Tuesday 12 April 2016

Post Traumatic Stress Disorder

Post Traumatic Stress Disorder ന് (PTSD) മലയാളത്തിൽ ദുരന്താനുഭവാനന്തര മനോവിഭ്രാന്തി എന്ന് നീട്ടിയോ കുറുക്കിയോ പറയാം. കൊല്ലാനും കൊല്ലപ്പെടാനുമായി ഏതൊരു രാഷ്ട്രവും ഒരുക്കിവിടുന്ന പച്ച മനുഷ്യർക്ക്‌ യുദ്ധഭൂമിയിൽ നിന്ന് തിരികെ വരാൻ ഭാഗ്യം ലഭിച്ചാൽ, പിന്നീട് ജീവിതത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ ഭ്രാന്താവസ്ഥക്കാന് ഈ പേരിട്ടിരിക്കുന്നത്. അമാനുഷമായ ക്രൂരതകൾ ചെയ്യേണ്ടിവരികയോ, മരണഭയത്തിൽ കഴിയേണ്ടിവരികയോ ചെയ്തിട്ട് തുടര്ന്നുള്ള ജീവിതത്തിൽ പട്ടാളക്കാർക്ക് ഇടക്കിടക്കുണ്ടാകുന്ന ദുസ്വപ്നങ്ങളും മനസ്സാക്ഷിക്കുത്തും എല്ലാം ചേർന്ന വിഷാദ രോഗമാണിത്. വിയെറ്റ്നാം യുദ്ധത്തിൽ 58'000 അമേരിക്കർ മരിച്ചെങ്കിൽ, ആ യുദ്ധത്തിലെ അത്രയും തന്നെ വിമുക്ത ഭടന്മാർ ഈ വിഷാദരോഗം മൂലം ആത്മഹത്യ ചെയ്തു. ഓരോ യുദ്ധത്തിലും ഇങ്ങനെ അനേകായിരങ്ങൾക്ക് സംഭവിക്കുന്നുണ്ട്.
നമ്മുടെ നാട്ടിലെ പല പോലീസുകാർക്കും നിരപരാധികളെ ക്രൂരമായി പീഡിപ്പിക്കേണ്ട ദുരവസ്ഥ ഉണ്ടാകുന്നുണ്ട്. അത് ആസ്വദിക്കാനാണ് അവരെ പഠിപ്പിക്കുന്നതെന്ന് നമുക്ക് തോന്നിപ്പോകും. പലപ്പോഴും അങ്ങനെയാവണമെന്നില്ല. എത്രയോ പാവം മനുഷ്യർ നമ്മുടെ നാട്ടിൽ കഴിഞ്ഞ വർഷങ്ങളിൽ തന്നെ ഒരു കാരണവും ഇല്ലാതെ പിടിക്കപ്പെടുകയും മരണതുല്യമായ രീതിയിൽ കസ്റ്റഡിയിൽ കഴിയേണ്ടിവരികയും പലരും പോലീസിന്റെ അതിക്രമം മൂലം കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. നിർദോഷികളോട് ഇത്ര വികൃതമായി പെരുമാറുന്ന ഒരു പോലീസ് സ്ഥാപനം ഈ രാജ്യത്തുള്ളത് അപമാനകരമാണ്. നക്സലൈറ്റ് എന്താണെന്നുപോലും അറിയില്ലാത്ത ഗ്രാമീണരെ ഇന്ത്യൻ പട്ടാളം ഏറ്റുമുട്ടൽ എന്നും പറഞ്ഞ് കൊല്ലുന്നതിനെതിരെയാണല്ലോ ഇറോം ഷർമിള പതിറ്റാണ്ടിലേറെയായി നിരാഹാരം അനുഷ്ടിക്കേണ്ടിവന്നത്.

സ്വേശ്ചാധിപതികളുടെ പട്ടാളം ഇങ്ങനെയൊക്കെ ചെയ്യുക സാധാരണമായിരുന്നു എന്നതിന് എത്രയോ തെളിവുകൾ ഉണ്ട്. ദസ്തയേവ്‌സ്കിയുടെ ഐവാൻ കരംസോവിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്: "ഇത്ര ക്രൂരമായി, ഇത്ര പണിക്കുറ തീർന്ന വിധത്തിൽ, പെരുമാറാൻ മനുഷ്യാധമന്മാർക്കല്ലാതെ ആർക്ക് കഴിയും?" അവരിൽ പലരും ശിഷ്ടജീവിതത്തിൽ PTSDക്ക് അധീനരായി തീർന്നിട്ടുണ്ട് എന്നുവേണം അനുമാനിക്കാൻ. യുദ്ധഭാഷ്യങ്ങളുടെ എഴുത്തുകാരിയും സാഹിത്യത്തിന് നോബേൽ സമ്മാനം നേടിയവളുമായ സ്വെറ്റ് ലാന  അലെക്സേവിച് ഇത്തരം സംഭവങ്ങൾ ധാരാളം കുറിച്ചിട്ടിട്ടുണ്ട്‌.

എന്റെ ഒരു സുഹൃത്ത്‌ കുറേ നാൾ പോലീസിൽ ആയിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞ ഒരു ചെറിയ അനുഭവം. കഥയിത്രയേ ഉള്ളൂ. എന്നും ഏതൊക്കെയോ ദുസ്വപ്നം കണ്ടാണ്‌ അങ്ങേർ ഉണരുന്നത്. ഏതു സ്വപ്നവും അവസാനിക്കുന്നത് left, right, left, right....about turn! കൊണ്ടാണ്. നീണ്ട് പരേട്‌ കഴിഞ്ഞ് എല്ലാം അവസാനിക്കുന്ന about turn കേൾക്കുന്നതോടെ അദ്ദേഹം കട്ടിലിൽ നിന്ന് താഴെ വീണിരിക്കും. ഇതും മുകളിൽ പറഞ്ഞതും തമ്മിൽ ഞാനായിട്ട് ബന്ധിപ്പിക്കുന്നില്ല. പക്ഷേ, സംഗതി അത്ര രസകരമല്ല എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുമ്പോൾ ഞാനെന്താണ് ചിന്തിക്കേണ്ടത്? 

ദൈവനിഷേധവും ദൈവാഭിമുഖ്യവും

ദൈവനിഷേധികളുടെ എണ്ണം ഫെയ്സ്ബുക്കിൽ മാത്രമല്ല നാട്ടിലും കൂടിക്കൊണ്ടിരിക്കുന്നു. നിരീശ്വരവാദികളുടെ പല ഗ്രൂപ്പുകൾ തന്നെയുണ്ട്‌. സ്വന്തം വാക്യങ്ങളും ഉദ്ധരണികളുംകൊണ്ട് പലരും അവരുടെ ഉള്ളിലിരുപ്പ് വ്യക്തമാക്കാൻ ശ്രമിക്കുന്നുണ്ട്. അവയിൽ സമകാലികമായ ചിലത് പേര് വയ്ക്കാതെ താഴെ ചേർക്കുന്നു:
"നീ വിശ്വസിക്കുന്ന ശക്തി നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഇനിയുമതിനെ നീ പേറണോ?"

"ആരാണ് ദൈവം? ക്ഷേത്രമുറ്റത്ത് പൊട്ടിത്തെറിച്ചവർ അലറിവിളിക്കുമ്പോഴും ശ്രീകോവിലിന്റെ ഇരുട്ടുമറയിൽ ഒളിഞ്ഞിരിക്കുന്ന കല്പ്രതിമയോ?"

"പൂരം കാണാൻ പോയ അച്ഛനിനിയും വന്നില്ല...
കമ്പക്കെട്ട് കഴിഞ്ഞപ്പോൾ,
ദൈവങ്ങളെല്ലാം നിശ്ശബ്ദർ!

ആ രാത്രി, അച്ഛൻ മോർച്ചറിയിലും
ദൈവം ശ്രീകോവിലിലും പള്ളിയുറങ്ങി!"

"അറിയില്ല എന്ന് പറയാൻ ധൈര്യമില്ലാത്തവർ പകരം ഉപയോഗിക്കുന്ന വാക്കാണ്‌ ദൈവം."

"ആനക്ക് മദം കൊടുക്കുന്നത് പ്രകൃതിയാണ്. മതമാകട്ടെ പ്രകൃതിവിരുദ്ധമായ മദമാണ്. അത് മനുഷ്യപ്രകൃതിയിലെ വികൃതചിന്തകളുടെ ഉല്പ്പന്നമാണ്."

"നിങ്ങൾക്ക് ദൈവത്തെ വില്ക്കാം. എന്നാൽ എല്ലാവരും അത് വാങ്ങണമെന്ന് നിബന്ധമരുത്."

"Be an atheist, be a humanist."

"If one says, 'God speaks to me', either he's lying or he's schizophrenic."
പ്രകൃതിശക്തികളുടെയെല്ലാം പിന്നിൽ അമാനുഷികമായ എന്തോ പ്രതിഷ്‌ഠിച്ചിട്ട്, സ്തുതിയും പൂജയും ബലിയുമൊക്കെയായി അതിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതിലെ വിഡ്ഢിത്തത്തെയാണ് മേല്ക്കുറിച്ച പ്രതികരണങ്ങൾ നിന്ദിച്ചുതള്ളുന്നത്. എന്നാൽ ഇവരെല്ലാം ദൈവമെന്ന സങ്കല്പത്തെ തള്ളിപ്പറയുകയല്ല ചെയ്യുന്നത്. യുക്തിവാദികളും നിരീശ്വരവാദികളും പോലും വിമർശിക്കുന്നത് അനാശാസ്യങ്ങളിലേക്ക് നയിക്കുന്ന തെറ്റായ ദൈവസങ്കല്പങ്ങളെയാണ്. ദൈവസങ്കല്പം ബാലിശവും സ്വാർഥപരവും ആകുമ്പോഴാണ് മനുഷ്യൻ വഴിതെറ്റുന്നത്. അത്തരം ദൈവത്തെ നിരാകരിച്ചവരാണ് മുഖ്യധാരയിലുള്ള ശാസ്ത്രജ്ഞരെല്ലാം തന്നെ. സ്റ്റീവൻ ഹോക്കിംഗിനെപ്പോലെ കടുത്ത നിരീശ്വരവാദികൾ ഉണ്ടെങ്കിലും മിക്ക ശാസ്ത്രപ്രതിഭകളും അനാചാരങ്ങളുടെ ബലഹീനതകളിൽ ആണ്ടുപോകാത്ത ഒരീശ്വരസങ്കല്പത്തെ ഉള്ളിൽ  കൊണ്ടുനടക്കുന്നുണ്ട്. ആ ദൈവം മനുഷ്യന്റെ വ്യക്തിപരമായ വ്യാപാരങ്ങളിൽ ഇടപെടാതെ, പ്രപഞ്ചത്തിന്റെ അനുദിന നടത്തിപ്പ് അതിന്റെ അടിസ്ഥാന നിയമങ്ങൾക്ക് വിട്ടുകൊടുക്കുന്ന ഒരമൂർത്ത ശക്തിയാണ്. ഈ ശക്തിയുമായി മനുഷ്യന് ഹൃദയംകൊണ്ട് സമ്പർക്കം പുലർത്താം. ഇവിടെ ഹൃദയമെന്ന് പറയുന്നതാകട്ടെ, ഓരോ മനുഷ്യനിലും വികസിച്ചുവരേണ്ട, ചിന്താശക്തിയും പ്രപഞ്ചാഭിമുഖ്യവും ഒന്നുചേരുമ്പോഴുണ്ടാകുന്ന, ആന്തരികതയാണ്. എത്രമാത്രം അറിവുണ്ടായാലും ജീവനെയും അതിനെ നിലനിർത്തുന്ന പ്രപഞ്ച സംവിധാനത്തെയും സമഭാവനയോടെ കാണാനാകുന്നില്ലെങ്കിൽ - സ്നേഹമെന്തെന്ന് അനുഭവിച്ചറിയുന്നില്ലെങ്കിൽ - ഇത്തരമൊരു ഈശ്വരസങ്കൽപം സാദ്ധ്യമല്ല. എത്ര വലിയ ശാസ്ത്രവിജ്ഞാനത്തിനും അപ്പുറത്താണ് ആ ഈശ്വരാനുഭവം.

എന്റെ സുഹൃത്ത് തോമസ്‌ പെരുമ്പള്ളിൽ സംക്ഷിപ്തമായി ഒരിക്കൽ കുറിച്ചത് ഇങ്ങനെ: ഞാൻ വിശ്വസിക്കുന്ന ദൈവം അരൂപിയാണ്, സർവവ്യാപിയാണ്‌, പരിപൂർണ്ണമാണ്. സകല ചരാചരത്തെയും അതാക്കിതീർക്കുന്ന ചൈതന്യമാണ്. ഒന്നിനെയും സൃഷ്ടിക്കുന്നില്ല, രക്ഷിക്കുന്നില്ല. രോഗങ്ങൾ കൊടുക്കുന്നില്ല, സുഖപെടുതുന്നില്ല. പരീക്ഷണങ്ങൾ നടത്തുന്നില്ല, കൈക്കൂലി വാങ്ങിക്കുന്നില്ല, മധ്യസ്ഥരെ നിയോഗിക്കുന്നില്ല. സ്വർഗ്ഗത്തിൽ കൊണ്ടുപോകുന്നില്ല, നരകത്തിൽ തള്ളുന്നില്ല; ആരുടെയും കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നില്ല. എന്നിലും അപരനിലും ഓരോന്നിലുമുള്ള ഈ ചൈതന്യം എന്നും ഉണ്ടായിരുന്നു. അതിന് ആദ്യമോ അന്ത്യമോ ഇല്ല. അത് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്കുന്നു. അതുതന്നെയാണ് പ്രപഞ്ചം. അതിലായിരിക്കുന്നതുവഴി ഞാനും അതാണ്.

Stephen Hawkingൻറെ വിശ്വവിഖ്യാതമായ പുസ്തകം A brief History of Time ന് ഒരു ചെറിയ അവതാരിക എഴുതിയത് Carl Sagan ആണ്. അസ്തിത്വമുള്ളതെല്ലാം ദൈവത്തിന്റെ ഒത്താശയില്ലാതെ തനിയെ ഉണ്ടായി നിലനില്ക്കുന്നു എന്ന് പറയുന്ന ഹോക്കിങ്ങിന്റെ കൃതിയെക്കുറിച്ച് സാഗൻ പറഞ്ഞു നിർത്തുന്നത് രസമുള്ള ഒരു വ്യാജോക്തി (irony) യോടെയാണ്. മലയാളത്തിലാക്കിയാൽ അതിന്റെ ഭംഗി നഷ്ടപ്പെടും. "This is also a book about God . . . or perhaps about the absence of God. The word God fills these pages. Hawking embarks on a quest to answer Einstein's famous question about whether God had any choice in creating the universe. Hawking is attempting, as he explicitly states, to understand the mind of God. And this makes all the more unexpected the conclusion of the effort, at least so far: a universe with no edge in space, no beginning or end in time, and [with] nothing for a Creator to do."

സൃഷ്ടാവെന്നോ പരിപാലകനെന്നോ ഉള്ള നിലയിൽ ദൈവത്തെപ്പറ്റി ചിന്തിക്കുമ്പോൾ, ദൈവാസ്തിത്വം മനുഷ്യയുക്തിയിൽ ഒരസ്സാദ്ധ്യതയായി പരിണമിക്കുന്നു. ദൈവമെന്ന ശബ്ദംപോലും ഒരാവശ്യമല്ല. 'ഒരു നല്ല (സന്തുഷ്ട) മനുഷ്യനായിരിക്കുവാൻ ദൈവത്തിൽ വിശ്വസിക്കണമെന്നില്ല' എന്ന് പോപ്‌ ഫ്രാൻസിസ് പറയുമ്പോൾ അതിലിതെല്ലാം സംഗ്രഹിച്ചിരിക്കുന്നു എന്ന് പറയാം.

Friday 8 April 2016

ടെക്കി

നഗരത്തിൽ നിന്നൽപ്പം മാറി, ഒരു കൊച്ചു ഗ്രാമത്തിലെ കൃഷിയിടത്തിലൊരു കൊച്ചു വീടുണ്ട്, അവിടെയാണ് ബാലു മാതാപിതാക്കന്മാരോടൊപ്പം താമസിക്കുന്നത്. ആകെയുള്ള രണ്ടു മുറികളിൽ ഒന്നു ബാലുവിന്റേതാണ്. അവൻ നഴ്സറിയിൽ പോയിത്തുടങ്ങിയ കാലം മുതൽ അവന്റെ മുറിയിൽ അവനൊറ്റക്കാണ് കിടപ്പും ഉറക്കവും. ഇപ്പോൾ ഒന്നാം ക്ലാസ്സായിട്ടും അതിൽ മാറ്റമൊന്നുമില്ല. വല്ലപ്പോഴും മമ്മിയുടെ അമ്മയോ ആരെങ്കിലുമോ കിടക്കാൻ വന്നാൽ അതവൻ പങ്കു വെച്ചേക്കാം - അത്രേയുള്ളൂ. 

അവന്റെ ജീവിതം മാറ്റി മറിച്ചത് അയിലോക്കത്തെ സുന്ദറങ്കിളാണ്, അവന്റെ ടെക്കിയങ്കിൾ!

തൊട്ടടുത്ത വീട്ടിലാണു സുന്ദറിന്റെ താമസം. ബാലു ടെക്കിയങ്കിളിനെ രാവിലെ മാത്രമേ കാണൂ, ഒരു കൈകൊണ്ട് പല്ലുകൾ ബ്രഷ് ചെയ്തും, മറുകൈയ്യ്യിൽ സോപ്പു പെട്ടിയും തുവർത്തും പിടിച്ചും പറമ്പിന്റെ അതിരുതീർത്തൊഴുകുന്ന കൊച്ചരുവിയിൽ സുന്ദർ കുളിക്കാൻ പോകുമ്പോൾ ബാലു മുറ്റത്തു നോക്കി നില്കും, ടെക്കിയങ്കിളിന്റെ ഗുഡ്മോർണിങ്ങ് കിട്ടുന്നതു വരെ.

കംപ്യുട്ടർ കമ്പനിയിൽ ജോലിയും കഴിഞ്ഞു സുന്ദർ വരുമ്പോൾ രാത്രിയാവും. ടെക്കിയങ്കിളിന്റെ ബുള്ളറ്റിന്റെ ശബ്ദം രാവിലെ മാത്രമേ ബാലു കേൾക്കുമായിരുന്നുള്ളൂ. ബുള്ളറ്റ് ആന പ്രൗഡിയോടെ വീട്ടിൽ നിന്നിറങ്ങി പോകുന്നതും ബാലു നോക്കി നില്കും. ബാലുവിനൊരൊറ്റയാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ - ടെക്കിയങ്കിളിനെപ്പോലെ മാജിക് കംപ്യുട്ടർകാരനാവണം, ഒരു ബുള്ളറ്റും വാങ്ങണം.

ടെക്കിയങ്കിൾ കമ്പ്യുട്ടറിന്റെ അവിടെയും ഇവിടെയുമൊക്കെ ഞെക്കുമ്പോൾ ചിത്രങ്ങളും അക്ഷരങ്ങളും സ്ക്രീനിൽ മാറി മറയുന്നത് അത്ഭുതത്തോടെ ബാലു നോക്കി നിന്നിട്ടുണ്ട്. ടെക്കിയങ്കിളാണു പറഞ്ഞത് മാജിക്കുകാരനാവണമെങ്കിൽ  പേടി പാടില്ല, പിന്നെ തന്നെ കിടക്കണമെന്നൊക്കെ.
"ടെക്കിയങ്കിളെന്താ എന്നും ഒത്തിരി താമസിച്ചു വരുന്നെ?" ബാലു ചോദിക്കും.
"അങ്കിളിനൊത്തിരി പണിയുണ്ട് ..... കംപ്യുട്ടർ പണിയെന്നാൽ രാത്രി വരെ നീളും." ബാലുവിന്റെ അമ്മ പറയും.
"എനിക്കും കംപ്യുട്ടർ പഠിക്കണം.... ടെക്കി അങ്കിൾ പഠിപ്പിക്കും." ബാലു പറയും.
"അതിനൊത്തിരി പണം വേണം; കാശുണ്ടാകുമ്പം ഒരു സ്കൂട്ടർ വാങ്ങണമെന്നാ പപ്പാ പറയുന്നേ. ഇപ്പോ വാഴക്കുലയൊക്കെ പപ്പാ തന്നെ ചുമന്നു കൊണ്ടുപോകുവല്ലെ?" അമ്മ പറഞ്ഞു.
"ശരിയാ, സ്കൂട്ടർ മതി. എന്നെ അതേൽ പള്ളിക്കൂടത്തിൽ കൊണ്ടു പോവോ അമ്മേ?" ബാലു ചോദിച്ചു. അമ്മയൊന്നും പറഞ്ഞില്ല. 

വീടു പണിതതിന്റെ കടം തീർന്നിട്ടില്ല, ഇപ്രാവശ്യം വാഴത്തോട്ടത്തിൽ പാട്ടക്കാശു കൊടുക്കാനുള്ള പണംപോലും കിട്ടണമെന്നില്ല - ഏത്തക്കുലക്കു പതിനഞ്ചു രൂപാ മാത്രം. 
പക്ഷേ അതൊന്നും ബാലുവിന്റെ അമ്മ പറഞ്ഞില്ല. അമ്മ സ്കൂട്ടറിന്റെ ഓർമ്മകളിലാണെന്നു മനസ്സിലായ ബാലു  പറഞ്ഞു,
"അതൂഴിഞ്ഞു കംപ്യുട്ടർ."
അമ്മ ബാലുവിന്റെ കണ്ണുകളിലേക്കു നോക്കി; പിന്നെ പതിയെ പറഞ്ഞു.
"കംപ്യുട്ടർ, മോൻ മുട്ടനായി കഴിഞ്ഞ്; ജോലിയൊക്കെ കിട്ടിയിട്ട് മേടിക്കണം." ബാലു ഒന്നും മറുപടി പറഞ്ഞില്ല. 

അവധി ദിവസങ്ങളിൽ ബാലു ടെക്കിയങ്കിളിന്റെ അടുത്തു കൂടും, സുന്ദർ ലാപ് ടോപ്പിന്റെ കീ ബോർഡിലൂടെ അതിവേഗം കൈവിരലുകൾ ചലിപ്പിക്കുന്നതും, അതിനനുസരിച്ചു സ്ക്രീനിൽ അക്ഷരങ്ങളും ചിത്രങ്ങളും മാറി മറയുന്നതും നോക്കി ബാലു നിൽക്കും. ഒരു ദിവസം സുന്ദർ അവനെ മടിയിലിരുത്തി കീ ബോർഡിൽ വിരൽ തൊടിവിച്ചു. വല്ലാത്തോരനുഭവമായിരുന്നു ബാലുവിനത്.

പിറ്റേന്ന് യു കെ ജി ക്ലാസ്സിൽ ബാലു ഇക്കാര്യം വിവരിച്ചു. അതിൽ തൊട്ടാൽ തണുപ്പാണെന്നും, ടെക്കി അങ്കിളിന്റെ കമ്പ്യുട്ടറിലാണു ഏറ്റവും വലിയ അക്ഷരങ്ങളുള്ളതെന്നും. മിക്ക കൂട്ടുകാരുടെയും വീടുകളിലൊക്കെ കമ്പ്യുട്ടറുകളുണ്ടെന്നു ബാലുവിനു മനസ്സിലായതന്നാണ്. പക്ഷേ, അക്ഷരങ്ങൾ ബാലു കാണിച്ചിടത്തോളം വലുതുള്ളത് അവരും കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു മാസത്തെ ശമ്പളം ഉണ്ടെങ്കിൽ കംപ്യുട്ടർ വാങ്ങിക്കാമെന്നും അവനന്നു മനസ്സിലാക്കി. 

ബാലു ആരോടും ഒന്നും പറഞ്ഞില്ല. ഒരു മാസത്തെ ഒരാളുടെ ശമ്പളം എത്ര രൂപയാകും എന്നായിരുന്നു ബാലുവിനറിയേണ്ടത്. 
കൂട്ടുകാർക്കു സംശയം തോന്നണ്ടായെന്നു കരുതി ബാലു അതവരോടു ചോദിച്ചില്ല.
ഒരു ദിവസം ബാലു അമ്മയൊട് സൂത്രത്തിൽ ചോദിച്ചു, 
"വസുമതി റ്റീച്ചറിനു ശമ്പളം കിട്ടുന്നുണ്ടോ അമ്മെ?" അവനെ നഴ്സറിയിൽ പഠിപ്പിച്ച റ്റീച്ചറാണു വസുമതി റ്റീച്ചർ. ബാലു ഓർത്തത് ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്നത് വസുമതി റ്റീച്ചറിനായിരിക്കാമെന്നാണ്, കാരണം വസുമതി റ്റീച്ചറിനെയാണല്ലോ എല്ലാവർക്കും പേടി.
"ഉണ്ടല്ലോ!" അമ്മ പറഞ്ഞു. ഭാഗ്യം തന്നെ ബാലു ഓർത്തു; തുടർന്നമ്മയോടു ചോദിച്ചു,
"എത്ര രൂപാ കിട്ടുമമ്മെ?" ചോദ്യം കേട്ടതേ, ഇവനെന്താ നേഴ്സറീ പഠിപ്പിക്കാൻ പോകുവാണോയെന്നു മനസ്സിൽ ചോദിച്ചു കൊണ്ട് അമ്മ പറഞ്ഞു,
"അഞ്ഞൂറെങ്കിലും കാണും.!" കേട്ടതു പാതി കേൾക്കാത്തതു പാതി അവൻ ഒരൊറ്റയോട്ടമായിരുന്നു തൊടിയിലൂടെ - കിഴക്കേ തുണ്ടിയിലെ ജെയ്ക്കുട്ടന്റെ വീട്ടിലേക്ക്. ജെയ്കുട്ടൻ  നാലാം ക്ലാസ്സിൽ പഠിക്കുന്നു. അവനോടു ചോദിച്ചാൽ അഞ്ഞൂറെന്നു പറഞ്ഞാൽ എന്തേരം വരുമെന്ന് അറിയാമല്ലോയെന്നാണു ബാലു ചിന്തിച്ചത്. 
ചെന്നപാടെ, ഓലപ്പന്തുണ്ടാക്കിക്കൊണ്ടിരുന്ന ജെയ്ക്കുട്ടന്റെ ചെവിയിൽ ബാലു ചോദിച്ചു, 
"ഈ അഞ്ഞൂറെന്നു പറഞ്ഞാൽ എന്തൊക്കെ മേടിക്കാൻ പറ്റും?" ജെയ്കുട്ടൻ കണക്കു കൂട്ടാൻ തുടങ്ങി, കുറച്ചു നേരത്തെ ആലോചനക്കു ശേഷം അവൻ പറഞ്ഞു. 
"ഒരഞ്ചെഴുതിയിട്ട് രണ്ടു പൂജ്യം കൂടിയിട്ടാൽ അഞ്ഞൂറാവും. അഞ്ഞൂറു രൂപക്ക് 200 മാങ്ങാപ്പഴം കിട്ടുമെന്നു കണക്കു പുസ്തകത്തിലുണ്ട്." 

ഇത്രയും കേട്ടതേ ബാലു തിരിച്ചോടി. അവനറിയാമായിരുന്നു, അവന്റെ മുറ്റത്തെ കിളിമാവ് അടുത്ത വർഷം മുതൽ കായ്ച്ചു തുടങ്ങിയേക്കാമെന്ന്. അവനാ തൈമാവിന്റെ ഓരോ ശിഖരങ്ങളിലേക്കും നോക്കി നിന്നു. ആ തൈമാവിന് അവനേക്കാൾ പൊക്കമുണ്ടായിരുന്നു. 200 മാങ്ങാപ്പഴം കായ്കാനുള്ള ഇടം അതിന്റെ കൊച്ചു കമ്പുകൾക്കുണ്ടെന്നു തന്നെ അവൻ കരുതി. 

ബാലു, അമ്മ കോരി വെച്ചിരുന്ന വെള്ളത്തിൽ നിന്നും ഒരു ഗ്ലാസ്സിൽ നിറയെ, വെള്ളം കൊണ്ടുവന്നു മാവിന്റെ ചുവട്ടിലൊഴിച്ചു. പിന്നെ ആ മാവിനെ നോക്കി അവൻ നിന്നു. ഇരുന്നൂറു കൂടാതെ, അവനു പത്തു മാമ്പഴം തിന്നാനും വേണമായിരുന്നു. അക്കാര്യമായിരുന്നവൻ മാവിനോടു പറഞ്ഞുകൊണ്ടിരുന്നത്.  

കാവിലെ ഉത്സവം വന്നപ്പോൾ ബാലു ഒരു മൺകുടുക്ക വാങ്ങി. അതിലിടാൻ അമ്മ ഒരു രൂപയും കൊടുത്തു. മാവിൽ രണ്ടിന്റെ കൂടെ രണ്ടു പൂജ്യം കൂടി ഇടാവുന്നിടത്തോളം മാങ്ങാ കായിച്ചില്ലെങ്കിലോ? അപ്പോൾ കുടുക്കയിൽ നിന്നെടുക്കാമല്ലോയെന്നാണു ബാലു കരുതിയത്‌. മാത്രമല്ല ജെയ്കുട്ടന്റെ മുറ്റത്തെ കിളിച്ചുണ്ടൻ പൂത്തപ്പോൾ മഴ വന്നതും പൂക്കൾ പകുതിയും കൊഴിഞ്ഞതും അവനോർമ്മയുണ്ടായിരുന്നു. ഇനി ഈ മാവ് പൂക്കുമ്പോഴും മഴ പെയ്താലോ, അപ്പോഴും എണ്ണം കുറഞ്ഞേക്കാമല്ലോയെന്നും അവൻ കണക്കു കൂട്ടി. 

ദിവസങ്ങൾ ഒന്നൊന്നായി കടന്നു പോയി, ക്രിസ്മസ്സ് പരീക്ഷയുടെ ഇടക്കൊരു ദിവസം ബാലു നോക്കിയപ്പോൾ തൈമാവിന്റെ  ഇലകളുടെ ഇടുപ്പിൽ ഒരു കൊച്ചു മുഴ. എറുമ്പിനോളം പോലുമില്ലാത്ത ആ മുഴ വളർന്നു പൂവായി മാറുമെന്ന് ബാലുവിന് തോന്നി. ബാലുവിന്റെ സന്തോഷത്തിനതിരില്ലായിരുന്നു. എങ്കിലും ഇക്കാര്യം അവനാരോടും പറഞ്ഞില്ല.

ക്ലാസ്സിൽ വേലായുധൻ സാർ പത്തു മുതൽ പിറകോട്ടെഴുതാൻ പഠിപ്പിക്കുന്നു. ബാലു ഇതൊന്നും ശ്രദ്ധിക്കുന്നതേ ഉണ്ടായിരുന്നില്ല. അത് കണ്ടിട്ടാവണം, വടിയുടെ ഒരറ്റം ബാലുവിന്റെ നേരെ ചൂണ്ടി വേലായുധാൻ സാർ പറഞ്ഞു, 
"എണീൽക്കെടാ."
ബാലു എണിറ്റു നിന്നു; ഇത് ക്ലാസ്സാണെന്നും സാർ എന്തോ പഠിപ്പിക്കുകയായിരുന്നെന്നും ബാലുവിനു മനസ്സിലായി.
"എന്താടാ നിന്റെ പേര്?" വേലായുധൻ സാർ ചോദിച്ചു. സാറിന്റെ കണ്ണുകൾ ഭൂതത്തിന്റെ കണ്ണുകൾ പോലെ ചുവക്കുന്നതു ബാലു കണ്ടു.
"ടെക്കി." ബാലു ഇങ്ങിനെ പറഞ്ഞതും ക്ലാസ്സിൽ കൂട്ടച്ചിരിയുയർന്നതും ഒരുമിച്ചായിരുന്നു.

Sunday 3 April 2016

യേശുവിന്‍റെ മരണത്തിന്‍റെ രാഷ്ട്രീയമാനം


വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പ്രിയപ്പെട്ട ആരുടെയോ ICU മരണം പോലെ സൗമ്യവും വൈകാരികവുമാക്കി തീർത്ത ഒന്നാണ് ക്രിസ്തുവിന്റെ വധശിക്ഷ. അവന്‍ ക്രൂശിക്കപ്പെടുകയായിരുന്നു, അതും രണ്ട് രാഷ്ട്രീയകുറ്റവാളികൾക്കൊപ്പം.
1. സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചതിന്റെ പേരിൽ ആയിരുന്നില്ല ആ കൊലപാതകം. മുപ്പത്തിമൂന്നാം വയസ്സില്‍ ഇനി മുന്നോട്ട് പ്രവർത്തിക്കാന്‍ ആകാത്ത വിധം ചുറ്റും 'ശത്രുക്കളാ'ല്‍ നിറയണമെങ്കില്‍ അത് സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചതുകൊണ്ടാണ് എന്ന് കരുതരുത്. സ്നേഹം, ക്ഷമ, കാരുണ്യം, എന്നിവ എത്ര വേണമെങ്കിലും പഠിപ്പിച്ചുകൊള്ളൂ, നിങ്ങള്ക്ക് ഒന്നും സംഭവിക്കില്ല, മറിച്ച് ഒരു ആത്മീയഗുരു എന്ന അംഗീകാരം നിശ്ചയമായും കിട്ടിയിരിക്കും. മഹാനായ ഹില്ലേല്‍ റബ്ബി ക്രിസ്തുവിന്റെ കാലത്തിന് മുന്പ് തന്നെ സ്നേഹത്തിന്റെ പാഠങ്ങള്‍ ക്രിസ്തുവിനെ പോലെ മനോഹരമായി പഠിപ്പിച്ചിട്ടുണ്ട്. അതില്‍ ക്രിസ്തുവിന് മാത്രം അവകാശപ്പെടാന്‍ പറ്റുന്ന പുതുമയില്ല. ഒരു എറുമ്പിനെ പോലും നോവിക്കരുതെന്ന സ്നേഹപാഠത്തില്‍ വിശ്വസിച്ച ഹില്ലേല്‍ ഗുരു ചുറ്റും ശിക്ഷ്യഗണങ്ങളാല്‍ നിറഞ്ഞ് പ്രായമെത്തി ഒരു പൂജ്യഗുരുവായി മരിക്കുകയായിരുന്നു.

2. കുരിശുമരണം റോമാ സാമ്രാജ്യത്തിന് എതിരെയുള്ള രാഷ്ട്രീയകുറ്റത്തിന് കൊടുക്കുന്ന ശിക്ഷയാണ്. ക്രിസ്തുവിനോട് കൂടെ കുരിശിൽ തറക്കപ്പെട്ടവരെ 'lestai' എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. അന്ന് രാഷ്ട്രീയ തീവ്രവാദികൾക്ക് (സെലട്ട്സ്) റോമാക്കാർ ഈ വിശേഷണമാണ് കൊടുത്തിരുന്നത് എന്ന് ചരിത്രകാരനായ യോസേഫൂസ് പറയുന്നു. ('കള്ളന്മാർ' എന്നത് lestai എന്ന വാക്കിന്റെ സാഹചര്യം അനുവദിക്കാത്ത അർത്ഥവ്യാഖ്യാനമാണ്. മാത്രമല്ല മോഷണങ്ങൾ മാത്രം നടത്തിയ കള്ളമാരെ കുരിശിൽ തൂക്കിക്കൊല്ലാൻ റോമൻ നിയമം അനുവദിച്ചിരുന്നില്ല. ‘ആരെ മോചിപ്പിക്കണം, രാഷ്ട്രീയ കലാപത്തില്‍ പിടിക്കപ്പെട്ട ബറാബാസിനെയോ ക്രിസ്തുവിനെയോ’ എന്ന പീലാത്തോസിന്റെ ചോദ്യം അവിടെയാണ് പ്രസക്തമാകുന്നത്).
3. മതത്തിനെ കോടതിയിൽ ('സാൻഹദ്രീൻ') അവനെ വധിക്കാൻ ആവശ്യമായ മതപരമായ കുറ്റം ആരോപിക്കാൻ അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ കള്ളസാക്ഷ്യങ്ങളെല്ലാം പൊളിയുമ്പോൾ വിചാരണക്ക് മറുപടി പറയിച്ച് കോടതിമുറിയിൽ വെച്ചാണ് അവന്റെ കുറ്റം കണ്ടുപിടിക്കുന്നത്. ജഡ്ജി തന്നെ കുറ്റം ചാർത്തുന്ന അത്യപൂർവ്വ വിധി! (മാർക്കോസ് 14: 53-64)

4. പൌരോഹിത്യത്തിന് അവനെ ശിക്ഷിച്ച് വെറുതെ വിടാൻ ഭാവമില്ല, ഉന്മൂലനം ചെയ്തേ മതിയാവൂ. അതുകൊണ്ട് വധശിക്ഷ അനുവദിക്കാൻ അധികാരമുള്ള റോമൻ കോടതിയിലേക്ക് അവനെ കൊണ്ടുപോകുന്നു. ഈ കൊലപാതകത്തിൽ മതവും രാഷ്ട്രീയവും തമ്മിൽ ഒരു അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെടുകയായിരുന്നു.

5. ക്രിസ്തുവിന്റെ ശിക്ഷ്യന്മാരുടെ ഇടയിൽ ചിലർ രാഷ്ട്രീയ തീവ്രവാദികൾ ആയിരുന്നു എന്നത് (തീവ്രവാദിയായ ശിമയോൻ/ യൂദാസും ഒരു സെലട്ട് ആയിരുന്നു എന്ന് പറയപ്പെടുന്നു) ക്രിസ്തുവിന്റെ സന്ദേശത്തിൽ അവരെ ആകർഷിക്കാൻ കഴിഞ്ഞ എന്തോ ഒരു രാഷ്ട്രീയ തലം ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. മിശിഖായാണെന്ന് പരസ്യമായി സ്വയം അവകാശപ്പെടാത്ത, സായുധ വിപ്ലവത്തെ അനുകൂലിക്കാത്ത ക്രിസ്തുവിന്റെ നിലപാടുകൾ അതേസമയം തന്നെ രാഷ്ട്രീയ തീവ്രവാദികളുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു.

6. അതേസമയം നിലനില്ക്കുന്ന രാഷ്ട്രീയ-മത വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതായിരുന്നു ക്രിസ്തുവിന്റെ മൂർച്ചയുള്ള വാക്കുകൾ എന്നതിനാൽ അദ്ദേഹത്തെ മത-രാഷ്ട്രീയ നേതൃത്തം അവർക്കുനേരെയുള്ള ഒരു വെല്ലുവിളിയും 'ഭീഷിണി'യുമായി കണക്കാക്കി.ക്രിസ്തുവിന്റെ സുവിശേഷം ഒരു താരാട്ടുപാട്ട് ആയിരുന്നില്ല. സ്നാപകന്റെ പ്രവാചക ശബ്ദത്തിന്റെ ഇടിമുഴക്കവും ഹില്ലേല്‍ ഗുരുവിന്റെ സ്നേഹത്തിന്റെ തൂവൽ സ്പർശവും  ഒരുമിച്ച് ചേര്ന്ന ആവിഷ്ക്കാരമായിരുന്നു നസ്രത്തിലെ ആ തച്ചന്‍. ​ചിലർക്ക്  അവന്റെ വാക്കുകള്‍ സുവിശേഷം (സദ്വാർത്ത) പോലുമായിരുന്നില്ല, ദുര്‍വാര്‍ത്തയായിരുന്നു. അതില്‍ പ്രവാചക ഭാഷയുടെ ചൂടും ചൂരുമുണ്ടായിരുന്നു. കുടിലബുദ്ധിയായ ഭരണാധികാരിയെ കുറുക്കന്‍ എന്ന് വിളിച്ച, പണക്കൊതിയരെ നോക്കി ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും നിങ്ങള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കില്ലെന്നു കണിശമായി പറഞ്ഞ, അനുഷ്ഠാന മതപുരോഹിതരോട് അവരുടെ 'പ്രാര്ത്ഥനാ ഷോ' യുടെ പൊള്ളത്തരത്തെക്കുറിച്ചും നീണ്ട അങ്കിയുടെ കാപട്യത്തെക്കുറിച്ചും തീപാറുന്ന വാക്കില്‍ സംസാരിച്ച, കാപട്യം കാട്ടുന്നവരെ 'അണലിസന്തതികള്‍' എന്ന് വിളിച്ച കാര്‍ക്കശ്യത്തിന്റെ ഒരു ക്രിസ്തു സുവിശേഷമുണ്ട്. അത് ശത്രുക്കളെ ജനിപ്പിക്കുന്നതു കൂടിയാണ്. അതാണ്‌ ക്രിസ്തു സുവിശേഷത്തിന്റെ sting (കുത്ത്/മുള്ള്). Sting of the gospel എന്നത് കുറുക്കനെ ‘കുറുക്കൻ’ എന്നുതന്നെ വിളിക്കാനുള്ള കഴിവാണ്. തന്റെ കാലഘട്ടത്തിലെ മതനേതൃത്വത്തോട്, രാഷ്ട്രീയ നേതൃത്വത്തോട്, സമൂഹ നേതൃത്വത്തോട്, പ്രമാണിമാരോട്‌ ക്രിസ്തു ചിലത് പാടില്ല എന്ന് കാർക്കശ്യ ഭാഷയിൽ പറഞ്ഞു. അതായിരുന്നു അവനെ അത്രമേല്‍ "ജനസമ്മതൻ" അല്ലാതാക്കി മാറ്റിയത്. അതായിരുന്നു കൊലമരത്തോളം ക്രിസ്തുവിനെ കൊണ്ടുച്ചെന്നെത്തിച്ച സുവിശേഷത്തിന്റെ രാഷ്രീയം.

വെറുതെ അവന്റെ പീഡകളെയോർത്ത് അമിത വൈകാരികതയിൽ മുഖം മ്ലാനമാക്കി എന്തിനാണെന്ന് പോലും അറിയാതെ പരിഹാര പ്രദഷിണം ചെയ്യുമ്പോൾ ഒരു ചോദ്യം: "കഴുമരത്തോളം എത്തിച്ച ആ ജീവിതത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-മത നിലപാടുകളുടെ മുന (sting) നിങ്ങളുടെ മതത്തിലും വ്യക്തിജീവിതത്തിലും എവിടെ?"