Saturday 21 November 2015

സന്യാസത്തിന്റെ പ്രതിസന്ധി

ഇപ്പോഴത്തെ സന്യാസത്തിന്റെ പ്രതിസന്ധി ഏറെപ്പേര്‍ സന്യാസസഭകളില്‍ ചേരുന്നില്ല എന്നതാണെന്ന് പൊതുവില്‍ പറയപ്പെടുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ ഏറേപ്പേര്‍ സന്യാസസഭകളില്‍ ചേര്‍ന്നിരുന്നു എന്നതാണ് സന്യാസത്തെ ഇത്രയും പ്രതിസന്ധിയില്‍ ആക്കിയ സംഗതി. കുടുംബജീവിതമാണ് പ്രകൃതിദത്തമായി (natural way) ഏതൊരു മനുഷ്യനും ജീവിക്കേണ്ട ദൈവീകമായ ജീവിതശൈലി. സന്യാസ മനസ്സ് പ്രകൃതിദത്തമായ സാധാരണ ജീവിതശൈലിക്കുള്ളില്‍ ഒതുങ്ങുന്നതല്ല (supernatural way). അത് എല്ലാക്കാലത്തും അത്യപൂര്‍വ്വമായിരുന്നു. അതുകൊണ്ട് തന്നെയാണ് മുഖ്യധാരാ ഇസ്ലാം, യൂദ, സിക്ക് മതങ്ങളില്‍ ഒന്നും സന്യാസത്തിന്റെ പാരമ്പര്യം നാം കാണാത്തത്. കുടുംബജീവിതം അത്യന്തീകമായി ഒരു ഉള്‍വിളി ആയിരിക്കുന്നതുപോലെ ചിലരില്‍ സന്യാസം ആത്യന്തീകമായയൊരു ഉള്‍വിളിയാണ്. ഈ ഉള്‍വിളി ലഭിച്ചവര്‍ കുടുംജീവിതത്തില്‍ ചെന്നുപ്പെടുകയെന്നാല്‍ വിവാഹിതരായിജീവിക്കേണ്ടവര്‍ ബ്രഹ്മചര്യം സ്വയം ഏറ്റെടുക്കുന്നതു പോലെയായിരിക്കും.

സ്വതസിദ്ധ പ്രേരണയില്‍ തികച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കേണ്ട ഒരു 'നാച്യുറല്‍ ട്രെയിറ്റ്' ആണ് സന്യാസം. അതാണ്‌ “സുവിശേഷത്തിന്റെ സന്തോഷ”ത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നത് (#6,7). ദൈവരാജ്യത്തിന് വേണ്ടിയുള്ള ഷണ്ഡത്വം നിധിപോലെ ഉള്ളില്‍ കിട്ടുന്നവര്‍ അപൂര്‍വ്വമാണ്. അത് അങ്ങനെതന്നെയായിരിക്കുകയും വേണം. വയലിലെ ഈ നിധി കണ്ടെത്താത്തവരാരും സ്വന്തം കൈയ്യിലെ സമ്പത്ത് വിറ്റുതുലയ്ക്കരുത്. കണ്ടുകിട്ടുന്നവരോ അതീവ സന്തോഷത്തില്‍ കയ്യില്‍ ഉള്ളതെല്ലാം വിറ്റ് അത് സ്വന്തമാക്കും. അവര്‍ക്ക് കൈമോശം വരുന്നതിനെക്കുറിച്ചല്ല ചിന്ത, കൈവരുന്ന സത്യത്താല്‍ സ്വതന്ത്രമാക്കപ്പെടുന്ന ആനന്ദത്തെക്കുറിച്ചായിയിരിക്കും. അങ്ങനെയാണ് ഒരു ഉപേക്ഷ വലിയൊരു ആനന്ദമായിമാറുന്നത്. നീണ്ട അങ്കിയും അവിവാഹിത ജീവിതവും നീട്ടിവളര്‍ത്തിയ താടിയും മുണ്ഡനം ചെയ്ത തലയും സന്ന്യാസഭവനത്തിന്റെ നിഷ്ഠകളും ഉരുവിടുന്ന ജപങ്ങളും ആരെയും സന്ന്യാസിയാക്കില്ല എന്നോര്‍ക്കണം.

സ്വന്തം മനസ്സിന്‍റെ പ്രകൃതിദത്തമായ ചായ്‌വിനെ മനനം ചെയ്ത് കണ്ടുപിടിക്കുന്നതാണ് ദൈവവിളി തിരിച്ചറിവ്. വലിയ താത്പര്യമൊന്നും കാണിക്കാത്ത കുട്ടികളെപ്പോലും ചില ബാഹ്യമായ ഇന്സെന്റിവ് കൊടുത്ത് സന്യാസസഭകളിലേക്ക് ആകര്‍ഷിക്കുന്ന ചില ദൈവവിളി ക്യാമ്പുകളില്‍ ഈ വ്യക്തിപരമായ മനനം പോലും പ്രവര്‍ത്തീകമായിക്കൊള്ളണമെന്നില്ല. “ഉപ്പിലിട്ട മുളകുപോലെ ആയിരിക്കരുത് നിങ്ങളുടെ മുഖങ്ങള്‍” എന്ന് സന്യാസാര്‍ത്ഥികളോടും വൈദീകവിദ്യാര്‍ഥികളോടും പറഞ്ഞ മാര്‍പ്പാപ്പ “സമര്‍പ്പിത വര്‍ഷ”ത്തിന്‍റെ തുടക്കം കുറിച്ചുകൊണ്ടുള്ള  പ്രസംഗത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു: “സമര്‍പ്പിത ജീവിതം വളരുന്നത് ദൈവവിളി ക്യാമ്പ് നല്ല രീതിയില്‍ സംഘടിപ്പിച്ചു കൊണ്ടല്ല. സന്യാസികള്‍ സന്തുഷ്ടരായി കാണപ്പെടുമ്പോള്‍ പുതുതലമുറ അവരിലേക്ക് ആകര്ഷിക്കപ്പെട്ടുകൊണ്ടാണ്.” ആരും പിന്നാലെ പോയി വിളിച്ചില്ലെങ്കിലും വിളി ഉള്ളില്‍ കിട്ടിയവര്‍ തേടിയിറങ്ങും. ദൈവവിളി പ്രോത്സാഹനത്തിന് “സുവിശേഷം പ്രസംഗിച്ചില്ലെങ്കില്‍ എങ്ങനെ കേള്‍ക്കും” എന്ന അപ്പസ്തോലന്റെ ചോദ്യത്തിന്‍റെ വിലയേയുള്ളൂ. വിത്തുകളൊക്കെ അവിടെ നേരത്തെ തന്നെ ഉണ്ടായിരുന്നു, ആരൊക്കെയോ വളവും വെള്ളവുമായി പോകുന്നെന്നേയുള്ളൂ.
സന്ന്യാസിനികളുടെ അംഗബലം കുറയുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടുകയല്ല വേണ്ടത്, സന്ന്യാസത്തിന്റെ ഉള്‍ക്കാമ്പ് തെളിയാന്‍ പോകുന്നതിന്റെ തുടക്കമായി കണ്ടാല്‍ മതി. സന്ന്യാസത്തില്‍ വലിയ ആള്‍ക്കൂട്ടത്തെയാണ് നാം ഭയപ്പെടേണ്ടത്. ആള്‍ക്കൂട്ടം ചെറിയ അജഗണമല്ല, അല്‍പം പുളിമാവല്ല, ‘നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ’ എന്ന ചോദ്യത്തിന് ശേഷവും നില്‍ക്കുന്ന ഒരു ചെറുകൂട്ടം മനുഷ്യരല്ല. അതുകൊണ്ടുതന്നെ അവരെക്കൊണ്ട് ദൈവരാജ്യ ശുശ്രൂഷയില്‍ വലിയ ഗുണമുണ്ടാവില്ലെന്നു മാത്രമല്ല തിന്മയായി ഭവിച്ചേക്കാം.
 
പുരുഷസന്ന്യാസികള്‍ക്കിടയില്‍ ഈ പ്രശ്‌നമില്ലല്ലോ, അവരുടെ അംഗബലത്തില്‍ വര്‍ദ്ധനവുണ്ടാവുകയല്ലേ ചെയ്തത് എന്ന സ്വാഭാവികമായ ഒരു സംശയം തോന്നാം. അത് വാസ്തവമല്ല. അവര്‍ക്കിടയിലുമുണ്ട് ഈ അംഗശോഷണം. ഒരു പക്ഷേ സന്ന്യാസിനിസമൂഹങ്ങളെ ബാധിച്ചതിനേക്കാള്‍ ഭീകരമായി. പുരുഷന്മാരുടെ ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നത് പൗരോഹിത്യത്തോടുള്ള ആവേശമാണ്. പൗരോഹിത്യം സഭയുടെ വ്യവസ്ഥാപിത ചട്ടക്കൂടിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശുശ്രൂഷയാണ്. അതിന് സഭ നിശ്ചയിച്ചിരിക്കുന്ന വളരെ നിയതമായ കടമകള്‍ ചെയ്യാനുണ്ട്. അതില്‍ വ്രതബദ്ധമായ ജീവിതത്തിന്റെ ശൈലികളൊന്നും ബാധകവുമല്ല. പൗരോഹിത്യം ഒരു ശുശ്രൂഷാദൗത്യമാണ്,സന്ന്യാസം ഒരു ജീവിതശൈലിയാണ്. അതുകൊണ്ടാണ് “കേവല പുരോഹിത്യം” (absolute ordination) എന്നൊന്ന് സഭയില്‍ ഇല്ലെന്ന് കാനോന നിയമം അനുശാസിക്കുന്നത്. സഭാ ശുശ്രൂഷയ്ക്ക് ആവശ്യമുള്ള അത്രയും പേരെ (അതിനായി സ്വയം സമര്‍പ്പിക്കാന്‍ മനസ്സുള്ളവരെ) മാത്രം ശുശ്രൂഷ പൌരഹിത്യത്തിലേക്ക് പ്രവേശിപ്പിക്കുക എന്നതാന് നമ്മുടെ മുന്‍പാരമ്പര്യം. ഇപ്പോള്‍ ആന്ധ്രയില്‍ ചില രൂപതകള്‍ അവര്‍ക്ക് ആവശ്യത്തിന് പുരോഹിതര്‍ ഉള്ളതുകൊണ്ട് പുതിയ വൈദീകാര്‍ത്ഥികളെ സ്വീകരിക്കുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ “അമ്മയുടെ ഉദരത്തില്‍ ഉരുവാകും മുന്‍പേ, അനാദിയിലെ തിരഞ്ഞെടുത്തു” എന്ന നിരന്തര സൂചനകൊണ്ട് പൌരോഹിത്യത്തെ കുടുംബജീവിതത്തോടും സന്യാസജീവിതത്തോടും ഏകസ്ഥജീവിതത്തോടും തുലനം ചെയ്ത് അത് ഒരു ജീവിതവിളിയാണ് എന്ന ധാരണ സഭയില്‍ നിരന്തരം സൃഷ്ടിക്കപ്പെടുകൊണ്ടിരിക്കുകയാണ്. ചില അച്ചടക്ക പാലനത്തിന്റെ ഭാഗമായി കത്തോലിക്കാ സഭയില്‍ പുരോഹിതര്‍ക്ക് കുടുംബജീവിതം വിലക്കുന്നുവേന്നെയുള്ളൂ. അതുപോലെ തന്നെ സഭാശുശ്രൂഷയ്ക്ക് ആവശ്യമെങ്കില്‍ സന്നദ്ധരായ സന്യാസികളേയും ഏകസ്ഥരേയും പുരോഹിതരാക്കുകയും ചെയ്യാം. അതിന്‍റെ അര്‍ത്ഥം പരോഹിത്യം ഒരു സഭാശുശ്രൂഷവിളി ആയിരിക്കുമ്പോള്‍ സന്യാസവും കുടുംബജീവിതവും ഒരു ജീവിതവിളിയാണ്. (വൈകാരിക പ്രതിസന്ധിയില്‍ പെട്ടുപോകുന്നത് സന്യാസത്തിലേക്ക് ആത്യന്തീക ദൈവവിളി സ്വീകരിക്കാത്ത വൈദീകര്‍ കുടുംബജീവിതം ഉപേക്ഷിച്ച് സന്യാസികളെപ്പോലെ ജീവിക്കേണ്ടിവരുമ്പോഴാണ്).

പുരുഷസന്യാസത്തിന്റെ പ്രതിസന്ധി ഇപ്പോള്‍ പൌരോഹിത്യവുമായി ഇടകലര്‍ന്നു കിടക്കുന്നു. സത്യത്തില്‍ സന്യാസജീവിത ലക്ഷ്യവുമായി സന്യാസസഭകളില്‍ ചേരുന്നവരുടെ എണ്ണം അന്യം നിന്ന രീതിയിലാണ്. സന്ന്യാസത്തില്‍നിന്ന് പൗരോഹിത്യത്തെ പൂര്‍ണ്ണമായി അടര്‍ത്തിമാറ്റി നോക്കൂ. അപ്പോള്‍ കാര്യങ്ങളുടെ കാമ്പു തെളിയും. പൗരോഹിത്യപട്ടം കിട്ടിയില്ലെങ്കില്‍ ഒരു ചെറുപ്പക്കാരനും സന്ന്യാസസഭയില്‍ ചേരില്ല എന്ന നിലവന്നിരിക്കുന്നു. (സന്യാസികളായി മാത്രം ജീവിച്ച പുരുഷസന്യാസസമൂഹങ്ങളില്‍ ചിലത് നിലനില്‍പ്പിനെ പ്രതി വൈദീക-സന്യാസത്തിലേക്ക് ചേക്കേറുകയോ മറ്റ് ചിലത് അന്യം നില്‍ക്കലിന്റെ വക്കോളം എത്തുകയോ ചെയ്തിട്ടുണ്ട്). കേരളസഭ പുരോഹിതരെ കൊണ്ട് നിറയുകയും പുതുതായി വരുന്ന പുരോഹിതര്‍ സാര്‍വ്വത്രിക സഭയുടെ മിഷന്‍ മേഖലയിലേക്ക് പോകാന്‍ തയ്യാറല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സന്യാസസമൂഹങ്ങളില്‍ നിന്ന് എത്രമാത്രം സന്യാസികളെ വൈദീകപട്ടം കൊടുക്കണം എന്ന ഒരു പുനരാലോചന സഭാധികാരികളുടെ ഭാഗത്തുനിന്ന് എത്രയും നേരത്തെ ഉണ്ടാവേണ്ടതാണ്. പൗരോഹിത്യത്തില്‍ ഒരു ജോലി ചെയ്യുന്നതിന് കിട്ടുന്ന സാമൂഹിക-മാനസിക സംതൃപ്തിയും അംഗീകാരങ്ങളുമുണ്ട്. എന്നാല്‍ സന്ന്യാസം ഒരു ജീവിതശൈലി മാത്രമാകുന്നതു കൊണ്ട് ആ ജീവിതശൈലിയെ പ്രണയിക്കുന്നവര്‍ക്കേ അതിന്റെ ആനന്ദം കണ്ടെത്താനാവൂ. ‘വൈദീകന്‍ ആയില്ലെങ്കില്‍ നിങ്ങള്‍ എന്തുചെയ്യും’ എന്ന ചോദ്യത്തിന് മുന്നില്‍ ഓരോ പുരുഷസന്യാസിയും നില്‍ക്കണം. സന്ന്യാസം ആള്‍ക്കൂട്ടമാകുമ്പോള്‍ അത് അപകടാവസ്ഥയിലെന്ന് സാരം.

Thursday 5 November 2015

ആത്മീയശൈശവം!


എത്രയഗാധമായി നിങ്ങൾ സ്നേഹിച്ചിട്ടുണ്ട്, എത്ര സമ്പൂർണ്ണമായി നിങ്ങൾ ജീവിച്ചിട്ടുണ്ട്, എത്ര കുലീനമായി നിങ്ങൾ വിട്ടുകളഞ്ഞിട്ടുണ്ട്? 

ക്രിസ്തുവിലുള്ള വിശ്വാസം ആദ്ധ്യാത്മവഴിയുടെ ശൈശവദശയാണെന്നും, ക്രിസ്തു നമുക്കെന്തായിരുന്നോ അത് നമ്മുടെയും സാധ്യതയാണെന്നുള്ള തിരിച്ചറിവാണ് ആത്മീയ പക്വത എന്നും പറഞ്ഞു തരുന്ന കേരളക്കരയുടെ അത്യപൂർവ്വമായ പുരോഹിതശബ്ദം!     



Friday 30 October 2015

അല്മായശബ്ദം: സ്വർഗസ്ഥനായ പിതാവ്

അല്മായശബ്ദം: സ്വർഗസ്ഥനായ പിതാവ്: വേണ്ടത് ദൈവവിശ്വാസമല്ല, ദൈവാവബോധമാണ്. നിരീശ്വരവാദം പോലെ തന്നെ അജ്ഞതയിൽ നിന്ന് ഉടലെടുക്കുന്നതാണ് ദൈവവിശ്വാസവും. ദൈവവിശ്വാസം എപ്പോഴുംതന...

Friday 23 October 2015

അല്മായശബ്ദം: മനുഷ്യൻ, പള്ളി, ദൈവം

അല്മായശബ്ദം: മനുഷ്യൻ, പള്ളി, ദൈവം: സത്യങ്ങൾ ലളിതമാണ്. അവയെ വികൃതമാക്കുന്നത് മത-മൂത്താശാരിമാരാണ്. അവരാണ് നീണ്ട താടിയുള്ള അപ്പൂപ്പനായി ദൈവത്തെയും പല പേറുകൾക്കുശേഷവും കന്യകയാ...

Wednesday 21 October 2015

പണം കരുണയെ വിലയ്ക്ക് വാങ്ങുന്പോൾ ..

A true story..
തിരുവനന്തപുരത്തെ ഒരു പ്രമുഖ കത്തോലിക്കാ സ്കൂളിൽ അർദ്ധ വാർഷിക പരീക്ഷ നടക്കുന്നു . കുട്ടികൾ എല്ലാവരും പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചു. അപ്പോളാണ് ഒരു പെണ്‍കുട്ടി ഹാളിനു പുറത്തു നിന്ന് കരയുന്നത് ഗായത്രി ടീച്ചർ കണ്ടത്. ടീച്ചർ കുട്ടിയുടെ അടുത്ത് ചെന്ന് കരച്ചിലിന്റെ കാരണം തിരക്കി. " എന്തിനാ മോള് കരയുന്നെ ? സുഖം ഇല്ലേ ? അവളുടെ കരച്ചിൽ ഉച്ചത്തിൽ ആയീ .."കരയാതെ കാര്യം പറ കുട്ടി." ടീച്ചർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു ..ഫീസ്‌ അടക്കാത്തത്‌ കൊണ്ട് പരീക്ഷ എഴുതണ്ടാ എന്ന് പ്രിൻസിപ്പാൾ സിസ്റ്റർ പറഞ്ഞു . അവൾക്കു കരച്ചിൽ അടക്കാൻ കഴിയുന്നില്ല ...ടീച്ചർ നേരെ പ്രിൻസിപ്പാൾന്റെ മുറിയിലേക്ക് ചെന്നു..സിസ്റ്റർ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ആര്യ പരീക്ഷ എഴുതാൻ കഴിയാതെ പുറത്തു നിന്നും കരയുന്നു ..ആ കുട്ടിയെ പരീക്ഷ എഴുതാൻ അനുവദിക്കണം ..ഗൌരവം വിടാതെ സിസ്റ്റർ ചോദിച്ചു : ടീച്ചറിന്റെ ആരാണ് ആ കുട്ട്ടി ? എന്റെ ആരും അല്ല ? എന്നാ ടീച്ചർക്ക്‌ പോകാം ? ഇത് ഒരു ചാരിറ്റബൾ ട്രസ്റ്റ്‌ അല്ല ..രണ്ടു മാസത്തെ ഫീസ്‌ ആ കുട്ടി അടയ്ക്കാനുണ്ട് ..ഫീസ്‌ അടയ്ക്കാൻ ബുദ്ധിമുട്ടാണേൽ ടി സി വാങ്ങി പോയെക്കോ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്"..യു കാൻ ഗോ നൗ ..മറുപടി ഒന്നും പറയാതെ ഗായത്രി ടീച്ചർ അവിടെ നിന്നും ഇറങ്ങി ..സ്റ്റാഫ് റൂമിൽ എത്തി അവിടെയുള്ള മറ്റു അദ്ധ്യാപകരോട് ടീച്ചർ കാര്യം പറഞ്ഞു ..അത് സാരമില്ല ടീച്ചർ ആ കുട്ടിയുടെ ഫീസ്‌ നമുക്ക് കൊടുക്കാം ..രണ്ടു മാസത്തെ ഫീസ്‌ അവർ എല്ലാവരും കൂടെ അടച്ചു ..കുട്ടി പരീക്ഷ എഴുതി ...രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഗായത്രി ടീച്ചറെ കാണാൻ ആര്യയുടെ അച്ഛൻ വന്നു ..മോള് എന്നോട് എല്ലാം പറഞ്ഞു ടീച്ചറെ ..ഒത്തിരി നന്ദി ഉണ്ട് ..അവളുടെ അമ്മയക്ക് സുഖം ഇല്ലായിരുന്നു അത് കൊണ്ടാ ഫീസ്‌ വൈകിയത് ...ഞാൻ സിസ്റ്റർനോട് കാര്യങ്ങൾ പറഞ്ഞിരുന്നു ...സാരമില്ല ..നമ്മളെ പോലെ പാവപ്പെട്ടവർക്ക് പഠിക്കാൻ അല്ലെ ഗോവെര്മെന്റ്റ് സ്കൂൾ ..മക്കള് നന്നായി പഠിക്കട്ടെ എന്ന് കരുതിയാ ടീച്ചർ കുറച്ചു ബുദ്ധിമുട്ടിയാലും ഇവിടെ അയക്കുന്നെ ..അയാളുടെ കണ്ണുകൾ നിറഞ്ഞു ..അടുത്ത വർഷം ഞാൻ മോളെ വേറെ ദൂരെയുള്ള ഗവണ്മെന്റ് സ്കൂളിൽ ആക്കും .കുറച്ചു ദൂരം ഉണ്ട് എന്നാലും സാരമില്ല ..ഫീസ്‌ അടച്ച പണം ടീച്ചറിനെ ഏല്പ്പിച്ചു അയാൾ സ്കൂളിന്റെ പടി ഇറങ്ങി ...അന്ന് വൈകുന്നേരം കൂടിയ സ്റ്റാഫ് മീറ്റിങ്ങിൽ പിരിവു എടുത്ത് ഫീസ് അടച്ചതിനു പ്രിൻസിപ്പാളിന്റെ വക ഡോസ് ..സാലറി കുറവാണ് എന്ന് നിങ്ങൾ പറയുന്നു ..ഫീസ് അടക്കാത്തവരുടെ ഫീസ്‌ അടയ്ക്കാൻ നിങ്ങൾക്ക് പണം ഉണ്ട് ..ആരും ഒന്നും മിണ്ടിയില്ല ..അന്ന് സ്കൂളിൽ നിന്നും പിരിയുന്നതിനു മുൻപ് അവർ അദ്ധ്യാപകർ ഒരു തീരുമാനം എടുത്തു ..മാസം നൂറു രൂപ വെച്ച് എല്ലാവരും ശേഖരിക്കുക ..ആര്യ ഇവിടെ പഠിക്കും ..അവളുടെ ഫീസ്‌ നമ്മൾ അടക്കും ...
( ഇത് ഒരു യഥാർത്ഥ സംഭവം ആണ് ..അതിന്റെ അർത്ഥം എല്ലാ സ്കൂളുകളും ഇങ്ങനെ ആണ് എന്ന് അല്ല ..ഇത് പോലുള്ള കാര്യങ്ങൾ നമ്മൾക്ക് ഇടയിൽ ഉണ്ട് എന്ന് പറയണം എന്ന് തോന്നി ..വ്യക്തികളുടെ പേരുകൾ മാറ്റിയിട്ടുണ്ട്  Sheen J P

Tuesday 29 September 2015

അല്മായശബ്ദം: ദൈവത്തിന്റെ പ്രേമോല്ലാസനർത്തകൻ

അല്മായശബ്ദം: ദൈവത്തിന്റെ പ്രേമോല്ലാസനർത്തകൻ: https://www.facebook.com/saidatimes/videos/756827154426856/ വായനക്ക് മുമ്പ് മനം കുളിർപ്പിക്കുന്ന ഈ വീഡിയോ കാണണം. കൂടുതൽ ആസ്വാദനത്തിന...

ഫ്രാന്‍സിസ്, വേഗം വരൂ, ലോകത്തെ അതിന്റെ നുണകളില്‍നിന്നു രക്ഷിക്കൂ...

തപശ്ചര്യകളുടെ നിഷ്ഠയില്‍ ജീവിച്ച മുനിവര്യന്‍മാരുടെ ഗണത്തിലെ ഫ്രാന്‍സിസിനോട് ഏറെ ആകര്‍ഷണം തോന്നിയിട്ടില്ല. എന്നാല്‍ സിനോപ്പയിലെ ഡയോജനീസിന്റെയും എ. അയ്യപ്പന്റെയും ജോണ്‍ അബ്രാഹത്തിന്റെയും ജന്മപരമ്പരയില്‍ പെട്ടൊരാള്‍, ബാവൂലുകളുടെ വേഷത്തില്‍ നീട്ടിവളര്‍ത്തിയ താടിമുടികളോടെ ഉബ്രിയായുടെ പൊടിപാറുന്ന നാട്ടുവഴികളിലൂടെ നടന്നുപോയൊരാള്‍, കുരുവിക്കൂട്ടങ്ങളോട് ചങ്ങാത്തംകൂടി നടന്നൊരാള്‍... അങ്ങനെയൊരു ഫ്രാന്‍സിസിനെ ചരിത്രത്തിന്റെ താളുകളില്‍ കണ്ടെത്തുക ഒരാവേശമാണ്. സഭ സ്ഥാപനമായി രൂപപ്പെട്ടിരിക്കുന്ന, ആത്മീയത അനുഷ്ഠാനമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്ന, വാക്കും പ്രവൃത്തിയും അകവും പുറവും തമ്മില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാലഘട്ടത്തിന് ക്രിസ്റ്റഫര്‍ കൊയ്‌ലോയുടെ അ ചലം ഗശിറ ീള എീീഹ വെളിപാടിന്റെ ഒരു വായനയാണ്.

അവശിഷ്ടങ്ങള്‍ക്കിടയിലെ ക്രിസ്തു
''ദുര്‍ബലമല്ലെങ്കില്‍ പിന്നെന്താണൊരു ദേവാലയം?
ചൂലേന്തിയ കരങ്ങള്‍ അവിടെ ചലിക്കേണ്ടതുണ്ട്.
കെടാവിളക്കില്‍ നിതാന്തജാഗ്രതയോടെ
എണ്ണ പകരേണ്ടതുണ്ട്.
പൂപ്പാലികയില്‍ പൂക്കള്‍ മരിക്കുകയും
പുനഃപ്രതിഷ്ഠിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
അല്ലെങ്കില്‍ പിന്നെങ്ങനെ മനുഷ്യകരങ്ങള്‍ക്ക്
അവിടെ ആരാധിക്കാനാവും?
അല്ലെങ്കില്‍പ്പിന്നെങ്ങനെ നിതാന്ത ജാഗരണത്തിന്റെ
ആരാധനയവിടെ സാധ്യമാകും?
അല്ലെങ്കില്‍പ്പിന്നെങ്ങനെ ദൗര്‍ബ്ബല്യങ്ങളിവിടെ
പുഷ്പാര്‍ച്ചന ചെയ്യും?
പ്രപഞ്ചത്തിന്റെ നിര്‍മ്മാതാവ്
മനുഷ്യരിലല്ലേ അവന്റെ ആലയം പണിതത്?''
ഐഹികസാമ്രാജ്യത്തിന്റെ രാഷ്ട്രീയത്തിന് വശംവദനാകാത്ത നസ്രത്തിലെ തച്ചനില്‍നിന്ന് പടച്ചട്ടയണിഞ്ഞ ക്രിസ്തുവിലേക്കും, പിന്നെ ക്രിസ്തുരാജനിലേക്കും സഭയെത്തുമ്പോള്‍ കാലം പത്തുനൂറ്റാണ്ടുകള്‍ കഴിഞ്ഞുപോയിരുന്നു. കൈകളെ തുളയ്ക്കുന്ന ആണികള്‍ക്കു പകരം കയ്യില്‍ അധികാരത്തിന്റെ ചെങ്കോലും, അങ്കികള്‍ ഉരിഞ്ഞുമാറ്റപ്പെട്ട നഗ്നതയ്ക്കു പകരം ആഡംബരത്തിന്റെ സുവര്‍ണ്ണയങ്കിയും, തലയില്‍ മുള്‍മുടിക്കു പകരം അധീശത്വത്തിന്റെ സ്വര്‍ണ്ണക്കിരീടവുമണിഞ്ഞ ക്രൂശിതനില്‍നിന്ന് സഭ ഒരു സാമ്രാജ്യത്വ-കൊളോണിയല്‍ ക്രിസ്തുസങ്കല്‍പ്പത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. ചരിത്രത്തിന്റെ ഈ ദശാസന്ധിയിലാണ് ഫ്രാന്‍സിസ് എന്ന കൊച്ചുമനുഷ്യന്റെ രംഗപ്രവേശം.
കാര്യങ്ങളെല്ലാം ഭംഗിയായി നടന്നുപോകുന്ന കാലം. ആഘോഷപൂര്‍വ്വമായ ആരാധനകള്‍, ദിവ്യബലികള്‍, യൂറോപ്പില്‍ അങ്ങോളമിങ്ങോളം തലയുയര്‍ത്തി വരുന്ന അംബരചുംബികളായ ദേവാലയങ്ങള്‍, ഭണ്ഡാരത്തില്‍ നിറയെ പണം. റോമിലെ ഭരണാധികാരിയുടെ തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്ത സഭക്കും സമൂഹത്തിനുമുള്ളിലെ ''സമാധാനകാലം''. അക്കാലത്താണ് അയാള്‍ അസ്സീസിയുടെ തെരുവുകളില്‍ വന്ന് വിളിച്ചുപറയുന്നത്, ''സഭ ജീര്‍ണ്ണിച്ചു വീണുകൊണ്ടിരിക്കുകയാണ.്'' കേട്ടവരൊക്കെ അടക്കിച്ചിരിച്ചു കടന്നുപോയി. ''ബര്‍ണഡോണിന്റെ മകന് ഭ്രാന്താണ്'' എന്ന വാര്‍ത്ത അസ്സീസിയില്‍ പരക്കാന്‍ ഏറെ നാള്‍ വേണ്ടിവന്നില്ല. എന്നാല്‍ ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം അത് നീണ്ട അന്വേഷണത്തിനൊടുവില്‍ കിട്ടിയ ഒരു വെളിപാടായിരുന്നു.
യൗവ്വനത്തിന്റെ പ്രാരംഭദശയില്‍ ആന്തരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോവുകയായിരുന്നു അയാള്‍. അനുഷ്ഠാനമതത്തിന് അതിന് ഉത്തരം കൊടുക്കാനൊട്ടായതുമില്ല. വലിയ കത്തീഡ്രലുകളും സാന്‍ ജോര്‍ജ്ജിയോ ഇടവകദേവാലയവും അതിലെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്രൂശിതനുമൊന്നും അയാളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. അവസാനം അയാള്‍ എത്തിനില്‍ക്കുന്നത് അവശിഷ്ടങ്ങള്‍ക്കിടയിലാണ്. അസ്സീസി പട്ടണത്തിന് പുറത്ത് താഴ്‌വരക്കാട്ടിനുള്ളില്‍ തകര്‍ന്നുപോയ ഒറ്റപ്പെട്ട ഒരു കൊച്ചുകപ്പേള. അതിന്റെ കല്‍ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന അഴകോ ആകാരഭംഗിയോ ഇല്ലാത്ത, ഒരു ലോയിന്‍ ക്ലോത്തു മാത്രം കലാകാരന്‍ വരച്ചുചേര്‍ത്ത, ഒരു ക്രൂശിതരൂപം. ആ ക്രൂശിതനില്‍ നിന്നാണ് അയാള്‍ക്ക് വെളിപാടുണ്ടായത്, ''പോവുക, എന്റെ ആലയം പുതുക്കിപ്പണിയുക.'' രാജാധിരാജ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് ദരിദ്രനും വിനീതനും ക്രൂശിതനുമായ ക്രിസ്തുവാണ് അയാളെ പിന്നീട് നയിച്ചത്. അതുകൊണ്ടാണ് പിന്നീട് അയാള്‍ കണ്ട സ്വപ്നങ്ങളിലൊക്കെ കല്ലിലും മണ്ണിലും ബലവത്തായി പണിതുയര്‍ത്തിയ വന്‍ദേവാലയങ്ങളൊക്കെ തകര്‍ന്നുവീഴുന്നതും വഴിവക്കിലൂടെ മണികുലുക്കി നടന്നെത്തിയ ദുര്‍ഗന്ധം വമിക്കുന്ന കുഷ്ഠരോഗികളില്‍ ക്രിസ്തു അയാള്‍ക്ക് വെളിവാകുന്നതും.
സിനഗോഗുകളില്‍നിന്ന് പുറത്താക്കപ്പെട്ട, സ്വന്തമായ ദേവാലയമോ പ്രാര്‍ത്ഥനാ ഇടമോ ഇല്ലാത്ത ആദിമക്രൈസ്തവസമൂഹത്തിന്റെ തിരിച്ചറിവായിരുന്നു ദൈവത്തിന്റെ ആലയം മനുഷ്യന്‍തന്നെ എന്നത്. കല്ലിലും മണ്ണിലും പണിതതിനെയൊക്കെ ജീര്‍ണ്ണത കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കും. മനുഷ്യരില്‍ പണിയുന്ന ആലയം സ്‌നേഹത്തിന്റെ ശ്രീകോവിലായി കാലത്തെ അതിജീവിക്കും. അതുകൊണ്ടാണ് മുപ്പതും അമ്പതും കോടിയുടെ ദേവാലയങ്ങള്‍ നമ്മുടെ ഇടയില്‍ തലയുയര്‍ത്തി വരുമ്പോള്‍ മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ സഭയെ പിടികൂടിയ ജീര്‍ണ്ണത ഇവിടെയും എത്തിയിരിക്കുന്നുവോയെന്നു ഞാന്‍ ഭയക്കുന്നത്. സഭയെന്നാല്‍ സ്ഥാപനമാണെന്ന തെറ്റിദ്ധാരണ പരക്കെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. റോമില്‍ ഒരു നല്ലിടയന്‍ ഫ്രാന്‍സിസിന്റെ വഴിയില്‍ മനുഷ്യരില്‍ സഭയുടെ പുനര്‍നിര്‍മ്മിതി തുടങ്ങിയ കാലത്താണ് ഈ ആര്‍ഭാടസൗധങ്ങള്‍ ഉയരുന്നതെന്ന വൈരുദ്ധ്യം അല്‍പ്പം കഠിനമാണ്. 'ഫ്രാന്‍സിസ്' ഒരു വ്യക്തിക്കിട്ട പേരല്ല, ഒരു ജീവിതശൈലിക്ക് കാലം ചാര്‍ത്തിക്കൊടുത്ത പേരാണ്. അതുകൊണ്ടാണ് ''ദരിദ്രരെക്കുറിച്ചൊരു കരുതല്‍ വേണം'' എന്ന് ഏതോ ഒരു സഹയിടയന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ 'ഫ്രാന്‍സിസ്' എന്നാവട്ടെ ഇനി സഭയുടെ തലക്കെട്ട് എന്ന് ആ വലിയ ഇടയന്‍ നിശ്ചയിച്ചത്. ആ ഇടയന്‍ തെളിക്കുന്ന വഴി പിന്തുടരാന്‍ അജഗണത്തിനുള്ള ബാധ്യതയാണ് ഇന്ന് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത്.

കൈമോശം വന്ന കവിഹൃദയം
''ഫ്രാന്‍സിസ്, വേഗം വരൂ
അവര്‍ പൂക്കളെയെല്ലാം കൊല്ലുന്നു.
പനിനീര്‍പ്പൂക്കളെയും ലില്ലിപ്പൂക്കളെയും കാക്കപ്പൂക്കളെയും
എന്തിനേറെ, പന്നലുകളെയും എല്ലാ പച്ചപ്പുല്ലുകളെയും.
ഫ്രാന്‍സിസ്, നീ വേഗം വരൂ...
ഞങ്ങളുടെ ലോകത്തെ അതിന്റെ നുണകളില്‍ നിന്നു രക്ഷിക്കൂ.''
ആദ്യം ഫ്രാന്‍സിസിന്റെ ജീവിതകഥ വായിക്കുന്നത് കൗമാരത്തിന്റെ തുടക്കത്തിലാണ്. പക്ഷികളോടും മത്സ്യങ്ങളോടും പ്രസംഗിക്കുന്ന ഒരു വിശുദ്ധന്‍. ക്രൂരനായ ചെന്നായ്ക്ക് സഹവര്‍ത്തിത്വത്തിന്റെ പാഠങ്ങള്‍ പറഞ്ഞുകൊടുത്ത് ചങ്ങാത്തം കൂടുന്ന ഒരാള്‍. മരങ്ങളോടും ചെടികളോടും പൂക്കളോടും കുശലം ചോദിക്കുന്ന ഒരു സരള ഹൃദയന്‍. എന്തൊരാവേശമായിരുന്നു ഫ്രാന്‍സിസിനെക്കുറിച്ചോര്‍ക്കുന്ന ആ നാളുകളില്‍. 'ഹാപ്പി പ്രിന്‍സി'ന്റെ കഥ കള്‍ക്കുമ്പോള്‍ കുരുവി സംസാരിക്കുമോ എന്ന് ചോദ്യം ചോദിക്കാന്‍ മാത്രം അതിബുദ്ധി തോന്നാത്ത കാലമായിരുന്നു അത്. യൗവ്വനത്തിന്റെ തുടക്കത്തില്‍ ഫ്രാന്‍സിസിനെ വീണ്ടും വായിക്കുമ്പോള്‍ കാര്യങ്ങളൊക്കെ മാറിയിരുന്നു. 'ബുദ്ധിമാ'നാവുകയും കാര്യങ്ങളെ താത്വികമായി കാണുകയുമൊക്കെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആരൊക്കെയോ ചമച്ചെടുത്ത കെട്ടുകഥകളാണ് ഫ്രാന്‍സിസിനെക്കുറിച്ചുള്ള പല കഥകളുമെന്ന് ചിന്തിച്ചു തുടങ്ങി. കാര്യങ്ങളങ്ങനെ കുറെ മുന്നോട്ടു പോയി. എന്നാല്‍ ഇപ്പോഴെനിക്ക് ഫ്രാന്‍സിസ് കിളികളോടും മരങ്ങളോടും മത്സ്യങ്ങളോടും പക്ഷിമൃഗാദികളോടും സംസാരിച്ചിരുന്നു എന്നതില്‍ തെല്ലും സംശയമില്ല. അടുക്കളയില്‍ ജോലി ചെയ്യുന്ന ചേച്ചി ഉറക്കെ സംസാരിക്കുന്നതു കേട്ടു പലവട്ടം പോയി നോക്കിയിട്ടുണ്ട് എന്നോടാണോ എന്നറിയാന്‍. ആയിരുന്നില്ല. പൂച്ചക്കുട്ടികളോടും കോഴിക്കുഞ്ഞുങ്ങളോടും പ്രാക്കളോടുമൊക്കെയായിരുന്നു. അവയെല്ലാം അമ്മയുടെ സാരിത്തുമ്പിന്റെ മറപറ്റി നടക്കുന്ന കുട്ടിയെപ്പോലെ സദാസമയം അവരുടെ പിന്നാലെ ഉണ്ടാകും. അവര്‍ പരസ്പരം എന്തൊക്കെയോ പറഞ്ഞ് സ്‌നേഹം കൂടുന്നുണ്ട്, ഇടക്കിടക്ക് കലഹിക്കുന്നുമുണ്ട്. ഇപ്പോള്‍ ഞാനും ആ ഭാഷ പഠിച്ചിരിക്കുന്നു. അലഞ്ഞ് തിരിഞ്ഞ് ആശ്രമത്തില്‍ കയറിവന്ന നായക്കുട്ടിയോട് ഇപ്പോള്‍ അവന്റെ ഭാഷയില്‍ എനിക്ക് സംസാരിക്കാനാവുന്നുണ്ട്. സകല ജനതകള്‍ക്കും ജീവജാലങ്ങള്‍ക്കും മനസ്സിലാകുന്ന ഒരു ഭാഷയുണ്ട്. അത് ഹൃദയത്തിന്റെ ഭാഷയാണ്, സ്‌നേഹത്തിന്റെ ഭാഷയാണ്. അവിടെ വാക്കുകള്‍ക്കും വ്യാകരണത്തിനും വലിയ അര്‍ത്ഥമില്ല. അതാണ് കവിയുടെയും കലാകാരന്റെയും ഭാഷ.
ഫ്രാന്‍സിസ് ഒരു കവിയും കലാകാരനുമായിരുന്നു. തലയല്ല ഹൃദയമാണ് ജീവിതത്തിന്റെ കേന്ദ്രമെന്ന് വിശ്വസിച്ച ഒരു കലാകാരന്‍. മഞ്ഞുവീണ വഴിയില്‍ രണ്ടു ചില്ലക്കമ്പുകള്‍ ചേര്‍ത്തുരസി സംഗീതം ആലപിച്ച് ഒരു ഉന്‍മാദിയെപ്പോലെ അയാള്‍ നൃത്തം ചെയ്തു. കവിതകളിലൂടെ സംസാരിക്കാന്‍ അയാള്‍ ഇഷ്ടപ്പെട്ടിരുന്നു. പ്രാര്‍ത്ഥനകള്‍ക്കും ആരാധനകള്‍ക്കും അയാള്‍ നാടക ആവിഷ്‌ക്കരണം കൊടുത്തു - അങ്ങനെ ആദ്യ പുല്‍ക്കൂട് പിറന്നു. കണ്ണില്‍ തിമിരം തിങ്ങിയ കാലത്താണ് ഉള്‍ക്കണ്ണില്‍ സകല ചരാചരത്തിന്റെയും സൗന്ദര്യം കണ്ട് ''സൂര്യകീര്‍ത്തനം'' എന്ന പ്രപഞ്ചഗീതം രചിക്കുന്നത്. മരണമെന്ന അഗാധനിദ്രയിലേക്ക് സംഗീതം കേട്ട് ആഴ്ന്നുപോകാന്‍ ആഗ്രഹിച്ച ഫ്രാന്‍സിസ് മരണക്കിടക്കയ്ക്ക് അരികിലേക്ക് സഹോദരന്മാരെ വിളിച്ചു പറയുന്നുണ്ട്, ''സഹോദരന്മാരെ, എനിക്കായി ഒരു സങ്കീര്‍ത്തനം ആലപിക്കൂ. ഞാന്‍ അതുകേട്ട് വിടപറയട്ടെ.''
സഭയ്ക്ക് നഷ്ടമായത് അതിന്റെ കവിഹൃദയമാണ്. കഥയും കവിതയും കലയുമാണ് മതത്തിന്റെ കാരുണ്യഭാഷ. വയലിലെ ലില്ലികളെ നോക്കി, ആകാശപ്പറവകളെ നോക്കി, വഴിവക്കില്‍ വീണുകിടക്കുന്ന മനുഷ്യരെ നോക്കി, ധൂര്‍ത്തിന്റെ വഴിയില്‍നിന്ന് സ്‌നേഹത്തിന്റെ തറവാട്ടുവീട്ടിലേക്ക് മടങ്ങിവരുന്ന ശിരസ്സ് കുനിഞ്ഞ മനുഷ്യരെ നോക്കി, വേശ്യപ്പെണ്ണിന്റെ കണ്ണീരിലേക്ക് നോക്കി കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും കഥകള്‍ ചൊല്ലിയ ഗുരുവില്‍നിന്ന് ശിക്ഷ -രക്ഷകളുടേയും ദൈവത്വ-മനുഷ്യത്വത്തിന്റേയും ഏകത്വ-ത്രിത്വത്തിന്റേയും ബൗദ്ധികദൈവശാസ്ത്ര ചര്‍ച്ചകളിലേക്ക് എത്തിയപ്പോഴേക്കും മതത്തിന്റെ ഉള്‍ക്കാമ്പ് ഏറെ നഷ്ടപ്പെട്ടിരുന്നു.
സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല എന്ന മനുഷ്യത്വത്തിന്റെ വിശാല നിലപാടെടുക്കാന്‍ ഒരു കലാഹൃദയത്തിനേ കഴിയൂ. സത്യത്തില്‍ വിശുദ്ധഗ്രന്ഥം മുഴുവന്‍ ഒരു കലാസൃഷ്ടിയാണ് - കഥകള്‍, ഗാനങ്ങള്‍, കീര്‍ത്തനങ്ങള്‍, നാടകങ്ങള്‍, ചിഹ്നങ്ങള്‍, ദര്‍ശനങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവകൊണ്ട് സമ്പന്നം. എന്നാല്‍ മതനേതൃത്വത്തിന് കവിഹൃദയം നഷ്ടപ്പെടുകയും സന്ന്യാസ ആശ്രമങ്ങളും വൈദിക പരിശീലനക്കളരികളും കവിതകളേയും കഥകളേയും പുറത്താക്കുകയും ചെയ്തു. അവയുടെ അഭാവത്തില്‍ കാനോനിക നിയമസംഹിതകളും ആരാധനാനിഷ്ഠകളും കണിശമാക്കപ്പെട്ടു. അതിനിടയില്‍ സഭക്ക് നഷ്ടമായത് ധൂര്‍ത്തപുത്രനെ വഴിയോരക്കണ്ണുമായി കാത്തിരിക്കുന്ന പിതാവിന്റെ ഹൃദയവും മനുഷ്യത്വത്തിനുവേണ്ടി സാബത്തുനിയമം ലംഘിക്കാനുള്ള ഹൃദയവിശാലതയും അവസാന മണിക്കൂറില്‍ ജോലിക്കെത്തിയ ദുര്‍ബ്ബലനായവനും ആദ്യമണിക്കൂറില്‍ ജോലിക്കെത്തിയവനും ഒരേ കൂലി കൊടുക്കുന്ന യജമാനന്റെ നീതിബോധവുമാണ്.
കവിത മതത്തില്‍നിന്ന് ചോര്‍ന്നുപോയാല്‍ അവിടെ തഴയ്ക്കാന്‍ പോകുന്നത് പ്രായോഗികവാദമാണ്. പിന്നെ ഒരിടയനും കൂടെ നില്‍ക്കുന്ന അനുസരണവും വിധേയത്വവുമുള്ള തൊണ്ണൂറ്റൊന്‍പത്  ആടുകളെയും വിട്ട് നഷ്ടപ്പെട്ട ഒന്നിന്റെ പിന്നാലെ പോകില്ല. സ്വന്തം പങ്കു വാങ്ങിപോയ ധൂര്‍ത്തനുവേണ്ടി ഒരു പിതാവും ഇനിയൊരു ചില്ലിക്കാശുപോലും വ്യയം ചെയ്യില്ല. മക്കള്‍ക്കുവേണ്ടി ഒരുക്കപ്പെട്ട മേശയില്‍ ഒരു ചുങ്കക്കാരനും വേശ്യയും മുടന്തനും കുഷ്ഠരോഗിയും കയറിയിരിക്കില്ല. മക്കളുടെ അപ്പം മക്കള്‍ മാത്രം ഭക്ഷിക്കും. അങ്ങനെ നീതിമാന്മാരുടെയും ആരോഗ്യവാന്മാരുടെയും ദൈവരാജ്യത്തിന്റെ മക്കളുടെയും വിശുദ്ധ ഇടമായി സഭ നിലകൊള്ളും. അപ്പോള്‍ ഒരാള്‍ മാത്രം പുറത്തുനില്‍ക്കുന്നുണ്ടാവും, ക്രിസ്തു എന്ന കവി ഹൃദയന്‍.

സാഹോദര്യത്തിന്റെ പ്രതിസന്ധി
''സഹോദരന്‍ ചെന്നായേ,
ഞാന്‍ നിന്നോടൊപ്പമിരുന്ന് അല്പനേരം
സംസാരിക്കട്ടെ.
എന്റെ ഭാഷ നിനക്കു മനസ്സിലാകുമെന്നെനിക്കറിയാം.
കുന്നിന്‍ മുകളിലേക്കുള്ള യാത്ര
എനിക്കെന്നും ദുരിതപൂര്‍ണ്ണമായിരുന്നു.
എന്റെ സഹചാരികളെന്നെ വിശ്വസിക്കുന്നില്ലെന്നതാണ്
എന്റെ ദുരിതം.''
''എന്റെ പ്രിയ സഹോദരന്മാരെ, എന്റെ ഭാഗം ഞാന്‍ ചെയ്തുകഴിഞ്ഞു; നിങ്ങളുടേത് എന്താണെന്ന് ക്രിസ്തുതന്നെ നിങ്ങളെ പഠിപ്പിക്കട്ടെ.'' മരണക്കിടക്കയിലെ ഫ്രാന്‍സിസിന്റെ അവസാന വാചകങ്ങളില്‍ ഒന്നായിരുന്നു ഇത്. സാഹോദര്യവും സന്ന്യാസജീവിതദര്‍ശനങ്ങളും തമ്മില്‍ നിരന്തര സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട ഉഴവുപാടമായിരുന്നു ഫ്രാന്‍സിസിന്റെ മനസ്സ്. 22-ാം വയസ്സില്‍ തനിക്കുതന്നെ വേണ്ടത്ര വ്യക്തതയില്ലാത്ത ജീവിതത്തിന്റെ ഒറ്റയാള്‍ വഴിയിലേക്ക് ഇറങ്ങിനടക്കുമ്പോള്‍ ചുറ്റും ഒരു കൂട്ടം സുഹൃത്തുക്കള്‍ കൂടെയുണ്ടാകുമെന്ന് അയാള്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. ആദ്യസുഹൃത്ത് ബെര്‍ണഡ് ക്വിന്റവാലെ കൂടെച്ചേരാന്‍ വരുമ്പോള്‍ അയാളെ പറഞ്ഞ് നിരുത്സാഹപ്പെടുത്തി അയയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ഫ്രാന്‍സിസ്. പിന്നെ അത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും ദൈവവചനം സാക്ഷ്യപ്പെടുത്തുന്നതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നും ബോധ്യപ്പെട്ടു കഴിയുമ്പോഴാണ് കൂടെ ചേരാന്‍ അയാളെ അനുവദിക്കുന്നത്. സ്വന്തം തിരിച്ചറിവില്‍, ഏതോ ഒരു ദര്‍ശനത്തിന്റെ വെളിച്ചത്തില്‍, അങ്ങനെയായിരുന്നു ആദ്യകാല സഹോദരന്മാരെല്ലാം ഒരുമിച്ചുകൂടിയത്.
എന്നാല്‍ കാലം പോയി. ഫ്രാന്‍സിസ് ആരാണെന്നറിയാത്തവരും നടക്കേണ്ട വഴിയെക്കുറിച്ച് ദര്‍ശനങ്ങളുടെ വ്യക്തതയില്ലാത്തവരും എന്തൊക്കെയോ ചില സുരക്ഷിതത്വങ്ങളെ കണ്ട് ആ സാഹോദര്യസമൂഹത്തിന്റെ ഭാഗമാകാന്‍ തുടങ്ങി. കാര്യങ്ങളൊക്കെ ഫ്രാന്‍സിസിന്റെ കൈപ്പിടിയില്‍ നിന്നു വിട്ടുപോവുകയായിരുന്നു. അതേസമയം താന്‍ ജീവിക്കാനാഗ്രഹിച്ച സന്ന്യാസ സ്വപ്നത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഫ്രാന്‍സിസ് തയ്യാറായതുമില്ല. അതുകൊണ്ടാണ് മരണക്കിടക്കയിലും അയാള്‍ സഹോദരന്മാരോടിങ്ങനെ പറയുന്നത്, ''എന്റെ സഹോദരന്മാരേ, കാലം മാറിമറിയുമെന്ന് എനിക്കറിയാം. പുത്തന്‍ സംസ്‌ക്കാരങ്ങള്‍, പുത്തന്‍ സമ്മര്‍ദ്ദങ്ങള്‍, പുതിയ ആവശ്യങ്ങള്‍ എന്നിവ ഉണ്ടാകും. എന്നാല്‍ ഒരു കാര്യം മാത്രം ഞാന്‍ നിങ്ങളോട് യാചിക്കുകയാണ് - എന്റെ കഥകള്‍ നിങ്ങളുടെ സ്വപ്നങ്ങളെ തൊടണം. എന്റെ സ്വപ്നങ്ങള്‍ നിങ്ങളുടെ കഥകളാകണം.'''
''തെരുവിനെ ഞാനെന്റെ ആവൃതിയാക്കു''മെന്നു പറഞ്ഞ് തുടങ്ങിയ സന്ന്യാസജീവിതശൈലി ഏലിയാസ് സഹോദരന്റെ കീഴില്‍ സ്ഥാപനവത്കൃത രൂപങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. അക്കാലങ്ങളില്‍ ഫ്രാന്‍സിസും അദ്ദേഹത്തിന്റെ ഹൃദയത്തെ അടുത്തറിഞ്ഞ ആദ്യകാല സുഹൃത്തുക്കളും ആള്‍ക്കൂട്ടമായി മാറിയ സഹോദരസമൂഹത്തില്‍നിന്ന് ഒരകലം പാലിച്ച് അല്‍വേര്‍ണയിലും സുബാസിയോ മലഞ്ചെരുവിലുമായി ഏകാന്തവിചിന്തനത്തില്‍ ഈ ആന്തരിക സംഘര്‍ഷത്തെ നേരിടുകയായിരുന്നു. ഇത് സന്ന്യാസത്തിന്റെ ആദര്‍ശങ്ങളും സാഹോദര്യത്തിന്റെ മൂല്യച്യുതിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ആദര്‍ശത്തിനു വേണ്ടി സാഹോദര്യം ത്യജിക്കണമോ സാഹോദര്യത്തിനു വേണ്ടി ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കണമോ - ഇതായിരുന്നു ഫ്രാന്‍സിസിന്റെ സംഘര്‍ഷം. നീണ്ട വിചിന്തനത്തിനൊടുവിലാണ് ഫ്രാന്‍സിസ് ലിയോ സഹോദരനോട് പരിപൂര്‍ണ്ണ ആനന്ദത്തെക്കുറിച്ചുള്ള ആ കഥ പറയുന്നത്.  കഥയുടെ അവസാനം ഫ്രാന്‍സിസ് പറഞ്ഞതിങ്ങനെ: ''ലിയോ സഹോദരാ, നമ്മെ അറിയാത്തവര്‍, നമ്മുടെ സ്വപ്നങ്ങള്‍ക്ക് പുല്ലുവില കല്പിക്കാത്തവര്‍, നമ്മെ പുറംകാലിന് ചവിട്ടിപ്പുറത്താക്കിയാലും നാം ഈ സഹോദരസംഘത്തെ ഉപേക്ഷിക്കുന്നില്ലെങ്കില്‍ അതാണ് പരിപൂര്‍ണ്ണ ആനന്ദം.'''' (ഫ്രാന്‍സിസ് സഹോദരസംഘത്തെ വിട്ടുപോകാന്‍ പോലും ചിന്തിച്ചിരുന്നോ എന്ന് സംശയിക്കണം.) ആരെയെങ്കിലും ഉപേക്ഷിക്കുകയല്ല എല്ലാവരേയും സ്വന്തമാക്കുകയാണ് താന്‍ കണ്ട സന്ന്യാസദര്‍ശനത്തിന്റെ അന്തസ്സത്ത എന്ന തിരിച്ചറിവില്‍ നിന്നാണ് ഫ്രാന്‍സിസിന്റെ ഈ തീരുമാനം. ഇതാണ് സന്ന്യാസത്തിന്റെ ഏറ്റവും വലിയ സംഘര്‍ഷം. കൂടെനിന്ന് ഒരേ ദര്‍ശനങ്ങള്‍ ജീവിക്കാമെന്ന് വാക്കുപറഞ്ഞവര്‍ വിശ്വാസവഞ്ചന കാണിക്കുമ്പോഴും നിങ്ങള്‍ക്കു നിങ്ങളുടെ വാക്കുകളോടും ദര്‍ശനങ്ങളോടും വഞ്ചന കാണിക്കാന്‍ കഴിയാത്ത അവസ്ഥ.

സന്ന്യാസത്തിന്റെ സഞ്ചാരഹൃദയം
''യോനായുടെയും ജോബിന്റെയും
ജെറേമിയായുടെയും മോസസ്സിന്റെയും
ഏലിയായുടെയും താര്‍സൂസ്സിലെ സാവൂളിന്റെയും കുലത്തില്‍
ഒരു മനുഷ്യനുണ്ടായിരുന്നു.
അയാള്‍ തന്റെ കുലത്തിലെ മറ്റുള്ളവരെപോലെ
ഉഷസ്സിന്റെ ചിറകുകളില്‍ പറന്നു.
രാജ്യങ്ങളോടും അധികാരശക്തികളോടും
പ്രശസ്തിയോടും ചേര്‍ന്നുനില്‍ക്കാന്‍
അയാള്‍ക്ക് അറിയില്ലായിരുന്നു.
അയാള്‍ കാറ്റില്‍നിന്ന് കാറ്റിലേക്ക്
പറന്നുകൊണ്ടേയിരുന്നു.
ദൈവോച്ഛ്വാസത്തിന്റെ
വന്‍തീപിടുത്തത്തിന്റെ കൊടിയ നഷ്ടത്തില്‍
സ്വയം നഷ്ടപ്പെട്ടങ്ങനെ.''''
സന്ന്യാസം ചുറ്റുമതിലുകള്‍ക്കുള്ളിലും, ആവൃതികള്‍ക്കുള്ളിലും ജീവിച്ചിരുന്ന കാലത്ത് പാശ്ചാത്യസമൂഹത്തില്‍ ഫ്രാന്‍സിസ് ആരംഭിച്ചത് സന്ന്യാസ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ ഒരു മുന്നേറ്റമായിരുന്നു - അലയുന്ന സന്ന്യാസികളുടെ സമൂഹം (മെന്‍ഡിക്കന്‍സ്). ഗ്രാമങ്ങളിലും പര്‍ണ്ണശാലകളിലും പട്ടണങ്ങളുടെ തെരുവോരങ്ങളിലും അവര്‍ സന്ന്യാസം ജീവിച്ചു. 'കുറുനരികള്‍ക്ക് മാളങ്ങളുണ്ട്, ആകാശപറവകള്‍ക്ക് കൂടുകളുമുണ്ട്, മനുഷ്യപുത്രനു തലചായ്ക്കാനിടമില്ല' എന്നു പറഞ്ഞു ജീവിതം മുഴുവന്‍ സഞ്ചാരിയായി അലഞ്ഞ പാലസ്തീനായിലെ ഗുരുവിന്റെ കാലടികളെ തേടിനടക്കുകയായിരുന്നു അയാള്‍.
ഫ്രാന്‍സിസ് ഒരു യാത്രികന്‍ മാത്രമായിരുന്നില്ല, യാത്രയുടെ ചരിത്രത്തിലെ ഒരു ചലനം തന്നെയായിരുന്നു. ക്രിസ്തുശിഷ്യനായിരിക്കുക എന്നതിന്റെ മറുവാക്ക് നിരന്തരം വഴിയിലായിരിക്കുക എന്നതാണെന്ന് അയാള്‍ വിശ്വസിച്ചു. അയാള്‍ കൂടുതലും നടന്നത് ഓരം ചേര്‍ന്നായിരുന്നു. ഈ ലോകത്തില്‍ പരദേശികളെപ്പോലെയും തീര്‍ത്ഥാടകരെപ്പോലെയും ജീവിക്കാന്‍ ഫ്രാന്‍സിസ് തന്റെ സഹോദരന്മാരോടു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. സുബാസിയോ കാടുകളിലൂടെ, സ്‌പൊളേറ്റോ താഴ്‌വാരത്തിലൂടെ, അസ്സീസിയില്‍ നിന്നു ജറുസലേമിലേക്ക്, അസ്സീസിയില്‍ നിന്ന് റോമിലേക്ക്, ലവേര്‍ണാ മലമുകളിലേക്ക്, പെറൂജിയായിലേക്ക്, അപ്പൂല്യായിലേക്ക്, ഗുബിയോയിലേക്ക്, സ്‌പെയിനിലേക്ക്, ഈജിപ്തിലേക്ക്, ഉംബ്രിയായുടെ എല്ലാ ഗ്രാമങ്ങളിലേക്കും. എല്ലാ യാത്രകള്‍ക്കും ശേഷം തിരിച്ച് തന്റെ അസ്സീസിയിലേക്ക്. വാഹനങ്ങള്‍ ഇല്ലാതിരുന്ന പത്ത് നൂറ്റാണ്ടുകള്‍ക്കപ്പുറം കുതിരപ്പുറത്ത് കയറാന്‍ വിസമ്മതിച്ച ഈ കൊച്ചു മനുഷ്യന്‍ ഇരുപതുവര്‍ഷം കൊണ്ട് ഇത്രയേറെ കാതം എങ്ങനെ നടന്നു തീര്‍ത്തു എന്ന് അത്ഭുതം തോന്നിയിട്ടുണ്ട്. ഇതു സന്ന്യാസത്തിന്റെ ഒരു പൗരസ്ത്യ പാരമ്പര്യമാണ്. വഴിതെറ്റി പടിഞ്ഞാറു പോയി പിറന്ന കിഴക്കിന്റെ സന്ന്യാസിവര്യനാണു ഫ്രാന്‍സിസ് എന്നു പറയുന്നതില്‍ തെറ്റില്ല. കിഴക്കിന്റെ ഗുരുപാരമ്പര്യങ്ങളിലൊക്കെയുണ്ട് ഒരു ദേശാടനത്തിന്റെ കഥ. അത് ഇന്ത്യയെ  കണ്ടെത്താനലഞ്ഞ വിവേകാനന്ദനിലാകട്ടെ, ബോധോദയം തേടി കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ത്ഥനിലാകട്ടെ, പലായനത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും ദൂരങ്ങള്‍ മക്കയ്ക്കും മദീനക്കുമിടയില്‍ നടന്നുതീര്‍ത്ത മുഹമ്മദിലാകട്ടെ നടവഴികള്‍ മാറുന്നുവെന്നേയുള്ളൂ.
സ്വതസിദ്ധ പ്രേരണയില്‍ തികച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കേണ്ട, അപൂര്‍വ്വം ചിലരില്‍ കാണുന്ന, ഒരു 'നാച്യുറല്‍ ട്രെയിറ്റ്' ആണ് സന്ന്യാസം. സ്ഥാപനവല്‍കൃതമാവുകയും പൊതുവത്ക്കരിക്കപ്പെടുകയും  ചെയ്യാന്‍ തുടങ്ങിയതു മുതല്‍ അതിന്റെ പരാജയം വെളിവാകുന്നുണ്ട്. രണ്ടു തരം മനസ്സുകളുണ്ട്, ഒന്ന് സ്ഥാപനത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ മാത്രമായി ഒതുക്കി നിര്‍ത്താനാവാത്ത സഞ്ചാരിമനസ്സും,  മറ്റൊന്ന് സ്ഥാപനത്തിന്റെ സ്‌നേഹസുരക്ഷിതത്വങ്ങളില്‍ ആനന്ദം കൊള്ളുന്ന സ്ഥിരവാസി മനസ്സും. രണ്ടും ഒരേ രീതിയില്‍ ആനന്ദകരമാണ്. പക്ഷേ സഞ്ചാരി മനസ്സ് അത്യപൂര്‍വ്വവും സാധാരണ ജീവിതശൈലിക്കുള്ളില്‍ ഒതുങ്ങുന്നതുമല്ല. സന്ന്യാസിനികളുടെ അംഗബലം കുറയുന്ന പ്രതിഭാസം ഇന്ന് പലരേയും ഭയപ്പെടുത്തുന്നുണ്ട്. ഭയപ്പെടേണ്ട ഒന്നല്ല അത്. സന്ന്യാസത്തിന്റെ ഉള്‍ക്കാമ്പ് തെളിയാന്‍ പോകുന്നതിന്റെ തുടക്കമായി മനസ്സിലാക്കിയാല്‍ മതി. സന്ന്യാസത്തില്‍ വലിയ ആള്‍ക്കൂട്ടത്തെ നാം ഭയപ്പെടണം.
പുരുഷസന്ന്യാസികള്‍ക്കിടയില്‍ ഈ പ്രശ്‌നമില്ലല്ലോ. പുരുഷസന്ന്യാസിമാരുടെ അംഗബലത്തില്‍ വര്‍ദ്ധനവുണ്ടാവുകയല്ലേ ചെയ്തത് എന്ന സ്വാഭാവികമായ ഒരു സംശയം തോന്നാം. അത് വാസ്തവമല്ല. അവര്‍ക്കിടയിലുമുണ്ട് ഈ അംഗശോഷണം. ഒരു പക്ഷേ സന്ന്യാസിനിസമൂഹങ്ങളെ ബാധിച്ചതിനേക്കാള്‍ ഭീകരമായി. ഇവിടെ പൗരോഹിത്യമില്ലാതെ സന്ന്യാസം മാത്രം ജീവിച്ചിരുന്ന പുരുഷസന്ന്യാസസമൂഹങ്ങളൊക്കെ ഏതാണ്ട് അന്യംനിന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ട്. പുരുഷന്മാരുടെ ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നത് പൗരോഹിത്യത്തോടുള്ള ആവേശമാണ്. പൗരോഹിത്യം സഭയുടെ വ്യവസ്ഥാപിത ചട്ടക്കൂടിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശുശ്രൂഷയാണ്. അതിന് സഭ നിശ്ചയിച്ചിരിക്കുന്ന വളരെ നിയതമായ കടമകള്‍ ചെയ്യാനുണ്ട്. അതില്‍ വ്രതബദ്ധമായ ജീവിതത്തിന്റെ ശൈലികളൊന്നും ബാധകവുമല്ല. പൗരോഹിത്യം ഒരു ശുശ്രൂഷാദൗത്യമാണ്, സന്ന്യാസം ഒരു ജീവിതശൈലിയാണ്. സന്ന്യാസത്തില്‍നിന്ന് പൗരോഹിത്യത്തെ പൂര്‍ണ്ണമായി അടര്‍ത്തിമാറ്റി നോക്കൂ. അപ്പോള്‍ കാര്യങ്ങളുടെ കാമ്പു തെളിയും. പൗരോഹിത്യപട്ടം കിട്ടിയില്ലെങ്കില്‍ ഒരു ചെറുപ്പക്കാരനും സന്ന്യാസസഭയില്‍ ചേരില്ല എന്ന നിലവന്നിരിക്കുന്നു.   പൗരോഹിത്യത്തില്‍ ഒരു ജോലി ചെയ്യുന്നതിന് കിട്ടുന്ന സാമൂഹിക-മാനസിക സംതൃപ്തിയും അംഗീകാരങ്ങളുമുണ്ട്. എന്നാല്‍ സന്ന്യാസം ഒരു ജീവിതശൈലി മാത്രമാകുന്നതു കൊണ്ട് ആ ജീവിതശൈലിയെ പ്രണയിക്കുന്നവര്‍ക്കേ അതിന്റെ ആനന്ദം കണ്ടെത്താനാവൂ. സന്ന്യാസം ആള്‍ക്കൂട്ടമാകുമ്പോള്‍ അത് അപകടാവസ്ഥയിലെന്ന് സാരം. അതായിരുന്നു ഫ്രാന്‍സിസിന് തന്റെ ജീവിതകാലത്ത് തന്നെ കണേണ്ടിവന്ന സന്ന്യാസത്തിന്റെ പതനവും, തത്ഫലമായി അദ്ദേഹം അനുഭവിച്ച ആത്മീയസംഘര്‍ഷവും.
സന്ന്യാസത്തിന്റെ ഉള്‍ക്കാമ്പ് തിരയുന്ന ഈ സന്ന്യാസവര്‍ഷത്തില്‍ കണ്ടുമുട്ടേണ്ട വ്യക്തി സുബാസിയോയുടെ മലവഴികള്‍ ഇറങ്ങി വരുന്ന പീറ്റര്‍ ബെര്‍ണഡോന്റെ മകന്‍ ഫ്രാന്‍സിസ് ജോണിനെയാണ്. കാരണങ്ങളില്ലാതെ ഒരു സഞ്ചാരിയും പ്രകൃതിയുടെ ഉപാസകനും ദൈവസ്‌നേഹത്തിന്റെ ഗായകനും ഉള്ളിന്റെയുള്ളില്‍ ഒരു നിരന്തര അന്വേഷിയുമായി നടന്ന ആ മനുഷ്യനാല്‍ വശീകരിക്കപ്പെടുക എന്നതാണ്. വയലിലെ നിധി കണ്ടെത്താത്തവരാരും സ്വന്തം കൈയ്യിലെ സമ്പത്ത് വിറ്റുതുലയ്ക്കരുത്. ദൈവരാജ്യത്തിന് വേണ്ടിയുള്ള ഷണ്ഡത്വം നിധിപോലെ ഉള്ളില്‍ കിട്ടുന്നവരാകട്ടെ അപൂര്‍വ്വവും. നീണ്ട അങ്കിയും അവിവാഹിത ജീവിതവും സന്ന്യാസഭവനത്തിന്റെ നിഷ്ഠകളും ഉരുവിടുന്ന ജപങ്ങളും ആരെയും സന്ന്യാസിയാക്കില്ല എന്നോര്‍ക്കണം. കൊട്ടാരത്തില്‍നിന്ന് ഇറങ്ങിയോടി ലുംബിനിയുടെ വഴിവക്കില്‍ ജന്മം കൊടുത്തപ്പോള്‍തന്നെ നിശ്ചയിക്കപ്പെട്ട ഒരു സഞ്ചാരഹൃദയമാണ് സന്ന്യാസം. കപിലവസ്തുവിന്റെ കൊട്ടാരങ്ങള്‍ക്കൊന്നിനും അതിനെ ഏറെക്കാലം പിടിച്ചുനിര്‍ത്താനാവില്ല. പറവകള്‍ക്ക് കൂടുകളും നരികള്‍ക്ക് മാളങ്ങളുമുള്ള ഭൂവില്‍ അത് ഒരു രാത്രി കൂടുവിട്ടിറങ്ങും. അസിതനും ശിമയോനും കൈയിലെടുത്ത കുഞ്ഞുങ്ങള്‍ക്കുമേല്‍ ചില പ്രവചനങ്ങള്‍ തെറ്റാതെ കിടന്നതുപോലെ. സന്ന്യാസത്തെ വേണമെങ്കില്‍ ഒരു ജന്മത്തിന്റെ നിയതി എന്നു വിളിച്ചുകൊള്ളൂ.

Monday 31 August 2015

അല്മായശബ്ദം: 'ഹിസ്‌ പരിശുദ്ധി'!

അല്മായശബ്ദം: 'ഹിസ്‌ പരിശുദ്ധി'!: "ഞാൻ പാപിയാണ്" എന്ന് നമ്മുടെ ഏതെങ്കിലും ഒരു മെത്രാനോ ഒരു വികാരിയോ പറയുന്നത് നമുക്ക് ഭാവനയിൽ പോലും കാണാൻ കഴിയാത്ത ഒരു സംഭവമാണ്. ...

Sunday 30 August 2015

അഷ്ടാംഗയോഗയിലെ ആത്മീയതയും ക്രിസ്തീയാത്മീയതയിലെ ആത്മസൗധവും - എസ്‌. ജെ. അനന്ത്‌



ഒരു ആദ്ധ്യാത്മികത  പടുത്തുയർത്തുന്നതിന്‌ ആവശ്യമായ എല്ലാവിധ അനുസാരികളും ചേർന്ന ഒന്നാംതരം വിഭവമാണ്‌ അഷ്ടാംഗയോഗ. ആത്മ വിജ്ഞാനത്തിന്റെയും, ആത്മസാക്ഷാത്ക്കാരത്തിന്റെയും എല്ലാ പടികളും വളരെ നല്ല രീതിയിൽ പതഞ്ജലിമഹർഷി

ഇതിൽ അടുക്കിവച്ചിരിക്കുന്നു. ആദ്ധ്യാത്മീയതയുടെ കൊടുമുടിയിലെത്താൻ ഇതിൽ കവിഞ്ഞൊരു മാർഗ്ഗം ആരും ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ആരെങ്കിലും പുത്തനായി എന്തെങ്കിലും അവതരിപ്പിച്ചെങ്കിൽ അത്‌ ഇതിന്റെ ചുവടുപിടിച്ചുതന്നെയാണ്‌.

ആത്മാനന്ദത്തിന്റെ കൊടുമുടി കയറാൻ എന്തു ചെയ്യണമെന്നാരാഞ്ഞ്‌ തന്നെ സമീപിച്ച ഒരു യുവാവിനോട്‌ യേശു പറഞ്ഞത്‌ ആത്മസൗധത്തിന്‌ അടിത്തറയിടാൻ അവിടെയുള്ള ഇളക്കമുള്ളതും അശുദ്ധവുമായ മണ്ണു മുഴുവൻ നീക്കം ചെയ്യൂ എന്നാണ്‌. പ്രമാണങ്ങളിലെ പ്രധാനപ്പെട്ട അഞ്ചെണ്ണം എടുത്തുകാണിച്ചുകൊണ്ട്‌ ഗുരു പറഞ്ഞു:
 'ഇവയെല്ലാം മാറ്റിവച്ചിട്ടു വരൂ'.
അടിത്തറക്കുവേണ്ടി മറ്റിവക്കേണ്ട അഞ്ചു കാര്യങ്ങൾ ഇവയാണ്‌ :

a - കൊല്ലരുത്‌ = അഹിംസ

മനസ്സാ വാചാ കർമ്മണാ യാതൊന്നിനേയും വേദനിപ്പിക്കാതിരിക്കുക എന്നതാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. എല്ലാം ഒന്ന്, എല്ലാവരും ഒന്ന് എന്ന് തിരിച്ചറിയുമ്പോൾ  ആരും ആരെയും  വേദനിപ്പിക്കുകയില്ല. സാമൂഹിക ജീവിതം ഭദ്രമാകും; സ്നേഹസഹിഷ്ണുതാദികളാൽ മാനവ ഐക്യം സുദൃഢമാകും.

b - വ്യഭിചാരം ചെയ്യരുത്‌ = ബ്രഹ്മചര്യം

പാത വിട്ട്‌ ചരിക്കുന്നത്‌ വ്യഭിചാരം. എത്തിച്ചേരാനുള്ള ലക്ഷ്യസ്ഥാനവും, അവിടേക്കുള്ള നേർവഴിയും തിരിച്ചറിഞ്ഞ സത്യാന്വേഷി പാതവക്കത്തെ കാഴ്ചകളിൽ കണ്ണുകളുടക്കി നിന്നുപോകുകയോ, പാത വിട്ട്‌ അകലെയുള്ള താൽക്കാലിക സുഖസൗകര്യങ്ങളിൽ മനസ്സുടക്കുകയോ ചെയ്താൽ ലക്ഷ്യസ്ഥാനത്തെത്താതെ പോകും. യാതൊന്ന് ഏതൊന്നിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണോ അതിനല്ലാതെ അതിനെ ഉപയോഗിച്ചാൽ അത്‌ വ്യഭിചര്യമാകും. നമ്മുടെ സമയത്തെ, സൗന്ദര്യത്തെ, ധനത്തെ, ദാനത്തെ... ഒന്നും വ്യഭിചരിക്കരുത്‌.

c - മോഷ്ടിക്കരുത്‌ = അസ്തേയം

ധനം, മാനം, സമയം, സൽപേര്‌ തുടങ്ങി അന്യന്റെ യാതൊന്നും നമ്മൾ അപഹരിക്കരുത്‌. എല്ലാം എല്ലാവരുടേതുമാണ്‌ എന്ന യാഥാർത്ഥ്യം മറന്ന് ക്രമാതീതമായി  എന്തു സ്വന്തമാക്കാൻ ആഗ്രഹിച്ചാലും അതും മോഷണമാണ്‌.

d - കള്ളസാക്ഷ്യം നൽകരുത്‌ = സത്യം

ഭാരതീയ ആത്മീയതയുടെ സാരസംഗ്രഹം 'സത്യം വദ, ധർമ്മം ചര' എന്നതാണ്‌. സത്യത്തിനുവേണ്ടി എന്തും ത്യജിക്കാനും, യാതൊന്നിനു വേണ്ടിയും സത്യത്തെ ത്യജിക്കാതിരിക്കാനും ആചാര്യന്മാർ ഉപദേശിക്കുന്നു. 'സത്യം' - അതു മാത്രമാണ്‌ സ്ഥായിയായി നിലനിൽക്കുന്നത്‌.

e - മോഹിക്കരുത്‌ = അപരിഗ്രഹം

തന്നിലും തനിക്കുള്ളവയിലും തൃപ്തി കണ്ടെത്താതെ കൂടുതൽ കൂടുതൽ കൂട്ടിവക്കാനുള്ള പ്രവണതയെ മാറ്റി, ഉള്ളതിൽ സംതൃപ്തി കണ്ടെത്തലും ഉള്ളതിനെ പങ്കുവക്കുന്ന മനോഭാവവുമാണ്‌ ആത്മജ്ഞാന പാതയിൽ സഞ്ചരിക്കുന്ന വ്യക്തിക്കുണ്ടായിരിക്കേണ്ടത്‌.

അഷ്ടാംഗ യോഗയിലെ അടിത്തറ =  'യമം'

ആത്മീയസൗധം പണിയുന്നതിന്‌ തറവിസ്താരം മുഴുവൻ അടിമണ്ണു മാറ്റിയിരിക്കണം. വൃത്തിയും ബലവത്തുമായ പ്രതലത്തിൽ മാത്രമെ ആത്മസൗധത്തിന്റെ അടിത്തറ പണിയുകയുള്ളു.
മാന്തി മാറ്റപ്പെട്ട മണ്ണിന്റെ സ്ഥാനത്ത്‌ നിക്ഷേപിക്കേണ്ട അഞ്ച്‌ അടിത്തറക്കല്ലുകളാണ്‌ 'യമം' എന്നതിലെ ➡️ സത്യം, അഹിംസ, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം ⬅️ എന്നിവ.

2 - മേൽത്തറ = നിയമം

നിത്യാനന്ദത്തിലേക്കുള്ള പടികൾ കയറാൻ ആഗ്രഹിക്കുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട രണ്ടുകാര്യങ്ങളെക്കുറിച്ച്‌ പൗലോസാചാര്യൻ എഴുതി വച്ചിട്ടുണ്ട്‌.
 അവ: 1-'പഴയ മനുഷ്യനെ ദൂരെ എറിയുക'
          2- 'പുതിയ മനുഷ്യനെ ധരിക്കുക'.
എഫേസോസുകാർക്ക്‌ എഴുതിയ ലേഖനത്തിലും (4:25-5:21), കൊളോസോസുകാർക്ക്‌ എഴുതിയ ലേഖനത്തിലും (3:5-17) ആത്മസൗധത്തിന്റെ മേൽത്തറ, അടിത്തറ കാര്യങ്ങൾ അദ്ദേഹം ഭംഗിയായി വിവരിച്ചു.
മാറ്റേണ്ടതിനെ മാറ്റി, പകരം വക്കേണ്ടതിനെ വച്ചു കഴിഞ്ഞ സത്യാന്വേഷിയായ സാധകനിൽ വന്നുഭവിക്കുന്ന ലക്ഷണങ്ങളാണ്‌ 'നിയമം' എന്നു പേരു നൽകപ്പെട്ട അഞ്ച്‌ മേൽത്തറ ശിലകൾ.
സാമൂഹിക ജീവിതത്തിൽ ഓരോ വ്യക്തിയും പാലിക്കേണ്ട സദാചാര നിയമങ്ങളാണ്‌ യമം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെങ്കിൽ വ്യക്തിജീവിതത്തിൽ അവൻ പാലിക്കേണ്ട ശീലങ്ങളാണ്‌ നിയമം.
യേശു നിർദ്ദേശിച്ച 'നിയമ'ങ്ങളാണ്‌ :-
1) ആത്മാവിൽ ദാരിദ്ര്യം 2) ഹൃദയത്തിൽ വിശുദ്ധി 3) നീതിക്കുവേണ്ടി ദാഹം 4) ശാന്ത ശീലം 5) കരുണയുള്ള ഹൃദയം - (മത്താ. 5 :3-9 )

ഒരു ആത്മീയ മലകയറ്റത്തിനും, ആത്മകൂടാര വാസത്തിനും സങ്കീത്തകൻ നിർദ്ദേശിച്ച 'നിയമം' ഉണ്ട്‌ (സങ്കീ.15).
അവ:-
1 - നീതിപൂർവ്വം പ്രവർത്തിക്കുക
2 - നിഷ്ക്കളങ്കനായി ജീവിക്കുക
3 - സത്യം മാത്രം പറയുക
4 - മനസ്സാ, വാചാ, കർമ്മണാ ആർക്കും ദ്രോഹം വരുത്താതിരിക്കുക
5 - അർഹതപ്പെടാത്തതൊന്നും മോഹിക്കാതിരിക്കുക

മേൽത്തറ നിർമ്മിതിക്ക്‌ അഷ്ടാംഗയോഗ നിർദ്ദേശിക്കുന്ന അഞ്ചു ശിലകളെ നമുക്ക്‌ പരിചയപ്പെടാം
a - ശൗചം
ആത്മസാക്ഷാത്ക്കാരമാകുന്ന ലക്ഷ്യപ്രാപ്തിയെ ലാക്കാക്കി മുന്നേറുന്ന വ്യക്തി, ആന്തര ബാഹ്യ വിശുദ്ധിയിൽ എന്നും ശ്രദ്ധാലുവായിരിക്കും. അനു നിമിഷം ദേഹ ദേഹീ തലങ്ങളിൽ വന്നടിഞ്ഞുകൂടുന്ന അഴുക്കുകളെ നീക്കം ചെയ്യാൻ സ്നാനവും, ശരീര- മന- ശുദ്ധിക്കുപകരിക്കുന്ന യോഗാഭ്യാസമുറകളും അത്യന്താപേക്ഷിതമാണ്‌. വസ്ത്ര ശുദ്ധി, ഭക്ഷണ ശുദ്ധി, വാഗ്ശുദ്ധി, ചിന്താശുദ്ധി എന്നിവയും ശൗചത്തിൽ ഉൾപ്പെടും.
b - സന്തോഷം:
താനായിരിക്കുന്ന തന്നിലും, തനിക്കുള്ളതിലും, ഉള്ളവരിലും സംതൃപ്തനായിരിക്കുന്നവൻ എപ്പോഴും സന്തോഷവാനായിരിക്കും. അത്തരക്കാർ ഈ നിമിഷത്തിൽ ജീവിക്കുന്നു. ആ ആളിന്‌ ഇന്നലെകളുടെ വ്യാകുലതകളോ, നാളെകളുടെ ഉത്ക്കണ്ഠകളോ ഇല്ല.
c - തപസ്സ്‌:
എല്ലാം വിട്ട്‌ ഹിമാലയത്തിലേക്ക്‌ പോകേണ്ട തപസ്സല്ല ഇത്‌. ലക്ഷ്യപ്രാപ്തിക്കുവേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയാണിത്‌. ത്യാഗവും, സഹനവും ജീവിതത്തിന്റെ ഭാഗമാണെന്ന ബോദ്ധ്യമുള്ളവൻ ആത്മസൗധം പടുത്തുയർത്താൻ പര്യാപ്തനാകും.
d - സ്വാദ്ധ്യായം:
എന്നും വിദ്യാർത്ഥി ആയിരിക്കുന്നവൻ ആത്മജ്ഞാനിയാകും. ഞാൻ എല്ലാം അറിഞ്ഞു എന്ന് ആർക്കും പറയുക സാദ്ധ്യമല്ല. ഈ പ്രപഞ്ച രഹസ്യം അനന്തമജ്ഞാതമാണ്‌. അതുകൊണ്ട്‌ വിദ്യ അഭ്യസിക്കുക എന്നതിന്‌ ഒരിക്കലും അവസാനമില്ല.
e - ഈശ്വര പ്രണിധാനം:
ഞാൻ പ്രപഞ്ച ഭാഗമാണെന്നും, പ്രപഞ്ചചേതന എന്നിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ്‌ എനിക്ക്‌ ചിന്തിക്കാനും, പ്രവർത്തിക്കാനുമൊക്കെ സാധിക്കുന്നതെന്നും ബോദ്ധ്യം വന്ന സാധകൻ എല്ലാം ഈശ്വരാർപ്പണമായി ചെയ്യും. ഞാൻ ഒന്നുമല്ല, എനിക്കൊന്നുമില്ല എന്ന ചിന്തക്കൊപ്പംതന്നെ  ഞാൻ എല്ലാമാണ്‌, എനിക്കെല്ലാമുണ്ട്‌ എന്ന അവസ്ഥയിലെത്തും,
സംപൂർണ്ണ സമർപ്പിതൻ.

3 - തറവിരി = ആസനം
ആത്മസൗധനിർമ്മിതിയിലെ പ്രധാന ഘട്ടം തരണം ചെയ്തു. ഇനി ഭിത്തികെട്ട്‌ ആരംഭിക്കാം. അതിനു മുമ്പ് പരുപരുത്ത തറക്ക്‌ വിരിപ്പിടുക അഥവാ ടൈൽസു പാകുക എന്ന ചടങ്ങുണ്ട്‌.
രണ്ടാമത്തെ പടിയിലെ ശൗചവിഭാഗത്തിൽ ദേഹ- ദേഹീശുദ്ധിക്കായുള്ള യോഗാഭ്യാസത്തെക്കുറിച്ച്‌ സൂചിപ്പിച്ചു.  ദേഹ- ദേഹീശുദ്ധി കൈവന്ന വ്യക്തി ശരീര- മനോതലങ്ങളിലും വഴക്കം വന്നവനാകും. വിരിയിട്ട നിലത്ത്‌ നട്ടെല്ലു നിവർന്ന് ഏതെങ്കിലും ഒരു ആസനത്തിൽ ഇരിപ്പുറപ്പിക്കലാണ്‌ ആസനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുക. മറ്റൊന്ന് ചാഞ്ചല്യമില്ലാത്ത മനസ്സിന്നുടമയാകുക എന്നതാണ്‌. ഇനി ഞാൻ പിന്നിലേക്കില്ല എന്ന ഉറച്ച തീരുമാനം. പിന്നോട്ടു പോകാനുള്ള പ്രലോഭനങ്ങളും പരീക്ഷണങ്ങളും അനേകമുണ്ടാകും. അടിപതറാത്ത നിലപാടെടുക്കേണ്ട സമയമാണിത്‌. ചലിക്കാത്ത ശാരീരിക മാനസിക നിലപാടുകളുടെ ഉടമയാകുക. എങ്കിൽ സൗധത്തിന്റെ ഭിത്തികെട്ട്‌ ആരംഭിക്കാം.

4 - ഭിത്തി = പ്രാണായാമം

നമ്മുടെ നിലനിൽപിന്റെ രണ്ടു പ്രധാന പ്രപഞ്ച ഘടകങ്ങളാണ്‌ സൂര്യനും പ്രാണനും. ഇതു രണ്ടിന്റെയും അഭാവത്തിൽ നമുക്കു നിലനിൽപില്ല എന്നത്‌ പരമ സത്യമാണെങ്കിലും ഇതു രണ്ടിനേയുംകുറിച്ച്‌ ചിന്തിക്കുകപോലും ചെയ്യാത്തവരാണ്‌ നമ്മിലേറെപ്പേരും. സ്ഥൂല ദേഹത്തിന്റെ നിലനിൽപിനാവശ്യമായ ഇന്ധനം ഭൂമി നൽകുന്നു. അതുപോലെ സൂക്ഷ്മ ദേഹത്തിന്റെ നിലനിൽപിനാവശ്യമായ ഇന്ധനം നമുക്ക്‌ ലഭിക്കുന്നത്‌  പ്രാണനിൽനിന്നും, സൂര്യനിൽനിന്നുമാണ്‌. പ്രകാശത്തിലൂടെയും, പ്രാണനിലൂടെയും ആകാശോർജ്ജം നമ്മളിലേക്കെത്തുന്നു. ഒരു ശ്വാസത്തിനും ഉഛ്വാസത്തിനും ഇടക്കുള്ളതാണു ജീവിതം എന്നു പറയാറുണ്ട്‌. ഇത്ര പ്രധാനപ്പെട്ട പ്രാണൻ നമ്മിലേക്കു വരുകയും പോകുകയും ചെയ്യുന്നതിനെ ഉൾക്കണ്ണുകൊണ്ട്‌ നോക്കിയിരിക്കുന്നത്‌ ഒന്നാംതരം ധ്യാനമാണ്‌. നമ്മുടെ ഇഛാശക്തി ഉപയോഗിച്ച്‌ പ്രാണനെ നിയന്ത്രിക്കാൻ ശീലിച്ചാൽ അതു നമ്മുടെ ധാരണാശക്തിയെ വളർത്തും. ഈശ്വര-മനുഷ്യ ബന്ധത്തിന്റെ ഒരു സുപ്രധാന കണ്ണികൂടിയാണിത്‌. യോഗാ പരിശീലനത്തിൽ ഓരോരോ ഇനം ചെയ്യുമ്പോഴും അതിൽ പ്രാണായാമം ഉണ്ട്‌.

5 - മേൽക്കൂര = പ്രത്യാഹാരം

ഇതുവരെ പറഞ്ഞത്‌ അഷ്ടാംഗയോഗയിലെ ബാഹ്യാഭ്യാസങ്ങളാണെങ്കിൽ, ഇനിയുള്ളത്‌ ആന്തരാഭ്യാസങ്ങളാണ്‌. നാലു ത്രികോണങ്ങൾ ഒന്നു ചേരുന്ന മേൽക്കൂരയാണിത്‌.  മേൽപ്പുര തീരുന്നതോടെ ആത്മ സൗധം ലോക ബന്ധങ്ങളിൽ നിന്ന് ഏറെക്കുറെ പിൻവലിഞ്ഞ്‌ ആത്മ ബന്ധത്തിലേക്കു  തിരിഞ്ഞു തുടങ്ങുകയാണ്‌. ലോക വിഷയങ്ങളാകുന്ന ആഹാരം തേടിപ്പോകുന്ന പഞ്ചേന്ദ്രിയങ്ങളെ ഉള്ളിലേക്കു തിരിച്ച്‌ ആത്മജ്യോതിയിലേക്കു മനസ്സിനെ കേന്ദ്രീകരിക്കുന്നതിനുള്ള തുടക്കമാണ്‌ പ്രത്യാഹാരം.

6 - മേൽത്തട്ട്‌ /സീലിംഗ്‌ = ധാരണ

ലോക വിഷയങ്ങളോട്‌ ഉൾവലിഞ്ഞ മനസ്സിനെ എന്തിലെങ്കിലും കേന്ദ്രീകരിക്കേണ്ടതുണ്ട്‌. അതിന്‌ ആദ്യമൊക്കെ വിഗ്രഹമോ, ദീപമോ, ശ്വാസമോ, ഊർജ്ജ കേന്ദ്രങ്ങളോ, മന്ത്രങ്ങളോ ഒക്കെ ആകാം. മേൽക്കൂരയിലേക്കു നോക്കി കഴുക്കോലുകളും പട്ടികയുമൊക്കെ കണ്ട്‌ മനസ്സു മാറാതിരിക്കാൻ സീലിംഗ്‌ ഉപകാരപ്പെടും. അങ്ങനെ മനസ്സിനെ ഏകാഗ്രമാക്കലാണ്‌ ധാരണ.

7- ആത്മയോഗം = ധ്യാനം

ആത്മസൗധത്തിന്റെ പ്രധാന ഉദ്ദേശ്യം പൂവണിയുന്നത്‌ ഇവിടെയാണ്‌. യോഗ എന്ന പദം സൂചിപ്പിക്കുന്നത്‌ യോജിക്കൽ, ഒന്നാകൽ, ഐക്യപ്പെടൽ എന്നൊക്കെയാണ്‌. ഉള്ളിന്റെ ഉള്ളിലേക്കുള്ള ഈ യാത്രയുടെ ഒരുക്കമായിരുന്നു ഇതുവരെ നടത്തിയത്‌. ഇനി സുഖകരമായ ഒരു ആസനത്തിൽ ആത്മസൗധ തറയിലെ വിരിമേൽ ഞാൻ എന്നെ ഇരുത്തണം. ശരീരം ചലിക്കാതെ, മനസ്സു ചലിക്കാതെ ഏറെ നേരം ഒറ്റ കാര്യത്തിൽ മനസ്സിനെ നിർത്തുമ്പോൾ ആത്മ-  പരമാത്മബന്ധത്തെ പ്രാപിക്കും.

8 - ആത്മ നിർവൃതി അഥവാ ആത്മ സാക്ഷാൽക്കാരം = സമാധി
ആത്മാവും പരമാത്മാവും ഒന്നുചേരുന്ന അവസ്ഥയിൽ അനുഭവിക്കുന്ന പരമാനന്ദത്തിൽ നിന്ന് പിൻവലിയാൻ മനസ്സു സമ്മതിക്കാത്ത അവസ്ഥയാണ്‌ സമാധിയവസ്ഥ. ഇതാണ്‌ യോഗയുടെ പരമോന്നത പടി.

ഇപ്പോൾ ധ്യാതാവിനു ബോദ്ധ്യമാകും, 'അയമാത്മാ ബ്രഹ്മ', 'അഹം ബ്രഹ്മാസ്മി', 'പ്രജ്ഞാനം ബ്രഹ്മ', 'തത്ത്വമസി' തുടങ്ങിയ വാക്യങ്ങളുടെ പൊരുൾ.

യേശു വരച്ച ആത്മ സൗധം ⬇️⛪️

  സുവിശേഷത്തിൽ ഒറ്റ വാക്യത്തിലൂടെ ആത്മസൗധത്തിന്റെ ഭിത്തിയും, മേൽക്കൂരയും, മേൽത്തട്ടും തീർത്ത്‌ ധ്യാനസമാധികളിലേക്ക്‌ യേശു നമ്മെ നയിക്കുന്നു ➡️ "നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന് കതകടച്ച്‌ രഹസ്യമായി നിന്റെ പിതാവിനോടു പ്രാർത്ഥിക്കുക, രഹസ്യങ്ങൾ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലം നൽകും."(മത്താ. 5:6) ശരീരമാകുന്ന സൗധത്തിന്റെ പുറംവാതിലുകളായ പഞ്ചേന്ദ്രിങ്ങളെ ഉള്ളിലേക്കു തിരിച്ച് ഏകാഗ്രതയിൽ മനസ്സിനെ നിർത്തി ധ്യാനിച്ച്‌ ആത്മാവിന്റെ അകക്കാമ്പിനെ തിരിച്ചറിയാമെന്ന് ക്രിസ്തു പറഞ്ഞു.

ശ്രീ നാരായണ ഗുരു:⬇️

ശരീരമാകുന്ന സൗധത്തിന്റെ പുറംവാതിലുകളായ പഞ്ചേന്ദ്രിങ്ങളെ ഉള്ളിലേക്കു തിരിച്ച് ഏകാഗ്രതയിൽ മനസ്സിനെ നിർത്തി ധ്യാനിച്ച്‌ ആത്മാവിന്റെ അകക്കാമ്പിനെ തിരിച്ചറിയാമെന്ന്  നാരായണ ഗുരു 'ആത്മോപദേശ ശതക'ത്തിന്റെ ആദ്യ ശ്ലോകത്തിൽ സൂചിപ്പിച്ചു.

സെന്റ്‌ പോൾ :⬇️

ക്രിസ്തീയ ആദ്ധ്യാത്മീയതയിൽ ഒരു ആത്മസൗധത്തിന്റെ പൂർണ്ണ രൂപം പൗലോസാചാര്യനും വരച്ചു വച്ചിട്ടുണ്ട്‌. പഴയ മനുഷ്യനെ ദൂരെ എറിഞ്ഞും പുതിയ മനുഷ്യനെ ധരിച്ചും കൊണ്ട്‌ ആത്മസൗധത്തിന്റെ അടിത്തറയും മേൽത്തറയും പണിതീർത്ത സത്യാന്വേഷി, തുടർന്ന് :
1) 'സത്യം'കൊണ്ട്‌ തറവിരിയും (ടയിൽസ്‌ ),
2) 'നീതി'നിഷ്ഠമായ ജീവിതംകൊണ്ട്‌ ഭിത്തിയും,
3) 'ആത്മജ്ഞാനവും ആത്മ വിശ്വാസ'വുമാകുന്ന മേൽക്കൂരയും,
4) 'സ്നേഹ സഹനാ'ദികളുടെ സീലിംഗും,
5) 'പ്രാർത്ഥന'യുടെ പരംപിതാ സംവാദവും  (ധ്യാനം),
6) ആത്മ- പരമാത്മ- ലയനമാകുന്ന 'രക്ഷയുടെ കിരീട'വും അണിഞ്ഞ്‌ ആത്മസാക്ഷാത്‌കാര പൂർത്തിയെ (സമാധി) പ്രാപിക്കുന്നു .
( എഫേ. 5:14-18 )

അങ്ങനെ ഒരവസ്ഥയെ പുൽകിയ ആളിൽ പ്രശോഭിക്കുന്ന സത്ഗുണങ്ങളാണ്‌ പൗലോസാചാര്യൻ ഗലാത്തിയായിലെ സഭക്ക്‌ എഴുതിയ ലേഖനത്തിൽ സൂചിപ്പിച്ച (5:22,23) "ആത്മാവിന്റെ ഫലങ്ങളായ➡️ സ്നേഹം, ദയ, ക്ഷമ, വിശ്വസ്തത, ആനന്ദം, ആത്മസംയമനം, സൗമ്യത, നന്മ, സമാധാനം," എന്നിവ.

Saturday 29 August 2015

യോഗാ 'സാത്താനിക'മോ? സൗഖ്യദായകമോ? എസ്‌. ജെ. അനന്ത്‌


   എന്റെ അയൽ വാസിയായ ഒരു ഭക്തക്രിസ്ത്യാനി ഒരു കത്തോലിക്കാ പ്രസിദ്ധീകരണത്തിലെ ഒരു പേജുമായി എന്റെ അരികിലേക്ക്‌ ഓടി വന്ന് അത്‌ ഏൽപിച്ചിട്ടു പറഞ്ഞു : ഇതൊന്നു വായിക്ക്‌ . ഞാൻ ഒരു യോഗാ പ്രേമിയാണെന്ന് അറിയാവുന്ന ആ ആൾ ഞാൻ അറിയേണ്ട യോഗാ വാർത്തയുമായി വന്നതാണ്‌. അങ്ങനെ ഒരു സംഭവം ഉണ്ടായതുകൊണ്ടാണ്‌ ഇപ്പോൾ ഇതെഴുതുവാൻ എനിക്കു പ്രേരണയായത്‌.

▶️" ക്രിസ്തുവിനെ അറിയുകയും ആ അറിവിൽ ലയിക്കുകയും ചെയ്യുക എന്നതാണ്‌ യഥാർത്ഥ ജ്ഞാന യോഗം. ഈ യാഥാർഥ്യം വിസ്മരിച്ച്‌ യോഗയാണു ശരിയെന്നും, യോഗയിലൂടെ മോക്ഷപ്രാപ്തി കൈവരിക്കാമെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ക്രൈസ്തവർ ക്രിസ്തുവിന്റെ പ്രകാശത്തിൽനിന്നും ഏറെ അകലെയാണെന്നു തീർച്ച."◀️ പ്രസിദ്ധീകരണത്തിലെ ഒരു ഭാഗമാണിത്‌.
'ആത്മ യോഗ' എന്ന പേരിൽ ഒരു പരിശീലനം ആവശ്യക്കാർക്ക്‌ ഞാൻ നൽകാറുണ്ട്‌. അത്‌ എന്റെ ഒരു തൊഴിലോ വരുമാന മാർഗ്ഗമോ അല്ല. എനിക്കു നല്ലതെന്നു ബോദ്ധ്യം വന്ന ഒരു കാര്യം ആവശ്യക്കാർക്കു പകർന്നു നൽകുക എന്ന ലക്ഷ്യം മാത്രമെ എനിക്കുള്ളു. അങ്ങനെ 'യോഗ' നാമം പേറുന്ന ഒരു പരിപാടിയുമായി നടക്കുന്ന ഞാൻ  'ക്രിസ്തുവിന്റെ പ്രകാശത്തിൽനിന്ന് ഏറെ അകലെയാണെന്ന' സൂചന നൽകാനാണ്‌ ആ ഭക്തൻ പത്രക്കഷ്ണവുമായി എന്നെ സമീപിച്ചത്‌ .
അതേ പ്രസിദ്ധീകരണത്തിന്റെ മറ്റൊരു ലക്കവുമായി വേറൊരു സുഹൃത്ത്‌ എന്നെ സമീപിക്കുകയുണ്ടായി. അതു നല്ല ഉദ്ദേശത്തോടെയായിരുന്നു.
അതിൽ ഒരു ബഹുമാന്യ വൈദികൻ ഇങ്ങനെ എഴുതിക്കണ്ടു:

 ▶️"യോഗയുടെ പഠനത്തിലും, പരിശീലനത്തിലും നിന്ന് ക്രൈസ്തവർ ഒഴിഞ്ഞു നിൽക്കണം. ..                            ദൈവമാണ്‌ എല്ലാമെന്നും എല്ലാം ദൈവമാണെന്നും പറയുന്ന യോഗ ക്രൈസ്തവ ആദ്ധ്യാത്മികതയുമായി ചേർന്നു പോകുന്നതെങ്ങനെ? ....തന്റെ തന്നെ മനസ്സിൽ നിന്നും ബുദ്ധിയിൽ നിന്നും ഉത്തരം കണ്ടെത്താൻ യോഗ പഠിപ്പിക്കുന്നു...യോഗയിൽ നിന്ന് വ്യത്യസ്തമായി രക്ഷ സൗജന്യ ദാനമാണെന്ന് ക്രിസ്തു മതം പഠിപ്പിക്കുന്നു. "◀️

അയൽ വാസിയായ സുഹൃത്ത്‌ ഏൽപിച്ച പത്രക്കുറിപ്പിൽ ഇങ്ങനെ ഒരു സൂചനകൂടി കണ്ടു : ഫ്രാൻസിസ്‌ പാപ്പാ പറഞ്ഞതായിട്ടാണത്‌ 
▶️"പരിശുദ്ധാത്മാവിനു മാത്രമാണ്‌ നമ്മുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്കു തുറക്കാൻ സാധിക്കുന്നത്‌. യോഗക്കോ സെൻ കോഴ്സുകൾക്കോ ഒന്നും സാധിക്കില്ല."◀️

ഒരു ബ. സന്യാസ വൈദികൻ എഴുതി :

▶️ "യോഗാഭ്യാസം വഴി അക്രൈസ്തവമായ ആധ്യാത്മിക ദർശനങ്ങളിലേക്ക്‌ വഴുതിപ്പോകാനുള്ള സാദ്ധ്യതയെ നാം ഗൗരവമായി കണക്കാക്കണം."◀️
മറ്റൊന്ന് :
▶️ "ദൈവം വ്യക്തിത്വമുള്ള സത്തയാണ്‌. ..തണുത്ത പ്രാപഞ്ചികോർജ്ജമല്ല. ..പ്രകൃതിയോ പ്രപഞ്ചമോ ദൈവമല്ല.. വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനായ ഫാ.ഗബ്രിയേൽ അമോർത്തും യോഗാഭ്യാസം സാത്താനികമാണെന്ന നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌."◀️

അടുത്ത നാളിൽ ഒരാൾ എഴുതി :
▶️"നമ്മുടെ ആത്മാവിനെ ചോർത്തിക്കൊണ്ടു പോകാൻ ഒരുപാധിയായിട്ടാണ്‌ യോഗയെ സാത്താൻ ഉപയോഗിക്കുന്നത്‌ " ..തുടർന്നെഴുതി: "യോഗ എന്നത്‌ ഹിന്ദുയിസം പ്രചരിക്കുവാനുള്ള ഒരെളുപ്പ വഴി എന്ന നിലയിലാണ്‌ ബി ജെ പി സർക്കാരും ഹിന്ദുമത നേതൃത്വവുമെല്ലാം കാണുന്നത്‌ ".◀️

 :2015 ജൂലൈ 5 ലെ സൺഡേ ശാലോമിൽ വിശ്വാസ തിരു സംഘ പ്രീഫെക്റ്റായ കർദ്ദിനാൾ മുള്ളറിന്റേതായി ഒരു പ്രഖ്യാപനം കണ്ടു. അത്‌ ഇപ്രകാരമാണ്‌ :
▶️"വിജാതീയ ജീവിത രീതികൾ സഭാ വിശ്വാസികൾ പിന്തുടരുന്നത്‌ സ്വേശ്ചതക്കും വ്യക്തതയില്ലായ്മക്കും കാരണമാകും... പൊതുജനാഭിപ്രായത്തെ ആധാരമാക്കി സത്യത്തെ രൂപീകരിക്കാൻ പരിശ്രമിച്ചാൽ സഭയുടെ അടിസ്ഥാനത്തിന്‌ ഇളക്കം തട്ടും ." ◀️

അപ്പോൾ അതാണു ഒരു കാര്യം. സഭയുടെ അടിസ്ഥാനത്തിനു കോട്ടം തട്ടും. കെട്ടിപ്പൊക്കിയ സൗധങ്ങൾ കാലിയാകും; മതാധിപത്യത്തിന്‌  ചലനം സംഭവിക്കും. കൂടാതെ, ഇതുവരെ പറഞ്ഞതും പഠിപ്പിച്ചതും മഹാ പൊട്ടത്തരങ്ങളായിരുന്നെന്ന് വിശ്വാസികൾ തിരിച്ചറിറിഞ്ഞെങ്കിലോ എന്ന ഭയം!" സൗജന്യ" രക്ഷയുടെ പൊള്ളത്തരങ്ങളെ തിരിച്ചറിയുന്ന ജനം സ്വയം പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും സത്യം കണ്ടെത്തി സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിച്ചു തുടങ്ങിയാൽ അനേകർക്കു സ്ഥാനമാനങ്ങളും ജോലിയും നഷ്ടമാകും. 'സൗജന്യമായ' കുമ്പസാരവും കുർബ്ബാനയും ഉള്ളപ്പോൾ ഫീസു കൊടുത്ത്‌ യോഗാ പോലുള്ള പരിശീലനം നേടി തങ്ങളിലെ ശക്തി വിശേഷങ്ങളെ ഉണർത്തിയാൽ നല്ലതും ചീത്തയും തിരിച്ചറിയും. അപ്പോൾ മതാചാരങ്ങളോടു വിട പറയും.

അടിത്തറ ഉറപ്പിച്ചവർക്ക്‌ അത്‌ ഉറപ്പുള്ളതാണെന്ന് ഉറപ്പുണ്ടെങ്കിൽ അതിന്‌ ഇളക്കം തട്ടുമോ എന്ന് എന്തിനു സംശയിക്കണം ?
അതുകൊണ്ടല്ലെ പൗലോസാചാര്യൻ പറഞ്ഞത്‌ " ക്രിസ്തുവിന്റെ വചനത്തിന്റെ പ്രഥമ പാഠങ്ങൾ പിന്നിട്ട്‌ നമുക്ക്‌ പക്വതയിലേക്കു വളരാം."( ഹെബ്രാ.6:1 ) അതിനു തൊട്ടു മുംപ്‌ അദ്ദേഹം എഴുതി : "കട്ടിയുള്ള ഭക്ഷണം (ദിവ്യ ജ്ഞാനം) പക്വത വന്നവർക്കുള്ളതാണ്‌. അവർ തങ്ങളിലെ ശക്തി വിശേഷങ്ങളെ ഉണർത്താനുള്ള പരിശീലനത്തിൽ വ്യാപൃതരാകും. അപ്പോൾ അവർ നന്മ തിന്മകളെ വിവേചിച്ചറിയും.( ഹെബ്രാ. 5:14 )

ക്രിസ്തുവിനേക്കുറിച്ചുള്ള ബാല പാഠങ്ങളുമായി ഒരു കാലത്ത്‌ യൂറോപ്പിൽനിന്ന് ഇവിടെ വന്ന മിഷ്യനറിമാർ ഭാരതത്തിൽ നിന്ന് കുറെ വിവരം ലഭിച്ചപ്പോൾ പണി നിർത്തി തിരികെ പോയി. അവിടെ പള്ളികൾ കാലിയായി. ഇപ്പോൾ ഇവിടെ പണി പരാജയപ്പെട്ട ചിലർ അവിടെയുള്ളവരെ പള്ളിയിലേക്കു തിരികെ കൊണ്ടു വരാൻ വേണ്ടി ക്രിസ്തുവിനെക്കുറിച്ചുള്ള ബാലപാഠങ്ങളുമായി അവിടെ എത്തിയിരിക്കുകയാണ്‌. അങ്ങനെയുള്ള ഒരു ബ. സന്യാസ വൈദികനാണ്‌ ശാലോമിൽ പതഞ്ജലി മഹർഷിയേയും അദ്ദേഹത്തിന്റെ യമ, നിയമാദികളെയും  തെറ്റായി വരച്ചു കാണിച്ചത്‌. (ശാലോം -ജൂലൈ 19- 2015 )

രണ്ടാമത്തേത്‌, ബീജേപിക്കാരനായ പ്രധാന മന്ത്രി യോഗക്കു പ്രാധാന്യം കൊടുത്തതുകൊണ്ട്‌ അതിൽ എന്തോ കെണിയുണ്ടെന്നു ഊഹിക്കുന്നു.

സഭയുടെ പഠനങ്ങളും, പരിശീലനങ്ങളും സത്യസന്ധവും ദൈവീകവുമെങ്കിൽ എന്തിനിങ്ങനെ ഭയപ്പെടണം?

ഞാൻ എങ്ങനെ യോഗാ പ്രേമിയായി ?

ഞാൻ അൽപം യോഗാ പഠിച്ചത്‌ മൂന്നു കത്തോലിക്കാ യുവ സന്യാസ വൈദികരിൽ നിന്നാണ്‌. അവർ മൂന്നും ഇന്നും ജീവിച്ചിരിക്കുന്നു, യോഗ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നു. എന്റെ ആശയാദർശങ്ങൾ മനസ്സിലാക്കിയ  മൂന്നു പേരും അവർ നയിച്ച യോഗാ ധ്യാന ക്ലാസ്സുകളിൽ സഹായിക്കാൻ എന്നെ ക്ഷണിച്ചിട്ടുണ്ട്‌. അടുത്ത കാലത്ത്‌ ഞാൻ പങ്കെടുത്ത യോഗാ ധ്യാന ക്ലാസ്സു നയിച്ച സന്യാസ വൈദികൻ പറഞ്ഞു :
 ➡️"  നേരായ ജ്ഞാനത്തിന്റെ വഴിയാണ്‌ യോഗ... പ്രകൃതിയോടും, സഹോദരങ്ങളോടും ഐക്യപ്പെട്ടുകൊണ്ട്‌ ഒരുവൻ നയിക്കുന്ന വിശുദ്ധ ജീവിതമാണ്‌ യോഗ.. ഇതു നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വസ്ഥമാക്കുന്നു. വ്യക്തി ജീവിതത്തെ ശാന്തമാക്കുന്നു."⬅️

എന്റെ ആദ്യ ഗുരു 1995 ൽ ഇപ്രകാരം എഴുതി :
➡️ " ആർഷ ഭാരതത്തിന്റെ അതുല്യവും അമൂല്യവുമായ സംഭാവനയാണ്‌ യോഗ ദർശനം. ഈ പൈതൃകത്തെ മനസ്സിലാക്കി സ്വാംശീകരിക്കേണ്ടത്‌ നമ്മുടെ കടമയും അവകാശവുമാണ്‌. ..ക്രിസ്തുവിനു മുംപ്‌ ജീവിച്ചിരുന്ന പതഞ്ജലി മഹർഷി രൂപപ്പെടുത്തിയ രാജയോഗ , മനോ നിയന്ത്രണത്തിലൂടെ മനുഷ്യന്റെ എല്ലാവിധ ശക്തിവിശേഷങ്ങളെയും സമന്വയിപ്പിച്ച്‌ കേന്ദ്രീകരിക്കാനും പരമ സത്യത്തിൽ വിലയം പ്രാപിച്ച്‌ സായൂജ്യമടയുവാനുമുള്ള അതിവിശിഷ്ടമായ മാർഗ്ഗമാണ്‌ ഉപദേശിക്കുന്നത്‌..."⬅️

അന്നത്തെ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്താ സിറിൽ മാർ ബസേലിയോസ്‌  എഴുതി :

➡️"..സൃഷ്ടികളെല്ലാം അവയുടെ സ്രഷ്ടാവിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. എല്ലാറ്റിന്റെയും അന്ത്യം ഇതു തന്നെ. മനുഷ്യനാകട്ടെ ഈ ലക്ഷ്യപ്രാപ്തിക്കു വേണ്ടി വിവിധ വഴികളിലൂടെയാണ്‌ നീങ്ങുന്നത്‌. ഭാരതീയ യോഗദർശനം ഈ പ്രയാണത്തിലേക്കാണ്‌ വിരൽ ചൂണ്ടുക. യോഗ ദർശനവും, അഭ്യാസവും ഒരു ജീവിത രീതിയാകുംപോൾ അത്‌ മനുഷ്യനെ ഐക്യത്തിലേക്കും, സാഹോദര്യത്തിലേക്കും, നന്മയിലേക്കും നയിക്കുവാൻ പര്യാപ്തമാകുന്നു.

അഷ്ടാംഗ യോഗ, മനുഷ്യ ജീവിതത്തെ രൂപാന്തരപ്പെടുത്തി , 'അസതോമ സദ്ഗമയ, തമസോമാ ജ്യോതിർ ഗമയ' എന്ന പ്രാർത്ഥന സാക്ഷാത്‌കരിക്കുവാൻ ഒരുവനെ പ്രാപ്തനാക്കുന്നു. യമം, നിയമം എന്നീ ആദ്യ പടികളിലെ പത്തു കാര്യങ്ങൾ ഒരുവൻ ജനനം മുതൽ മരണം വരെ അഭ്യസിക്കേണ്ട പത്തു പ്രമാണങ്ങളായി കണക്കാക്കാം. ഈ പ്രമാണങ്ങൾ ജീവിത വ്രതമായി സ്വീകരിക്കുന്ന ഒരാൾക്ക്‌ തിന്മയിലേക്ക്‌ വഴി തെറ്റാൻ സാധിക്കുകയില്ല എന്ന് ഉറപ്പായി വിശ്വസിക്കാം." ⬅️

അദ്ദേഹം പറഞ്ഞതിനെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ ഉറപ്പായി വിശ്വസിക്കുന്നു. അതാണു ശരി എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.

2013 ആഗസ്റ്റ്‌ 30 ദീപിക ദിനപ്പത്രത്തിൽ

➡️ "സാത്വിക പ്രതീകങ്ങളോട്‌ അസഹിഷ്ണുത വേണ്ട" എന്ന തലക്കെട്ടിൽ സീറോ മലബാർ സിനഡിന്റേതായി ഒരു വാർത്ത വന്നത്‌ ഇപ്രകാരമാണ്‌ : " ഭാരത സംസ്കാരത്തിൽ പൊതു സമൂഹം സർവാത്മനാ സ്വീകരിച്ചിട്ടുള്ള ബിംബങ്ങളും, പ്രതീപങ്ങളും സഭയും സ്വീകരിച്ചിട്ടുണ്ട്‌. നില വിളക്ക്‌, ആയുർവേദം,  യോഗ, താലികെട്ട്‌, പുടവ കൊടുക്കൽ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ശരീരത്തിനും മനസ്സിനും ഉപകാരപ്രദമായ  പരിശീലനങ്ങളും ചികിൽസാ സംപ്രദായങ്ങളും ഏതെങ്കിലും മതത്തിന്റേതായി പരിഗണിക്കേണ്ടതില്ല. ധ്യാനങ്ങൾ, വചന പ്രഘോഷണങ്ങൾ, സെമിനാറുകൾ തുടങ്ങിയ സന്ദർഭങ്ങളിൽ ഇങ്ങനെയുള്ള പ്രതീകങ്ങളെയും ശാരീരിക സൗഖ്യ സംപ്രദായങ്ങളേയും  പൈശാചികമായി ആരെങ്കിലും ചിത്രീകരിക്കുന്നെങ്കിൽ ബന്ധപ്പെട്ടവർ അതു തിരുത്തണം". ⬅️
യോഗ മാഹാത്മ്യത്തെക്കുറിച്ച്‌ ഒരിക്കൽ എവിടെയോ ഞാൻ ഇങ്ങനെ വായിച്ചു :

>"യോഗ ശാസ്ത്രം മനുഷ്യനെ പൂർണ്ണ സ്വസ്ഥതയിൽ നിലനിർത്തുന്ന അതുല്യ വിദ്യയാണ് .

മനുഷ്യനിൽ ആരോഗ്യമെന്നത് ശരീര - മനസ്സുകളുടെ (psycho -somatic ) സ്വസ്ഥമായ അവസ്ഥയാണ്‌. ശരീരത്തിന് മിതമായ ഭക്ഷണം പോലെ തന്നെ പ്രധാനമാണ് മിതമായ വ്യായാമവും . വ്യായാമവും ഭക്ഷണവും ശരിയായാലും ചിന്തകൾ മനുഷ്യന് സ്വസ്ഥത നൽകുന്നില്ലയെങ്കിൽ അത് മാത്രം മതി രോഗങ്ങളെ സൃഷ്ടിക്കുവാൻ .ശാരീരികമായ ചലനങ്ങളെല്ലാം വ്യായാമമാണ് എങ്കിലും യോഗാസനങ്ങൾ ഉത്തമമായ വ്യായാമമാകുന്നു .
യോഗാസനങ്ങൾ ശരീരത്തെ മുഴുവനായി സാവധാനം വലിച്ചു നീട്ടലാകുന്നു ( fullstretching ).

വേഗത്തിൽ ചെയ്യുന്നതും അമിതമായതുമായ അദ്ധ്വാനവും fitness sports ഉം പേശികൾക്കും സന്ധികൾക്കും കേടു പാടുകൾ സൃഷ്ടിക്കാം . മനുഷ്യനെ പൂർണ്ണ സ്വസ്ഥതയിൽ നിലനിർത്തുന്ന യോഗശാസ്ത്ര ത്തിലെ അതുല്യ വിദ്യയാണ് "ധ്യാനം" . മനുഷ്യന് ആത്മജ്ഞാനത്തിലേക്കുള്ള കവാടമാണ് ധ്യാനം . ധ്യാനം സംഭവിക്കുന്ന മനുഷ്യനെ ദുഖവും അസ്വസ്ഥതയും ഒരിക്കലും ബാധിക്കുന്നില്ല ."<

യോഗ മാർഗ്ഗം തെറ്റല്ല

ശരിക്കും യോഗാ മാർഗ്ഗം സ്വീകരിക്കുന്ന ഒരു വ്യക്തിക്ക്‌ തെറ്റായ മാർഗ്ഗത്തിൽ സഞ്ചരിക്കുക സാദ്ധ്യമേ അല്ല. ശാരീരിക, മാനസിക വിശുദ്ധി പ്രാപിച്ച ഒരാൾക്കു മാത്രമേ അഷ്ടാംഗ യോഗയിലെ പടികൾ കയറാൻ പറ്റുകയുള്ളു എന്ന് ആ മാർഗ്ഗത്തിൽ വന്ന ഒരാൾക്കു മനസ്സിലാകും. യോഗാ സാധകൻ തികഞ്ഞ ധാർമ്മിക ജീവിതത്തിനുടമയാകണം. ആ ആൾ സ്വയം അറിഞ്ഞ്‌ ചിട്ടയായ ഒരു ജീവിതത്തിന്‌ സന്നദ്ധനാകും. വിഷയ സുഖങ്ങൾക്ക്‌ അയാൾ അടിമയാകില്ല. സ്വ പരിശ്രമത്തിലൂടെ അപ്പവും അറിവും നേടും. അന്ധ വിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽ നിന്നും അകലും. പ്രകൃതിയേയും, പ്രകൃതിയിലുള്ളവയേയും സ്നേഹിക്കും. മതത്തിന്നതീതനാകും ; മതം മാറാതെ, മതത്തിൽ ചേരാതെ.

ഞാൻ നിർത്തുന്നു.  നമുക്ക്‌ പ്രഥമ പാഠങ്ങൾ പിന്നിട്ട്‌ മുന്നോട്ടു പോകാം; ആരേയും ഭയപ്പെടാതെ. ഇനിയും 'സജാതീയൻ', 'വിജാതീയൻ'.. എന്നൊക്കെ തിരിക്കണോ? 'പിശാചിന്റെ ഭരണം', 'സാത്താനീയം' എന്നൊക്കെ തട്ടി വിട്ട്‌ ആളുകളെ ഭയപ്പെടുത്തണോ ?

യോഗ പോലുള്ള സാധനാ  മാർഗ്ഗങ്ങളുടെ ഗുണങ്ങൾ ശരിക്കും ഞാൻ അറിയുന്നു. ഒരിക്കൽ പൗലോസാചാര്യൻ എഴുതിയതുപോലെ " ഇതെക്കുറിച്ച്‌ ഇനിയും ധാരാളം ഞങ്ങൾക്കു പറയുവാനുണ്ട്‌ (പ്രായം 78). നിങ്ങൾ ഗ്രഹിക്കുന്നതിൽ പിന്നോക്കമായതുകൊണ്ട്‌ അതെല്ലാം വിശദീകരിക്പ്രായം 78കുക വിഷമമാണ്‌ " എന്ന്  എഴുതാൻ ഞാൻ അർഹനല്ലാത്തതുകൊണ്ട്‌ അങ്ങനെ എഴുതുന്നില്ലെങ്കിലും ഒരപേക്ഷ: ആർട്ട്‌ ഓഫ്‌ ലിവിംഗ്‌ ഹാപ്പിനസ്സ്‌ പ്രോഗ്രാം , ക്രൈസ്റ്റ്‌ യോഗ, ആത്മയോഗ , വിപസന, റെയ്‌കി, ക്രിയാ യോഗ, പ്രാണിക്‌ ഹീലിംഗ്‌ ....തുടങ്ങിയവയിൽ  നമുക്കു യോജിച്ചതിനെ തിരഞ്ഞെടുത്ത്‌, പതിവായി യോഗയും സാധനയും ചെയ്ത്‌ ശരീര മന ആത്മ തലങ്ങളെ എന്നും ശുദ്ധീകരണത്തിനും, ശക്തീകരണത്തിനും വിധേയമാക്കിയാൽ ,        " സ്വർഗ്ഗ രാജ്യം അവരുടേതാണ്‌ " എന്ന് ക്രിസ്തുനാഥൻ പറഞ്ഞതിന്റെ പൊരുൾ ക്രിസ്ത്യാനികൾ ഗ്രഹിക്കും.

(അടുത്ത നാളിൽ ഞാൻ എഴുതിയ ഒരു ലേഖനം" അഷ്ടാംഗയോഗയിലെ ആത്മീയതയും, ക്രിസ്തീയാത്മീയതയിലെ ആത്മ സൗധവും " വായിക്കുക )

                            ▶️▶️▶️▶️▶️◀️◀️◀️◀️◀️◀️

Wednesday 26 August 2015

ജലപ്പരപ്പിൽ പേരെഴുതപ്പെട്ട ഒരാൾ

"ജലപ്പരപ്പിൽ പേരെഴുതപ്പെട്ട ഒരാൾ ഇവിടെ വിശ്രമിക്കുന്നു"- കുഴിമാടത്തിൽ തൻറെ പേരുപോലും എഴുതരുതെന്ന് അവസാന വാശിപിടുത്തം നടത്തിയ ജോണ്‍ കീറ്റ്സിന്റെ കല്ലറയ്ക്ക് മുകളിലെ ഏക വാചകമാണിത്. ചില സമാനതകളോടെ കഴിഞ്ഞ 25 വർഷങ്ങളായി കാവാലം ലിസ്സ്യുപ്പള്ളിയുടെ കരയിൽ പത്തുസെന്റ് സ്ഥലത്ത് മുളംങ്കൂട്ടങ്ങളുടെ നടുവിൽ ഏറേയും സ്വന്തം കൈകളിൽ പണിത തേക്കാത്ത ഒരു വീട്ടിൽ ഒരു കൊച്ചു മനുഷ്യൻ താമസിക്കുന്നുണ്ട്- ജോണ്‍ വിനയാനന്ദ്‌ എന്ന മിഷനറി വൈദീകൻ. ഇടവഴിതാണ്ടി, തോട് ചാടിക്കടന്ന് അവിടെ എത്തുമ്പോൾ ഒരു ജീവനുള്ള വാതിൽ നിങ്ങളെ വരവേൽക്കും, ഒരു ജീവനുള്ള കുരിശ് ഇലകളിളക്കി കിന്നാരം പറയും, മണ്‍കലത്തിൽ ശേഖരിച്ച വെട്ടുകല്ല് കുളത്തിലെ വെള്ളം ദാഹമകറ്റും, തറയിൽ പണിത കട്ടിലിലോ കസേരയിലോ വിശ്രമിക്കാം. ഒരു പച്ചപ്പിനേയും വെട്ടുകയോ ഒടിക്കുകയോ ഇല്ല, മുളവേലികൾ ഒക്കെ കെട്ടിപ്പിടിച്ച് ഇലകളൊക്കെ വളർത്തി അങ്ങനെ നീണ്ടുനീണ്ട് പോകും. കൊച്ചുകൂരയിൽ ഏകനായ ഒരു കുഞ്ഞാറ്റക്കുരുവിയെപ്പോലെ താമസിക്കുന്ന അദ്ദേഹത്തോട് തോറോയുടെ വാള്‍ഡന്‍ ഒക്കെ വായിച്ചു ചെന്ന് ലളിതജീവിതം എന്തോ വലിയ ദാര്‍ശനീക പ്രശ്നമാണെന്ന രീതിയില്‍ ചോദിച്ചാല്‍ വയറില്‍ ഒരു കുത്തു തന്നിട്ട് പറയും, 'പോടാ പയ്യാ, ഇത് കെളവന്റെ ഓരോ വട്ട്.' 'ഒരാള്‍ എന്തു ചെയ്യുന്നു എന്നതല്ല ഒരാള്‍ എന്ത്‌ ആയിരിക്കുന്നു എന്നതാണ് പ്രധാനം' എന്ന തത്വശാസ്ത്രപാഠം ആ മുഖത്ത് നിങ്ങള്‍ തീര്‍ച്ചയായും വായിച്ചെടുക്കും. സംസാരിച്ചു തുടങ്ങിയാല്‍ സമൂഹത്തിന്‍റെ സ്പന്ദനങ്ങള്‍ അറിയാനുള്ള ആവേശം വന്നു നിറയും, ദാരിദ്ര്യന്‍റെ വേദന അയ്യാളുടെ വേദനയായി മാറും. പോരുമ്പോള്‍ കെട്ടിപ്പിടിച്ചൊരുമ്മ (എനിക്കുള്ള പ്രത്യേക സമ്മാനമാണോ എന്നറിയില്ല) നിശ്ചയം.
 

                                        

Sunday 23 August 2015

അനിശ്ചിതത്വത്തിന്റെ സൗന്ദര്യം

നിത്യത ചലിക്കുന്നതാണ് സമയം എന്ന് പ്ലേറ്റോ പറഞ്ഞു. ചലിച്ചില്ലെങ്കിലും എന്നുമുണ്ടായിരുന്ന, എന്നും നിലനില്‍ക്കുന്ന അസ്തിത്വബോധമാണ് നിത്യത. (ബോധമില്ലെങ്കില്‍ നിത്യതക്ക് എന്തര്‍ത്ഥം?) ചലിച്ചില്ലെങ്കിലും അതുണ്ട്; പക്ഷേ, നാം ഉണ്ടായിരിക്കണമെന്നില്ല. ശൂന്യതയെ പരമമായ യാഥാര്‍ത്ഥ്യമായും അനന്തതയെ ശൂന്യതയുടെ നാനാവിധത്തിലുള്ള ആവിഷ്കാരമായും കാണാന്‍ ശ്രമിച്ചിരുന്ന ഒരു ഗണിതജ്ഞന്‍ ഇന്ത്യക്കുണ്ടായിരുന്നു: ശ്രീനിവാസ രാമാനുജന്‍. പൂജ്യത്തെ (ഒരു പൌരസ്ത്യ മനസ്സിന് മാത്രം ഭാവനയില്‍ മനനം ചെയ്യാനാവുന്ന, ശൂന്യതയെന്ന പരമമായ യാഥാര്‍ത്ഥ്യം) അനന്തതകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന അന്ത്യമില്ലാത്ത സംഖ്യയിലെ ഓരോ അക്കങ്ങളാണ്‌ നാമും സൃഷ്ടിയിലെ ഓരോ കണികയും എന്ന് സാത്വികമായി ചിന്തിക്കാന്‍ അദ്ദേഹത്തിലെ പ്രതിഭയ്ക്ക് കഴിഞ്ഞിരുന്നു.


നമ്മുടെ പൂര്‍വ്വികന്മാരുടെ പൂര്‍വ്വികര്‍ അനുദിനജീവിതത്തിന്റെ പ്രാരാബ്ധങ്ങളില്‍ മുഴുകി ജീവിച്ചു. വെറുതേയിരിക്കാനുള്ള സമയം ലഭ്യമായതോടെ, തന്റെ ഉള്ളിലേയ്ക്ക് നോക്കാനുള്ള ബൌദ്ധികവാസന കുരുത്ത്, പയ്യെ പുഷ്പിച്ചു. ആ ഒളിഞ്ഞുനോട്ടമാണവനെ പ്രപഞ്ചത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ അദ്ഭുതത്തിലേയ്ക്ക് കൊണ്ടെത്തിച്ചത്. അതായത്, ഈ പ്രപഞ്ചവും ഈ ഞാനും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്, ഒരേ പരമാണുക്കള്‍ കൊണ്ടാണെന്ന അറിവ്. ഏതു ഭാവനയെയും വെല്ലുന്നയത്ര വിദൂരതയില്‍ കത്തിജ്വലിക്കുന്ന നക്ഷത്രങ്ങളിലും എന്റെ ശരീരത്തിലും ചലിക്കുന്നത്‌ ഒരേ അണുതന്നെയാണെന്ന സത്യം. അതിസൂക്ഷ്മകണങ്ങളുടെ ഈ മഹാവിസ്തൃതിയില്‍ അതികൃത്യമായ ഊര്‍ജ്ജഭാവങ്ങള്‍ സങ്കലിതമാവുമ്പോഴും വെളിയില്‍ നിന്നുള്ള വീക്ഷണത്തില്‍ അനിശ്ചിതത്വമാണവിടെ ഭരിക്കുന്നതെന്നാണ് ഏറ്റവും പുതിയ ശാസ്ത്രീയ കാഴ്ചപ്പാട്.

ഇതിന്റെ പരിണതിയായിരിക്കാം, ജീവിതത്തെ കൃത്യമായ രീതിസംവിധാനങ്ങളിലൂടെ (methodology) കെട്ടിപ്പടുക്കുക എന്നതിലും സന്തുഷ്ടവും ആരോഗ്യകരവും അതിനെ വരുന്നതുപോലെ സ്വീകരിക്കാനുള്ള തന്റേടവും ശുഭാപ്തിവിശ്വാസവുമാണ് എന്ന കണ്ടെത്തല്‍. Let go of planning and embrace not knowing what will happen. Let go of productivity and be open to new ideas and spontaneous creativity. എന്ത് നേടണം, എവിടെയെത്തണം എന്നൊക്കെ തീരുമാനിച്ചിട്ട്‌ പ്രവര്‍ത്തിക്കുന്നതിലും എത്രയോ സ്വാതന്ത്ര്യവും സന്തുഷ്ടിയും തരുന്നതാണ്, ഇപ്പോള്‍ ചെയ്യേണ്ടതും ചെയ്യാനാവുന്നതും ചെയ്യുക, ഫലമെന്തുമാകട്ടെ എന്ന കൂസലില്ലായ്മ. അതാണല്ലോ മഹത്തായ ഗീതാദര്‍ശനവും. എല്ലാ സൌന്ദര്യദര്‍ശനത്തിലും ഈ അനിശ്ചിതത്വം അനിവാര്യമാണ്. ഔപചാരികമായ വിദ്യാഭ്യാസത്തിന്റെ അഭാവത്തിലും, സംഖ്യകളുടെ സ്വഭാവ സവിശേഷതകളെ കണ്ടെത്താന്‍ രാമാനുജനുണ്ടായിരുന്ന കഴിവ് അനന്യമായിരുന്നു. അശിക്ഷണവും ക്രമരാഹിത്യവും നിലനില്‍ക്കെത്തന്നെ ഗണിതസിദ്ധാന്തങ്ങളുടെ സൌന്ദര്യത്തിലേയ്ക്ക് ചെന്നുപെട്ട വിശിഷ്ട ബുദ്ധികളായിരുന്നു ഐന്‍സ്റ്റയിനും (Albert Einstein) അദ്ദേഹത്തിന്‍റെ മുന്നോടി പ്വാന്‍ഗ്കരെയും (Henri Poincaré). രാമാനുജന്റെ കാര്യത്തിലെന്നപോലെ, ഇവരിരുവരുടെയും ഗണിതചേതനയുടെ ഭാഗമായി, പുതിയ ഗണിതസ്വത്വങ്ങള്‍ അബോധമനസ്സില്‍ ഉരുത്തിരിഞ്ഞ്‌, പ്രത്യക്ഷമനസ്സിലേയ്ക്ക് സംവേദനം നടത്തുകയായിരുന്നു. വിശദാംശങ്ങളെ അവഗണിക്കാനാകുക എന്നതാണ് ഗിരിശൃംഗങ്ങളുടെ ഭംഗിയാസ്വദിക്കാന്‍ വേണ്ടുന്ന ഒരു മാനസികഘടകം. ഏതാണ്ട് ഈ അര്‍ത്ഥത്തിലായിരിക്കണം ഫ്രീഡ്രിഹ് നീററ്ഷേ (Friedrich Nietzsche) പറഞ്ഞത് : അനിര്‍ണ്ണീത നിലങ്ങളില്‍ നിന്നാണ് നൃത്തം ചെയ്യുന്ന താരങ്ങള്‍ ജനിക്കുന്നത്.

യുവത്വത്തിന്റെ അതിപ്രസരങ്ങളെല്ലാം ശമിച്ച്, പലതും നേടിയശേഷം ജോലിയില്‍നിന്നു വിരമിച്ച്, മനസ്സില്ലാമനസ്സോടെ നാട്ടിലേയ്ക്ക് തിരിക്കുമ്പോഴും, അവിടെ ചെന്നിട്ട്, ഇനിയും, വരുമാനമുള്ള എന്തെങ്കിലും കളിച്ചുവയ്ക്കാന്‍ വെമ്പെല്‍കൊള്ളൂന്ന പല പ്രവാസികളെയും കണ്ടിട്ടുണ്ട്. പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലാത്ത ഒരവസ്ഥയനുമാനിക്കാനേ അവര്‍ക്കാകുന്നില്ല. ഭൌതിക/സാമ്പത്തിക ലക്ഷ്യങ്ങളില്ലാത്ത മാനസിക സ്വസ്ഥതയോടെയുള്ള വിശ്രമജീവിതം എന്തോ പാപമാണെന്നതുപോലെയാണ് ഇത്തരക്കാര്‍ പെരുമാറുന്നത്. പണ്ടില്ലാതിരുന്ന, എന്നാല്‍, ഏറ്റവും ക്രിയാത്മകവും അതേ സമയം ശ്രമരഹിതവുമായ സൌന്ദര്യാസ്വാദനത്തിനായി, ഉഴിഞ്ഞുവയ്ക്കാനുള്ള ഒരവസരം കൈവന്നതിന്റെ സന്തോഷം തിരിച്ചറിയാതെപോകുന്നത് എത്ര ദയനീയമാണ്!

ശ്രമരഹിതമായ സൌന്ദര്യാസ്വാദനത്തിന് ഇന്നെന്നെ സഹായിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നത്, വെറും നിസ്സാരരായി കാണപ്പെടുന്ന കുറേ ചെറു പ്രാണികളാണ് - അവരില്പ്പെടുന്നു ചെറുതേന്‍ ഉണ്ടാക്കുന്ന ഈച്ചകള്‍. വെറുതേ ഒരു രസത്തിന്, ഒരു കലത്തില്‍ ഞാന്‍ സംഭരിച്ചുവച്ച തേനീച്ചക്കുടുംബം ഇന്ന് ആറായി പെരുകിയിട്ടുണ്ട്. ഈ വിഷയത്തില്‍ വിശേഷിച്ച് ഒന്നുമറിഞ്ഞിട്ടല്ല, ആദ്യത്തെ കൂട്ടത്തെ പകുത്ത് ഞാനൊരു പരീക്ഷണം നടത്തിയത്. ഒരു ചിരട്ടയില്‍ കുറേ മുട്ടകള്‍ മാത്രമാണ് ഏതാനും ഈച്ചകളോടെ ഞാന്‍ മാറ്റിവച്ചത്. ബാക്കി കണക്കുകൂട്ടലുകളെല്ലാം, കൃതകൃത്യതയോടെ പരിശ്രമശാലികളായ ആ മിണ്ടാപ്രാണികള്‍ വളരെ ഭംഗിയായി ചെയ്തു - അനാവശ്യ വിടവുകള്‍ അടക്കുക, കയറിയിറങ്ങാന്‍ ഒരു വളച്ചുവാതിലുണ്ടാക്കുക, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറര വരെ പൂമ്പൊടി ശേഖരിക്കുക, സശ്രദ്ധം മുട്ട വിരിയിച്ച് പുതിയ ഒരു തലമുറയെ രൂപപ്പെടുത്തുക എന്നതെല്ലാം. അക്കൂടെ, നമുക്ക് സൌജന്യമായി എടുത്തുപയോഗിക്കാന്‍ അതിമധുരമായ, ഔഷധഗുണങ്ങള്‍ ഏറെയുള്ള തേനുണ്ടാക്കുകയും! അവരുടെ പോക്കും വരവും, വൈവിധ്യമാര്‍ന്ന ജോലിവിഭജനവുമൊക്കെ കണ്ടുകൊണ്ടിരിക്കുക എത്ര ധന്യമായ സൌന്ദര്യാരാധനയാണ്! ഗണിതത്തിന്റെ സരളതയും സങ്കീര്‍ണ്ണതയും അണുസമാനമായ ഈ ചെറുജീവികളില്‍ സംഗമിക്കുന്നതും അതിവിസ്മയനീയമായ അണുവിസ്ഫോടനങ്ങളിലൂടെ ആകാശഗംഗകള്‍ രൂപംകൊള്ളുന്നതും തമ്മില്‍ എന്തുണ്ട് വ്യത്യാസം?
- See more at: http://znperingulam.blogspot.in/2012/03/blog-post_16.html#sthash.XGytsACv.go2sA3tT.dpuf

Friday 21 August 2015

എഡിറ്റിങ്ങ് എന്ന കല

സാക്ക് നെടുങ്കനാൽ

ശ്രീ എന്‍.പി. മുഹമ്മദിന്റെ ഉള്‍വെളിച്ചം എന്ന ലേഖനസമാഹാരത്തിന്റെ അവസാനത്തെയദ്ധ്യായം 'എഡിറ്റിംഗ്' എന്ന കലയെപ്പറ്റിയാണ്‌. പുസ്തകം വായിച്ചുതീര്‍ന്നപ്പോള്‍, എനിക്ക് തോന്നിയത്, കഷ്ടം, ഈ പുസ്തകത്തിനും പ്രസിദ്ധീകരണത്തിനു മുമ്പ് എഡിററിംഗ് എന്ന ഭാഗ്യം സിദ്ധിച്ചില്ലല്ലോ എന്നാണ്. 

തന്റെ രചന കഴിവുള്ള ഒരെഡിറ്റര്‍ക്ക് കൈമാറുംമുമ്പ്, എഴുത്തുകാരന്‍ തന്നെ ആശയങ്ങളുടെ ഒഴുക്ക്, ഭാഷാശുദ്ധി, വിനിമയത്തിലെ ലാളിത്യം എന്നിവയൊക്കെ ആവര്‍ത്തിച്ചുള്ള വായനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതൊക്കെ കഴിഞ്ഞും ബാക്കിയിരിക്കുന്ന കുറവുകളെ കണ്ടെത്തുകയാണ് എഡിറ്ററുടെ ജോലി. പലപ്പോഴും എഴുത്തിനേക്കാള്‍ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നത് എഡിറ്റിംഗ് ആയിരിക്കും. ഏതു കൃതിയും അമൂല്യമാകുന്നത് എഡിറ്റിംഗിലൂടെയാണ്. 

അച്ചടിക്കുമുമ്പ് എത്രയാവര്‍ത്തി വായിച്ചാലും, ഒരെഴുത്തുകാരനും സ്വന്തം ഭാഷാവൈകല്യങ്ങളിലേയ്ക്ക് കൃത്യമായ ഉള്‍ക്കാഴ്ച കിട്ടുകയില്ല. അവിടെയാണ് ഒരെഡിറ്റര്‍ അനിവാര്യമാകുന്നത്. എഡിറ്റര്‍ക്ക് പുസ്തകമെഴുതിയ ആളെക്കാള്‍ നല്ല ഭാഷ വേണം; നിരൂപണശക്തിയും നയവും വേണം. അഹംഭാവിയായ എഴുത്തുകാരന്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി അയാളെ ബോദ്ധ്യപ്പെടുത്താനുള്ള തന്റേടം വേണം. അതിനായി അവരുടെ ആദരവും വിശ്വാസവും നേടാന്‍ കഴിയുന്നയാളായിരിക്കണം, എഡിറ്റര്‍. ഒരു കൊല്ലം മുഴുവനൊരുമിച്ചിരുന്ന് ഒരെഡിറ്ററും ഗ്രന്ഥകര്‍ത്താവും കൂടി ഒരു പുസ്തകത്തെ പ്രസിദ്ധീകരണയോഗ്യവും സുന്ദരവുമാക്കിയെടുത്ത കഥ പോലും വിദേശത്തുണ്ട്‌. പുസ്തകത്തെ സംശോധന ചെയ്യുന്നതിലൂടെ, അതിനായി, എഡിറ്റര്‍ക്ക് ഗ്രന്ഥകര്‍ത്താക്കളുമായി ഇടപെടേണ്ടി വരും. പുസ്തകത്തിന്റെ ഉള്ളടക്കത്തിന് ശക്തരൂപം നല്‍കുക എന്നതാണല്ലോ ലക്ഷ്യം. 
ഇവിടെ എഴുത്തുകാരന്‍, കാക്കക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നപോലെ ഓരോന്നിറക്കുന്നു. സ്വന്തമായിരിക്കാം, തര്‍ജ്ജമയായിരിക്കാം; മുടക്കുന്ന പണം നഷ്ടമായ തോന്നല്‍ മാത്രമാണ് മിക്കപ്പോഴും വായനക്കാരന് ബാക്കി. ഉദാഹരണങ്ങള്‍ എത്ര വേണം? ദൈവത്തെ എങ്ങനെ അറിയാം (How to know God, Deepak Chopra,  വിവ. പ്രമീളാ ദേവി, പ്രസാ. റോയി ഇന്റര്‍നാഷനല്‍ ഫൌണ്ടേഷന്‍) എന്ന കൃതി ഇംഗ്ലീഷില്‍ best seller ആണ്. അതിന്റെ മലയാളവിവര്‍ത്തനം വായിച്ചുതുടങ്ങുമ്പോള്‍ കാണാം എഡിറ്റിംഗിന്റെ പോരായ്മ. ഭാഷ മോശം, പ്രൂഫ്‌ റീടിംഗ് നടത്തിയതിന്റെ ഒരു മട്ടുമില്ല. ഡോ. ചെറിയാന്‍ ഈപ്പന്റെ പ്രസാധകക്കുറിപ്പിന്റെ ഒരു താളില്‍ തന്നെ ഒരു ഡസനില്‍ കൂടുതല്‍ ഭാഷാവൈകൃതങ്ങള്‍‍! അച്ചടിപ്പിശകുകള്‍ക്ക് എണ്ണമില്ല. ഇത്തരമനുഭവമുണ്ടായാലും, ഒരു നിരൂപകനും ഉള്ളതു പറയാനുള്ള ആര്‍ജജവം കാണിക്കാറില്ല. അന്യോന്യം പുകഴ്ത്തലാണ് ഏവരുടെയും പരിപാടി. എറിയ കൂറും തനതുപക്ഷീയമായിരുന്നെങ്കിലും, എഴുത്തുകാരോട് വെട്ടിത്തുറന്നു കാര്യങ്ങള്‍ പറയുന്ന ഒരാളുണ്ടായിരുന്നു - എം. കൃഷ്ണന്‍നായര്‍. അദ്ദേഹത്തിന്‍റെ വേര്‍പാടിന് ശേഷം, പൂച്ചയില്ലാത്ത വീട്ടിലെ എലികളെപ്പോലെ, ഗ്രന്ഥകര്‍ത്താക്കള്‍ക്ക് ഇന്നാരെയും ഭയമില്ല! പ്രസാധകര്‍ക്കാകട്ടെ, വിറ്റഴിക്കാന്‍ കൊള്ളാവുന്ന കൃതികളുടെ എണ്ണം കഴിവത് കൂട്ടണമെന്നല്ലാതെ, മുദ്രണത്തില്‍ മേന്മ പുലര്‍ത്തണമെന്ന് അല്പമെങ്കിലും നിര്‍ബന്ധമുഉള്ളതായി തോന്നുന്നില്ല. ഉള്ളടക്കത്തിലും ഭാഷയിലും മുദ്രണത്തിലും മേന്മ്മ പുലര്‍ത്തുന്ന ഒരു കൃതി കൈയില്‍ കിട്ടിയിട്ടു നാളുകളായി. ആശയവിനിമയത്തേയും വായനയേയും സഹായിക്കുന്ന വിധത്തില്‍ വിരാമചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ പോലും പ്രഗത്ഭരല്ല, മിക്ക മലയാളി രചയിതാക്കളും. എങ്ങനെ തട്ടിക്കൂട്ടിയതായാലും, എത്ര ബുദ്ധിമുട്ടി വാക്യങ്ങളുടെ ഉള്ളടക്കം കണ്ടെത്തേണ്ടി വന്നാലും, ഒരു പ്രതികരണവും അനുവാചകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ല എന്നതുകൊണ്ട്, ആര്‍ക്കും എന്തും ആകാമെന്ന രീതിയാണ് ഇന്ന് ഈ നാട്ടിലെ സാഹിത്യരചനയില്‍ പരക്കെ കാണുന്നത്. നല്ലയാശയങ്ങള്‍ പങ്കുവയ്ക്കാനുള്ളവര്‍ പോലും, ഇത്തരം അപാകതകള്‍ മൂലം, അവരുടെ കൃതികളെ വെറും രണ്ടാംതരത്തെക്കാള്‍ താഴ്ന്ന സൃഷ്ടിയാക്കിത്തീര്‍ക്കുന്നത് പരിതാപകരമാണ്. പലപ്പോഴും നമ്മുടെ പ്രഖ്യാതരായ എഴുത്തുകാരുടെ കൃതികള്‍ക്കുപോലും തനതായ സുകൃതം ഇല്ലാതെപോകുന്ന ദുരവസ്ഥ ശരിയായ എഡിറ്റിംഗില്ലാതെ അവ വെളിച്ചംകാണുന്നു എന്നതുകൊണ്ടാണ്.

വായനയില്‍ എന്നെ സ്ഥിരം അലട്ടുന്ന ചില കുറവുകള്‍ ഇവിടെ എടുത്തെഴുതുകയാണ്. ഇതിലൂടെ ഒന്നു കണ്ണോടിക്കുന്നത് ചിലര്‍ക്കെങ്കിലും ഉപകരിക്കാനിടയുണ്ട് എന്ന വിശ്വാസമാണതിനെന്നെ പ്രേരിപ്പിക്കുന്നത്. ഇവയില്‍ ഏറിയ ഭാഗവും പലപ്പോഴായി മുതിര്‍ന്നതും അല്ലാത്തവരുമായ എഴുത്തുകാര്‍ക്ക് നേരിട്ട് ഞാന്‍ കൈമാറിയിട്ടുള്ള കാര്യങ്ങളാണ്. ചിലരൊക്കെ നിര്‍ദോഷമായ എന്റെ കുറിപ്പുകള്‍ കണ്ടതായേ നടിച്ചില്ല. ഏതാനുംപേര്‍ നന്ദിയോടെ അവ സ്വീകരിച്ചു. രണ്ടും അപ്രസക്തമാണ്; ഭാഷ മേന്മയുള്ളതാകണം എന്നതാണ് പ്രധാനം. തങ്ങള്‍ക്കിഷ്ടമുള്ള ഗ്രന്ഥകര്‍ത്താക്കളും കോള (column)മെഴുത്തുകാരും ഒരു വാക്ക് അല്ലെങ്കില്‍ പ്രയോഗം തെറ്റിച്ച് ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, സാധാരണക്കാര്‍ അവയെ അനുകരിക്കുന്നു; തെറ്റായ ഭാഷാരീതികള്‍ അങ്ങനെ സ്ഥിരീകരിക്കപ്പെടുന്നു. ഇത് ഭാഷക്ക് വല്ലാത്ത ക്ഷീണമാണുണ്ടാക്കുന്നത്. തീരെ ബാലിശവും ദയനീയവുമായ ഭാഷാവികലതകള്‍ സൃഷ്ടിച്ചുവിടുന്നത് ഇന്നത്തെ സിനിമാ റ്റി.വി.വ്യവസായങ്ങളിലെ അവതാരകരും അഭിനേതാക്കളുമാണ്. ബഹുജനവും വിവരമില്ലാത്ത എഴുത്തുകാരും അവരെ കോപ്പിയടിക്കുന്നു. അങ്ങനെ ശുദ്ധമായ ഭാഷ അന്യംനിന്നുപോകുമെന്നത് ഒരു സത്യമാണ്.


ഉദാഹരണങ്ങള്‍: ഭാഷാപ്രയോഗങ്ങളിലെ തെറ്റുകളെക്കാള്‍ തിരുത്താന്‍ പ്രയാസം അനുകരണഭ്രമത്തിലൂടെ ഉടലെടുക്കുന്ന ഭാഷാസങ്കരങ്ങളില്‍ വന്നുഭവിക്കുന്ന വൃത്തികേടുകളാണ്.



1. എങ്ങനെ വന്നുഭവിക്കുന്നു എന്നറിയില്ല, fees, buttons, drinks എന്നിങ്ങനെ കടമെടുത്ത ചില പദങ്ങള്‍ക്കുള്ള സാധാരണ ഉപയോഗം ഏകവചനത്തില്‍ മതിയാകുന്നിടത്തും ബഹുവചനം പറഞ്ഞാലേ ശരിയാകൂ എന്നൊരു ധാരണ പൊതുവേയുണ്ട്. പല 'fees' ഉദ്ദേശിക്കുന്നില്ലെങ്കില്‍, 'ഫീ' എന്ന ഏകവചനംകൊണ്ട്  നിറുത്താം. ഒരൊറ്റ ബട്ടന്‍ തുന്നണമെങ്കിലും, 'ഈ ബട്ടന്‍സ് ഒന്നു പിടിപ്പിച്ചു തരാമോ എന്നേ ചിലര്‍ ചോദിക്കൂ!  

2. column കോളം ആണ്. എന്ന് വച്ച്‌ , columnist കോളമിസ്റ്റ് ആകില്ല, കോളമ്നിസ്റ്റ് ആണ് ശരി. വളരെ വലിയ എഴുത്തുകാരെല്ലാം തന്നെ ഈ തെറ്റു വരുത്താറുണ്ട്. തിരുത്തിക്കൊടുത്തിട്ടും തെറ്റാവര്‍ത്തിക്കുന്നു. ശ്രീ ചാക്കോ കളരിക്കൽ മാത്രം കോളമ്നിസ്റ്റ് എന്ന് ശരിയായി എഴുതിയത് കണ്ടപ്പോൾ സന്തോഷം തോന്നി.

3. ഇംഗ്ലീഷ് ഭാഷയിലെ വിവേചക ഭേദകമായ 'the' ഭാഷാന്തരത്തിലും ഉച്ചാരണത്തിലും ദ, ദ്, ദി എന്നൊക്കെ തോന്നുംപോലെ ആക്കുന്നവര്‍ ഈ നിയമം ഓര്‍ത്തിരിക്കുന്നത് നന്ന്: സ്വരത്തിനും (vowel) h ക്കും പിന്നില്‍ 'the' നില്‍ക്കുമ്പോള്‍ ഉച്ചാരണം ദി. അല്ലാത്തിടത്തൊക്കെ ദ. 'ഫോര്‍ ദി പീപ്ള്‍', ബൈ ദി പീപ്ള്‍' എന്നൊക്കെ സിനിമയ്ക്ക് പേരിടുന്നവരെപ്പറ്റി ഒന്നും മിണ്ടാതിരിക്കുകയാണ് മെച്ചം. ഇംഗ്ലീഷ് 'th' ന്റെ ഉച്ചാരണം കേട്ടു പഠിക്കാതെ വശമാകില്ല. ഏതായാലും, ദയ, ദിക്ക് എന്നീ വാക്കുകളിലെ സ്വരമല്ലത്.   
      
4. കോളമ്നിസ്റ്റ്  പലര്‍ക്കും കോളമിസ്റ്റ് ആകുന്നതുപോലെ, ഫിസിസിസ്റ്റ് എന്ന വാക്ക് ഫിസിസ്റ്റ് എന്ന് ചുരുക്കുന്നവരും വിരളമല്ല.   

5. saint സെയ്ന്‍റ് ആണെങ്കിലും, ഒരു പേരിനു പിന്നില്‍ നില്‍ക്കുമ്പോള്‍ സെന്‍റ് എന്നാണ് ഉച്ചാരണം. സെയ്ന്‍റ് പീറ്റര്‍ അല്ലാ, സെന്‍റ് പീറ്റര്‍, സെന്‍റ് ഫ്രാന്‍സിസ്, സെന്‍റ് മേരിസ് ചര്ച്ച് എന്നൊക്കെയാണ് ശരി.           

6. അമച്വര്‍, അമച്ച്വറിഷ് ശൈലി എന്നൊക്കെ നിരൂപകരും അല്ലാത്തവരും കുറിക്കുന്നത് സാധാരണമാണ്. amateur എങ്ങനെ മലയാളിക്ക് എപ്പോഴും അമച്വര്‍ ആയിപ്പോകുന്നു എന്നാലോചിച്ചിട്ടുണ്ട്. എന്റെ നിഗമനമിങ്ങനെയാണ്. mature എന്ന വാക്കിന്റെ വിപരീതമാണിതെന്ന തെറ്റുധാരണയില്‍ നിന്നാകാം അമച്വറിന്റെ ഉദയം. പ്രൊഫെഷണല്‍ എന്നതിന്റെ വിപരീതമൊ അല്ലെങ്കില്‍ non professional എന്ന് സൂചിപ്പിക്കുന്നതോ ആണ് amateur. മലയാളത്തില്‍ അമറ്റ്ര്‍  എന്നെഴുതുന്നതാകാം ഏതാണ്ട് ശരി. തീര്‍ത്തും ശരിയായ ഉച്ചാരണം മലയാളത്തില്‍ എഴുതിപ്പിടിപ്പിക്കാനാവില്ലെങ്കില്‍‍‍, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള അന്യഭാഷാപദങ്ങളെ മലയാളലിപിയിലാക്കാന്‍ ഒരുമ്പെടാതിരിക്കുകയല്ലേ മെച്ചം? ആശയവിനിമയത്തിനുതകുന്ന പദം ഭാഷയിലില്ലെങ്കില്‍, കടമെടുക്കുന്ന അന്യഭാഷാപദം ലത്തീന്‍ ലിപിയില്‍ തന്നെ എഴുതിയാല്‍ എന്താ ചേതം?

7. മിക്കവാറും വിദേശപദങ്ങളും നാമങ്ങളും മലയാളലിപിയില്‍ എഴുതിപ്പിടിപ്പിക്കുക ആയാസമുള്ള കാര്യമാണ്. എന്നാലും ചില എഴുത്തുകാര്‍ക്ക് അത് വലിയ ഹരമാണ്. ഹരം കൊള്ളാം, പക്ഷേ, എഴുതു‌ന്നത് മൂലഭാഷയിലെ ഉച്ചാരണവുമായി ഒരു സാമ്യവുമില്ലാത്തതായിപ്പോയാല്‍ വൃത്തികേടാണെന്നു തോന്നാത്തതാണ് കഷ്ടം. സംസാരത്തിലും എഴുത്തിലും മലയാളത്തിനിടക്ക് സര്‍വ്വസാധാരണമായി തിരുകിക്കയറ്റുന്ന പല ആംഗലപദങ്ങളും തീര്‍ത്തും വികലമായിട്ടാണ് ലിപിമാറ്റം ചെയ്യപ്പെടുന്നത് അല്ലെങ്കില്‍ ഉച്ചരിക്കപ്പെടുന്നത്. ഈ തെറ്റുകള്‍ ആരുമറിയാതെ ഇംഗ്ലീഷ്ഭാഷയുടെ ഉപയോഗത്തിലും ശരിയുടെ സ്ഥാനം പിടിക്കുന്നു എന്നത് ഒരു വലിയ ഭവിഷ്യത്താണ്. അക്ഷരമാലയില്‍ 'ട'യ്ക്ക് നാല് വ്യത്യസ്ത വ്യജ്ഞനരൂപങ്ങള്‍ ഉണ്ടായിട്ടും, മലയാളിക്ക്/ഇന്ത്യാക്കാരന്, ഇംഗ്ലിഷിലെ 't' യും 'd' യും വേണ്ടിടത്ത് വേണ്ടതുപോലെ ഉച്ചരിക്കാന്‍ സാധിക്കുന്നില്ല. 't' കൊണ്ടും 'w' / 'wh' കൊണ്ടും തുടങ്ങുന്ന ഒരു വാക്കും മലയാളി ശരിക്കല്ല ഉച്ചരിക്കാറ്. ഇതൊക്കെ ഒന്നുകൂടി വഷളാകുകയാണ് ലിപിമാറ്റത്തിലൂടെ. അതുകൊണ്ട്, താഴെ കൊടുക്കുന്ന ഉദാഹരണങ്ങളില്‍ വലയത്തിനുള്ളിലുള്ളത് ശരിയായതിന്റെ ഏതാണ്ട് അടുത്തുവരുന്നു എന്നു പറയാമെന്നേയുള്ളൂ. 
ഐഡിയ (ഐഡീയ), ട്രേഡ് യൂണിയന്‍ (റ്റ്റെയ്ഡ് യൂണിയന്‍), സ്റ്റേറ്റ് (സ്റ്റേയ്റ്റ്), സേവ് (സേയ് വ്), കരിക്കുലം (ക്യരിക്യുലം), വാക്വം (വാക്യുഅം), ജ്യൂസ് - Jews, juice - രണ്ടും ജൂസ് ആണ്, കയോസ് (കെയ് യോസ്), മെമ്മയെര്‍ (മെമ്വാര്‍), ടേസ്റ്റ് (റ്റെയ്സ്റ്റ്), സ്പേസ് (സ്പേയ്സ്), ഷേവ് (ഷെയ് വ്), കാല്ക്കുലേറ്റര്‍ (കാല്ക്യുലേയ്റ്റര്‍), ഡോക്കുമെന്ററി (ഡോക്യുമെന്ററി), നയാഗ്രാ (നയാഗര), ജോമട്രി (ജിയൊമെട്രി), ജോഗ്രഫി (ജിയൊഗ്രഫി), അട്വക്കേറ്റ് (അഡ് വൊകെയ്റ്റ്), നാച്ചുറല്‍ (നാച്ചറല്‍), ഫെല്ലോ (ഫെലൊ), - രണ്ട് 'll' കാണുന്നിടത്തൊക്കെ 'ല്ല' ആവശ്യമില്ല! - buffello ബഫെലോ ആണ്, fellowship ഫെലൊഷിപ്‌.  ഇവല്യൂഷന്‍ (ഇവലൂഷന്‍), സൊല്യൂഷന്‍ (സൊലൂഷന്‍), യേല്‍ യൂണിവേര്സിറ്റി (യെയ് ല്‍‍...), ഫോര്‍മുല (ഫോര്‍മ്യുല), ഗ്രേസ് മാര്‍ക്ക് (ഗ്രേയ്സ് മാര്‍ക്ക്), ഗ്രേറ്റ് (ഗ്രെയ്റ്റ്), വേസ്റ്റ് (വ്വേയ്സ്റ്റ്), പ്ലേറ്റ് (പ്ലേയ്റ്റ്), ക്ലാസ്മേറ്റ് (ക്ലാസ്മെയ്റ്റ്), ടീം മേറ്റ് (റ്റീംമെയ്റ്റ്), age ഏജ്  (എയ്ജ്),  ലൌ-ഹേറ്റ് (ലവ്-ഹെയ്റ്റ്), ഫ്രേം ചെയ്ത (ഫ്രെഇം), സ്റ്റാറ്റിസ്റ്റിക്സ്‌ (സ്റ്ററ്റീസ്റ്റിക്സ്), സെഞ്ചുറി (സെഞ്ച്വറി), ട്വിന്‍ ടവേര്‍സ് (റ്റ്വിൻ റ്റവേര്‍സ്), പേ വാര്‍ഡ്‌ (പേയ് വ്വാര്‍ഡ്‌), സര്‍ക്കുലേഷന്‍ (സെര്‍ക്യുലേയ്ഷന്‍), പോപ്പുലേഷന്‍ (പോഉപ്യുലെയ്ഷന്‍), ടൂത്ത് പേസ്റ്റ് (റ്റൂത്ത് പെയ്സ്റ്റ്), റീജിയണല്‍ (റീജണല്‍), റിലിജ്യന്‍ (റിലിജന്‍), റിലിജ്യസ് (റിലിജസ്‍), ഫോര്‍മുല (ഫോര്‍മ്യുല), ലേബര്‍ റൂം (ലെയ്ബര്‍ റൂം), friend ഫ്രെണ്ട് - ഫ്രണ്ട് (front) / itinerary ഇറ്റിനെററി (ഇറ്റിനറി അല്ല) / veterinary വെറ്റെറിനറി എന്നെഴുതണം (വെറ്റിനറി അല്ല). ഇങ്ങനെ പോയാല്‍ താളുകള്‍ നിറക്കാം.

ഇതിനകം തിരുത്തിയോ എന്നറിയില്ല, വയനാട്ടിലെ ഗവ. മൃഗചികിത്സാകേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ മുന്‍വശത്ത് ആനമുഴുപ്പില്‍ എഴുതിയിരുന്നു: "Vetinary College". അതിന് താഴെ, മലയാളത്തില്‍, "വെറ്റിനറി കോളേജ്" എന്നും! എന്താ പറയേണ്ടത്?       

8. തെറ്റായ തഴക്കങ്ങള്‍: മുഖദാവില്‍ (ശരി: മുഖതാവില്‍), പൊടുന്നനവേ (ശരി: പൊടുന്നനെ), നിരാശ = ആശയില്ലാത്തവള്‍ / നിരാശത = ആശയില്ലാത്ത അവസ്ഥ / ഒഴിവുകഴിവ്  (ശരി: ഒഴികഴിവ്). എത്തിച്ചേരുക എന്നയര്‍ത്ഥത്തില്‍ എത്തിപ്പെടുക, എത്തപ്പെടുക എന്നൊക്കെ എഴുതിക്കാണുന്നു. എത്തുപെടുകയാണ് ശരിയെന്നു ശബ്ദസാഗരം. പൊതുവെയും പ്രത്യേകിച്ചും എന്നെടുത്ത് പറയേണ്ടതില്ലെങ്കില്‍, പ്രത്യേകിച്ച് എന്നെഴുതിയാല്‍ ധാരാളം മതി. അതുപോലെ നിന്ന് എന്ന് മതിയാകുന്നിടത്ത് നിന്നും അരോചകരമാണ്. മറ്റൊന്നാണ്, ഒരാവശ്യവുമില്ലാതെ 'ഒരു'വിന്റെ തിരുകിക്കയറ്റല്‍. Why I'm not a Hindu എന്നതിന് മലയാളത്തില്‍ ഞാനെന്തുകൊണ്ട് ഹിന്ദുവല്ല എന്ന് മതി. ഞാനെന്തുകൊണ്ട് ഒരു ഹിന്ദുവല്ല എന്നതു ചീത്ത ശൈലിയാണ്. ഇംഗ്ലീഷില്‍ I'm a teacher എന്ന് പറയാം. പക്ഷേ, ഭാഷയില്‍ 'ഞാന്‍ റ്റീച്ചറാണ്' എന്ന് മതിയാവും. Food ലോകത്തെവിടെയും 'ഫൂഡ്' ആണ്. എന്നാല്‍, ഇന്ത്യയില്‍ അത് ഫുഡ് ആണ്, നീണ്ട Dr.-കൊമ്പുള്ളവര്‍ക്കുപോലും!  
9. സര്‍വ്വസാധാരണമായിത്തീര്‍ന്നിട്ടുള്ള ഒരു തെറ്റാണ്, ഏകവചനശബ്ദമായ 'ഓരോ' കഴിഞ്ഞ് ബഹുവചനത്തിലുള്ള നാമപദം ഉപയോഗിക്കുക; ഓരോ കുട്ടികള്‍ക്കും, ഓരോ മന്ത്രിമാര്‍ക്കും എന്നിങ്ങനെ. ഒന്നുകില്‍ ഓരോ കുട്ടിക്കും അല്ലെങ്കില്‍ ഓരോരോ കുട്ടികള്‍ക്കും എന്നാകണം പ്രയോഗം.

10. വളരെ ആരോചകമാണ്, ഇതരഭാഷകളിലെ വ്യക്തി- സ്ഥലനാമങ്ങള്‍ ഓരോരുത്തരും തോന്നുമ്പോലെ എഴുതിവിടുന്നത്. ഇന്റെര്‍നെറ്റിന്റെ സഹായത്താല്‍ ആര്‍ക്കും മനസ്സുവച്ചാല്‍ ഇക്കാര്യത്തില്‍ വലിയ പോഴത്തങ്ങള്‍ ഒഴിവാക്കാം. എന്നിട്ടും, ഇരുത്തം വന്ന രചയിതാക്കള്‍ പോലും ഇക്കാര്യത്തില്‍ എന്തുകൊണ്ട് വളരെ അശ്രദ്ധരാണെന്നത് മനസ്സിലാകാത്ത സംഗതിയാണ്. വാക്കുകളും പേരുകളും ശരിയായി എഴുതേണ്ട വിധം (phonetic signs ഉള്‍പ്പെടെ) മാത്രമല്ല, ശരിയായ ഉച്ചാരണവും merriam-webster.com പോലുള്ള സൈറ്റുകളില്‍ ലഭ്യമാണ്. ഇക്കാര്യത്തില്‍ സഹായികളായി ഇന്ത്യയില്‍ ഇറങ്ങിയിട്ടുള്ള ഒരു കൃതിയും വിശ്വാസയോഗ്യമല്ല. ബന്ധപ്പെട്ട ഭാഷയില്‍ പ്രാവീണ്യമുള്ളവരെ സമീപിക്കുന്നതാണ് ഏറ്റം സുരക്ഷിതം. എന്നിരുന്നാലും, മിക്കവാറും തെറ്റായി മുദ്രണം ചെയ്യപ്പെട്ടുകാണുന്ന ഏതാനും ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു. കണ്ടുവരാറുള്ള മോശമായ രീതികള്‍ക്ക് അറുതിയില്ലാത്തതിനാല്‍, അവയെ വിട്ടുകളഞ്ഞിട്ട്‌, മെച്ചപ്പെട്ട ഉച്ചാരണത്തോട്‌ കുറെയെങ്കിലും അടുത്തുവരുന്ന ലിപിമാറ്റം മാത്രം കുറിക്കുന്നു. ഇതിനൊന്നും പോകാതെ, മൂലഭാഷയില്‍ തന്നെ ഇവയെഴുതിയാല്‍, ആര്‍ക്കുമൊരു നഷ്ടവും വരില്ല. 

ജര്‍മന്‍ 
Baach ബാഹ്  Einstein ഐന്‍ ഷ്റ്റൈന്‍  Heisenberg ഹൈസെന്‍ബെര്‍ഗ്  Fassbinder ഫാസ്ബിന്‍ഡര്‍ Nazi നാററ്സി  Nietzsche നീററ്ഷെ  Naomi Klein ക്ലൈന്‍  Weinberg വൈന്‍ബര്‍ഗ്  Brecht ബ്രെഹ്ററ്  Gugenheim ഗൂഗന്‍ഹൈം Gottfried Herder ഗോട്ട്ഫ്രീഡ് ഹെര്‍ഡര്‍ Goethe ഗ്എതെ Auschwitz ഔഷ്വിററ്സ്  Thomas Mann റ്റോമസ് മന്‍ Günther Grass ഗ്യുന്തെര്‍ ഗ്രസ്  Otto Frisch ഓട്ടോ ഫ്രിഷ്. ഭൂചലനം അളക്കുന്ന Richter Scale റിക്റ്റര്‍ അല്ല,റിഹ്ഷ്റ്റര്‍  സ്കെയ്ല്‍ ആണ്. അതുപോലെ, ഓര്‍മ്മശക്തി നഷ്ടപ്പെടുത്തുന്ന രോഗം ആല്‍ഷിമേഴ്സ് അല്ല, ആല്‍ററ്സ്ഹൈമെര്‍ (Alzheimer) ആണ്.
ഇംഗ്ലീഷ്
Thomas റ്റോമസ്  Stephen സ്റ്റീവ്ന്‍  Rachel റെയ്ചെല്‍  Shakespear ഷെയ്ക്സ്‌സ്പിയര്‍   
ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ടുഗീസ് etc.
Giordano Bruno ജൊര്‍ദാനൊ ബ്രുണോ  Garcia Marquez ഗര്‍സീയ മാര്‍കേ  Juan Pablo ഹുആന്‍ പാബ്ലോ  Jose Saramagu ഹൊസെ സരമാഗു. ഒക്റ്റാവിയൊ പാസിനെ ഒക്റ്റാവിയ (feminine name!) ആക്കുന്നവര്‍ വളരെയുണ്ട്. 
ഫ്രഞ്ച്
ഇന്‍ഡോ-യൂറോപ്യന്‍ ഗോത്രത്തില്‍ പെട്ട ഭാഷകളില്‍ വച്ച്, വാക്കുകളോ പേരുകളോ മലയാളലിപിക്ക് ഒട്ടും തന്നെ വഴങ്ങാത്തത് ഫ്രഞ്ചാണ്. ഒരു നാണവുമില്ലാതെ നമ്മുടെ ചേട്ടന്മാര്‍ മലയാളത്തിലാക്കി കൊന്നുകളയുന്ന പ്രസിദ്ധമായ ഏതാനും നാമങ്ങളുടെ ശരിയായ ഉച്ചാരണം കുറിച്ചുതരാമോ എന്ന് ചോദിച്ചപ്പോള്‍, വളരെക്കാലമായി പരീസില്‍ താമസിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞത് അതിനൊരുമ്പെടെണ്ടാ എന്നാണ്. സാഹിത്യവാരഫലത്തില്‍ എം. കൃഷ്ണന്‍ നായര്‍ ഏതാണ്ട് ഗര്‍വ്വോടെ കുത്തിക്കുറിച്ച ചില തിരുത്തലുകള്‍ കണ്ടിട്ട് സഹികെട്ട്, എം കൃഷന്‍ നായരുടെ പരന്ത്രീസ് കയ്യാങ്കളി  എന്നൊരു നീണ്ട ലേഖനം ശ്രീ നാരാ(യണന്‍) കൊല്ലേരി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നു. താല്പര്യമുള്ളവര്‍ കാണുക: മാതൃഭൂമി, ഏപ്രില്‍ 17 - 23, 2005. അര നൂറ്റാണ്ടോളം ഫ്രാന്‍സില്‍ ജീവിച്ച ശ്രീ കൊല്ലേരി ഫ്രഞ്ച് സാഹിത്യത്തിലും കലകളിലും പ്രവീണനാണ്. ഫ്രഞ്ച് സിനിമയില്‍ sound engineer ആയിരുന്നു. ആ വിഭാഗത്തില്‍ ആദ്യത്തെ Caesar നേടി. 
ആര്‍ടിസ്റ്റ്‌ നമ്പൂതിരിയുടെ വേരുകള്‍ എന്ന ആത്മകഥാക്കുറിപ്പില്‍ ഒരദ്ധ്യായം മാതൃഭൂമിയുടെ പ്രൌഢകാലത്തെപ്പറ്റിയാണ്. മഹത്തുക്കള്‍ ഒരേ കാലത്ത് ഒരുമിച്ച് വരുക അപൂര്‍വമാണല്ലോ. അന്നതായിരുന്നു നില - എന്‍.വി.കൃഷ്ണവാര്യര്‍, എം.റ്റി. വാസുദേവന്‍നായര്‍, വി.എം. നായര്‍, കെ.പി. കേശവമേനോന്‍... അവരില്‍ എം.വി. കൃഷ്ണവാര്യരെപ്പറ്റി അദ്ഭുതസംഗതിയായി പറഞ്ഞിരിക്കുന്നത്, ആവശ്യമെന്ന് തോന്നിയാല്‍, അദ്ദേഹം ഏവരുടെയും ഏത്‌ കുറിപ്പും മുദ്രണത്തിനു മുമ്പ് തിരുത്തുമായിരുന്നു എന്നാണ്. ജി. ശങ്കരക്കുറിപ്പിനെപ്പോലും! ഇന്നത്തെ ഒരു പത്രാധിപരും എഡിറ്ററും അത് ചെയ്യില്ല. ഫലമോ, സഹൃദയര്‍ക്കു തനി വിഡ്ഢിത്തങ്ങള്‍ വായിക്കേണ്ടിവരുന്നു. ഭാഷ മോശമെങ്കില്‍, ആളും മുഴുപ്പും നോക്കാതെ തിരുത്തണം. പൊതു നന്മക്കുവേണ്ടിയുള്ള കൈകടത്തലാണത്. പത്രാധിപര്‍ക്കും എഡിറ്റര്‍ക്കും അതിനുള്ള ചങ്കൂറ്റമില്ലെന്നാല്‍, ഭാഷ മുടിയും. എന്തും സഹിക്കേണ്ട മഹാമനസ്കത വായനക്കാര്‍ക്കുണ്ടാവരുത്. സുകൃതത്തിനു വേണ്ടിയുള്ള തിരുത്തലും ഒരു സുകൃതമാണ്, അമിത തന്റേടമല്ല. 'ഇതിനു വേണ്ട തിരുത്തല്‍ ചെയ്തിട്ടു പ്രസിദ്ധീകരിക്കുമല്ലോ' എന്ന് മഹാകവി ജി., കൃഷ്ണവാര്യര്‍ക്ക് അടിക്കുറിപ്പ് എഴുതുമായിരുന്നു പോലും. അതാണ്‌ മഹത്ത്വം.  മഹത്തുക്കളുടെ കാലം കഴിഞ്ഞതുപോലെയുണ്ട്.