Sunday 5 November 2017

അനീതി!

ഊണും കഴിഞ്ഞു കൈകഴുകിക്കൊണ്ടിരുന്നപ്പോൾ ഞാനോർത്തു നോക്കി, ഉച്ചകഴിഞ്ഞു ചെയ്യേണ്ട എന്തെങ്കിലുമുണ്ടോ? ഇന്നലെ ശനിയാഴ്ച റാണി മരിയായെ വാഴ്‌ത്തപ്പെട്ടവളാക്കുന്നത് റ്റിവിയിൽ കണ്ടോണ്ടിരുന്നു. ഒരു പണീം നടന്നില്ല, അത്തറി മഴയായിരുന്നു. ഇന്നു മഴ നേരത്തെ തുടങ്ങി. നാളെയാണെങ്കിൽ പള്ളിക്കൂദാശക്കാലം തുടങ്ങുകയാണ്. അതിനിപ്പോഴേ പള്ളിയിൽ പോകേണ്ടല്ലോ! 
ഞാനാ കോലായിൽ കിടന്നതേയുറങ്ങിപ്പോയി. ആരോ വിളിച്ചതുപോലെ തോന്നിയപ്പോൾ കണ്ണുകൾ തുറന്നു. ഞാൻ നോക്കുമ്പോൾ ഒരു മാലാഖാ അടുത്തു നിൽക്കുന്നു. ഉണ്ണീശോയുടെ പുൽക്കൂട്ടിൽ നൂലിൽ കെട്ടിത്തൂക്കിയിടുന്നപോലത്തെ ഒരു മാലാഖാ.
ഒരു വല്ലാത്ത സ്വർഗ്ഗിയ മന്ദഹാസം ചുണ്ടിൽ വിരിയിച്ചിട്ട്, ഒപ്പം വരാൻ മാലാഖാ കണ്ണു കാണിച്ചു. ഞാൻ മുറ്റത്തിറങ്ങിയതേ എന്നെ ചിറകിനോടു ചേർത്തുപിടിച്ച് മാലാഖാ ഒരൊറ്റ പറക്കലായിരുന്നു. എനിക്കും ചുറ്റും നീലാകാശം മാത്രമായപ്പോഴാണ് ഞാൻ മരിക്കുകയായിരുന്നല്ലോയെന്ന് എനിക്കു മനസ്സിലായത്. എന്നേലും അങ്ങോട്ടു പോവേണ്ടതല്ലേയെന്നു ഞാനും ചിന്തിച്ചു.
നീലാകാശത്തിൽ, ഇത്തിരി തണൽപോലെ തോന്നിയിടത്തു വന്നപ്പോൾ മാലാഖാ എന്നെയവിടെ വിട്ടു. സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കുമുള്ള വഴി അവിടെനിന്നായിരുന്നു രണ്ടായി തിരിഞ്ഞിരുന്നത്.
എന്നോടൊപ്പം വേറെയും അനേകം ആത്മാക്കളുണ്ടായിരുന്നവിടെ - മനുഷ്യരുടേയും ജന്തുക്കളുടേതുമൊക്കെയായിട്ട്. നരകത്തിലേക്കുള്ളവരെ പിശാചു വന്നു പേരു വിളിച്ചു ബലമായി കൂട്ടിക്കൊണ്ടു പൊയ്കൊണ്ടിരുന്നു. സ്വർഗ്ഗത്തിൽ നിന്നും എന്റെ പേരു മുഴങ്ങുന്നതും മാലാഖാ വരുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ.
എന്റടുത്തുണ്ടായിരുന്നത് ഒരു കൊച്ചു പുഴുവിന്റെ ആത്മാവായിരുന്നു. ഞാനതിനോടു ചോദിച്ചപ്പോൾ ഒരു നമസ്കാരവും അതിനറിഞ്ഞുകൂടാന്നാണു പറഞ്ഞത്. ആ പുഴു തുടർന്നു പറഞ്ഞത്, മുട്ടയിൽ നിന്ന് പുറത്തിറങ്ങാനും, ഇഴഞ്ഞു പഠിക്കാനും തിന്നാനും വിസർജ്ജിക്കാനും വളരാനും യുവാവാകാനും ഇണയെ കണ്ടു പിടിക്കാനും അച്ഛനാകാനും വയസ്സാകാനും എവിടെയെങ്കിലും ചടഞ്ഞു കൂടിക്കിടന്നു ചാകാനും എല്ലാം കൂടിയതിനു ലഭിച്ചത് ഒരു പകലും രാത്രിയും മാത്രമായിരുന്നുവെന്നാണ്.
പാവം! നരകത്തിലേക്കു പോവാൻ വേണ്ടി മാത്രം എന്തിനിങ്ങനെ ജന്തു ജന്മങ്ങളെന്നു ഞാനോർത്തു.
'മേഫ്ളൈ ഡ്യുവർ!' സ്വർഗ്ഗത്തിൽ നിന്നാരുടെയോ പേരു വിളിക്കുന്നു.
"എന്റെ പേരാ" പുഴു പറഞ്ഞു. പുഴു സ്വർഗ്ഗത്തിന്റെ വാതിൽ കടന്നതേ, അതടഞ്ഞു.
വാതിലടയുന്ന ശബ്ദം കേട്ടപ്പോഴാണ്, ശരിക്കും ഞാൻ ഞെട്ടിയത്!

No comments:

Post a Comment