ഞാൻ വീണു, ഇരുപതടി മുകളിൽ നിന്ന് - അറുപത്താറാം വയസ്സിൽ. കാര്യമായ പരിക്കോ ക്ഷതമോ ഇല്ലാതെ എണീറ്റു പോവുകയും ചെയ്തു. എവിടുന്നാ എങ്ങിനെയാ എന്നൊക്കെ ചോദിപ്പിക്കുന്നില്ല, ഒരു കറിവേപ്പിന്റെ മുകളിൽ നിന്നാ വീണത്. ഇത്തിരി ഏറെ ഇല എടുക്കണമായിരുന്നു - ആവശ്യക്കാരുണ്ടായിരുന്നു.
അതല്ലിപ്പം എന്റെ പ്രശ്നം! ചാരി വെച്ചിരുന്ന ഇരുമ്പു ഗോവണി എന്നെ വിട്ടു പിന്നിലേക്കു മറിയുന്നതു ഞാനറിയുന്നുണ്ടായിരുന്നു. പിന്നെ ഞാനറിയുന്നത് അടുത്തിടെ ഒരു പതിനെട്ടുമാസത്തെങ്ങു നട്ടിരുന്നു കുഴിയുടെ അകത്തും പുറത്തുമായി ഞാൻ കിടക്കുന്നതാണ്. ആരെയും വിളിക്കുകയോ ബഹളം വെക്കുകയോ ഒന്നും ചെയ്തില്ല. ഏണിയുടെ ശബ്ദം കേട്ട് ഓടിവന്ന ഒരു സ്‌ത്രീയാണ് ആ കിടപ്പ് കണ്ടുപിടിച്ചത്. അവരോടിവന്നു വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, അൽപ്പ നേരം കൂടിക്കഴിഞ്ഞു ഞാൻ തനിയെ എണീറ്റു പൊക്കോളാമെന്ന്. ഈ ബഹളം നടക്കുന്നതിനിടയിൽ ഞാൻ സ്വയം മനസ്സിലാക്കി,
'നടന്നത് വളരെ നിസ്സാരമായ ഒരു വീഴ്ചയല്ല, തൽക്കാലം എനിക്കു ബോധമുണ്ട്. ഇല്ലായിരുന്നെങ്കിലോ?'
എനിക്കുറപ്പായിരുന്നു, ആർക്കും ഒരു കടവും ഞാൻ ബാക്കി വെച്ചിട്ടില്ല, ഒരു ബന്ധവും ഞാൻ പുതുക്കാത്തതായുമില്ലായിരുന്നു. എല്ലാറ്റിലുമുപരി, ചെയ്തു തീർക്കാനായും യാതൊന്നും ബാക്കി വെച്ചിട്ടുമില്ലായിരുന്നു, നേടാനായി ഒരാഗ്രഹവും ബാക്കിയായുമില്ലായിരുന്നു.
പെണ്ണുങ്ങൾ സമ്മതിക്കണ്ടെ, ആദ്യം വന്ന മൂന്നു മുതിർന്ന സ്ത്രീകൾ വയ്യെങ്കിലും എന്നെ പിടിച്ചെണീപ്പിച്ചു. എനിക്കു നടക്കാം കുഴപ്പമൊന്നുമില്ലെന്നു ഞാൻ പറഞ്ഞു, ഇന്നാലൊന്നു നടന്നു കാണിക്കാൻ അവരും പറഞ്ഞു. അവരിട്ടുതന്ന ഒരു കസേരയിലിരുന്നാണിതു ഞാൻ പറഞ്ഞത്.
ഞാനൊട്ടും മടിച്ചില്ല. എണീറ്റു വീട്ടിലേക്കു നടന്നു. ഇടുപ്പിനു നല്ല വേദനയുണ്ടായിരുന്നു, കഴുത്തിനും നല്ല വേദനയനുഭവപ്പെട്ടു. കുറേ നേരം ഞാനും എന്റെ റയ്കിയും കട്ടിലിൽ ഒരുമിച്ചായിരുന്നു. പിന്നെ ഏണീറ്റു ഭാര്യയുടെ സഹായത്താൽ ഒന്നു കുളിച്ചു, നന്നായൊന്നു വിശ്രമിച്ചു. ഇരിക്കാനും നടക്കാനുമൊന്നും വല്യ ബുദ്ധിമുട്ടു തോന്നിയില്ല - അൽപ്പസ്വൽപ്പം വേദനയല്ലാതെ. ഒരു എക്സ്റേ എടുക്കുന്നതിനേപ്പറ്റിയും ഞാൻ ചിന്തിച്ചില്ല. നാലു ദിവസം കഴിഞ്ഞുപോയി ഒന്നെടുത്തു. ഒരു നേരിയ പൊട്ടൽ ഒരിടത്തു കണ്ടു - രണ്ടു മാസം വിശ്രമിക്കാൻ ഉപദേശവും കിട്ടി.
ഞാൻ പറയാൻ ഉദ്ദേശിച്ചത്, വിപ്ളവകാരികളും ദൈവത്തിന്റെ പ്രത്യേക പരിഗണനയിൽ പെടുന്നവരാണെന്നോ, കറിവേപ്പേൽ കയറുന്നവർ ശ്രദ്ധിക്കണമെന്നോ ഒന്നുമല്ല, പകരം എന്റെ ജീവിതത്തിൽ നിന്നു ഞാനറിയാതെ രണ്ടു നിമിഷങ്ങൾ കടന്നു പോയി. ആ സമയത്തെപ്പറ്റിയാണ്, ആ സമയം എനിക്കെന്താണു സംഭവിച്ചതെന്നതിനെപ്പറ്റിയാണ്. ഏണി തെന്നുമ്പോഴും എനിക്കു ബോധമുണ്ട്, നിലത്തു വീണൂ കഴിഞ്ഞപ്പോഴും എനിക്കു ബോധമുണ്ട്. ഇതിനിടയിൽ സംഭവിച്ചതെന്താണെന്ന് എനിക്കറിയില്ല. ആർക്കെങ്കിലും അറിയുമോയെന്നാണ് അറിയേണ്ടത്.
വളരെ നേരത്തെതന്നെ, ഒരുവന്റെ ജീവിതത്തിൽ, അവന്റെ ഉള്ളിലുള്ള ചൈതന്യത്തിന്റെ ഇടപെടലുകളെപ്പറ്റി എനിക്കു സംശയമുണ്ടായിട്ടുണ്ട്. പല സന്ദർഭങ്ങളിലും ഒരുവന്റെ നിയന്ത്രണത്തിലല്ലാതെയും ചിലതു സംഭവിക്കുന്നു - നമ്മെ അൽഭുതപ്പെടുത്തുന്ന ചില യാദൃശ്ചിതകൾ ജീവിതത്തിലേക്ക് ഇടിച്ചു കയറുന്നു.
എനിക്കിന്നുറപ്പാണ്, കാവൽ മാലാഖമാരെന്നു നാം വിളിക്കുന്നത് ഈ ഉൾക്കാമ്പിനെയല്ലേ? ആ ഉൾബോധമല്ലേ, ഏറ്റവും കുറഞ്ഞ ക്ഷതം വരത്തക്ക രീതിയിൽ കിളച്ചിട്ട ആ മൺകൂനയിലും കുഴിയിലുമായി എന്നെ കിടത്തിയത്?
ഉവ്വ്, ആ ഉൾബോധവുമായി സമരസപ്പെടാൻ നമുക്കു കഴിഞ്ഞാൽ, അതുമായി കൂട്ടു കൂടി ജീവിക്കാൻ നമുക്കു കഴിഞ്ഞൽ, നമ്മെ തോപ്പിക്കാൻ ആർക്കാവും?