഉപകണങ്ങളുടെ (Sub-atomic particles) വിസ്മയനീയമായ പ്രവേഗമാണ്, അടിസ്ഥാനകണം (Fundamental Building Block) എന്ന് നാമിതുവരെ തെറ്റായി ധരിച്ചിരുന്ന ‘അണു’വിനെ (Atom) തനതുരൂപത്തിൽ നിലനിർത്തുന്നത്. അതായത്, ഈ ‘ചലന’ മില്ലെങ്കിൽ, ആറ്റം എന്നൊരു ‘കട്ടിവസ്തു’ അടിസ്ഥാനപരമായി ഇല്ല. കുറച്ചുകൂടി ആഴത്തിലേക്ക് ചെന്നാൽ, ഊർജ്ജമല്ലാതെ മറ്റൊന്നും നിലനിൽക്കുന്നില്ല എന്നതാണ് പരമാർത്ഥം.  ഊർജ്ജത്തെ കുറിച്ച് ക്വാണ്ടം മെക്കാനിക്സിന്റെ പുതിയ കണ്ടെത്തലുകൾ, ക്ലാസിക്കൽ ഭൗതികത്തിന്റെ സ്ഥിരതാസിദ്ധാന്തം അടിസ്ഥാനപ്പെടുത്തിയുള്ള പ്രപഞ്ചവീക്ഷണത്തെ മുഴുവനായി തള്ളിക്കളഞ്ഞിരിക്കുകയാണ്. കേവലം, ഒരു ആറ്റത്തിന്റെ ചലനഗതി പോലും പ്രവചിക്കാനാവാതെ ശാസ്ത്രമിന്ന് വല്ലാതെ കുഴങ്ങുകയാണെങ്കിലും, അതൊരു സർഗ്ഗാത്മകമായ പ്രതിസന്ധിയാണ്. 

ഉള്ളതെന്താണെന്ന് നമുക്കനുഭവപ്പെടുന്നമട്ടിൽ, അതിന്റെ നാമകരണവും (Nomenclature), മനുഷ്യന്റെ ഉപയോഗാർത്ഥം, പ്രപഞ്ചതത്ത്വങ്ങൾക്ക് അനുരൂപമായി, അടിസ്ഥാന വ്യവസ്ഥകളുടെ ക്രമാത്മകമായ വിപുലീകരണവുമാണ് ശാസ്ത്രം നിർവഹിക്കേണ്ട ധർമ്മം. അല്ലാതെ, പ്രപഞ്ചത്തിന്റെ അതിസൂക്ഷമവും ലക്ഷ്യപൂർണ്ണവുമായ സമീകരണം സാധ്യമാകേണ്ടത്, യാദൃശ്ചികമായി രൂപപ്പെട്ടുവെന്ന് മെറ്റീരിയലിസം കരുതുന്ന മനുഷ്യനെയും, അവന്റെ ഒന്നര കിലോഗ്രാം വരുന്ന തലച്ചോറിനെയും യുക്തിസഹമായി തൃപ്തിപ്പെടുത്തിക്കൊണ്ടു വേണമെന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ, തികച്ചും അപഹാസ്യമാണതെന്നു മാത്രമല്ല, ആ നിലപാട് ശാസ്ത്രീയ മനോവൃത്തിയായി (Scientific Temperament) പരിഗണിക്കാനുമാവില്ല. ഇത്തരമൊരു ഘട്ടത്തിൽ, സങ്കീർണ്ണപ്രതിഭാസങ്ങളെ അതിന്റെ ഘടകവസ്തുക്കളിലേക്ക് ചുരുക്കി നിർദ്ധരിച്ചു പഠിക്കുന്ന, നിലവിലുള്ള ശാസ്ത്രീയ മാതൃകയുടെ (Reductionism) പരിമിതിയെ, സവിനയം അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ. അവിടെ, ‘ശാസ്ത്രീയത’ യുടെ ഒരു പുനർവായന സംഭവിക്കുകയും, ആ ക്രിയാത്മകസന്ധിയിൽ നിന്ന്, ബോധത്തെയും (Consciousness) വസ്തുവിനെയും (Matter) സമഗ്രമായി കൂട്ടിയിണക്കുന്ന മറ്റൊരു ‘സൂപ്പർ സയൻസ്’ ആവിർഭവിക്കുകയും ചെയ്യും. 

നിത്യജീവിതത്തിലെ ചില ദൃഷ്ടാന്തങ്ങൾ പോലും നമ്മുടെ നിർണ്ണയത്തിന്റെ പരിധിക്കുള്ളിൽ ഒതുങ്ങുന്നതല്ല എന്നുമാത്രമല്ല, അവയെക്കുറിച്ച് വസ്തുനിഷ്ഠമെന്ന് കരുതിയേക്കാവുന്ന നിഗമനങ്ങൾ പോലും, വ്യക്തിയുടെ കേവലമായ ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായി മാറാം എന്നതും വളരെ പ്രാധാന്യമർഹിക്കുന്നു. നിരീശ്വരയുക്തിവാദത്തിന്റെ ആശയങ്ങളെ മേൽവിവരിച്ച പ്രകാരം ഖണ്ഡിക്കാമെങ്കിലും, അവയൊക്കെയും ദൈവാസ്തിത്വത്തിനുള്ള മതിയായ തെളിവുകളല്ല, മറിച്ച്, താർക്കികമായി ചില പൊതുവായ നിരീക്ഷണങ്ങൾ മാത്രമാണ്. ആസ്തികവും നാസ്തികവുമായ ആശയസംഘട്ടനങ്ങൾ പലപ്പോഴും എങ്ങനെയാണ് അവസാനിക്കുന്നതെന്നും, ഡോക്കിൻസിനെപ്പോലെ, മറ്റ് ആധുനിക ശാസ്ത്രജ്ഞരെയും കുഴപ്പിക്കുന്ന മൗലികമായ സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ചും ധിഷണാവ്യാപനത്തിന്റെ അടുത്ത ഭാഗത്തിൽ വായിക്കുക.


jijobabyjose@gmail.com

Ph: 8301059625

Sunday 19 November 2017

അകത്തും പുറത്തും

'പൊതു മരാമത്തു വകുപ്പിൽ സബ് എഞ്ചിനീയറായ ശ്രീ മഹേഷുവിന്റെ കുട്ടിയെ തട്ടിക്കോണ്ടു പോയി, നഗരം മുഴുവൻ പോലീസ് അരിച്ചു പെറുക്കുന്നു.' എല്ലാ റ്റി വി ചാനലുകളിലും രാവിലെ പത്തുമണിമുതൽ ഈ വാർത്തയാണ്. പതിവുപോലെ സ്കൂൾ ബസ്സു കാത്തുനിന്ന ലൈനായെന്ന ഏഴു വയസ്സുകാരിയുടെ ചിരിക്കുന്ന മുഖം ഞാനും കണ്ടു - പലതവണ. എന്തെങ്കിലും സൂചന തരാനുള്ളവർ വിളിക്കേണ്ട നംബറും ഫ്ളാഷായി കാണിച്ചു കൊണ്ടിരുന്നു. സന്ധ്യയായി; കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അലമുറയിട്ട് കരയുന്ന ആ കുട്ടിയുടെ അമ്മക്കു പറയാനുണ്ടായിരുന്നതും ചാനലുകൾ കാട്ടികൊണ്ടിരുന്നു. അവരുടെ ഏക മകളായിരുന്നുവത്രെ ലൈനാ. എന്റെയും മനസ്സലിയാൻ അതു ധാരാളമായിരുന്നു.
ഞാൻ ഫോണെടുത്ത് ടി വി യിൽപ്പറഞ്ഞ 94XXXXX785 നംബറിൽ വിളിച്ചു; ഗവ. മോഡൽ സ്കൂളിന്റെ പിന്നിലുള്ള കഞ്ഞിപ്പുരയോടു ചേർന്നുള്ള സ്റ്റോർ റൂമിൽ കുട്ടിയെ കണ്ടേക്കാമെന്നു സൂചിപ്പിച്ചു. എന്നിട്ടു മറ്റൊന്നും പറയാതെ ഞാൻ മൊബൈൽ കട്ടു ചെയ്തു.
രാത്രി പത്തുമണിയോടെ ചാനലുകൾ വീണ്ടും കിതച്ചെത്തി - ലൈനായെ പരിക്കുകളൊന്നുമില്ലാതെ കണ്ടുകിട്ടിയെന്നതായിരുന്നു വാർത്തകളിൽ നിറയെ. പോലിസിന്റെ അവസരോചിതമായ ഇടപെടലിനെയും കഴിവിനേയും നിരവധി പേർ പ്രശംസിക്കുന്നുണ്ടായിരുന്നു. വളരെ സന്തോഷത്തോടെയാണ് ഞാനന്നുറങ്ങാൻ കിടന്നത്. 
പിറ്റേന്നു പ്ലംബിങ്ങിനു പോകുമ്പോഴും സോൾവെന്റ് സിമിന്റു കൊണ്ട് പൈപ്പുകൾ വിളക്കിച്ചേർത്തുകൊണ്ടിരുന്നപ്പോഴുമൊക്കെ  ഞാൻ ചിന്തിച്ചത്, ഒരു മനുഷ്യന്റെ ക്രൂരതയെപ്പറ്റിയായിരുന്നു. എങ്കിലും വാസുവിനെ ചതിക്കേണ്ടിയിരുന്നില്ലെന്നു മനസ്സു പറഞ്ഞു. വാസുവെന്ന കൊലയാളിയെ ഞാൻ പരിചയപ്പെട്ടത്, ജയിലിൽ വെച്ചാണ്. അയാൾ ഒരു കൊലപാതകക്കേസിലും ഞാനൊരു കള്ളനോട്ടു കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. വാസു മഹേഷുവിനു വേണ്ടി ഒരു കൊട്ടേഷൻ കൊല നടത്തിയാണു ജയിലിലായത്. കാര്യം കഴിഞ്ഞപ്പോൾ അയാൾ കൈകഴുകി. മഹേഷുവിന്റെ കുട്ടിയെ തട്ടിയെടുക്കുമെന്നും, ഒളിച്ചു സൂക്ഷിക്കാൻ സർക്കാർ സ്കൂളിന്റെ പിന്നിലത്തെ കഞ്ഞിപ്പുരയുണ്ടെന്നും, വല്യവധിയായതുകൊണ്ട്, തന്റെ നഷ്ടപരിഹാരം കിട്ടുന്നിടം വരെ അവിടെ സൂക്ഷിക്കാമെന്നും എന്നോടവൻ പറഞ്ഞിരുന്നു. വല്യവധി തുടങ്ങുന്നതിനു മുമ്പ് ഞങ്ങൾ രണ്ടു പേരും ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി. 
പറഞ്ഞതുപോലെതന്നെ അവനിതു ചെയ്യുമെന്ന് ഞാനോർത്തില്ല. 
എന്നെയാണെങ്കിൽ, ചതിച്ചതെന്റെ കൂട്ടുപണിക്കാരൻ തന്നെയായിരുന്നു. അവനു പതിനായിരം രൂപാ കടം കൊടുത്തതാണ്. ചോദിച്ചു ചോദിച്ചു മടുത്തു. അവസാനം ഒരു ദിവസം പണിസ്ഥലത്തു വന്നവൻ പണം തന്നു. അന്നു രാത്രിതന്നെ പോലീസ് എന്നെ പിടിച്ചു, കള്ളനോട്ട് വിതരണക്കാരനാക്കി കേസും ചാർജ്ജു ചെയ്തു. പിറ്റേന്ന്, അതു കള്ളനോട്ടാണെന്നറിഞ്ഞ് ഞാൻ കേസു കൊടുക്കുന്നതിനു മുമ്പ് അവൻ എന്നെ വീഴ്‌ത്തിയിരുന്നു.
കുട്ടിയെ കിട്ടിയ സന്തോഷം പങ്കു വെച്ചുകൊണ്ടിരുന്ന മഹേഷുവിൻറെ പകൽ അവസാനിക്കുന്നതിനു മുമ്പ് പോലീസ് എന്റെ വീട്ടുപടിക്കലെത്തി; എന്നെ കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനിൽ ചെന്നതേ യഥാർത്ത പ്രതിയെന്നതു പോലെയാണ് എന്നോടു പെരുമാറിയത്. ഒന്നും കാര്യമായി ചോദിച്ചെന്നു പറയാനാവില്ല; ഒരക്ഷരം പോലും ചോദിക്കാതെയാണല്ലോ കള്ളനോട്ടു കേസിലും അവർ കുറ്റപത്രം തയ്യാറാക്കിയത്. 
ആകെ അവശനായ എന്നെ ഇടനാഴിയുടെ ഒരു കോണിലേക്കവർ തള്ളിയിട്ടു. അവിടെ മറ്റൊരാൾരൂപവും ഒതുങ്ങിക്കൂടിയിരുപ്പുണ്ടായിരുന്നു. ജനാലയിലൂടെ അരിച്ചിറങ്ങിവന്ന നിലാംവെട്ടത്തിൽ ഞാനാമുഖം തിരിച്ചറിഞ്ഞു  - വാസു! ഞാൻ വാസുവിന്റെ മുഖത്തേക്കു തറപ്പിച്ചു നോക്കി. അയാൾ തലയിടത്തോട്ടും വലത്തോട്ടും സാവധാനം തിരിച്ചുകാട്ടി. അയാളല്ലെന്നായിരുന്നയാൾ പറഞ്ഞത്. ഞാൻ കൈ ചോദ്യഭാവത്തിൽ മലർത്തി, പിന്നെയാരെന്നു ചോദിച്ചു.
"കൈക്കച്ചൂർ പൊന്നൻ! പൊന്നനെ കൊല്ലാനാണ് മഹേഷു കൊട്ടേഷൻ തന്നത്. എനിക്കാളു മാറിപ്പോയി." വാസു പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. അതറിഞ്ഞുകൊണ്ടാവണം, വാസു തുടർന്നു.
"ഞാൻ പുറത്തിറങ്ങിവരാൻ അയാൾ കാത്തിരിക്കുകയായിരുന്നു. എന്നെ സംശയിച്ചോളും എന്നറിയാമായിരുന്നയാൾക്ക്. ഞാനകത്തു കിടക്കേണ്ടത് അയാളുടെ ആവശ്യമാണ്."
"നിന്നെയെന്തിനാ കൊണ്ടു വന്നത്?" വാസു ചോദിച്ചു. 
ഞാൻ സൂചനകൊടുത്തിട്ടാണ് കുട്ടിയെ കണ്ടെടുത്തതെന്നും അതിൽ പങ്കുണ്ടെന്നുറപ്പിച്ചാണ് എന്നെ കസ്റ്റഡിയിലെടുത്തതെന്നും അയാൾക്കറിയില്ലെന്ന് എനിക്ക് മനസ്സിലായി.
"പൊന്നന്റെ പേരു പറഞ്ഞുകൊടുത്തു കൂടെ?" ഞാൻ ചോദിച്ചു.
"അതു പറഞ്ഞാൽ ഇനിയൊരിക്കൽക്കൂടി ഇവിടെ വരാൻ കഴിയണമെന്നില്ല."
"ഇനിയെന്നു വരാനാ പ്ലാൻ?" ഞാൻ ചോദിച്ചു.
"പൊന്നന്റെ പോസ്റ്റ് മോർട്ടത്തിന്റെ പിറ്റേന്ന്." വാസു പറഞ്ഞു.
എനിക്കൊരുപാടുത്തരങ്ങൾ വേണ്ടിയിരുന്നു, അക്കൂട്ടത്തിൽ ഞാനിനിയെന്നു പുറം ലോകം കാണുമെന്നുള്ളതും ഉണ്ടായിരുന്നു. അകത്തുള്ളതിനേക്കാൾ കള്ളന്മാർ പുറത്താണെന്നതും ഞാനന്നു മനസ്സിലാക്കിയ ഒരു സത്യമായിരുന്നു.

Monday 13 November 2017

കൊടുങ്കാറ്റിന്റെ രഹസ്യം

"ഒരു വല്യ കടലിലുള്ള ഒരു ദ്വീപിന്റെ അടുത്തുവെച്ച്, നേപ്പിൾസിലെ രാജാവായിരുന്ന അലോൺസായും മകൻ ഫെർഡിനാന്റും സഹോദരൻ സെബാസ്റ്റ്യനും സഞ്ചരിച്ചിരുന്ന കപ്പൽ അപകടത്തിൽപ്പെട്ടു. മിലാനിലെ ഡ്യൂക്ക് അന്റോണിയോയും രാജസദസ്സിലെ ഗോൺസാലോയും ഒപ്പമുണ്ടായിരുന്നു. അതേ ദ്വീപിലേക്കായിരുന്നു സഹോദരനായ അന്റോണിയോയും കുടിലതന്ത്രക്കാരനായ ഗോൺസാലോയും ചേർന്ന് തയ്യാറാക്കിയ ഗൂഢതന്ത്രത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ട് പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പ് പ്രൊസ്പെരോയും മകൾ മിറാന്റായും ഒരു ബോട്ടിൽ മാജിക്കിന്റെ കുറേപുസ്തകങ്ങളുമായി വന്നത്. തന്നെ ചതിച്ച അന്റോണിയോയാണ് തകർന്നുകൊണ്ടിരിക്കുന്ന കപ്പലിലെന്ന് പ്രൊസ്പെരോ മകളോടു പറഞ്ഞു." 
ഉച്ചയൂണിനുള്ള കറിസാധനങ്ങൾ അടുപ്പത്താക്കിയിട്ട്, എന്റടുത്തു വന്നിരുന്ന അവളോട് വായിച്ചതിന്റെയത്ര ചുരുക്കം ഞാൻ പറഞ്ഞു കൊടുത്തു. 
അവളും ഞാനും  ഹൈസ്‌കൂളിൽ പഠിച്ചിട്ടുണ്ടായിരുന്നില്ല. ദിവസവും കൂലിപ്പണിക്കു പോകുന്ന ഞങ്ങൾക്ക് കൂടിയ വിദ്യാഭ്യാസത്തിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. 
മിനിയാന്ന് ഞങ്ങളുടെ മകൻ വിഷ്ണുവിന് ലക്ഷംവീട്ടുകാരുടെ വക ഒരു സ്വീകരണമുണ്ടായിരുന്നു. പഞ്ചായത്തു പ്രസിഡന്റൊക്കെ വന്നിരുന്നു, അഭിനന്ദനം പറയാൻ. ആ കോളണിയിൽനിന്നും ആദ്യമായി കോളേജ് ജോലി കിട്ടിയതവനായിരുന്നു - ആദ്യമായി അവിടുന്ന് എം എ പാസ്സായതും വിഷ്ണു മാത്രമായിരുന്നു.
അവന്റെ പ്രസംഗത്തിൽ അവൻ പറഞ്ഞു, ഇത്രയും പഠിക്കാൻ കാരണം അവന്റെ അച്ഛനാണെന്ന്. അവൻ ഒൻപതാം ക്ളാസ്സിലായിരുന്നപ്പോൾ കോളേജിലാവശ്യമായി വരുമെന്ന് പറഞ്ഞോണ്ട് അച്ഛനവന് ഷേക്‌സ്പിയറിന്റെ 'ദി ടെംപസ്റ്റ്' പുസ്തകം വാങ്ങിക്കൊടുത്തിരുന്നുവെന്നവൻ പറഞ്ഞു. ആ പുസ്തകം അവൻ മറ്റു പുസ്തകങ്ങളുടെ കൂട്ടത്തിൽ വെച്ചിരുന്നുവെന്നും, പ്ലസ് റ്റൂവിനു പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ആ പുസ്തകം വായിക്കാൻ തോന്നിയതെന്നും അവൻ തുടർന്നു പറഞ്ഞു. നല്ല കഥയായിരുന്നു, മുഴുവൻ മനസ്സിലായില്ലെങ്കിലും ആ കഥ പഠിപ്പിക്കുന്ന ക്ളാസ്സിൽ എത്തണമെന്നൊരു വാശിയവനു തോന്നിയെന്നും അതാണവനെ ഇംഗ്ളിഷ് എം എ വരെ എത്തിച്ചതെന്നും അവൻ പറഞ്ഞു. 
ആ പുസ്തകത്തിന്റെ കാര്യം ഞാൻ മറന്നുപോയിട്ടുണ്ടായിരുന്നില്ല. കുറേ വർഷങ്ങൾക്കു മുമ്പ് തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വൃശ്ചികോത്സവം കൂടി മടങ്ങുന്ന വഴി ബസ്സിൽ കിടന്നു കിട്ടിയാതാണാ പുസ്തകം. തിരക്കിനിടയിൽ ഏതോ കോളേജ് കുട്ടിയുടെ കൈയ്യിൽനിന്നു വീണുപോയതാണെന്നുറപ്പായിരുന്നു, മുഴുവൻ ഇംഗ്ളിഷ്! എവിടെ ചെന്നയാളെ കണ്ടുപിടിക്കാൻ? ഞാനതു വീട്ടിൽ കൊണ്ടുവന്ന് വിഷ്ണൂനു കൊടുത്തു. ആ പുസ്തകത്തിന്റെ കാര്യമാണവൻ പറഞ്ഞത്. അതിന്റെ കഥയെന്താണെന്നറിയണമെന്നെനിക്കു തോന്നി, അവൾക്കും തോന്നി. വിഷ്ണുനോട് ചോദിക്കാൻ തോന്നിയില്ല - അവൻ പറഞ്ഞില്ലെങ്കിലോ? ശിവാനന്ദനാണു പറഞ്ഞത്, അതിന്റെ തർജ്ജമ പട്ടണത്തിലെ ബുക്ക് സ്റ്റാളിലോ ലൈബ്രറിയിലോ കിട്ടുമെന്ന്. പട്ടണത്തിപ്പോയി ഇന്നലെ വാങ്ങിയ മലയാളം തർജ്ജിമയാണിത്. 
ഞങ്ങളിന്നും പണിക്കും പോയില്ല. ഇനി പണിക്കു പോകാനും തോന്നുന്നില്ല; വിഷ്ണൂന് നാണക്കേടാവില്ലേയെന്ന തോന്നലുമുണ്ട് - അവൻ പാന്റ്സിട്ടു തുടങ്ങിയില്ലേ? 
ഏതായാലും ആ ദിവസം കൊണ്ട് പുസ്തകം മുഴുവൻ ഞാൻ വായിച്ചു തീർത്തു. നാലു പേജു കൂടുമ്പോൾ അവളോടു ചുരുക്കം പറഞ്ഞുകൊണ്ടുമിരുന്നു. 
അന്നത്തേതുപോലെ ധൃതിയിൽ വേരൊരിക്കലും ഞാൻ ഊണു കഴിച്ചിട്ടുണ്ടെന്നും പറയാനാവില്ല.
"ഫെർഡിനാന്റും മിറാന്റായും വിവാഹനിശ്ചയം നടത്തി, പ്രോസ്പെരോക്കു തന്റെ അധികാരവും തിരിച്ചു കിട്ടി. കഥ തീർന്നു." ഞാൻ പറഞ്ഞു.
"തീർന്നോ?" അവൾ ചോദിച്ചു. 
"തീർന്നു." ഞാൻ പറഞ്ഞു.
"ഇതിനകത്ത് എം എ ക്കു പഠിക്കണമെന്നൊരിടത്തും പറഞ്ഞിട്ടില്ലല്ലോ?" അവൾ ചോദിച്ചു. 
'ശരിയാണല്ലോ. അതിനകത്തൊരിടത്തും അങ്ങിനെ പറഞ്ഞിട്ടില്ലല്ലോ!' ആത്മഗതം പോലെ ഞാനും പറഞ്ഞു. 
ഇനിയിപ്പോ ആരോടാ ചോദിക്കുക? 
"ഏതായാലും കൃഷ്ണന്റെ മകൻ ആനന്ദനും ഇതിന്റെ ഇംഗ്ളീഷ് മേടിച്ചു കൊടുക്കാമല്ലെ? രക്ഷപ്പെടട്ടന്നേ, അവൻ പത്തിലല്ലേ?" ഞാൻ പറഞ്ഞു. 
സമ്മതഭാവത്തിൽ അവളും തലയാട്ടിയെങ്കിലും കൊടുങ്കാറ്റിന്റെ രഹസ്യം ഞങ്ങൾക്കു മനസ്സിലായിട്ടുണ്ടായിരുന്നില്ല.

Saturday 11 November 2017

വിന്റോ സീറ്റ്!

"ആനത്തുറുവിൽ ബസ്സപകടം, 19 പേർ മരിച്ചു; ബാക്കി യാത്രക്കാർ അത്യാസന്ന നിലയിൽ, സ്കൂൾ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാൽസംഗം ചെയ്തു, മുഖ്യമന്ത്രിക്കെതിരെ അഴിമതിയാരോപണം, പത്രം പത്രം പത്രം .....!" ഒരുത്തന്റെ തൊള്ളതുറന്നുള്ള കാറിച്ച കേട്ട് ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കി.
ആ പത്രക്കാരൻ ചെറുക്കൻ സർക്കാർ ആശുപത്രിയുടെ ഓ പി വാർഡിലൂടെ കണ്ണോടിക്കുന്നുണ്ട്. ആരെങ്കിലുംകൂടി കാലം ചെയ്തോയെന്നറിയാനുള്ള ആകാംക്ഷ അവന്റെ മുഖത്തു കാണാം. മോർച്ചറിയിൽ കൂട്ടിയിട്ടിരിക്കുന്ന ശരീരങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയിട്ടാണവൻ വരുന്നതെന്നു കണ്ടാലറിയാമായിരുന്നു.
"ഇരുപത്തഞ്ചു യാത്രക്കാരും അത്യാസന്ന നിലയിൽ! പത്രം, പത്രം...." ആ പയ്യന്റെ ശബ്ദം നേർത്തു നേർത്തു വന്നു.
നിന്നുതിരിയാനിടമില്ല, ഓ പി യിൽ. നഴ്സുമാരായിട്ടും സന്നദ്ധസേവകരായിട്ടും ആളുകൾ ഓടിനടക്കുന്നു. പത്രക്കാരും ചാനലുകാരും തന്നെ അഞ്ഞൂറു പേരെങ്കിലും കാണുമെന്നെനിക്കു തോന്നി. ഡോക്ടറുടെ വിസിറ്റിംഗ് റൂമിനു പുറത്ത് നിന്നു ഞാൻ മനസ്സുകൊണ്ട് ശരീരമാകെ സ്കാൻ ചെയ്തു നോക്കി, താടിയിലൊരു മുറിവുണ്ട്, ശരീരമാകെ നല്ല വേദനയുണ്ട്.
'അതത്യാസന്ന നിലയാണോ?' ഞാൻ സ്വയം ചോദിച്ചു. റിപ്പോർട്ടിൽ കുഴപ്പമില്ലേൽ പോകാമെന്നാണല്ലോ എന്നോട് പറഞ്ഞതെന്ന് ഞാനോർത്തു. മദ്ധ്യഭാഗത്തായിരുന്നതു കൊണ്ടും വിന്റോ സീറ്റല്ലാതിരുന്നതുകൊണ്ടുമായിരുന്നിരിക്കണം, രക്ഷപ്പെട്ടത്. എങ്കിലും വണ്ടിക്കകത്ത് നന്നായൊന്നുരുണ്ടു, എവിടെയെങ്കിലും മുട്ടാത്ത ഒരു സ്ഥലവും ശരീരത്തിൽ ബാക്കിയുണ്ടാവില്ല. സൈഡു കൊടുത്തതാ, തിട്ടിടിഞ്ഞു പോയി ഒരു വല്യകുഴിയിലേക്ക് വണ്ടി മറിയുകയായിരുന്നു - ഒന്നുരുണ്ടുവെന്നുറപ്പ്!
ഫാസ്റ്റിൽ എന്റടുത്തുള്ള വിന്റോ സീറ്റിലിരുന്നത് ഒരു നീലവരയൻ ഷർട്ടിട്ട കാരണവരായിരുന്നു. അയാൾക്കെന്തു പറ്റിയോ ആവോ? അയാളുടെ കൈയ്യിൽ അന്നത്തെ പത്രമുണ്ടായിരുന്നെങ്കിലും അതിലെ ഒന്നിനെപ്പറ്റിയുമല്ല അയാൾ യാതൊരു പരിചയവുമില്ലാത്ത എന്നോടു സംസാരിച്ചു കൊണ്ടിരുന്നത്. വഴിയരുകിൽ ഒരു കൂടാരത്തിനുള്ളിൽ വിഗ്രഹം കണ്ടാലും, കുരിശുപള്ളി കണ്ടാലും ഒരു വ്യത്യാസവുമില്ല; അയാൾ പറയും,
"മനുഷ്യനെ പറ്റിക്കാൻ ...എന്തെല്ലാം വേലത്തരങ്ങൾ!"
നാടൻഗ്രനേഡും മടിയിൽവെച്ച് മലകയറുന്നവനെക്കാൾ സൂക്ഷിച്ചാണ് ഞാനടുത്തിരുന്നത് - ചില ഞരമ്പ് രോഗികൾ അങ്ങിനെയാണ്.
എന്റെയൂഴം വന്നപ്പോൾ ഞാൻ അകത്തു കയറി സ്കാൻ റിപ്പോർട്ട് കാണിച്ചു. ഡോക്ടർ വിശദമായി അതു നോക്കിയിട്ട് എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു.
"വേറേ വല്ല പ്രശ്നോം തോന്നുന്നുണ്ടൊ, മരപ്പോ, തളർച്ചയോ എന്തെങ്കിലും?" ഇല്ലെന്നു ഞാൻ തലയാട്ടി. ഡോക്ടർ ഡിസ്ചാർജ്ജ് എഴുതി.
ഫാർമസിയിൽ നിന്നു കിട്ടിയ മരുന്നുമായി ഞാൻ ആസ്പത്രിയിൽ നിന്നിറങ്ങി. ആളുകളുടെ ബഹളം നിന്നിട്ടില്ല, ഒരുൽസവത്തിന്റെ ആളുണ്ട്, ഇപ്പോഴും അശുപത്രിക്കു ചുറ്റും.
വഴിയിലിറങ്ങി, ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. വഴിക്കെതിർവശത്തുള്ള ശിവക്ഷേത്രത്തിന്റെ കവാടത്തിൽ ഒരാൾ കൈകൾ നെറ്റിയോടു ചേർത്ത് തലകുമ്പിട്ടു നിൽക്കുന്നു, ഏറെനേരം അനങ്ങാതെ നിൽക്കുന്നത് കണ്ടപ്പോൾ മനുഷ്യർക്ക് ദൈവഭക്തി കൂടുന്നുവോയെന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. പെട്ടെന്നാണെന്റ മനസ്സ് അയാളിട്ടിരുന്ന കുപ്പായത്തിലേക്ക് തിരിഞ്ഞത് - എന്റടുത്ത് വിന്റോ സീറ്റിലിരുന്ന മദ്ധ്യവയസ്കന്റെ ഷർട്ടിന്റെ അതേ നിറം, അതേ നീലവരകളും!

Tuesday 7 November 2017

ഒരു കാബൂൾ യാത്ര!

കന്യാകുമാരി മുതൽ കാശ്മ്മീരിന്റെ അങ്ങേത്തലവരെ പോകുന്ന ഹിമസാഗർ എക്സ്പ്രസ്സ് എറണാകുളം വിട്ടപ്പോൾ എന്റെ സീറ്റിൽ ഒരു വയസ്സൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാളത്ര വെല്യ കാശുകാരനല്ലെന്നു സ്പഷ്ടമായിരുന്നു. അവിടവിടെ തുന്നലുള്ള മുഷിഞ്ഞ എയർബാഗും, ആ വേഷവും അതാണു പറഞ്ഞത്. അദ്ദേഹവും ലുധിയാനാക്കായിരിക്കാം. രണ്ടരദിവസം ഒപ്പം കഴിയേണ്ടതല്ലേ, ഞാൻ ചോദിച്ചു, 
"എങ്ങോട്ടാ?"
"അങ്ങോട്ടാ, കാശ്മീർക്ക്."
"അവിടെയാരാ?"
"അവിടെയല്ല, കാബൂളിൽ."
"അയ്യോ! അതഫ്ഗാനിസ്ഥാനിലല്ലേ, അമ്മാവാ? പാക്കിസ്ഥാനും കഴിഞ്ഞു പോകണ്ടേ? എല്ലാത്തിനും വിസായും പാസ്‌പോർട്ടുമൊക്കെ വേണ്ടേ?" ഞാൻ ചോദിച്ചു.
ഒന്നു മടിച്ചിട്ട്, അയാൾ പറഞ്ഞു,
"സുലുക്കുട്ടി പറഞ്ഞത്...." ഇത്രയും പറഞ്ഞിട്ടയാൾ നിർത്തി. ഒരു വല്ലാത്ത അക്ഷരപ്പിശകു പോലെ തോന്നിയപ്പോൾ ഞാൻ ചോദിച്ചു,
"കാബൂളിൽ അപ്പാപ്പന്റെ ആരായുള്ളത്?"
"അവിടെ പഷ്ടൂൺ കച്ചവടക്കാരാരെയെങ്കിലും കണ്ടാൽ മതി." വൃദ്ധൻ പറഞ്ഞു.
ആ വൃദ്ധന്റെ കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകിത്തുടങ്ങിയതു കൊണ്ട്, പിന്നെ ഞാനൊന്നും ചോദിച്ചില്ല. എനിക്കും വല്ലാണ്ടായി; ഇയാളൊരു മനോരോഗി ആയിരിക്കാനിടയില്ലെന്നു മനസ്സു പറഞ്ഞു. കാശ്മീരിൽ ചെന്നാൽ കാബൂളിനെളുപ്പത്തിൽ പോകാമെന്ന് പറഞ്ഞ് ഏതോ ഒരു സുലുക്കുട്ടി ഈ വൃദ്ധനെ പറ്റിച്ചു കാണണം. സുലുക്കുട്ടി മാപ്പു നോക്കി പറഞ്ഞതായിരിക്കാനും മതി. അയാൾ തന്റെ കഥ പറഞ്ഞു, ഹൈസ്കൂളിൽ പോകാനേ പറ്റിയില്ല. സ്വയം അദ്ധ്വാനിച്ചു സമ്പാദിച്ച വീട്ടിൽ നിന്നും ആട്ടിയിറക്കപ്പെട്ട അയാളുടെ കഥ മിണ്ടാതിരുന്നു ഞാൻ കേട്ടു.
"ഓള് നേരത്തെ പോയി. വർത്താനം പറയാൻ വാഴയും ചേനയും കപ്പയുമുണ്ടായിരുന്നപ്പോൾ ഒന്നുമറിഞ്ഞില്ല." അയാൾ പറഞ്ഞു നിർത്തി.
"കാബൂളിൽ പോയി എന്തു വാങ്ങിക്കാനാ?" ഞാൻ ചോദിച്ചു.
"കാബൂളികൾ പ്രതിഫലം മോഹിക്കാതെ സ്നേഹിക്കുന്നവരാ." ഞാൻ അതിശയത്തോടെ ആ മുഖത്തേക്ക് നോക്കിയിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. അയാൾ തുടർന്നു,
"കേട്ടിട്ടില്ലേ, കാബൂളിൽ നിന്നെത്തിയ വ്യാപാരിയുടെ കഥ, സ്കൂളിൽ സാറ് പഠിപ്പിച്ചത്?"
ഒരു കൊച്ചു ബംഗാളിപെൺകുട്ടിയെ വല്ലാതെ സ്നേഹിച്ചു പോയ ടാഗോറിന്റെ കാബൂളിവാലായുടെ കഥ എനിക്കോർമ്മ വന്നു. സ്നേഹത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ദാഹത്തിന്റെ ആഴം അന്നാണു ഞാനാദ്യമായി മനസ്സിലാക്കിയത് - ടാഗോറിനെയും.
"ഒരു വീടു പോറ്റാനല്ലേ അയാൾ വീടും കുടുംബവും ഉപേക്ഷിച്ച് കൽക്കട്ടായിൽ വന്നത്? അയാള് ജയിലീന്ന് വരുന്ന വഴി ആ കൊച്ചിനെ കാണാനല്ലേ പോയത്?" വൃദ്ധൻ ചോദിച്ചു. ഞാൻ തിരിച്ചു ചോദിച്ചു,
"ഒരു കൊച്ചു കുഞ്ഞിനെ വീടും കൂടുമില്ലാത്ത ഒരാളുടെ കൂടെ ആരെങ്കിലും കളിക്കാൻ വിടുമോ? ഈ കാബൂളിവാലാ ഒരാളെ കൊല്ലുകയും ചെയ്തില്ലേ? കല്യാണ ചിലവു വെട്ടിച്ചുരുക്കിയുണ്ടാക്കിയ നൂറു രൂപാ, ഇന്നത്തെ കണക്കിൽ ഒരു ലക്ഷം, ഒരു ബന്ധോമില്ലാത്തോന് ആരെങ്കിലും വെറുതേ കൊടുക്കുമോ? ഇതു ടാഗോർ എഴുതിയ കഥയല്ലേ അമ്മാവാ?" എങ്കിലും ഞാനതിശയിച്ചു പോയി, കുറഞ്ഞത് അറുപതു വർഷങ്ങളോളം, കാലത്തിനു മായ്കാൻ കഴിയാതിരുന്ന ഒരു സ്നേഹബന്ധത്തിന്റെ കഥ അയാൾ ഒരു തരിപോലും വിടാതെ കൊണ്ടുനടന്നിരിക്കുന്നു. അതിശയിക്കാനെന്തിരിക്കുന്നു, ഞാനും മറന്നിട്ടുണ്ടായിരുന്നില്ലത്.
ട്രയിൻ ആലുവാ സ്റ്റേഷനിലേക്കു കയറിയിരുന്നപ്പോൾ. ട്രയിനിന്റെ വാതിൽക്കൽ നിന്നുള്ള തട്ടിന്റെയും മുട്ടിന്റെയും ബഹളത്തിന്റെയും ശബ്ദം അടുത്തു വരുന്നതിനു മുമ്പ് ഞാനാ മനുഷ്യനെ ചേർത്തുപിടിച്ചു കൊണ്ടു പറഞ്ഞു,
"നമുക്ക് ലുധിയാനായിലിറങ്ങാം, അമ്മാവനൊരിക്കലും കാബൂളിനു പോകണ്ട!" ഇത് കേട്ടപ്പോൾ എന്റെ മുഖത്തു തറച്ചു നിന്ന ആ കണ്ണുകളുടെ തിളക്കം ഒന്നു കാണേണ്ടതു തന്നെയായിരുന്നു.

Sunday 5 November 2017

അനീതി!

ഊണും കഴിഞ്ഞു കൈകഴുകിക്കൊണ്ടിരുന്നപ്പോൾ ഞാനോർത്തു നോക്കി, ഉച്ചകഴിഞ്ഞു ചെയ്യേണ്ട എന്തെങ്കിലുമുണ്ടോ? ഇന്നലെ ശനിയാഴ്ച റാണി മരിയായെ വാഴ്‌ത്തപ്പെട്ടവളാക്കുന്നത് റ്റിവിയിൽ കണ്ടോണ്ടിരുന്നു. ഒരു പണീം നടന്നില്ല, അത്തറി മഴയായിരുന്നു. ഇന്നു മഴ നേരത്തെ തുടങ്ങി. നാളെയാണെങ്കിൽ പള്ളിക്കൂദാശക്കാലം തുടങ്ങുകയാണ്. അതിനിപ്പോഴേ പള്ളിയിൽ പോകേണ്ടല്ലോ! 
ഞാനാ കോലായിൽ കിടന്നതേയുറങ്ങിപ്പോയി. ആരോ വിളിച്ചതുപോലെ തോന്നിയപ്പോൾ കണ്ണുകൾ തുറന്നു. ഞാൻ നോക്കുമ്പോൾ ഒരു മാലാഖാ അടുത്തു നിൽക്കുന്നു. ഉണ്ണീശോയുടെ പുൽക്കൂട്ടിൽ നൂലിൽ കെട്ടിത്തൂക്കിയിടുന്നപോലത്തെ ഒരു മാലാഖാ.
ഒരു വല്ലാത്ത സ്വർഗ്ഗിയ മന്ദഹാസം ചുണ്ടിൽ വിരിയിച്ചിട്ട്, ഒപ്പം വരാൻ മാലാഖാ കണ്ണു കാണിച്ചു. ഞാൻ മുറ്റത്തിറങ്ങിയതേ എന്നെ ചിറകിനോടു ചേർത്തുപിടിച്ച് മാലാഖാ ഒരൊറ്റ പറക്കലായിരുന്നു. എനിക്കും ചുറ്റും നീലാകാശം മാത്രമായപ്പോഴാണ് ഞാൻ മരിക്കുകയായിരുന്നല്ലോയെന്ന് എനിക്കു മനസ്സിലായത്. എന്നേലും അങ്ങോട്ടു പോവേണ്ടതല്ലേയെന്നു ഞാനും ചിന്തിച്ചു.
നീലാകാശത്തിൽ, ഇത്തിരി തണൽപോലെ തോന്നിയിടത്തു വന്നപ്പോൾ മാലാഖാ എന്നെയവിടെ വിട്ടു. സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കുമുള്ള വഴി അവിടെനിന്നായിരുന്നു രണ്ടായി തിരിഞ്ഞിരുന്നത്.
എന്നോടൊപ്പം വേറെയും അനേകം ആത്മാക്കളുണ്ടായിരുന്നവിടെ - മനുഷ്യരുടേയും ജന്തുക്കളുടേതുമൊക്കെയായിട്ട്. നരകത്തിലേക്കുള്ളവരെ പിശാചു വന്നു പേരു വിളിച്ചു ബലമായി കൂട്ടിക്കൊണ്ടു പൊയ്കൊണ്ടിരുന്നു. സ്വർഗ്ഗത്തിൽ നിന്നും എന്റെ പേരു മുഴങ്ങുന്നതും മാലാഖാ വരുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ.
എന്റടുത്തുണ്ടായിരുന്നത് ഒരു കൊച്ചു പുഴുവിന്റെ ആത്മാവായിരുന്നു. ഞാനതിനോടു ചോദിച്ചപ്പോൾ ഒരു നമസ്കാരവും അതിനറിഞ്ഞുകൂടാന്നാണു പറഞ്ഞത്. ആ പുഴു തുടർന്നു പറഞ്ഞത്, മുട്ടയിൽ നിന്ന് പുറത്തിറങ്ങാനും, ഇഴഞ്ഞു പഠിക്കാനും തിന്നാനും വിസർജ്ജിക്കാനും വളരാനും യുവാവാകാനും ഇണയെ കണ്ടു പിടിക്കാനും അച്ഛനാകാനും വയസ്സാകാനും എവിടെയെങ്കിലും ചടഞ്ഞു കൂടിക്കിടന്നു ചാകാനും എല്ലാം കൂടിയതിനു ലഭിച്ചത് ഒരു പകലും രാത്രിയും മാത്രമായിരുന്നുവെന്നാണ്.
പാവം! നരകത്തിലേക്കു പോവാൻ വേണ്ടി മാത്രം എന്തിനിങ്ങനെ ജന്തു ജന്മങ്ങളെന്നു ഞാനോർത്തു.
'മേഫ്ളൈ ഡ്യുവർ!' സ്വർഗ്ഗത്തിൽ നിന്നാരുടെയോ പേരു വിളിക്കുന്നു.
"എന്റെ പേരാ" പുഴു പറഞ്ഞു. പുഴു സ്വർഗ്ഗത്തിന്റെ വാതിൽ കടന്നതേ, അതടഞ്ഞു.
വാതിലടയുന്ന ശബ്ദം കേട്ടപ്പോഴാണ്, ശരിക്കും ഞാൻ ഞെട്ടിയത്!

Wednesday 1 November 2017

എന്റെ സ്വന്തം നഗരം

വല്യൊരു പൊട്ടിച്ചിരിയുടെ ശബ്ദം കേട്ടാണ് ഞാനുണർന്നത്. ചിരിയുടെ മദ്ധ്യേ,
"ഇതെല്ലാം നിന്റേതല്ലേ" യെന്നാരോ ചോദിക്കുന്നതും കേട്ടു - ഒരു പുരുഷ ശബ്ദമായിരുന്നതെന്നുറപ്പ്.
ഞാനെന്താ പറഞ്ഞുകൊണ്ടിരുന്നത്, ങ്ഹാ ... ഞാനുറക്കത്തിലായിരുന്നെന്നല്ലേ?
ഉറക്കത്തിൽ ഞാനെന്റെ പരാധീനതകളെപ്പറ്റി മുഴുവൻ ഓർത്തുകൊണ്ടിരിക്കുകയായിരുന്നു; അതോർക്കാൻ ഒരുപാടു നല്ല സ്വപ്നങ്ങൾ മായിച്ചു കളയേണ്ടിയും വന്നു.
ചിലപ്പോൾ എന്നോടുതന്നെയായിരിക്കും ആ ശബ്ദം ഇങ്ങിനെ പറഞ്ഞത്. അതു ദൈവം തന്നെയായിരിക്കാനും വഴിയുണ്ട്. ബ്രഹ്‌മാവിന്റെയത്ര ഈടുള്ള കനത്ത സ്വരം! എത്ര തവണ ഞാനത് ഇതിഹാസ പരമ്പരകളിൽ കേട്ടിരിക്കുന്നു.
എങ്കിലങ്ങിനെ തന്നെ, എന്റെ ലോകം ഒന്നു കണ്ടു കളയാം. ഞാൻ സൈക്കിളെടുത്തു, രാവിലെതന്നെ നഗരത്തിലേക്കിറങ്ങി. വിസ്തൃതമായ വഴികൾ, സൈൻ ബോർഡുകൾ. അവയൊക്കെ മറയ്കാൻ പരസ്യങ്ങളുണ്ടായിരുന്നുവെന്നതൊഴിച്ചാൽ എല്ലാം നന്നായിരുന്നു.
കടകളെല്ലാം തുറന്നിരിക്കുന്നു, എല്ലായിടത്തും നല്ല വ്യാപാരവുമുണ്ട്. നന്നായിരിക്കുന്നു!
ഓഫീസുകളുടെ വരാന്തകളിലും പച്ചക്കറി ചന്തയിലും, ബസ്സ് സ്റ്റോപ്പുകളിലും എല്ലാം നല്ല തിരക്ക്; അവയും നന്നായിരിക്കുന്നു.
മേൽപ്പാലങ്ങൾ, മെട്രോ, പാർക്കുകൾ, ജലവിതരണ ടാങ്കുകൾ, ഫ്‌ളാറ്റ് സമുച്ചയങ്ങൾ, വിദ്യാലയങ്ങൾ, ക്ളബ്ബുകൾ, റ്റിവി/റേഡിയോ നിലയങ്ങൾ എല്ലാം നന്നായി പ്രവർത്തിക്കുന്നു.
ക്ഷേത്രനടയിൽ നല്ല തിരക്കായിരുന്നു, സൈക്കിൾ ഉന്തിക്കൊണ്ടാണ് ഞാനങ്ങോട്ടുള്ള വഴിയേ നടന്നത്. പെട്ടെന്നൊരു പോലീസ് ഇൻസ്പക്റ്റർ കൈ നീട്ടി, തുറന്നു കിടക്കുന്ന ജീപ്പിലേക്കു കയറാൻ പറഞ്ഞു. കയറിക്കൊണ്ടിരുന്നപ്പോൾ അദ്ദേഹം മുറുമ്മുന്നതു കേട്ടു,
"രാവിലെ മുതൽ ശ്രദ്ധിക്കുന്നതാ... ഇറങ്ങിയിരിക്കുകയല്ലേ വൈകിട്ടത്തേക്കുള്ളതു കണ്ടു വെയ്കാൻ!"
എല്ലാ സി സി റ്റിവി ക്യാമറാകളും നന്നായി പ്രവർത്തിക്കുന്നുവെന്നു മാത്രമല്ല അപ്പോഴെനിക്കു മനസ്സിലായത്. എനിക്കൊത്തിരി സന്തോഷം തോന്നി, അത്ര അടുക്കും ചിട്ടയുമുള്ളതായിരുന്നു, ദൈവം എനിക്കായി നിർമ്മിച്ചു നൽകിയ നഗരം!

മഷിയില്ലാത്ത പേന

ഞാൻ കസേരയിരുന്നു കറങ്ങുകയായിരുന്നോ അതോ കസേര എനിക്ക് ചുറ്റും കറങ്ങുകയായിരുന്നുവോയെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. ഉദ്യോഗാർത്ഥിയുടെ പ്രൊഫൈലിലേക്കും മുഖത്തേക്കും ഞാൻ മാറി മാറി നോക്കി. എഴുത്തു പരീക്ഷ പാസ്സായ പന്ത്രണ്ടായിരം പേരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്തെടുത്ത പത്തു പേരിൽ ഒരുവനാണ് മുമ്പിൽ. ഇത്രയും സുന്ദരമായ ജോലി മറ്റൊരിടത്തും ലഭ്യമല്ലെന്നിരിക്കെ, എന്താണിങ്ങനെ?
ഈ ജോലി നിങ്ങൾക്കു കിട്ടിയാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെനാണയാൾ മറുപടി പറഞ്ഞത്. അതുവരെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി അയാൾ ഉത്തരം പറഞ്ഞിരുന്നു. ഇത്തരമൊരു മറുപടി കമ്പനിയുടെ സാദ്ധ്യതാ മറുപടികളിലുണ്ടായിരുന്നില്ല. എങ്കിലും, ഇയ്യാളെപ്പോലെ സമചിത്തതയുള്ളവരായിരുന്നില്ല മറ്റൊന്പത് പേരും. അവരുടെയെല്ലാം മുഖങ്ങൾ ആകാംക്ഷകൊണ്ടു ചുവന്നാണിരുന്നത്.
ഇയാൾക്ക് ജോലി കൊടുക്കണോ, മഷിയില്ലാത്ത ആ ഹീറോപ്പേനാ കൊടുക്കണോയെന്ന സംശയത്തിലായിരുനു ഞാൻ.
മുപ്പതു വർഷങ്ങൾ എന്നോടോപ്പമുണ്ടായിരുന്ന ഒരു ഹീറോപ്പേനായുടെ കാര്യമാണ് ഞാൻ പറഞ്ഞത്. ഒരിക്കലും ഞാനതുപയോഗിച്ചിട്ടില്ല; എങ്കിലും ഒരു പോറലു പോലും വീഴാൻ സമ്മതിച്ചിട്ടുമില്ല.
പപ്പാ സ്ഥലം മാറ്റംവാങ്ങി ഡൽഹിക്ക് പോകുമ്പോൾ എനിക്ക് നാലു വയസ്സ്; ആരുടെയൊക്കെയോ റെക്കമെന്റേഷൻ വാങ്ങിയാണ് പ്രശസ്തമായ 'സൺ' സ്‌കൂളിൽ അഡ്മിഷൻ ഒപ്പിച്ചത്. എങ്കിലും അവിടെയൊരിന്റർവ്യൂ പാസ്സാകണമായിരുന്നു. മമ്മി പഠിപ്പിച്ച കാര്യങ്ങളെല്ലാം ഞാൻ മന:പാഠമാക്കിയിരുന്നെങ്കിലും അതിലൊന്നു പോലും പ്രിൻസിപ്പൽസാർ ചോദിച്ചില്ല. എല്ലാവരും ആകെ നിരാശപ്പെട്ടിരിക്കുമ്പോഴാണ് അവസാനത്തെ ചോദ്യം വന്നത്, സ്‌കൂളിന്റെ മെയിൻ ഗേറ്റ് മുതൽ എൻട്രൻസ് വരെ, എത്ര തൂണുകളുണ്ടെന്നായിരുന്നു ചോദ്യം.
"എയ്റ്റീൻ." ഞാൻ പറഞ്ഞു. ആ ചിത്രത്തൂണുകൾ മാത്രമല്ല, ആ കെട്ടിടത്തിനെത്ര നിലയുണ്ടെന്നും ആ കോമ്പൗണ്ടിന്റെ അതിരുകളിൽ എത്ര കരിമ്പനകളുണ്ടെന്നും എനിക്കറിയാമായിരുന്നു.
"യു ആർ അഡ്മിറ്റഡ്." അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സന്തോഷമമായി. പ്രിൻസിപ്പലിനോട് നന്ദിയും പറഞ്ഞിറങ്ങാൻ തുടങ്ങിയപ്പോൾ അദ്ദേഹം ഞങ്ങളെ തിരിച്ചു വിളിച്ചു. എന്നെ അടുത്തു ചേർത്തു പിടിച്ചദ്ദേഹം തന്നതാണ്, ഈ ഹീറോപ്പേനാ. സാധാരണ മിട്ടായി കൊടുത്താണു കുട്ടികളെ പറഞ്ഞു വിടുക. അന്നദ്ദേഹം പാപ്പായോടും മമ്മിയോടും പറഞ്ഞു, 
"ഈ നിരീക്ഷണ പാടവമാണ് വളർച്ചയുടെ കാതൽ. മോനൊരു വലിയ സ്ഥാനത്തെത്തും!" ഓർമ്മയിൽ നിന്നു ഞാൻ പെട്ടെന്നുണർന്നു. ആ പേനാ കൈയ്യിലെടുത്തു. അതയാൾക്കു കൈമാറിക്കൊണ്ട് ഞാൻ പറഞ്ഞു. 
"യു ആർ അപ്പോയിന്റഡ്. ഈ സത്യസന്ധത എന്നും നിലനിർത്തുക!"