Wednesday 1 November 2017

എന്റെ സ്വന്തം നഗരം

വല്യൊരു പൊട്ടിച്ചിരിയുടെ ശബ്ദം കേട്ടാണ് ഞാനുണർന്നത്. ചിരിയുടെ മദ്ധ്യേ,
"ഇതെല്ലാം നിന്റേതല്ലേ" യെന്നാരോ ചോദിക്കുന്നതും കേട്ടു - ഒരു പുരുഷ ശബ്ദമായിരുന്നതെന്നുറപ്പ്.
ഞാനെന്താ പറഞ്ഞുകൊണ്ടിരുന്നത്, ങ്ഹാ ... ഞാനുറക്കത്തിലായിരുന്നെന്നല്ലേ?
ഉറക്കത്തിൽ ഞാനെന്റെ പരാധീനതകളെപ്പറ്റി മുഴുവൻ ഓർത്തുകൊണ്ടിരിക്കുകയായിരുന്നു; അതോർക്കാൻ ഒരുപാടു നല്ല സ്വപ്നങ്ങൾ മായിച്ചു കളയേണ്ടിയും വന്നു.
ചിലപ്പോൾ എന്നോടുതന്നെയായിരിക്കും ആ ശബ്ദം ഇങ്ങിനെ പറഞ്ഞത്. അതു ദൈവം തന്നെയായിരിക്കാനും വഴിയുണ്ട്. ബ്രഹ്‌മാവിന്റെയത്ര ഈടുള്ള കനത്ത സ്വരം! എത്ര തവണ ഞാനത് ഇതിഹാസ പരമ്പരകളിൽ കേട്ടിരിക്കുന്നു.
എങ്കിലങ്ങിനെ തന്നെ, എന്റെ ലോകം ഒന്നു കണ്ടു കളയാം. ഞാൻ സൈക്കിളെടുത്തു, രാവിലെതന്നെ നഗരത്തിലേക്കിറങ്ങി. വിസ്തൃതമായ വഴികൾ, സൈൻ ബോർഡുകൾ. അവയൊക്കെ മറയ്കാൻ പരസ്യങ്ങളുണ്ടായിരുന്നുവെന്നതൊഴിച്ചാൽ എല്ലാം നന്നായിരുന്നു.
കടകളെല്ലാം തുറന്നിരിക്കുന്നു, എല്ലായിടത്തും നല്ല വ്യാപാരവുമുണ്ട്. നന്നായിരിക്കുന്നു!
ഓഫീസുകളുടെ വരാന്തകളിലും പച്ചക്കറി ചന്തയിലും, ബസ്സ് സ്റ്റോപ്പുകളിലും എല്ലാം നല്ല തിരക്ക്; അവയും നന്നായിരിക്കുന്നു.
മേൽപ്പാലങ്ങൾ, മെട്രോ, പാർക്കുകൾ, ജലവിതരണ ടാങ്കുകൾ, ഫ്‌ളാറ്റ് സമുച്ചയങ്ങൾ, വിദ്യാലയങ്ങൾ, ക്ളബ്ബുകൾ, റ്റിവി/റേഡിയോ നിലയങ്ങൾ എല്ലാം നന്നായി പ്രവർത്തിക്കുന്നു.
ക്ഷേത്രനടയിൽ നല്ല തിരക്കായിരുന്നു, സൈക്കിൾ ഉന്തിക്കൊണ്ടാണ് ഞാനങ്ങോട്ടുള്ള വഴിയേ നടന്നത്. പെട്ടെന്നൊരു പോലീസ് ഇൻസ്പക്റ്റർ കൈ നീട്ടി, തുറന്നു കിടക്കുന്ന ജീപ്പിലേക്കു കയറാൻ പറഞ്ഞു. കയറിക്കൊണ്ടിരുന്നപ്പോൾ അദ്ദേഹം മുറുമ്മുന്നതു കേട്ടു,
"രാവിലെ മുതൽ ശ്രദ്ധിക്കുന്നതാ... ഇറങ്ങിയിരിക്കുകയല്ലേ വൈകിട്ടത്തേക്കുള്ളതു കണ്ടു വെയ്കാൻ!"
എല്ലാ സി സി റ്റിവി ക്യാമറാകളും നന്നായി പ്രവർത്തിക്കുന്നുവെന്നു മാത്രമല്ല അപ്പോഴെനിക്കു മനസ്സിലായത്. എനിക്കൊത്തിരി സന്തോഷം തോന്നി, അത്ര അടുക്കും ചിട്ടയുമുള്ളതായിരുന്നു, ദൈവം എനിക്കായി നിർമ്മിച്ചു നൽകിയ നഗരം!

No comments:

Post a Comment